എൻ്റെ കാർഗ്ഗിൽ യാത്രയും, സുരുവിലെ കാശ്മീരി പെൺകുട്ടിയുടെ ചിരിയും…

വിവരണം – അരുൺ കുന്നപ്പള്ളി.

കാർഗിൽ,ഈ പേര് കേൾക്കുമ്പോൾ എല്ലാവരെയും പോലെ എന്റെ മനസ്സിലും ആദ്യം വരുന്നത് 1999ലെ കാർഗിൽ ഇന്ത്യ -പാകിസ്ഥാൻ യുദ്ധവും, ഓപ്പറേഷൻ വിജയും ടൈഗർ ഹിൽസും തന്നെയാണ്. കാർഗിലിൽ എത്തിയിട്ട് ഇന്നേക്ക് അഞ്ചു ദിവസം കഴിഞ്ഞു. ഓരോ ദിവസവും കാർഗിലിനെ അടുത്തറിയാൻ വേണ്ടി സമയം കിട്ടുമ്പോളൊക്കെ പുറത്ത് ഇറങ്ങി നടക്കാറുണ്ട്. ഡ്രസ്സ് നദിയും സുരു നദിയും വളരെ ഫലഭൂവിഷ്ടമാക്കിയ അത്യാവശ്യം വലിയ ഒരു പട്ടണം തന്നെയാണ് കാർഗിൽ. പണ്ട് ഈ ഭൂമി കാശ്മീരി പണ്ഡിറ്റുകളുടെ കൈകളിൽ ആയിരുന്നു. വാണിജ്യവും കച്ചവടവും എല്ലാം പണ്ഡിറ്റുകൾ തന്നെയാണ് കൈയ്യടക്കി വെച്ചിരുന്നത്. ഇന്നിപ്പോൾ എല്ലാ വിഭാഗക്കാരും ഇവിടെ ഒരുമിച്ചു ഈ പട്ടണത്തിന്റെ ഭാഗമാണ്. സുരുവിന്റേയും ദറസിന്റെയും തടങ്ങളിൽ മാത്രമേ ഇത്തിരി പച്ചപ്പൊക്കെ ഉള്ളു. ബാക്കി എല്ലായിടത്തും കൂറ്റൻ ഹിമപർവതങ്ങൾ ഒരു വലിയ കോട്ടപോലെ കാര്ഗിലിനു ചുറ്റും ഉണ്ട്. ചിലത് ഇന്ത്യയുടേയും ചിലത് പാകിസ്ഥാന്റെയും. നദിയിൽ നിന്ന് മുകളിലേക്കായി സ്റ്റെപ്പിസ് രീതിയിൽ കല്ലുകളും മണ്ണും കൊണ്ട് വീടുകളും ഹോട്ടലുകളും ഇരു വശങ്ങളിലും കാണാം.
എന്തോ, ഇത് ഒരു യുദ്ധം നടന്നു ഭൂമിയാണ് ഇന്ന് പറയുകയില്ല. എല്ലാം കൊണ്ടും വളരെ ശാന്തമായ ഒരു പ്രദേശം.

ഒഴിവു കിട്ടിയ ഒരു നേരത്ത് കൂട്ടുക്കാരനും കാർഗിൽ സ്വദേശിയുമായ നജീബ് എന്നെയും കൊണ്ട് അതിർത്തി ഗ്രാമത്തിലോട്ട് കൊണ്ട് പോയി. കാർഗിലിൽ നിന്ന് ഏതാണ്ട് 12km സഞ്ചരിച്ചാൽ ഹുൻഡർമാൻ എന്നാ ഏറ്റവും പഴക്കംചെന്ന ഗ്രാമത്തിൽ എത്താം. എല്ലാ ഹിമാലയം റോഡുകളെയും പോലെ വളഞ്ഞും പുളഞ്ഞും ഉയരത്തിലോട്ട് തന്നെയാണ് കാറിലെ യാത്ര. ഹുൻഡർമാൻ പോകും വഴി ഒരു നൂല് പോലെ പാകിസ്ഥാൻ അതിർത്തിയിലേക്ക് പോകുന്ന ഒരു ചെറിയ വഴി കാണാം. ഇന്ത്യൻ ആർമിയുടെ അവസാനത്തെ പോസ്റ്റും നദിക്കരികിലായി കണ്ടു. ഒരുകാലത്തു ജനങ്ങൾ ഇതിലൂടെ ഒത്തിരി സഞ്ചരിച്ചിട്ടുണ്ടാവാം, വിഭജനത്തിനു ശേഷം വിഭജിക്കപ്പെട്ട ഒരു പോലുള്ള രണ്ട് സഹോദരപ്രദേശങ്ങൾ. ഹുൻഡർമാൻ എത്തുന്നതിനു മുൻപ് ചെറിയൊരു വ്യൂ പോയിന്റ് ഉണ്ട്, അവിടെ നിന്നു അത്യാവശ്യം നന്നായി പാകിസ്താനിലെ ഒരു ഗ്രാമവും പള്ളിയും എല്ലാം കാണാം. 30 രൂപാ വാടകക്ക് ഒരു ബൈനോക്കുലർ എടുത്ത് ഇത്തിരി നേരം പാകിസ്ഥാൻ കണ്ട് ഹുൻഡർമാൻ ലക്ഷ്യമാക്കി മുകളിലോട്ടുപോയി .

ഹുൻഡർമാൻ ഏതാണ്ട് ഒരു 400വർഷം പഴക്കമുള്ള ഗ്രാമമാണ്. ഇന്നവിടെ ആൾതാമസം തീരെ കുറവാണ്, ലോവർ ഹുൻഡർമാൻ എന്നും അപ്പർ ഹുൻഡർമാൻ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. പഴയ ഗ്രാമത്തിലെ ആളുകൾഎല്ലാം ഇന്ന് ലോവർ ഹുൻഡെർമനിൽ ആണ് താമസം, എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും തണുപ്പും കൊണ്ടുമാകാം. പക്ഷെ ഗ്രാമത്തിലെ പാടങ്ങളിൽ കൃഷി സജീവമായി തന്നെയുണ്ട്. ഗ്രാമീണൻ രാവിലെ താഴെ നിന്ന് വന്ന് കൃഷിപ്പണിയെല്ലാം ചെയ്തു വൈകീട്ട് തിരിച്ചു പോകും. ചരിത്ര പുസ്തകങ്ങളിലെ പഴയ ഫോട്ടോകൾ അനുസ്മരിക്കുന്ന പോലെ മണ്ണും കല്ലും മരത്തടിയും കൊണ്ട് ഉണ്ടാക്കിവെച്ചിരിക്കുന്നു വീടുകൾ. എല്ലാ വീടുകളും അടുത്തടുത്ത് തന്നെയാണ്,ഒരു വീടിന്റെ അവസാനത്തെ ഭിത്തി അടുത്ത വീടിന്റെ തുടക്കം എന്നാ രീതിയിൽ. ഹുൻഡർമാൻ കാര്ഗിലിന്റെ ഭാഗമായത് അടുത്താണ്. ആദ്യം ഇത് ഗിൽഗിറ്റ് -ബാൾടിസ്ത്താൻ പ്രദേശത്തിന്റെ ഭാഗമായുരുന്നു. വലിയ നാല് പാക് നുഴഞ്ഞു കയറ്റങ്ങളും ചെറിയ യുദ്ധവും നേരിട്ട ഒരു ഗ്രാമം കൂടിയാണ് ഹുൻഡർമാൻ. ഗ്രാമത്തിന്റെ മുകളിൽ നിന്ന് നോക്കിയാൽ പാകിസ്ഥാൻ ശരിക്കും കാണാം. അതിർത്തി പ്രദേശമായത് കൊണ്ട് റോടെല്ലാം ടാർ ഇട്ടത് തന്നെയാണ്.

ഹുൻഡർമാൻ കഴിഞ്ഞും മുകളിലോട്ടു വഴി പോകുന്നുണ്ട്, ദൂരെ ഒരു ആർമി പോസ്റ്റും കാണാം. ഹുൻഡെർമനിലെ പുതിയ തലമുറയിലെ രണ്ട് കുഞ്ഞ് കുട്ടികളെ കണ്ട്, ഇത്തിരി നേരം ഫോട്ടോ എടുത്ത്, വഴിയോരത്തുകണ്ട ആപ്പ്രികോട്ട് ഇത്തിരി പരിച്‌ കാര്ഗിലിലോട്ട് കുന്നിറങ്ങി.

നജീബ് വളരെ നല്ല ഒരു ദിവസം തന്നെയാണ് സമ്മാനിച്ചത്. പിറ്റേന്ന് കാലത്ത് ഒരു 7മണിക്ക് നജീബ് വിളിച്ചു. ദ്രാസ്സ് വരെ വരുന്നോ എന്ന് ചോദിച്ചു. അന്ന് വേറെ പണിയൊന്നും ഇല്ലാത്ത കാരണം വരാം എന്ന് പറഞ്ഞു. ദ്രാസ്സ്… കാശ്മീരികൾ ദറാസ് എന്ന് ഉച്ചരിക്കും. ദ്രാസ്സ് സെക്ടർ ആർമിയുടെ ഒരു സ്പെഷ്യൽ സെക്ടർകൂടിയാണ്. ശ്രീനഗറിൽ നിന്ന് വരുന്ന വഴി Zozila പാസ്സ് കഴിഞ്ഞാൽ ഉള്ള ഒരു സമതല പ്രദേശം. റഷ്യയിലേ സൈബീരിയൻ ശീത മരുഭൂമി കഴിഞ്ഞാൽ ലോകത്തിലെ ആൾ താമസമുള്ള ശീത പ്രദേശങ്ങളിൽ രണ്ടാം സ്ഥാനം ദ്രാസ്സിനാണ്. ഈ സമയത്തു പോയത് കൊണ്ടാവാം, അത്രക്ക് തണുപ്പൊന്നും തോന്നിയില്ല . ജനുവരി ഡിസംബർ മാസങ്ങളിൽ താപനില -36 വരെയൊക്കെ പോകാറുണ്ട്. ചുരുക്കം ചില ആളുകളെ ഈ സമയത്ത് കുന്നിറങ്ങാറുള്ളു . കാർഗിൽ വിട്ടു വഴിയിൽ നിന്നും ഒരു ബട്ടർ റൊട്ടിയും, ചായയും, ഓംലെറ്റും അടിച്ചു നജീബിന്റെ വർത്തമാനങ്ങളിൽ മുഴുകി.

റോഡിന്റെ രണ്ട് സൈഡിലും കൈയെത്തും ഉയരത്തിലായി ആപ്പ്രികോട് പഴുത്തു നിക്കുന്നു. വഴിയിൽ കുട്ടികൾ ചെറിയ കവറിൽ ആക്കി വണ്ടികൾക്ക് കൈ കാണിച്ച് വിൽക്കുന്നുണ്ട്. ഇളം ഓറഞ്ചുനിറമുള്ള ആപ്രിക്കോട്ട് കാണാൻ തന്നെ നല്ല ചേലാ. കാർഗിൽ ഗ്രാമീണരുടെ വലിയ ഒരുഭാഗം വരുമാനം അപ്പ്രികോട്ട് വിറ്റു കിട്ടുന്ന പണമാണ്. ഉറങ്ങിയ ഡ്രൈ ആപ്രിക്കോട്ട് കിലോ 600രൂപ വരും ഇവിടെ, പുറത്ത് അതിന്റെ രണ്ടിരട്ടിയും. ഇവർ അതിനെ കുമാനി എന്നാണ് പറയുന്നത്. ഫേഷ്യൽ ചെയ്യാനും, സൗദര്യ വർധിത ഉല്പന്നങ്ങൾ ഉണ്ടാക്കാനും ഇത് ഉപയോഗിക്കും. പിള്ളേർ ഇത് മരത്തിൽ നിന്ന് പരിച്‌ ഏതാണ്ട് ഒരു കിലോ വരുന്ന കവറിലാക്കി 100രൂപക്ക് വിൽക്കുന്നു. അത് കഴിഞ്ഞാൽ വീണ്ടും പോയി പറിച്ചുവിൽക്കും. സ്വന്തം തോട്ടത്തിൽ നിന്നായാലും, വേറെ ആരുടെയെങ്കിലും തോട്ടത്തിൽനിന്നായാലും പിള്ളേർ കാശ്ഉണ്ടാക്കുന്നുണ്ട്. ഞാനും വാങ്ങി വലിയ ഒരു കവർ 50 രൂപയ്ക്കു. ചിലതു നന്നായി പഴുത്തിട്ടുണ്ട്, ചിലതിനു ഇളംപുളിയും. ദ്രാസ്സ് എത്തും വരെ അത് കഴിച്ച് കൊണ്ടിരുന്നു. നജീബ് ഇടക്ക് പറയുന്നുണ്ട് അതികം കഴിക്കണ്ട വയറിനു പണി കിട്ടും എന്ന്. ചുളിവിൽ കിട്ടുന്ന കാരണം അത് കാര്യമാക്കാൻ നിന്നില്ല.

ദ്രാസ്സ് വലിയ ഒരു സമതല പ്രദേശമാണ്, കുന്നുകൾക്കിടയിൽ ഒരു ഫുട്ബോൾ സ്റ്റേഡിയം പണിത പോലെ. പല ഭാഗങ്ങളിൽ നിന്നായി ചെറിയ അരുവികൾ ദ്രാസ്സ് നദിയുടെ വ്യാപ്തി കൂട്ടുന്നുണ്ട്. പുഴയോര്ത്തു നല്ല കൃഷിയും, നിരപ്പിൽ ഒരു horse polo ടൂർണമെന്റും നടക്കുന്നുണ്ട് . ഇത്തിരി നേരം അതെല്ലാം കണ്ട് ദ്രാസ്സ് അടുത്തായി ഉള്ള കാർഗിൽ വാർ മെമ്മോറിയൽ കാണാൻ പോയി . ദ്രാസിൽ നിന്ന് നോക്കിയാൽ ടൈഗർ ഹിൽസ് ദൂരെ കാണാം. രണ്ട് മൂന്ന് മാസം നീണ്ട് നിന്ന കാർഗിൽ യുദ്ധത്തിൽ india പിടിച്ചടക്കിയ പ്രദേശങ്ങളും.

വലിയ ഗേറ്റിനു മുന്നിൽ തന്നെ അകത്തോട്ടു കയറാനുള്ള രെജിസ്ട്രേഷൻ നടക്കുന്നുണ്ട് . Leh പോകുന്ന മിക്ക സഞ്ചാരികളും ഇവിടം കാണാതെ പോവാറില്ല. അന്ന് ഉപയോഗിച്ച് വലിയ buffors, വിമാനങ്ങൾ, പീരങ്കികൾ എല്ലാ തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്. കുന്നിനു ചെരുവിലായി വീരമൃത്യു വരിച്ച സൈനികർ ഇന്നും ആ മലകൾക്ക് സുരക്ഷഎന്നോണം ഉറങ്ങുന്നുണ്ട്. ഒത്തിരി ദേശീയബോധം ഉണ്ടാകുന്ന കാഴ്ചകൾ തന്നെയാണ് മെമ്മോറിയലിൽ ഉള്ളത്. അവിടുത്തെ ക്യാന്റീനിൽ നിന്ന് രണ്ട് സമൂസകഴിച്ച് വീണ്ടും കാർഗിലിലോട്ട് പോയി.

സൂര്യൻ രാവിലെ നാലരക്ക്‌ മുഖത്തടിക്കാൻ തുടങ്ങിയപ്പോൾ പതുക്കെ എഴുന്നേറ്റു. എവിടെ എത്തിയിട്ട് ഉറക്കം തീരെ കുറവായിരുന്നു. ഇത്തിരി ഒഫീഷ്യൽ visit ആയകാരണം ട്രെയിനിങ് നടക്കുന്ന കാർഗിൽ TFC ഓഫീസിൽ പോയി Disaster Management കുറിച്ച് ചെറിയൊരു പ്രഭാഷണം നടത്തി ഉച്ചയോടെ ഫ്രീ ആയി. ട്രെയിനിങ്ങിന് ഇടക്കാണ് vasim നൂൺ കൂൺ പർവതതെ കുറിച്ച് പറയുന്നത്. എന്തായാലും പോയി നോക്കാം എന്ന് കരുതി. കാർഗിൽ ടൗണിൽ നിന്ന് ഇടത്തോട്ട് സുരു നദിയുടെ ഓരം പിടിച്ചു വേണം പോകാൻ. സുരു അതിശക്തിയായി തന്നെയാണ് ഒഴുകുന്നതു. കലങ്ങി മറിഞ്ഞു ബ്രൗൺ നിറത്തിൽ ഒഴുകുന്ന സുരു പാകിസ്ഥാനിൽ ദരസ്സ് നദിയുമായി സംഘമിക്കും. ഈ വെള്ളത്തിന്റെ ഭീമഭാഗം പാകിസ്ഥാൻ തന്നെയാണ് ഉപയോഗിക്കുന്നത്.

സുരുവിന്റെ ഓരം ചേർന്നുള്ള യാത്ര വളരെ മനോഹരം തന്നെയായിരുന്നു. നദിയോട് ചേർന്ന് തന്നെയാണ് ചെറിയ ഗ്രാമങ്ങളും. എന്തോ നദിയുടെ വന്യമായ ഒഴുക്കു കാരണം തന്നെയാവാം കൃഷിയും പച്ചപ്പും ഇത്തിരി കുറവാണ്. സ്കൂൾ അവധി ആയത് കൊണ്ട് വഴിയോരതെല്ലാം കുട്ടികൾ നിറയെ ഉണ്ട്. ചിലയിടത്തു റോഡിനു കുറുകെയുള്ള ചെറിയ അരുവികളിൽ ചേച്ചിമാർ തുണി അലക്കുന്നുണ്ട്. കാർഗിലിൽ നിന്ന് പുറപ്പെട്ടപ്പോൾ നല്ല ചൂടായിരുന്നു. Zanskar വാലിയുടെ ഉള്ളോട്ട് പോകുംതോറും പതുക്കെ തണുപ്പ് കയറി തുടങ്ങി. രാവിലെ വെറുംവയറ്റിൽ ഇറങ്ങിയതാണ്, ട്രെയിനിങ്ങിൽ നന്നായി തള്ളി മറിചതുകൊണ്ട് മുടിഞ്ഞ വിശപ്പും. നൂൺ കൂൺ കാണാനുള്ള ആവേശത്തിൽ ഭക്ഷണം കഴിക്കാൻ വിട്ടുപോയി.

Sankoo എന്ന ചെറിയൊരു ഗ്രാമത്തിൽ നിർത്തി നല്ല ബട്ടർ റൊട്ടിയും രണ്ട് ഓംലറ്റ്ഉം തട്ടി. കാർഗിലെയും ശ്രീനഗറിലെയും ഭക്ഷണരീതികൾ ഏതാണ്ട് ഒരു പോലെ തന്നെയാണ്. ഇത്തിരി മാറി ലഡാക് എത്തിയാൽ ഭക്ഷണരീതി ടിബെറ്റൻ രീതിയിലോട്ട് മാറും. അവിടെ മമ്മൂസ്സും തുപ്പയും നൂഡിൽസ്സും ഒക്കെയാണ് തീൻമേശയിൽ. നല്ല ഫുഡ്‌ അടിച്ചകാരണം six പാക്ക് വീണ്ടും പോയോ എന്നൊരു സംശയം. വണ്ടി എടുത്തു വീണ്ടും മുന്നോട്ടുതന്നെ പോയി. റോഡിന്റെ ഇരുവശത്തും

നല്ല നീളൻ വ്യയർപ്പാ മരങ്ങൾ ഉണ്ട്. തമിഴ്നാട്ടിലെ റോഡ്‌അരികിൽ പുളിമരങ്ങൾ തണലേകുന്ന പോലെ. വണ്ടിയുടെ കൂടെ എന്റെ ക്യാമറയും പതുകെ ചലിക്കാൻ തുടങ്ങി. മുന്നോട്ട് പോകുംതോറും കൃഷിഇടങ്ങൾ സജീവമായി തുടങ്ങി. ഫോട്ടോ എടുക്കണം എന്ന് കരുതിയപ്പോ പാടത്തും പറമ്പിലും ആരും ഇല്ല. ഗ്രാമീണ ഫോട്ടോഗ്രാഫിയിൽ കാറ്റ പിടിച്ചു നിൽക്കുന്ന ചേച്ചിമാർ നിർബന്ധമാണല്ലോ. അത് ഇല്ലാത്തകാരണം കുറച്ചേ എടുത്തുള്ളൂ. കുത്തനെ ഒഴുകുന്ന സുരു സമനിലയിൽ വളരെ ശാന്തമായി ഒഴുകുന്ന കാഴ്ച കണ്ടു. നല്ല പച്ചവിരിച്ച നദീതടം, ആടും പശുവും ഇത്തിരി സഞ്ചാരികളുമായി സജീവമായി തന്നെയുണ്ട്. അവിടെ ഇരുന്നും കിടന്നും ഫോട്ടോ എടുത്തു കുറെ നേരം കളഞ്ഞു. നെറ്റ്‌വർക്ക് ഇല്ലാത്ത കാരണം വാട്സാപ്പ് ഫേസ്ബുക് ലൈവ് വെറുപ്പിക്കൽ.

സാധ്യമല്ലായിരുന്നു. ആ മനോഹരാമായ പ്രദേശതോട് വിട പറഞ്ഞു ധംഷന ഗ്രാമം ലക്ഷ്യമാക്കി പോയി. അത്ര ദൂരം പോവേണ്ടി വന്നില്ല, അപ്പോഴേക്കും ധംഷന ഗ്രാമം എത്തി. ധംഷന ഒരു ചെറിയ മലയോര ഗ്രാമമാണ്, സുരു നദി സമതലതേക്ക് പ്രവേശിക്കുന്ന ഒരു പ്രദേശം. നാലു ദിശകളിലും കൂറ്റൻ മലകൾ. ചിലതിൽ നല്ല മഞ്ഞുപതിച്ചു കിടക്കുന്നു, ചിലതിൽ വലിയ പാറകൾ മാത്രം. കാർഗിൽ നിവാസികളുടെ ഒഴിവുദിനങ്ങൾ ഇവിടെയാണ് ചിലവഴിക്കുന്നത് . അത്യാവശ്യം നല്ല തിരക്കുണ്ട്. വണ്ടിയിൽ നിന്നിറങ്ങി ക്യാമറ എടുത്തു പുഴയൊരം ലക്ഷ്യ മാക്കി നടന്നു.

കാർഗിലിൽ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാർ അവിടെ അണ്ടർവെയർ മാത്രം ഇട്ടു നിക്കുന്നത് കണ്ടു. കുറച്ചു പേർ വെള്ളത്തിലും. സംഭവം എന്താണെന്ന് അറിയാൻ അടുത്തോട്ടു പോയി നോക്കി. പഹയൻമ്മാർ മീൻ പിടിക്കാൻ വന്നതാ. ഒന്നും കിട്ടാത്തത് കൊണ്ട് നിരാശരായി വെയിൽ കൊള്ളാൻ ഇരിക്കുന്നതാണ്, കോവളതു സായിപ്പ് ഇരിക്കുന്നു പോലെ. ബാക്കി ഉള്ളവർ ഭയങ്കര പ്രതീക്ഷയോടെ വലയുമായി വെള്ളത്തിൽ അർമാദിക്കുന്നു. കുറെ നേരം ഇരുന്നു ക്ഷമനശിച്ച കാരണം പാന്റ് ഊരി ഞാനും ചാടി. പുറത്ത് ഇത്തിരി ചൂട് ഉണ്ടെങ്കിലും വെള്ളത്തിനു നല്ല തണുപ്പ്. പുല്ല് ഒന്നും വേണ്ടായിരുന്നു, എല്ലാം മരവിച്ചു പോയോ എന്നൊരു സംശയം. ഇറങ്ങിയതല്ലേ, പെട്ടന്ന് കേറാൻ ആദർശം സമ്മതിചില്ല. കുറച്ചു നേരം ആ വല പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു മീൻ കിട്ടാതെ ഞാൻ എന്റെ കഴിവ് തെളിയിച്ചു. ഇനി നിന്നാൽ പണിപാളും, വേഗം കയറി, മേലാകെ തോർത്തി, ഇത്തിരി നേരം സായിപ്പായി.
ഒന്ന് ചൂടായപ്പോൾ പോയി ഒരു lime tea അടിച്ചു വീണ്ടും മരങ്ങൾക്കിടയിലൂടെ എന്റെ ഫോട്ടോ എടുക്കാൻ ഒരാളെ തപ്പി നടന്നു.

വലിയ മരങ്ങൾക്കിടയിലൂടെ ഒഴുകുന്ന ചെറിയ അരുവിയുടെ അരികിൽ വെച്ചാണ് ഞാൻ ആ കാഴ്ച കണ്ടത്. കശ്മീരിനു ഇത്രയേറെ സൗന്ദര്യം ഉണ്ടെന്നു അടുത്തറിഞ്ഞു നിമിഷം. അരുവിക്കരയിൽ മരതോട് ചേർന്ന് ഇരിക്കുന്നു ഒരു കശ്മീർ പെൺകുട്ടി. കണ്ടപ്പോൾ ഫോട്ടോ എടുത്തു തരാൻ ചോദിക്കാൻ തോന്നിയില്ല. ആ ഭംഗിയിൽ ഒരു മിനിറ്റ് നോക്കി നിന്നു. പച്ച നിറത്തിലുള്ള ബുർഖ പതുക്കെ മാറ്റി എന്നോട് ഒന്ന് ചിരിച്ചു. ഇന്നേവരെ അങ്ങെനെ ഒരു ചിരി ഞാൻ കണ്ടിട്ടില്ല. ഞാനും അതി മനോഹരമായി തന്നെ ചിരിച്ചു… ജീവിതം പകുതി ധന്യം.

ഫോട്ടോ എടുത്തു തരുമോ എന്ന് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ ക്യാമറ മേടിച്ചു ഒരു പ്രഫഷണൽ ഫോട്ടോ എടുക്കുന്ന പോലെ എന്നെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി നിർത്തി ഫ്രെയിം സെറ്റ് ചെയ്തു. ഒരു വലിയ നന്ദി പറഞ്ഞു പോകാൻ നേരം ഒന്ന് പരിചയപ്പെട്ടു. പേര് ഫാത്തിമ യാസ്മിൻ, കാർഗിലിൽ bsc പഠിക്കുന്ന. ഫാമിലിയോടൊപ്പം പിക്‌നിക്കിന് വന്നതാണ്. കേരളത്തിൽ നിന്നു വന്നതാണെന്ന് അറിഞ്ഞപ്പോ പുള്ളിക്കും എന്തോ സന്തോഷം. അവിടെ ഇരുന്നു കുറച്ചു നേരം സംസാരിച്ചു. ഫോട്ടോ എടുത്തു തരുമോ എന്ന് എന്നോട് ചോദിച്ചു. ഇതിലും വലിയ ലോട്ടറി സ്വപ്നങ്ങളിൽ മാത്രം. ക്യാമറ on ആക്കി ആ സൗന്ദര്യം ഞാൻ പകർത്തി. ഒരു ക്ലിക്കിലും ഭംഗി കൂടി വരുന്നപ്പോലെ. ഒരു ചെറിയ കുട്ടിയെപ്പോലെ പല പോസുകൾ തന്നു. ഇപ്പൊ ഏതാണ്ട് മുക്കാൽ ഭാഗം ധന്യം.

പോവാൻ നേരം ഇൻസ്റ്റാഗ്രാം അക്കൗണ്ട് തന്ന് അതിൽ അയക്കാൻ പറഞ്ഞു. വാട്സാപ്പ് നമ്പർ ചോദിക്കണം എന്ന് ഉണ്ടായിരുന്നു, എന്തോ ചോദിക്കാൻ തോന്നിയില്ല. Shake hand ചെയ്യാൻ കൈ നീട്ടിയ നേരം, ഷാളിൽ കൈ മറച്ചു ഒരു ഷേക്ക്‌ ഹാൻഡ് തന്നു. അപ്പോഴേക്കും ഫാത്തിമയുടെ ഉമ്മയും പെങ്ങളും കുറെ കുട്ടികളും വന്നു. ഫാത്തിമ എന്നെ പരിചയപ്പെടുത്തി. ഉമ്മ ഫുഡ്‌ അടിക്കാൻ വിളിച്ചു എന്തോ തോന്നിയില്ല. ഒരു അപരിചിതനെ ഇത്ര സ്നേഹതോടെയാണ് അവർ കൈകാര്യം ചെയ്യുന്നത്. കാർഗിൽ വന്ന അന്ന്മുതൽ ഞാൻ ഇത് അനുഭവിക്കുന്നുണ്ട്.
അവരോടു വിടപറഞ്ഞു ക്യാമറ നൂൺ കൂൺ മലനിരകൾ ലക്ഷ്യമാക്കി ചലിച്ചു.

നൂൺ എന്നും കൂൺ എന്നും പേരുള്ള നല്ല തലയെടുപ്പുള്ള രണ്ട് മലകൾ. ഒന്ന് ഇത്തിരി ഡ്രൈ ആണ്, അത് കൂൺ. അതിനോട് സമാനമായി നല്ല മഞ്ഞുപുതച്ച നൂൺ പർവതം. ഇന്നലെ കല്യാണം കഴിഞ്ഞു നിൽക്കുന്ന ദംബതികളെ പോലെ മനോഹരമായി നിൽക്കുന്ന. ഫാത്തിമ്മയെ കണ്ടുമുട്ടിയതു കൊണ്ടാവാം, അതിനു വലിയ ഭംഗിയൊന്നും തോന്നിയില്ല. കൂൺ പർവതം കുറെപേര് കയറിയിട്ടുണ്ട്, പക്ഷെ നൂൺ ഇതുവരെ ആരും കയറിയിട്ടില്ല. എല്ലാ വർഷവും ഇന്ത്യക്കാരും വിദേശ പർവതാരോഹകരും ശ്രമിക്കാരുണ്ട്, പക്ഷെ എന്തോ അത് ഇന്നും ആരും എത്തിപ്പെടാതെ നിൽക്കുന്നു. അതിലൂടെ ഇത്തിരി കണ്ണോടിച്ചു, നല്ല ഒരു ഇടം നോക്കി ഇത്തിരി കിടന്നു.
ഏതാണ്ട് ഒരു മണിക്കൂർ മയങ്ങികഴിഞ്ഞു തിരിച്ചു കാർഗിൽ ലക്ഷ്യമാക്കി, വലിയ മരങ്ങൾക്കിടയിലൂടെ ഇന്ന് കണ്ട കാഴ്ചകൾ മനസ്സിൽ വെച്ച് വണ്ടി കയറി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply