സാഹസികരെ മാത്രം കാത്തിരിക്കുന്ന ഹരിഹർ കോട്ടയെക്കുറിച്ചറിയാം…

ജൻജിറയിൽ കയറാനാകാത്തതിന്റെ വിഷമത്തിൽ അടുത്ത യാത്രയിലേക്കു കടന്നപ്പോളാണ് വിധി കാലാവസ്ഥയുടെ രൂപത്തിൽ വീണ്ടും പണി തരുന്നത്… മുരുട് ജൻജിറയിൽ നിന്നും ഹരിഹരിലേക്കായിരുന്നു പിന്നീടുള്ള പ്രയാണം…

ദൂരെ നിന്നും കാണാം..ആകാശത്തെ തൊട്ട് മേഘങ്ങളെ തലോടി നില്‍ക്കുന്ന ഒരു കുന്നിനെ. കുറച്ചു കൂടി അടുത്തെത്തിയാല്‍ മനസ്സിലാകും കുന്ന് മാത്രമല്ല അവിടെയുള്ളത്, .ഒരു കോട്ട കൂടിയുണ്ടെന്ന്.. ആഹാ…എന്നാല്‍ ആ കോട്ടയില്‍ ഒന്നു കയറാം എന്നു തോന്നുന്നുണ്ടോ.. ഇത്തിരി പാടുപെടും..അങ്ങനെ ആര്‍ക്കും അത്രപെട്ടന്നൊന്നും കയറാന്‍ പറ്റിയ ഒരിടമേ അല്ല ഈ കോട്ട.

സാഹസികരെ മാത്രം കാത്തിരിക്കുന്ന ഈ കോട്ടയെക്കുറിച്ചറിയാം…

മഹാരാഷ്ട്രയിലെ നാസിക്കിനു സമീപമുള്ള തൃമ്പകേശ്വറിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഭീകരനായ കോട്ടയാണ് ഹരിഹര്‍ ഫോര്‍ട്ട്. കുത്തനെയുള്ള കല്‍പ്പടവുകള്‍ കയറി എത്തുന്ന ഈ കോട്ട സഞ്ചാരികളുടെ ആകര്‍ഷണമാണ്.. വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.ഹരിഹര്‍ കോട്ടയുടെ നിര്‍മ്മാണത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. യാദവ വംശത്തിന്റെ കാലത്താണ് ഇത് നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്നു. 1636 ല്‍ ഷാഹാരി രാജ ഭാസാലെ ഈ കോട്ട കീഴടക്കി എന്നു പറയപ്പെടുന്നു.ചെങ്കുത്തായ ഭീമന്‍ പാറക്കെട്ട്..

മുന്‍പ് പറഞ്ഞതുപോലെ സാഹസികര്‍ക്കും വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍ക്കും വേണ്ടി മാത്രമുള്ളതാണ്ഹരിഹര്‍ ഫോര്‍ട്ട്. ഉയരത്തെ ഭയക്കുന്നവരും നല്ല കായികശേഷി ഇല്ലാത്തവരും ഈ കോട്ടയും യാത്രയും സ്വപ്നത്തില്‍ പോലും കാണേണ്ടതില്ല.അല്പം ദുര്‍ഘടം പിടിച്ചതാണ് കോട്ടയിലേക്കുള്ള യാത്ര. യാത്ര തുടങ്ങുമ്പോള്‍ പ്രത്യേകിച്ച് വഴിയൊന്നുമില്ല. പുല്ലുകള്‍ വകഞ്ഞുമാറ്റി വഴിയുണ്ടാക്കി വേണം പോകാന്‍… പടികള്‍ കാണുന്നതുവരെയുള്ള യാത്ര വളരെ എളുപ്പമാണ്..

കല്ലില്‍ കൊത്തിയ പടികള്‍ ആദ്യ കാഴ്ചയില്‍ തന്നെ ഒന്നു പേടിപ്പിക്കും. ഇത് കയറി ജീവനോടെ മുകളില്‍ എത്തുമോ എന്ന സംശയം ഉറപ്പായും ഉണ്ടാകും..കുത്തനെയാണ് പടികളാണുള്ളത്. ഇരുന്നും കിടന്നും നടന്നുമെല്ലാം പടികള്‍ കയറേണ്ടി വരും.. ആദ്യസെറ്റ് പടികള്‍ കയറിയാല്‍ പിന്നെ ഒരു കവാടം കാണാം..കവാടം കടന്നാല്‍ ഇതുവരെ നടന്നതിലും കുറച്ചു കൂടി ഭീകരമായ പടികളാണുള്ളത്. അതുംകൂടി കടന്നാല്‍ മുകളിലെത്താം..  അവിടെ സാഹസികരെ കാത്തിരിക്കുന്നത് വിശാലമായ ഒരു കുന്നിന്‍പുറവും പാറയില്‍ കൊത്തിയ കുളങ്ങളുമാണ്.

360 ഡിഗ്രി വ്യൂവിലാണ് കാഴ്ചകള്‍. അങ്ങകലെ മുംബൈ നഗരത്തിന്റെയും വനങ്ങളുടെയുമെല്ലാം കാഴ്ച മനസ്സിനെ കുളിര്‍പ്പിക്കും…117 പടികള്‍ കയറിയാണ് ഇവിടെയത്തുന്നത്. കല്ലില്‍ കൊത്തിയും തുരന്നും നിര്‍മ്മിച്ചിരിക്കുന്ന ഈ പടികള്‍ അപകടകാരികളാണ്. പ്രത്യേകിച്ചും മഴക്കാലങ്ങളില്‍. കുന്നിന്റെ മുകളില്‍ നിന്നുള്ള വെള്ളം താഴേക്ക് പടികള്‍ വഴി ഒലിച്ചിറങ്ങുന്നതിവാല്‍ മിക്കപ്പോവും ഇവിടെ വഴുക്കലാണ്. അതിനാല്‍ വളരെ ശ്രദ്ധിച്ചു മാത്രമേ കയറാവൂ..

ഈ കോട്ട ആര് നിർമിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ ഒരറിവും ഇത് വരെ ലഭിച്ചിട്ടില്ല…. സാഹസികരായ അതിഥികളെ സ്വീകരിച്ചുകൊണ്ട് ഹരിഹർ കോട്ട ഇന്നും ഒരു ചുരുളഴിയക്കോട്ടയായി തലയുയർത്തി നിൽക്കുന്നു…

എന്തൊക്കെയായാലും ജൻജിറ കോട്ട ചതിച്ചപോലെ ഹരിഹറും ചതിച്ചു…. കനത്ത മഴ ഹരിഹർ കയറാനുള്ള ഞങ്ങളുടെ മോഹത്തിന് താൽക്കാലികമായി തടയിട്ടു… മഴയത്തു തലയുയർത്തി നിന്ന ഹരിഹർ കോട്ടയ്ക്കു നേരെ ഞാൻ തിരിച്ചു വരും… നിന്നെ കീഴടക്കാൻ…. കാത്തിരിക്കു എന്ന് സവാൽ വിട്ടിട്ടു പോന്നപ്പോൾ നഷ്ടമായത് ഒരു സാഹസികമായ യാത്ര തന്നെ ആയിരുന്നു എന്നറിയാമായിരുന്നു…

അന്നത്തെ ആ നഷ്ടം പഴകിയ വീഞ്ഞിനു വീര്യം കൂടുമെന്നു പറയുന്ന പോലെ യാത്രകളോടുള്ള പ്രണയവും ഞങ്ങളിൽ കൂടിക്കൊണ്ടിരിക്കുന്നു… ഒരിക്കൽ കൂടി ഹരിഹറും ജൻജിറയും കീഴടക്കണം… കീഴടക്കും…

കടപ്പാട് :യാത്രക്കും വാക്കുകൾക്കും കടം നൽകി സഹായിച്ച ചങ്ക് ഷൈജുവിന്, ചിത്രങ്ങളേകിയ ഗൂഗിളമ്മച്ചിക്കും(മഴയും മൂടൽ മഞ്ഞും ഹരിഹർ കോട്ടയുടെ ചിത്രങ്ങളെ ഞങ്ങളുടെ ക്യാമറക്കണ്ണിൽ നിന്നും ഒളിപ്പിച്ചു കളഞ്ഞിരുന്നു )

By: Arun Nair

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply