ടൂറിസ്റ്റുകളുടെ പറുദീസയായ കൊടൈക്കനാൽ; നമ്മൾ അറിയേണ്ടതെല്ലാം…

തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണമാണ് കൊടൈക്കനാൽ. പശ്ചിമ ഘട്ടത്തിൽ നിന്ന് വേർപെട്ട് പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രമാണ്‌. ടൂറിസമാണ് ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പ്രദേശവാസികളുടെ പ്രധാന വരുമാനമാർഗ്ഗവും ഇതുതന്നെ.

പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമാണ് ഈ പ്രദേശം. മുനിസിപ്പൽ ഭരണമാണ് ഇവിടെ നിലവിൽ ഉള്ളത്. നീലക്കുറിഞ്ഞി പൂക്കുന്ന അപൂർ‌വ്വം സ്ഥലങ്ങളിൽ ഒന്നാണ്‌ കൊടൈ. എപ്പോഴും കോടമഞ്ഞിനാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ കോടൈ കാണൽ എന്ന തമിഴ് വാക്കുകൾ ചേർന്നാണ് കൊടൈക്കനാൽ ഉണ്ടായത് എന്ന് ചിലർ വാദിക്കുന്നു എന്നാൽ കാടിന്റെ സമ്മാനം എന്നർത്ഥമുള്ള തമിഴ് പദങ്ങളിൽ നിന്നാണ് ഇത് രൂപപ്പെട്ടത് എന്നും വാദിക്കുന്നവർ ഉണ്ട്.

ക്രിസ്തുവിന് മുന്ന് 5000 വർഷം പഴക്കമുള്ള ശിലായുഗസംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ പഴനിമലകളിലെ മറ്റു ഭാഗങ്ങൾ പോലെ കൊടൈക്കനാലും ലഭിച്ചിട്ടുണ്ട്. പർവ്വത വിഹാറിലും പന്നിക്കുണ്ട് ഗ്രാമത്തിലും പ്രാകൃത മനുഷ്യരുടെ വീടുകൾ എന്ന് സംശയം തോന്നിപ്പിക്കുന്ന തൊപ്പിക്കല്ലുകളും ശവസംസ്കാരത്തിനായി ഉപയോഗിക്കുന്ന മുനിയറകളും കാണപ്പെടുന്നു. പിന്നീട് 2000 ത്തോളം വർഷങ്ങൾക്കു ശേഷം പാളയൻ എന്നും പുളിയൻ എന്നുമുള്ള രണ്ടു ആദിവാസി ഗോത്രങ്ങൾ പളനി മലകളിലേക്ക് കുടിയേറി.

ഇവർ പീഡനങ്ങൾ ഭയന്ന് ഒളിച്ചോടി വന്നവരായിരിക്കണം എന്നാണ് ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. ഇതിൽ പാളയന്മാർ കാട്ടുജാതിക്കാരാണ്. വേട്ടക്കാരായിരുന്ന ഇവർ ഇലകൊണ്ടും പുല്ലുകൊണ്ടുമുള്ള വസ്ത്രങ്ങൾ ആണ് ധരിച്ചിരുന്നത്. കൊടൈക്കനാലിനു 40 കി. മീ. അകലെയുള്ള കുക്കൽ എന്ന സ്ഥലത്തെ ഗുഹകളിൽ അവരുടെ ഗോത്രത്തിന്റെ തെളിവുകൾ കാണാം. പഴങ്ങൾ, തേൻ ചെറിയ വന്യ മൃഗങ്ങൾ എന്നിവയായിരുന്നു പ്രധാന ഭക്ഷണം, തീയുണ്ടാക്കാൻ കല്ലുകളും മറ്റൂം ഉപയോഗിച്ചിരുന്നു.

പുളിയന്മാർ കൂടുതല്ല് പരിഷ്കൃതരായിരുന്നു. അവരാണ് പ്രത്യേക്ക ചരിവുകളുള്ള ഗുഹാ വാസസ്ഥാനങ്ങൾ ആദ്യമായി നിർമ്മിച്ചതും. പളയന്മാരേക്കാൾ ലളിതമായ ആചാരങ്ങൾ ഉള്ളവരായിരുന്നു അവർ. കൃഷി ചെയ്യുവാനുള്ള വിദ്യ അവർ സ്വായത്തമാക്കിയിരുന്നു. ഈ രണ്ട് ഗോത്രങ്ങളും സന്തോഷത്തോടെയാണ് വളരെക്കാലം കഴിഞ്ഞിരുന്നത്. എന്നാൽ 14 ശതകത്തിന്റെ ആദ്യത്തിൽ കോയമ്പത്തൂർ പീഠഭൂമികളിൽ നിന്ന് കണ്വ വെള്ളാളർ എന്ന കൂടുതൽ ചുറുചുറുക്കും യുവത്വവും കൃഷിയറിയാവുന്നതുമായ വർഗ്ഗങ്ങൾ ഇങ്ങോട്ട് കുടിയേറി. അവർ പുളിയന്മാരെ കീഴ്പ്പെടുത്തി അവരുടെ ഭൂമി കൈവശപ്പെടുത്തുകയും അവരെ അടിമകളാക്കുകയും ചെയ്തു.

17, 18 നൂറ്റാണ്ടുകളിൽ വിജയനഗര സാമ്രാജ്യത്തിന്റെ അധഃപതനത്തോടെനിരവധി കുടുംബങ്ങൾ കർണ്ണാടകത്തിൽ നിന്നും ഊട്ടി യിലേക്ക് വന്ന പോലെ കൊടൈയിലേക്കും കുടിയേറി. കോളറ, വരൾച്ച എന്നിവ മൂലവും തമിഴ്നാടിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നും കുടിയേറ്റമുണ്ടായിട്ടുണ്ട്. അങ്ങനെ പളനിമലകളിലെ വെള്ളഗാവിയുൽ ആദ്യത്തെ കുടിയിരിപ്പ് വ്യ്വസ്ഥ നിലവിൽ വന്നു.

ബ്രിട്ടിഷുകാർ ഇന്ത്യയിൽ എന്നും തണുപ്പുള്ള സ്ഥലങ്ങൽ അന്വേഷിച്ചിരുന്നവരാണ്. പ്രധാനപ്പെട്ട മലമ്പാതകൾ നിർമ്മിച്ചതും അവർ തന്നെ. വേനൽക്കാലത്ത് ഇന്ത്യയിൽ ചുട്ടുപൊള്ളുന്ന ചൂട് അനുഭവപ്പെടുന്നതും അക്കാലത്ത് കോളറ, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾ പടരുന്നതും അവരെ ഈ ഉദ്യമത്തിന് കൂടുതൽ പ്രേരിപ്പിച്ചിരുന്നു. ഇംഗ്ലണ്ടിനേതു പോലുള്ള കാലാവസ്ഥ വർഷം മുഴുവനും ലഭിച്ചിരുന്നു എന്നത് കൊടൈക്കനാലിനെ കൂടുതൽ ആകർഷകമാക്കി.

എന്നാൽ ബ്രിട്ടീഷുകാരല്ല കൊടൈയിൽ ആദ്യം വന്നെത്തിയത്. കുറേ അമേരിക്കൻ മിഷണറി സന്യാസിമാരാണ് 1800 കളിൽ കൊടൈയിലേക്ക് വന്നത്. മധുര ആസ്ഥാനമാക്കി അമേരിക്കൻ മിഷണറി സംഘം അക്കാലത്ത് പ്രവർത്തിച്ചിരുന്നു, വേനൽക്കാലത്ത് അവർക്കിടയിൽ മരണം സാധാരണയായിത്തീർന്നു, ഇതിൽ നിന്ന് രക്ഷനേടാൻ മാർച്ച് മാസം അവസാനമാകുന്നതോടെ കൂടുതൽ തണുത്ത മലയോരങ്ങലിലേക്ക് പോകാൻ അവർ തീരുമാനിച്ചു. അങ്ങനെയാണ് അവർ കൊടൈക്കനാൽ കണ്ടുപിടിച്ചത്.

അതിനിടക്ക് ലെഫ്റ്റനൻറ് വാർഡ് (വാർഡ് ആൻഡ് കോണർ) പളനി മലകൾ സർവ്വേ നടത്തി വല്ലഗാവി യിൽ ആദ്യത്തെ കേന്ദ്രം സ്ഥാപിച്ചിരുന്നു. താമസിയാതെ ചെറിയ കുടിയേറ്റക്കാരുടേയും വ്യാപാരികളുടേയും കൂട്ടങ്ങൾ വന്നു തുടങ്ങി. 1845 ഓടെ അമേരിക്കൻ മിഷണറി മാർ മൊത്തമായും വന്നെത്തി. എന്നാൽ അമേരിക്കക്കാർ ബ്രിട്ടീഷുകാരുടെ കുത്തകയായിരുന്ന മലമ്പ്രദേശങ്ങൾ കയ്യടക്കുന്നതിലുള്ള അമർഷം അവർ കാണിച്ചിരുന്നു. എങ്കിലും താമസിയാതെ അവരും ഇവിടേക്ക് എത്തിച്ചേർന്നു തുടങ്ങ്നി. 1879 ല് 75 യൂറോപ്യൻ കുടുംബങ്ങൾ ഇവിടേക്ക് വേനൽക്കാലം ചിലവഴിക്കാൻ വന്നെത്തി. 1883 ആയപ്പോഴേക്കും കൊടൈയിൽ 615 ഓളം സ്ഥിരതാമസക്കാർ ഉണ്ടായി.

1867ല് അന്നത്തെ മധുരയുടെ കളക്ടർ ആയിരുന്ന സർ. വേയർ കൊടൈക്കനാലിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. അദ്ദേഹമാണ് കൊടൈക്കനാലിലെ തടാകം ഇന്നത്തെ നിലയിൽ ആക്കിയത്. അതിനു മുന്ന് അത് വെറും ചതുപ്പ് പ്രദേശമായിരുന്നു. അദ്ദേഹം വിദേശത്തുനിന്നും നിരവധി പഴവർഗ്ഗങ്ങളും, പുഷ്പഫല സസ്യങ്ങളും കൊടൈക്കനാലിന് പരിചയപ്പെടുത്തിക്കൊടുത്തു. ഇതിനെല്ലാം അദ്ദേഹം സ്വന്തം കയ്യിൽ നിന്ന് ചെലവാക്കിയിരുന്നു. കൊടൈയുലെ പാതകളും പൊതു കെട്ടിടങ്ങളും അദ്ദേഹം പുനരുദ്ധരീകരിച്ചു. അദ്ദേഹം താമസിയാതെ നിരവധി വഞ്ചികളും ബോട്ടുകളും വാങ്ങുകയും ബോട്ട് ഹൗസ് ആരംഭിക്കുകയും ചെയ്തു. താമസിയാതെ കൊടൈയിലെ ഒട്ടുമിക്ക അരുവികൾക്കും വെള്ളച്ചാട്ടങ്ങൾക്കും കാടുകൾക്കും വിദേശ പേർ വന്നു.

സമുദ്രനിരപ്പിൽ നിന്നും ശരാശരി 2,133 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം.  കൊടൈക്ക് 2000 ച.കി.മീ. ചുറ്റളവുണ്ട്. 87 കിലോ മീറ്റർ നീളവും 24 കി.മീ വീതിയും ഉണ്ട്. ഏറ്റവും ഉയരം കൂടിയ ഭാഗം വഡരവും മലയാണ്. ഇതിന് 2533 മീറ്റർ ഉയരമുണ്ട്. പളനി മലകൾക്ക് രണ്ടു പ്രത്യേക ഭൂഭാഗങ്ങൾ കാണാം മേൽ പളനിയും കീഴ് പളനിയും. കീഴ്പ്പളനി 1000-1500 മീറ്റർ വരേ ഉയരമുള്ള ഭാഗങ്ങൾ ആണ്. ഈ ഭാഗങ്ങളിലാണ് കാപ്പി, തേയിൽ, പഴങ്ങൾ എന്നിവ കൂടുതലായി കൃഷി ചെയ്തു വരുന്നത്.

മേൽ പളനി കേരളത്തിന്റെ അതിർത്തിയിലായി വരുമിത് 1500 മുതൽ 2500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങൾ ആണ്. പ്രധാന കൃഷി വെളുത്തുള്ളി, പിയേഴ്സ്, പ്ലം, പിച്ച് എന്നിവയാണ്, കാടുകളിൽ വന്യ മൃഗങ്ങൾ ധാരാളമായി വസിക്കുന്നു. കാട്ടു തീ പടരുമ്പോൾ ഇവ നാട്ടിലേക്ക് ഇറങ്ങാറുണ്ട്. പില്ലർ റോക്ക് എന്നറിയപ്പെടുന്ന സ്തൂപാകൃതിയിലുള്ള പാറക്കെട്ട് കൊടൈക്കനാലിലെ ഒരു വിശേഷ കാഴ്ചയാണ്. മറ്റൊരു പ്രസിദ്ധ സ്ഥലമായ ആഴമേറിയ ഗുണ ഗുഹകൾ ഇതിന് പുറകിലാണ്.

വളരെ ഹൃദ്യമായ കാലാവസ്ഥയാണ് കൊടൈയിലേത്. വേനൽക്കാലം തുടങ്ങുന്നത് ഏപ്രിൽ മുതലാണ്. അപ്പോൾ 11നും 19 നും ഇടക്കാണ് താപനില. മഞ്ഞുകാലം നവംബറോടെ ആരംഭിക്കുന്നു. താപനില ഇക്കാലത്ത് പൂജ്യം വരെ താഴാറുണ്ട്. അധിക താപനില 17 ഡിഗ്രിയാണ് മഞ്ഞുകാലത്ത്. മഴക്കാലം കേരളത്തിലേതു പോലെയാണ്. മൺസൂൺ മഴയും തുലാം മഴയും ലഭിക്കാറുണ്ട്. വാർഷികപാതം 165 സെ.മീ. ആണ്. കടുത്ത മഴ കിട്ടുന്നത് ഒക്ടോബർ ഡിസംബർ മാസങ്ങളിലാണ്.

കവർചിത്രം – Vivek Sadasivan‎.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply