സാഹസികരായ പെൺകൂട്ടം- റാഫ്റ്റിംഗിനായി കേരള മണ്ണിൽ…

വിവരണം – ഗീതു മോഹന്‍ദാസ്‌.

ഹിമാലയത്തിലെ മഞ്ഞു പുതച്ച മലകളിലൂടെ, ഋഷികേശിലെ കുതിച്ചു പായുന്ന പുഴകളിലൂടെ, നേപ്പാളിലെ തണുത്തകാറ്റടിക്കുന്ന ആകാശത്തിലൂടെ.. സ്വപ്നങ്ങൾക്ക് ചിറകുവിരിച്ചു പറക്കാൻ കൊതിക്കാത്തവർ ആരെങ്കിലും ഉണ്ടോ ?  പക്ഷെ സമൂഹം കല്പിച്ച വഴികൾ, ഉത്തരവാദിത്തങ്ങൾ,  സാമ്പത്തികം, ഭയം, ഇതെല്ലാം കാരണം ആ സ്വപ്നങ്ങളെ മനസിന്റെ ഒരുകോണിൽ താഴിട്ടു പൂട്ടി ചിരിച്ച മുഖവുമായി നടക്കുന്നവർ ആണ് മലയാളികളിൽ കൂടുതൽ ആളുകളും. അപ്പൊ സ്ത്രീകളുടെ കാര്യം ??? മാറ്റങ്ങളുടെ പാതയിൽ ആണ് നമ്മുടെ സമൂഹം എങ്കിലും “നല്ല പെണ്ണ് ” എന്ന പട്ടം ചാർത്തി കൊടുക്കുന്നത് അടങ്ങി ഒതുങ്ങി ക്ഷമിച്ചു സഹിച്ചു, ഉറക്കെ സംസാരിക്കാത്ത, ഉറക്കെ ചിരിക്കാത്ത ഉറക്കെ കരയാത്ത പെണ്ണിനെ അല്ലെ?

ഇങ്ങനേ ഒക്കെ ആണെങ്കിലും ഈ വേലിക്കെട്ടുകൾ പൊളിച്ചടുക്കാൻ, സമൂഹവും വീട്ടുകാരും ചേർന്ന് ചെറുപ്പം മുതൽ ഉണ്ടാക്കിയ ചില ഭയങ്ങൾ പൊളിച്ചെഴുതാൻ, 20 സ്ത്രീകൾ തീരുമാനിച്ചു. ചെറുപ്പം മുതലേ മനസ്സിൽ അടിച്ചേൽപ്പിച്ച രണ്ടു ഭയങ്ങൾ അതില്ലാതാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യങ്ങളിൽ ഒന്ന് . ടാർഗറ്റ് ഒന്ന് “ഉയരം”- കുഞ്ഞിലേ മരത്തിന്റെ മണ്ടയിലും, ജനലിന്മേലും വലിഞ്ഞു കയറുമ്പോളേക്കും തുടങ്ങും, “ഈ പെൺകൊച്ചിനു അടങ്ങി ഇരുന്നൂടെ, താഴെവീണാൽ കയ്യും കാലും ഓടിയും”. പിന്നെ ടാർഗറ്റ് നമ്പർ 2 : “വെള്ളം”, പുഴകാണുമ്പോൾ എടുത്തുചാടാൻ മനസ് കൊതികുമ്പോൾ തന്നെ തുടങ്ങും, ” ആ സൈഡിൽ എങ്ങാനും അടങ്ങി ഒതുങ്ങി ഇരുന്നൂടെ, വെള്ളത്തിൽ മുതലയുണ്ട്, പാമ്പുണ്ട്, പിന്നെ കാലെത്താൻ പറ്റാത്ത ആഴവും ഉണ്ട്”.

ആഗ്രഹം ഉണ്ടെങ്കിലും ഉയരത്തിലേക്കും പുഴയുടെ ആഴങ്ങളിലേക്കും ഇറങ്ങാൻ ഭയപ്പെട്ടിരുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 പെണ്ണുങ്ങൾ ഒരു തീരുമാനം എടുത്തു, ഞങ്ങൾ ഈ ഭയത്തെ തുടച്ചുനീക്കുകതന്നെ ചെയ്യും. അതിനായി ഹിമാലയമലനിരകളിലേക്കോ നേപ്പാളിലേക്കോ പോകേണ്ട ആവശ്യം ഞങ്ങൾക്കുണ്ടായില്ല.

ഉത്തരവാദിത്തം നിറഞ്ഞ, സാഹസം നിറഞ്ഞ, വിനോദ സഞ്ചാര മേഖലയിൽ കേരളത്തിന് പൊൻതൂവൽ നൽകുകയാണ് കണ്ണൂർ ജോസ് ഗിരിക്ക് സമീപത്തൂടെ ഒഴുകുന്ന തേജസ്വിനി പുഴ. കാലവർഷത്തിൽ കുത്തിയൊലിച്ചൊഴുകുന്ന പുഴ സഞ്ചയ്കൾക്കു സമ്മാനിക്കുന്നത് സാഹസത്തിന്റെ 4 മണിക്കൂറുകൾ ആണ്. ഋഷികേശിലൂടെ ചെറുബോട്ടിൽ ആഞ്ഞുതുഴഞ്ഞു ഓളങ്ങൾക്കൊപ്പം ഒഴുകി പുഴയിൽ ചാടുന്ന വീഡിയോ യൂട്യൂബിൽ കണ്ടനാൾ മുതൽ തുടങ്ങിയ ആഗ്രഹം ആണ് റാഫ്റ്റിങ്, ഏപ്രിലിൽ മാസത്തിൽ ജോസ് ഗിരിയിലേക്കുള്ള യാത്രയിൽ അനിൽ സർ ഓര്മിപ്പിച്ചിരുന്നു മൺസൂൺ കാലത്തുള്ള ഈ സാഹസിക യാത്രയെ പറ്റി. അന്നുതന്നെ മനസ്സിൽ കുറിച്ചിട്ടിരുന്നു പെൺകുട്ടികൾക്ക് മാത്രമായി ഇങ്ങനെ ഒരു സാഹസിക യാത്രക്ക് ഞങ്ങൾ പോയിരിക്കും എന്നുള്ളത്.

ബാംഗളൂരിൽ നിന്നും പയ്യന്നൂരെക്കു ബസ് ബുക്ക് ചെയ്തു, അവിടെന്നു പുളിങ്ങോം അതാണ് യാത്രയുടെ റൂട്ട്( ഡയറക്റ്റ് ചെറുപുഴ ബസിലും എത്താം). രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ, മലയാളം കന്നഡ ഗുജറാത്തി മറാഠി, ഹരിയാനി, ഹിമാചൽ അങ്ങനെ പല ഭാഷകൾ, പല സംസകാരങ്ങൾ, +2 റിസൾട്ട് വന്നു നിൽക്കുന്ന 18 കാരി ഐശ്വര്യ മുതൽ, 60 ലേക്കെത്തി നിൽക്കുന്ന ശ്രീകല ചേച്ചി വരെ കണ്ണൂരിലെ തേജസ്വിനി പുഴയുടെ സമീപം ഒന്നിച്ചു.

മഴ ശക്തിയായി പെയ്യുകയാണ്.. തേജസ്വിനി പുഴ കുതിച്ചു പായുകയാണ്.. നീന്തൽ അറിയുന്നവർ 2 പേർ മാത്രം. മനസ്സിൽ പണ്ട് കയറിയ ഭയം ഇടകിടക്കിടക്കു പുറത്തോട്ടു വരുണ്ടെകിലും എല്ലാവരും ആത്മവിശ്വാസത്തോടെ, എനിക്ക് സാധിക്കും എന്ന് മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു. റാഫ്റ്റിംഗിന്റെ ലീഡർ ഷൈജു സർ, ഞങ്ങക്ക് സേഫ്റ്റി ജാക്കറ്റുകൾ നൽകി, റാഫ്റ്റിങ് ലൈസൻസ് ഉള്ള മണാലിയിൽ നിന്നെത്തിയ ഞങ്ങളുടെ സ്വന്തം ഗെയ്‌ഡുകളെ പരിചയപ്പെടുത്തി. റാഫ്റ്റിംഗിലെ നിയമങ്ങൾ, തുഴയേണ്ട രീതികൾ ഒരുമിച്ചു ഒരു പ്രാക്ടീസ്, എല്ലാവരും പരസ്പരം കാണിക്കുന്ന ആത്മവിശ്വാസം, എല്ലാം കൂടി ആയപ്പോൾ ഞങ്ങൾ 20 പേരിലെയും സാഹസിക ഉണർന്നു. ചുവപ്പു നിറത്തിലുള്ള 2 ബോട്ടുകൾ, ചാരനിരത്തിലെ മറ്റൊരു ബോട്ടിലും ആയി ഞങ്ങൾ എല്ലാവരും ഇരുന്നു. നെഞ്ചിടിപ്പ് കൂടുന്നുണ്ട് എല്ലാവര്ക്കും, വെള്ളത്തിൽ ഫാമിലിയുടെ കൂടെ ആല്ലാതെയുള്ള ആദ്യ യാത്രയാണ് പലർക്കും… അങ്ങനെ ഭയത്തിന്റെ അതിര് വരമ്പുകൾ ചാടികടന്നുകൊണ്ടു തേജസ്വിനി പുഴയുടെ കുത്തിയൊഴുക്കിനൊപ്പം 20 സ്ത്രീകൾ യാത്ര ആരംഭിച്ചു.

ഇതു വെറുതെ ഒരു അനുഭവം മാത്രം അല്ല ഞങ്ങൾക്ക്, ആത്മവിശ്വാസത്തിന്റെ നെറുകയിൽ ഞങ്ങൾ എത്തിയ നിമിഷം.. ഭയത്തിന്റെ കെട്ടുപൊട്ടിച്ചു ഞങ്ങളുടെ കഴിവുകളെ തിരിച്ചറിഞ്ഞ നിമിഷം.. ചെടികൾക്കിടയിലൂടെ പാറകൾക്കിടയിലൂടെ ബോട്ട് ഞങ്ങളെയും കൊണ്ട് കുതിച്ചു,

പച്ചപുതച്ച ഇരുകരകളും ഞങ്ങളെ മറ്റൊരു ലോകത്തിൽ എത്തിച്ചു, തകർത്തു പെയ്യുന്ന മഴ ഞങ്ങളുടെ യാത്രക്ക് താളം നൽകി.. ബോട്ടിൽ ഇരുന്നു കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളെ ഞങ്ങൾ ഒരുമിച്ചു പാടി തുഴഞ്ഞു, ആദ്യം ഗുജറാത്തിൽ നിന്നും ഉള്ള 50 വയസുള്ള രശ്മി ചേച്ചി പുറകോട്ടു മറിഞ്ഞു വീണു, പെട്ടെന്ന് എല്ലാവരും പേടിച്ചെങ്കിലും, രേഷ്മിചേച്ചി ലൈഫെജാക്കറ്റിൽ പൊങ്ങികിടന്നു. പിന്നെ 18 കാരി ഐശ്വര്യ വെള്ളത്തിലേക്ക്, അവളുടെ ചെരുപ്പെടുക്കാൻ ശ്രമിച്ച സിമി, പിന്നെ ആരും ഒന്നും നോക്കിയില്ല, എല്ലാവരും ഒന്നൊന്നായി പുഴയിലേക്ക് എടുത്തു ചാടി. ഇവിടെ ആരും ഞങ്ങളുടെ ആഗ്രഹങ്ങൾക്ക് അതിരുവരച്ചില്ല. തേജസ്വിനി പുഴയിൽ 20 പെണ്ണുങ്ങൾ നീന്തിത്തുടിച്ചു.

ജീവിതത്തിൽ ഒരിക്കലും മറക്കാത്ത 4 മണിക്കൂറുകൾ… പുഴയിൽ നിന്നും ആർക്കും തിരിച്ചു കയറാൻ തോന്നുന്നില്ല, വെള്ളത്തിൽ മുങ്ങിയ മരത്തിന്റെ മണ്ടയിലേക്കു എല്ലാവരും വലിഞ്ഞു കയറി.. ഓരോരുത്തരായി പുഴയിലേക്ക് എടുത്തു ചാടി, ചിലസമയം ഇതൊക്കെ ഒരു സ്വപ്നനത്തിൽ നടക്കുന്ന പോലെ ഒരു തോന്നൽ .. മനസില്ല മനസോടെ തിരിച്ചു കരയിലേക്ക് കയറുമ്പോളും മഴ തകർത്തുപെയ്യുകയാണ്.. ചെളിനിറഞ്ഞ കരയിൽ ചെളിയിലേക്കു എടുത്തുചാടി വീണ്ടും പെൺപട ഈ സാഹസിക യാത്രയെ ആഘോഷത്തിലേക്കെത്തിച്ചു .

ഇനി പെണ്പടയുടെ യാത്ര പഴങ്ങൾ നിറഞ്ഞ ജോസ് ഗിരിയിലെ അനിൽ സർ ന്റെ വീട്ടിലേക്കാണ്.. അവിടെ ഞങ്ങളെ കാത്തിരിക്കുന്നത് അറിവിന്റെ അനുഭവങ്ങളുടെ വിശാല ലോകം ആയ അനിൽ സർ ആണ്. പെണ്ണുങ്ങൾ ഒരുമിച്ചു യാത്രചെയ്താൽ അവിടെ സെൽഫി എടുപ്പും, ഷോപ്പിങ്ങും, സീരിയൽ കഥകൾ പറയലും മാത്രം ആണ് എന്ന് ഇനി ആരും പറയണ്ട..കാരണം ഞങളുടെ ചർച്ചകൾ ഇന്നത്തെ സമൂഹം മൊബൈൽ കൊണ്ട് നേരിടുന്ന പ്രേശ്നങ്ങളെ പറ്റിയായിരുന്നു.. സ്ത്രീ യാത്രയിലെ വില്ലനായി എത്തുന്ന ആർത്തവത്തിന്റെ അതിജീവിക്കാൻ ഉപയോഗിക്കുന്ന മെൻസ്ട്രൽ കപ്പ്കളെ കുറിച്ചായിരുന്നു, ഗ്രീൻ ദി റെഡ് ക്യാമ്പയ്‌നിലൂടെ , പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറക്കുകയും, അതുവഴി നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ സ്ത്രീകൾക്കുള്ള പങ്കിനെ കുറിച്ചായിരുന്നു. സ്ത്രീ യാത്രകൾക്ക് കാഴ്ചകൾക്കപ്പുറം പുതിയതലങ്ങൾ വാർത്തെടുക്കുകയായിരുന്നു ജോസ് ഗിരിയിൽ.

റാഫ്റ്റിംഗിന്റെ ക്ഷീണം ആരെയും ബാധിച്ചിരുന്നില്ല.. ആത്മവിശ്വാസത്തിന്റെ നെറുകയിൽ എത്തിയ പെൺകൂട്ടം തിരുനെറ്റികളിലേക്കു ട്രെക്ക് ചെയ്തു, പ്രകൃതി ഒരുക്കിയ ഈ മാസ്മരികതയിൽ എല്ലാം മറന്നു അവർ ഒരിക്കലും ഇത്തരം സ്ഥാനങ്ങളിൽ ഒരു മിട്ടായികടലാസുപോലും ഇടില്ല എന്ന് പ്രതിജ്ഞ എടുത്തു. അവിടെ കൂട്ടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.. കൃത്യമായ റീസൈക്ലിങ് സവിധങ്ങളുടെ അഭാവത്തെ കുറിച്ച് സംസാരിച്ചു. തിരിച്ചു കോരിച്ചൊരിയുന്ന മഴയിൽ അനിൽ സർ ന്റെ വീട്ടിൽ പാട്ടുപാടി ചർച്ചചെയ്തു ഞങ്ങൾ ഒന്നിച്ചുറങ്ങി. പിറ്റേന്ന് രാവിലെ കരാട്ടെ അദ്ധ്യാപിക ആയ ലക്ഷ്മിയുടെ സെല്ഫ് ഡിഫെൻസ് ക്ലാസുകൾ, പിന്നെ ഒന്നിച്ചു കളിച്ചും ചിരിച്ചും കോട്ടത്തലച്ചിയുടെ മുകളിലേക്ക്. കോട്ടത്തലച്ചിയുടെ മുകളിൽ പല സംസകാരങ്ങൾ ഒരുമിച്ചു, 20 പെണ്ണുങ്ങൾ ഒരുമിച്ചു തിരുവാതിരകളിയും, ഗുജറാത്തിന്റെ സ്വന്തം നൃത്ത രൂപങ്ങളും, പുതിയ ഡാൻസ് സ്റ്റെപ്പുകളും ആയി പെൺപട പെൺയാത്രകളെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു..

ഭയം, സമൂഹം, ഇതൊന്നും പെൺ സ്വപ്നങ്ങൾക്ക് അതിർവരമ്പ് തീർക്കാൻ കഴിയില്ല. മനസ്സിൽ ആത്മവിശ്വാസവും, അതിയായ ആഗ്രഹവും മാത്രം മതി, ഈ സമൂഹത്തെ തന്നെ മാറ്റി ചിന്തിപിക്കാൻ ഓരോ സ്ത്രീകൾക്കും കഴിയും. ഈ 20 സ്ത്രീകൾക്ക് അതിനു കഴിഞ്ഞെങ്കിൽ നിങ്ങക്കൊരോരുത്തർക്കും തീർച്ചയായും അത് സാധിക്കും.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply