കാട്ടാനകളുടെ വഴിത്താരയിലൂടെ ഒരേകാന്തയാത്ര : പാൽക്കുളമേട്

ഇടുക്കിയിൽ ഒരു ഓഫ് റോഡ് പോയാലോ…? ഓരോ വളവുകളിലും ഭയം നിറക്കുന്ന നിശബ്ദതയെ താണ്ടി ഒരു യാത്ര ആയാലോ…? മഴനിറഞ്ഞു നിൽക്കുന്ന ഇടുക്കി വനത്തിന്റെ വശ്യത നേരിട്ടറിയാൻ ഒറ്റക്കൊന്നു മല കേറിയാലോ…?

By: Joe Kudakallumkal

ചെറുതോണിയിൽ ചെന്ന് നിന്നപ്പോൾ തണുപ്പിന് മേമ്പൊടിയായി മഴ എത്തി… പാൽക്കുളമേട് എന്ന് ചിത്രങ്ങളിൽ മാത്രം കണ്ടു മനം നിറഞ്ഞ മലമുകളിലേക്ക് മനസും വണ്ടിയും തിരിഞ്ഞു ജാക്കറ്റിന്റെ കട്ടി കാരണം നനഞ്ഞ മഴയൊന്നും എന്നേ തണുപ്പിച്ചില്ല… ആദ്യം കണ്ട കടയിൽ കയറി ഒരു കുപ്പി വെള്ളം വാങ്ങി ഒപ്പം കുറച്ചു സ്നാക്ക്‌സും… മലമുകളിലേക്കുള്ള ഓഫ് റോഡിന്റെ കവാടത്തിൽ എത്തിയപ്പോൾ ഉറപ്പിക്കാൻ ഒരിക്കൽ കൂടി വഴി ചോദിച്ചു…

ചോദിച്ച ഉടനെ ചേച്ചി പറഞ്ഞു വഴി ഇത് തന്നെ ഒറ്റക്കാണെങ്കിൽ പോകാതിരിക്കുന്നതായിരിക്കും നല്ലത് ആനകൾ ഇന്നലെ രാത്രി താഴെ വരെ ഇറങ്ങി വന്നിട്ടുണ്ടായിരുന്നു കേറിപ്പോയോ എന്നറിയില്ല അതുകൊണ്ട് മോൻ പോയിട്ട് വേറൊരു ദിവസം വരൂ…
കൂടുതൽ ഊർജം പകർന്നതല്ലാതെ
പണ്ടേ അനുസരണ ശീലം തൊട്ടുതീണ്ടിയിട്ടില്ലാത്ത എന്നെ ആ വാക്കുകൾ ഭയപ്പെടുത്തിയതേയില്ല… വന്നതല്ലേ കുറച്ചു പോയി നോക്കിട്ട് വരാം എന്ന് പറഞ്ഞു വണ്ടി എടുത്തു… വഴിയിൽ ജീപ്പ് കേറിപ്പോകുന്ന ടയർ പാടുകൾ കാണാം…ഒരു ജീപ്പ് കടക്കാൻ മാത്രം വീതിയുള്ള വഴി അതും റോഡ് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..

അല്പ ദൂരം സഞ്ചരിച്ചപ്പോൾ ഹെയർപിൻ വളവുകളെ ഓർമിപ്പിച്ചു വഴി… മഴ പെയ്തു കിടക്കുന്ന വളവുകളിൽ വണ്ടി നല്ല കഷ്ടപെട്ടാ കേറിയത് ക്ലച്ച് കേബിൾ അല്പം പഴയതായത് കൊണ്ട് ചെറിയ പേടി തോന്നി… യഥാർത്ഥ ഭയം അതൊന്നുമായിരുന്നില്ല ഒരുവളവിൽ ആനപ്പിണ്ടം കണ്ടപ്പോൾ ഞാൻ വണ്ടി ഓഫ് ആക്കി താഴെ നിന്ന് ചേച്ചി പറഞ്ഞ വാക്കുകൾ എന്റെ കാതിൽ തുടരെ മുഴങ്ങി ചുറ്റും ഭയത്തോടെ തിരഞ്ഞു… പ്ലാവിൽ ചക്ക പഴുക്കുമ്പോൾ മലയിറങ്ങി വരുന്ന കരിവീരന്മാർ ഞാൻ കാണാതെ മറഞ്ഞിരിപ്പുണ്ടോ എന്നറിയാൻ…
ഒന്നു മടിച്ചെങ്കിലും വണ്ടി എടുത്തു… ഓരോ വളവുകളെത്തുമ്പോഴും വണ്ടി ഓഫ് ആക്കി ചെവി കൂർപ്പിക്കും ചില്ലകളോടിയുന്ന ശബ്ദങ്ങൾ വെല്ലതും കേൾക്കുന്നുണ്ടോ എന്ന്… വഴിയിൽ പലയിടത്തും കൊമ്പിന്റെ ബലം നോക്കിയ പാടുകൾ പല മൺതിട്ടകളിലും കാണാമായിരുന്നു ഇല്ലിയും ചെറു മരങ്ങളും അവർക്കിരയായത് വഴിയിൽ പ്രെകടമായിരുന്നു…

മഴ ശക്തിപ്പെട്ടു ഒപ്പം കാറ്റും ചീവീടുകളുടെ കൂട്ടനിലവിളിയുടെയും, മഴയുടെയും ശബ്‍ദത്തിന്റെ കൂടെ വണ്ടിയുടെ എൻജിൻ സൗണ്ട് അരോചകമായി എന്നല്ല പറയേണ്ടത് ഭയപ്പെടുത്തി ശെരിക്കും ചുറ്റും നിൽക്കുന്ന മരങ്ങളും ചെടികളും കാറ്റിൽ ആടി ഉലയുന്ന കാഴ്ച… ആനകൾ ഇറങ്ങി വരുന്നതും ഈ വഴി തന്നെയാണെന്നുള്ള ചിന്ത എന്നേ ഒന്നൂടെ ഭയപ്പെടുത്തി എന്തായാലും ഇവിടെ വരെ വന്നെങ്കിൽ വഴി തീരുന്നത് വരെ പോയിട്ടേ വരൂ എന്നുറപ്പിച്ചു…

വഴിയുടെ വീതി വെച്ചു നോക്കിയാൽ ബൈക്ക് തിരിക്കാൻ പോലും കുറച്ചു സമയം എടുക്കും എങ്കിലും യാത്ര തുടർന്നു… പലയിടത്തും ആന വന്ന്‌ തകർത്തിട്ട കമുകുകൾ കാണാം വഴി നീളെ ആനപിണ്ഡവും അതുകാണുമ്പോളെല്ലാം ഭയത്തെ മറക്കാൻ ഞാൻ കുറച്ചു കഷ്ടപെട്ടു… എന്റെ മുൻപിൽ ഒരു വണ്ടിയും ഇന്ന് മല കയറിയ ലക്ഷണമില്ല വഴിയിൽ… നിറഞ്ഞു നിൽക്കുന്ന പുൽമേടുകൾക്കിടയിലൂടെ പെരുമഴ നനഞ്ഞ് ഞാൻ ഓരോ വളവുകളും താണ്ടി… ഇടക്കിത് വഴിയാണോ പുഴയാണോ എന്ന് പോലും തോന്നി മലവെള്ളം പാറക്കെട്ടുകൾ താണ്ടി വഴിയിലൂടെ ആർത്തലച്ചൊഴുകുന്നു…

പലവട്ടം തോന്നി വണ്ടി ഇവിടെ ഉപേക്ഷിക്കേണ്ടി വരുമെന്ന്… എന്തായാലും ഈ മഴയത്തു എന്റെ പുറകെയും മല കയറാൻ ഇന്നിനി ആരും വരുമെന്ന് കരുതണ്ട… ഒരു വളവിൽ നിന്ന് വണ്ടി കയറിചെന്നപ്പോൾ വിശാലമായ പുൽമേടുകൾ കാണാൻ തുടങ്ങി… ഇവിടം കൊണ്ട് തീർന്നു എന്ന് കരുതി നോക്കുമ്പോൾ വഴി മുൻപോട്ട് നീണ്ടുനിവർന്നു കിടക്കുന്നു… ഒരിക്കൽ കൂടി ചിന്തിച്ചു ഈ കൊടുംകാട്ടിൽ ഞാനിന്നൊറ്റക്കാണല്ലോ കൂട്ടിന്‌ മഴ മാത്രം… ഏകാന്തത എന്നും ഇഷ്ടപെടുന്ന ഞാൻ ഇന്നാരെ എങ്കിലും കണ്ടാൽ മതിയെന്ന അവസ്ഥയിലായി ഒന്നു ചുറ്റും നോക്കി തൊണ്ട പൊട്ടിക്കൂവി ഒരു മനുഷ്യ ശബ്ദം കേൾക്കാനായി… എവിടെ കേൾക്കാൻ… ചീവീടുകൾ പോലും വായടച്ചിരിക്കുന്നു…

പുൽമേടുകൾ താണ്ടിച്ചെന്ന അടുത്തവളവിൽ 11 kv വളരെ താഴ്ന്നു കിടക്കുന്നു ജാക്കറ്റിൽ നിന്നും മഴവെള്ളം ശരീരത്തിലേക്ക് അരിച്ചിറങ്ങാൻ തുടങ്ങിയിരിക്കുന്നു…. വിറച്ചുകൊണ്ടു തന്നെ വണ്ടി എടുത്തു ഓരോ വളവുകളും വളരെ ശ്രെദ്ധയോടെ കടന്ന് ചെന്നു നിന്നത് ഒരു വലിയ മലയുടെ ചുവട്ടിലാണ്…മഴക്ക് ഒരു ശമനമായിരിക്കുന്നു സമാധാനം… വഴി അവസാനിക്കുന്നില്ല മലയുടെ ഒരു വശം ചേർന്ന് താഴോട്ട് ഇറങ്ങിപ്പോകുന്നു… എന്തായാലും ഞാൻ വണ്ടി നിർത്തി അടുത്ത് കണ്ട പാറയിൽ കയറി നീണ്ടു നിവർന്നു കിടന്നു ആ പുൽമേടുകളിലൊന്നും ആനയില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു… ഒരുപാടാളുകൾ വന്നതിന്റെ ലക്ഷണങ്ങൾ ഒന്നും കാണാനില്ല… പ്ലാസ്റ്റിക് ഈ മല കയറി വരാതിരിക്കട്ടെ…എങ്കിലും വഴി ചോദിച്ച ചേച്ചി തന്ന മറുപടിയാണ് എന്നേ ഇവിടെ ഈ രീതിയിൽ എത്തിച്ചത്…ഒരാളുടെ വാക്കുകൾ നമ്മുടെ സഞ്ചാരത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് ഞാൻ ഇന്ന് തിരിച്ചറിയുന്നു…

ആനകളെ കണ്ടില്ലെങ്കിലും അവർക്കിടയിലൂടെ അവരറിയാതെ ഞാൻ യാത്ര ചെയ്ത പോലെ ഒരനുഭവമായിരുന്നത്…കണ്ടു മുട്ടാതിരുന്നത് നന്നായി എന്ന് തോന്നുന്നു… മഴക്ക് ശമനമായി കോട മാറിത്തുടങ്ങുന്നു വെള്ളംതേടി ഞാൻ ബാഗ് എടുത്തപ്പോളറിഞ്ഞു… വെള്ളം, വാങ്ങിയ കടയിൽ തന്നെ വെച്ചു മറന്നിരിക്കുന്നു… ഒന്നും നോക്കിയില്ല പുൽമേടിലൂടെ നടന്നു ഒരു കാട്ടരുവി പതഞ്ഞൊഴുകി വരുന്നു വേണ്ടുവോളം കുടിച്ചു…ക്ഷീണം മാറിയപ്പോൾ ട്രെക്കിങ്ങ് സ്പോട്ട് ആയ മല കയറാൻ തീരുമാനിച്ചു അതത്ര എളുപ്പമായിരുന്നില്ല മഴ പെയ്ത് നനഞ്ഞ നടപ്പാതകൾ വഴുക്കലുള്ളതായിരുന്നു എങ്കിലും കയറി…

ഉയരത്തിൽ എത്തുംതോറും പലവിധ ചിന്തകൾ മനസിലേക്ക് വന്നു തിരിഞ്ഞു നോക്കുമ്പോൾ കാണുന്ന കാഴ്ച മനസ്സുനിറക്കുന്നതും ഒപ്പം ഭയപ്പെടുത്തുന്നതുമായിരുന്നു ഒന്നു വീണാൽ വിളി കേൾക്കാൻ പോലും ഒരു മനുഷ്യജീവിയും ഈ ഭൂമിയിലെങ്ങുമില്ല… മുകളിലേക്കു നോക്കിയപ്പോൾ വീണ്ടും കയറണമെന്നു തന്നെ തോന്നി അൽപം കൂടി മുകളിലെത്തിയപ്പോൾ ഇനി എങ്ങനെ തിരിച്ചിറങ്ങും എന്നായി ചിന്ത അതും ചിന്തിച്ചു കുറച്ചധികം നേരം ആ വനസൗന്ദര്യം ആസ്വദിച്ചവിടിരുന്നു മഴയും കാർമേഘങ്ങളും വഴി മാറി പോയിരിക്കുന്നു സൂര്യൻ പുഞ്ചിരിക്കാൻ തുടങ്ങിയിരിക്കുന്നു…

ഈ ആകാശക്കാഴ്ചയിൽ ഇത്ര നല്ല വ്യൂ ആയിരുന്നല്ലോ ഇവിടെ നിന്നും എന്ന് അപ്പോഴാ തിരിച്ചറിയുന്നത്…ഏറ്റവും സുന്ദരമായ കാഴ്ച്ച കഷ്ട്ടപെട്ടു ചവിട്ടിക്കയറുന്ന ഓരോ പടവുകൾക്കും മുകളിൽ നിന്നാണെന്ന് ആരോ പറഞ്ഞ വാചകങ്ങൾ മനസിലൂടെ കടന്ന് പോയി… തിരിച്ചിറങ്ങാൻ സമയമായി വണ്ടിയുടെ അടുത്തെത്തിയപ്പോൾ ഒന്നൂടെ നോക്കി ഈ വാഹനം എന്നേ വഴിയിൽ ഇറക്കാതെ ഇവിടെ എത്തിച്ചല്ലോ… തിരിച്ചു പോന്ന വഴികളിലൊന്നും ഭയമില്ലായിരുന്നു തികഞ്ഞ സംതൃപ്തിയല്ലാതെ… അങ്ങോട്ടു മണിക്കൂറുകൾ എടുത്തു താണ്ടിയ വഴികൾ എത്രപെട്ടന്നു കടന്നാണ് ഞാൻ മെയിൻ റോഡിലെത്തിയത്…എന്റെ കണ്ണുകൾ വഴി പറഞ്ഞുതന്ന ചേച്ചിയെ തിരഞ്ഞു ജീവനോടെ തിരിച്ചെത്തിയെന്നറിയിക്കാൻ കണ്ടില്ല… ഒരു പകൽ മുഴുവൻ ഭയപ്പെടുത്തിയ പാൽക്കുളമേടിനോട് നിറഞ്ഞ മനസ്സോടെ വിട പറഞ്ഞു…
ശുഭം.

മഴ ആയതിനാൽ കൂടുതൽ നല്ല ചിത്രങ്ങൾ എടുക്കാൻ സാധിച്ചില്ല വായനക്കാർ സദയം ക്ഷെമിക്കുക ഉള്ളിലെ ഭയം കാരണം ഓർത്തില്ല എന്നും പറയാം…

Nb: ഓഫ് റോഡ് റൈഡിങ് ഇഷ്ടമുള്ളവർക് പോകാൻ പറ്റിയ സ്ഥലമാണ് പാൽക്കുളമേട് ബൈക്ക് ജീപ്പ് മാത്രം പോകും മഴയുള്ളപ്പോൾ പോയാൽ വേറിട്ടൊരനുഭവമായിരിക്കും വെള്ളവും ഭക്ഷണവും കരുതുക…

റൂട്ട് :- ചെറുതോണി അടിമാലി റൂട്ടിൽ ചുരുളിയിൽ നിന്നാണ് പാൽക്കുളമേടിന് തിരിയുന്നത്…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply