വധശിക്ഷ സൗദി അറേബ്യയിൽ; നിയമങ്ങളും കുറ്റവും ശിക്ഷയും അറിയാമോ?

കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള രാജ്യമാണ് സൗദി അറേബ്യ. ഇവിടുത്തെ ഭരണഘടനയും നിയമനിര്‍മ്മാണവും മതത്തിലധിഷ്ടിതവുമാണ്. മതനേതാക്കളും അവരുടെ കോടതിയുമാണ് കുറ്റവും ശിക്ഷയും തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും. മതനിന്ദ, മോഷണം എന്നീ കുറ്റങ്ങള്‍ക്ക് വിചാരണയില്ലാതെയാണ് പലപ്പോഴും ശിക്ഷ നല്‍കുന്നതും പോലും. ലോകത്ത് വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിൽ പ്രമുഖ സ്ഥാനത്തുള്ള ഒന്നാണ് സൗദി അറേബ്യ. സൗദി അറേബ്യയിലെ നീതിന്യായ വ്യവസ്ഥ ശരീഅ നിയമത്തിന്റെ കഠിനമായ രൂപപ്രകാരമുള്ളതാണ്. പലതരം കുറ്റങ്ങൾക്ക് വധശിക്ഷ നൽകപ്പെടാം. ബലാത്സംഗം, കൊലപാതകം, സായുധമോഷണം, മയക്കുമരുന്നിനടിമപ്പെടൽ,സത്യ നിഷേധിയാവൽ, വിവാഹേതര ലൈംഗിക ബന്ധം, മന്ത്രവാദം, എന്നിവയൊക്കെ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. വധശിക്ഷ വാളുകൊണ്ട് ശിരഛേദം നടത്തിയും, കല്ലെറിഞ്ഞും, ഫയറിംഗ് സ്ക്വാഡുപയോഗിച്ചും നടത്താം.

2007-നും 2010-നും ഇടയിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട 345 വധശിക്ഷകളും പരസ്യമായി ശിരഛേദം ചെയ്താണ് നടപ്പിലാക്കിയത്. മന്ത്രവാദത്തിന് അവസാനം നടന്ന രണ്ട് വധശിക്ഷകൾ 2011-ലാണ് നടപ്പിലാക്കിയത്. 2007-നും 2010-നും ഇടയിൽ കല്ലെറിഞ്ഞുള്ള വധശിക്ഷ നടന്നതായി വിവരമില്ല. 1981-നും 1992-നും ഇടയിൽ കല്ലെറിഞ്ഞ് നാലു പേരെ വധിച്ചിട്ടുണ്ട്.

സൗദിയുടെ തലസ്ഥാനമായ റിയാദില്‍ ചോപ് ചോപ് സ്‌ക്വയര്‍ എന്ന വിശാലമായ സ്ഥലമുണ്ട്. പേരുപോലെതന്നെ മിക്ക ദിവസങ്ങളിലും ഇവിടെവച്ച് വധശിക്ഷ നടത്താറുണ്ട്. തലയറുത്ത് കൊന്നതിനുശേഷം കഴുകി കളയാന്‍ റോഡരികില്‍ പ്രത്യേക ഡ്രൈനേജ് സംവിധാനവുമുണ്ട്.

2003-ൽ മുഹമ്മദ് സാദ് അൽ-ബെഷി എന്ന ആരാച്ചാർ അറബ് ന്യൂസ് പത്രത്തിന് ഒരു അഭിമുഖം നൽകുകയുണ്ടായി. അദ്ദേഹം 1998-ൽ നടത്തിയ ആദ്യ വധശിക്ഷ ഇപ്രകാരം വിവരിച്ചു: “കുറ്റവാളിയെ ബന്ധിച്ച് കണ്ണു മൂടിയ നിലയിലായിരുന്നു. ഒറ്റവെട്ടിന് ഞാൻ അയാളുടെ തലയറുത്തു. തല മീറ്ററുകൾ ദൂരേയ്ക്ക് ഉരുണ്ടുപോയി. ഇത്ര വേഗം വാളിന് ശിരസ്സ് ഛേദിക്കാൻ പറ്റുമെന്ന് കണ്ട ആൾക്കാർക്ക് അത്ഭുതമായിരുന്നു. ശിക്ഷയ്ക്ക് മുൻപ് കുറ്റവാളിക്കുവേണ്ടി മാപ്പപേക്ഷിക്കാൻ അദ്ദേഹം ഇരകളുടെ വീടുകൾ സന്ദർശിക്കാറുണ്ട് എന്നും വെളിപ്പെടുത്തി. ഇതു മൂലം കുറ്റവാളികൾ രക്ഷപെടാറുമുണ്ട്. ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ച ശേഷം ഇസ്ലാമിക വിശ്വാസം വെളിപ്പെടുത്തുന്ന വരികൾ (ഷഹാദ) ചൊല്ലാൻ ആവശ്യപ്പെടാൻ മാത്രമാണ് ആരാച്ചാർ പ്രതിയോട് സംസാരിക്കുക.പിന്നീട് മരണശിക്ഷ നൽകുന്ന ഉത്തരവ് വായിച്ച ശേഷം ഒരു സിഗ്നൽ കിട്ടുമ്പോൾ ശിരസ്സറുക്കും. ജേര്‍ണലിസ്റ്റുകള്‍ക്ക് ഇവിടുത്തെ ശിക്ഷവിധികളെയും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കടുത്ത നിയന്ത്രണമുണ്ട്. അതുകൊണ്ടെല്ലാംതന്നെയാണ് ഇവിടുത്തെ നിയമങ്ങളെയും ശിക്ഷാവിധികളെയും കുറിച്ച് അധികവും പുറംലോകമറിയാതെ പോകുന്നത്.

മൂന്ന് വിഭാഗം കുറ്റങ്ങൾക്ക് ശരിയ പ്രകാരം വധശിക്ഷ നൽകാവുന്നതാണ്. 1, ഹുദൂദ്: പ്രത്യേക കുറ്റങ്ങൾക്ക് ഖുറാൻ വിധിച്ച ശിക്ഷ. ഹുദൂദ് നിയമപ്രകാരം വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ അവിശ്വാസവും (apostasy), വിവാഹേതര ലംഗികബന്ധവും (adultery), ഗുദരതിയുമാണ് (sodomy). 2, ക്വിസാസ്: “കണ്ണിനു പകരം കണ്ണ്” എന്നമട്ടിലുള്ള പ്രതികാര ശിക്ഷകൾ. ക്വിസാസ് കുറ്റങ്ങളിൽ കൊലപാതകം ഉൾപ്പെടും. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് വധശിക്ഷ ആവശ്യപ്പെടുകയോ ചോരപ്പണത്തിനു പകരം കുറ്റവാളിയോട് ക്ഷമിക്കുകയോ ചെയ്യാം. വളരെ ഉയർന്ന തുകകൾ ചോരപ്പണമായി ആവശ്യപ്പെടുന്നവരുണ്ട്. ഉദാഹരണത്തിന് അടുത്തകാലത്ത് 50 കോടി രൂപയോളം ചോരപ്പണമായി ആവശ്യപ്പെട്ട സംഭവമുണ്ടായി. 3, താസിർ: ഒരു പൊതു വിഭാഗമാണ്. രാജ്യത്തിലെ ചട്ടങ്ങൾ പ്രകാരം ഇക്കൂട്ടത്തിൽ പുതിയ കുറ്റങ്ങൾ (ഉദാഹരണത്തിന് മയക്കുമരുന്ന് കടത്ത്) ഉൾപ്പെടുത്താം. ശിക്ഷ വിധിക്കപ്പെടാൻ മൂന്നു തരത്തിൽ കുറ്റം തെളിയിക്കാം. പ്രേരണയില്ലാത്ത കുറ്റസമ്മതമാണ് ഒന്നാമത്തെ രീതി. ഹുദൂദ് പ്രകാരമുള്ള കുറ്റമല്ലെങ്കിൽ രണ്ട് പുരുഷന്മാരുടെ സാക്ഷിമൊഴിയും തെളിവായെടുക്കാം. ഹുദൂദ് പ്രകാരമുള്ള കുറ്റമാണെങ്കിൽ കുറ്റസമ്മതവും ആവശ്യമാണ്. അവസാനമായി കുറ്റം ചെയ്തുവെന്നോ ഇല്ലെന്നോ പ്രതിജ്ഞയെടുക്കുകയും വേണം. മതത്തിന് വളരെ പ്രാധാന്യമുള്ള സൗദി അറേബ്യയെപ്പോലുള്ള രാജ്യത്ത് പ്രതിജ്ഞയെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. പ്രതിജ്ഞയെടുക്കാനുള്ള വിസമ്മതത്തെ കുറ്റസമ്മതമായി കാണുകയും ശിക്ഷ വിധിക്കുകയും ചെയ്യാറുണ്ട്.

വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളുടെ ചില ഉദാഹരണങ്ങൾ : വിവാഹേതര ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷൻ അവിവാഹിതനാണെങ്കിൽ 100 ചാട്ടവാറടിയാണ് ശിക്ഷ. വിവാഹിതനാണെങ്കിൽ കല്ലെറിഞ്ഞ് കൊല്ലാൻ വിധിക്കും, ഇസ്ലാം മതപരിത്യാഗം – വിശ്വാസമുപേക്ഷിച്ചയാൾക്ക് പ്രായശ്ചിത്തം ചെയ്ത് മതത്തിലേയ്ക്ക് തിരിച്ചുവരാൻ മൂന്ന് ദിവസം കൊടുക്കും. തിരിച്ചുവന്നില്ലെങ്കിൽ ശിരഛേദം ചെയ്യപ്പെടും, സായുധ മോഷണം – ദൈവത്തെയോ പ്രവാചകനെയോ പ്രവാചകന്റെ കുടുംബാംഗങ്ങളെയോ നിന്ദിക്കുക, പെരുവഴിയിലെ മോഷണം, മയക്കുമരുന്ന് കള്ളക്കടത്ത്, മറ്റുള്ളവരോട് വിവാഹിതരായ രണ്ടു പേർ തമ്മിൽ വിവാഹേതര ലൈംഗികബന്ധത്തിലേർപ്പെടുക, വീട്ടിൽ കടന്നു കയറുക, സ്വവർഗഭോഗം, കൊലപാതകം, വ്യഭിചാരം, ബലാത്സംഗം, സർക്കാരിനെതിരേ പ്രവർത്തിക്കുക, ലൈംഗിക കുറ്റങ്ങൾ, മന്ത്രവാദം (പുരുഷന്മാർ), തീവ്രവാദം, മോഷണത്തിന് നാലാമത്തെ തവണ ശിക്ഷിക്കപ്പെട്ടാൽ, രാജ്യദ്രോഹം, അള്ളാഹുവിനോട് യുദ്ധം ചെയ്യുക, മന്ത്രവാദം (സ്ത്രീകൾ).

2014 നിപ്പുറം സൗദി 600 വധശിക്ഷകള്‍ നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 150 പേരുടെ തലവെട്ടി. ഇതില്‍ മയക്കുമരുന്ന് സംബന്ധമായ കേസുകള്‍ നിരവധിയുണ്ട്. സൗദിയില്‍ സര്‍വതല സ്പര്‍ശിയായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരുന്ന മുഹമ്മദ്ബിന്‍ സല്‍മാന്‍ വധശിക്ഷയുടെ കാര്യത്തില്‍ എന്ത് നിലപാട് എടുക്കുമെന്നാണ് അറിയേണ്ടത്. ക്രസമാധാന പാലന രംഗത്തും നിതി നിര്‍വഹണ രംഗത്തും രാജ്യം ശ്രദ്ധേയ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുകയാണെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നാസര്‍ അല്‍ ഷഹ്‌റാനി വ്യക്തമാക്കിയിട്ടുണ്ട്. ആഗോള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ അതിക്രൂരമല്ലാത്ത കുറ്റങ്ങള്‍ക്കും വധശിക്ഷ നല്‍കുന്നതില്‍ സൗദി ഇളവ് വരുത്തുമോയെന്നാണ് ഇനിയറിയേണ്ടത്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply