നാട് മുങ്ങിയപ്പോൾ ഒരു പാവം മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിച്ച പോലീസ് നന്മ..

പ്രളയക്കെടുതിയിൽപ്പെട്ടു നാട് മുങ്ങിയപ്പോൾ ഒരു പാവം മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കുവാൻ പോലീസുകാർ തയ്യാറായി. ആ കഥ ഇങ്ങനെ.. ഇവൾ “ജൂലി” പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ രാത്രി ഇവളുടെ ദയനീയമായ കരച്ചിൽ കൂരിരുട്ടിൽ അകലെ നിന്ന് കേട്ട് തുടങ്ങിയത്, ആ സ്ഥലത്തെ കുറിച്ച് വ്യക്തമായ ഐഡിയ ഇല്ലാതിരുന്നതു കാരണം ആ രാത്രി മുഴുവൻ ഞാൻ നിസ്സഹായനായിരുന്നു.. ജീവന് വേണ്ടിയുള്ള അവളുടെ കരച്ചിൽ ഹൃദയഭേദകമായിരുന്നു.. എപ്പഴോ ആ കരച്ചിൽ നിലച്ചു. അവളെ കണ്ടിട്ടില്ലെങ്കിലും മനസ്സ് വല്ലാതെ കുറ്റബോധം കൊണ്ട് നിറഞ്ഞു.. ഒരു ജീവന് വേണ്ടിയുള്ള കരച്ചിൽ കേട്ടിട്ടും ഒന്നും ചെയ്യാൻ കഴിയാത്തതിലുള്ള കുറ്റബോധം മനസ്സിനെ വല്ലാതെ ദുർബലപ്പെടുത്തി, നേരം പുലർന്നു…

എപ്പഴോ വീണ്ടും ആ നേർത്തകരച്ചിൽ വീണ്ടും എന്നെ തേടിയെത്തി.. ഉടൻ ഞാൻ യൂണിഫോം എല്ലാം അഴിച്ച് വച്ച് ടൂബുമായി ശബ്ദം കേട്ട ഭാഗം ലക്ഷ്യമാക്കി നീന്തി (എനിക്ക് അത്ര വലിയ നീന്തലൊന്നും വശമില്ല, പോലീസ് ട്രെയിനിങ്ങ് സമയത്ത് പഠിച്ചത് മാത്രം) അല്പം കഴിഞ്ഞപ്പോൾ മൂക്ക് മാത്രം ഉയർത്തി വെള്ളത്തിൽ ജീവന് വേണ്ടി പെരുതുന്ന അവളെ കണ്ടു, അവളുടെ അടുത്ത് എത്താനുള്ള ശ്രമത്തിനിടയിൽ എന്റെ തുടയിൽ ഒരു കമ്പി കുത്തി കയറി. ഞാൻ അവളുടെ അടുത്തെത്തി കൈ നീട്ടേണ്ട താമസം അവൾ ഒരു കൊച്ച് കുഞ്ഞിനെ പോലെ എന്റെ തോളിൽ തല ചായ്ച്ചു, എന്റെ മുഖത്തേക്ക് ദയനീയമായി നന്ദിയോടെ നോക്കി.. അവളെ ചേർത്ത് പിടിച്ച് ഞാൻ തിരിച്ച് നീന്തി. കുറച്ചകലെയുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരു ആൺകുട്ടി “ജൂലി” എന്ന് നീട്ടി വിളിച്ചു കൊണ്ട് ഞങ്ങൾക്ക് നേരെ കൈ വീശുന്നുണ്ടായിരുന്നു..

ആ പോമറേനിയൻ ഡോഗ് അവരുടേത് ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു, എന്നാലും സ്വയം രക്ഷ നോക്കി അവർ ഉയരങ്ങളിലേക്ക് പോയപ്പോൾ ജൂലിയെ അവർ മറന്നതിൽ എനിക്ക് അമർഷം തോന്നി,, ജൂലിയുമായി എന്റെ ബന്ധുവിന്റെ വീടിന്റെ മുകൾനിലയിൽ ഞാൻ എത്തി. 12 മണിക്കൂറിലധികം വെള്ളത്തിൽ കിടന്നതിനാൽ അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. അവളെ ഒന്ന് തുടയ്ക്കാൻ ഒരു തുണിക്കായി തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല.. അവസാനം ഞാൻ അഴിച്ചു വച്ചിരുന്ന എന്റെ യൂണിഫോം കൊണ്ട് തന്നെ അവളെ ഒപ്പി. അപ്പോഴും അവൾ എന്റെ കണ്ണുകളിലേക്ക് ദയനീയമായി നോക്കുന്നുണ്ടായിരുന്നു.

അവൾക്ക് കഴിക്കാൻ കൊടുക്കാൻ ഒന്നുമുണ്ടായിരുന്നില്ല എന്റെ കൈയിൽ , അവൾക്ക് ഭക്ഷണം തേടി ഞാൻ വീണ്ടു ഇറങ്ങി, കുറച്ചകലെ വച്ച് രക്ഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവരുടെ കൈയിൽ ഉണ്ടായിരുന്ന ഒരു പാക്കറ്റ് ബ്രഡ് കിട്ടി, അതവൾക്ക് എത്തിച്ചു കൊടുത്തു.. അടുത്ത ദിവസങ്ങളിലെല്ലാം ഞാൻ അവൾക്ക് ഭക്ഷണം നൽകി, രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ അവളുടെ കാലിൽ മുറിവുകൾ ഉണ്ടായിരുന്നു, മഞ്ഞപ്പൊടി സംഘടിപ്പിച്ച് മുറിവിൽ ഇട്ടു.’ അവളിപ്പോൾ പൂർണ്ണ ആരോഗ്യവതിയാണ്. അവളുടെ വീട്ട്കാരെ കണ്ടെത്തി എന്റെ പ്രിയപ്പെട്ട ജൂലിയെ അവർക്ക് കൈമാറി.. കാലം എത്ര കഴിഞ്ഞാലും അവൾ എന്നെ മറക്കില്ല അതെനിക്കുറപ്പുണ്ട് കാരണം അവൾ മനുഷ്യൻ അല്ലല്ലോ..

വിവരണം – രഘു പി എസ് (ഫോർട്ട് കൊച്ചി ടൂറിസം പോലീസ് സ്‌റ്റേഷൻ).

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply