1988 ലെ പെരുമൺ ദുരന്തസ്ഥലത്തു നിന്നുള്ള ഒറിജിനൽ വീഡിയോ ദൃശ്യങ്ങൾ…

1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞുണ്ടായ വൻ അപകടമാണ് പെരുമൺ ദുരന്തം എന്നു വിളിക്കുന്നത്. കേരളത്തിൽ നടന്ന വലിയ ട്രെയിനപകടങ്ങളിലൊന്നായ പെരുമൺ ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1988 ജൂലൈ എട്ടാം തീയതി കൊല്ലത്തോടടുക്കുന്ന ഐലന്റ് എക്സ്പ്രസ്, ബാംഗ്ലൂരില്‍ നിന്നും കന്യാകുമാരിയിലേയ്ക്ക് പോകുന്ന തീവണ്ടിയിലെ കൊല്ലത്തേക്കുള്ള യാത്രക്കാര്‍ വണ്ടിയില്‍ നിന്നും ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിലേക്ക് കയറിയ ബാംഗ്ലൂർ – കന്യാകുമാരി ഐലന്റ് എക്സ്പ്രസിനെ കാത്ത് വലിയൊരു ദുരന്തം പതുങ്ങിയിരിപ്പുണ്ടായിരുന്നു എന്ന് ആരും തന്നെ അറിഞ്ഞിരുന്നില്ല… എഞ്ചിൻ പെരുമൺ പാലം പിന്നിട്ട് നിമിഷങ്ങൾക്കകം 10 ബോഗികൾ അഷ്ടമുടിക്കായലിലേക്ക്‌ പതിക്കുകയായിരുന്നു.

ദുരന്തദിനത്തിൽ കോരിച്ചൊരിയുന്ന മഴയിൽ പതിവിലും നേരത്തെയാണ്‌ ഐലന്റ്‌ എക്സ്പ്രസ്‌ എത്തിയിരുന്നത്‌. സംഭവ ദിവസം രാവിലെ തന്നെ പെരുമൺ പാലത്തിന്‌ സമീപം വളവുകളിൽ ട്രെയിൻ അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ പാളം തെറ്റാതിരിക്കാനായുള്ള പണികൾ നടന്നിരുന്നു. ജാക്കി വെച്ച്‌ പാളം ഉയർത്തിയ ശേഷം മെറ്റൽ ഇടുന്ന പണിയായിരുന്നു നടന്നിരുന്നത്‌. ഈ സമയം ട്രെയിനുകൾ വന്നാൽ ജീവനക്കാരൻ മുട്ടിനു താഴെ കൊടി കാണിക്കുകയും ഇതനുസരിച്ച്‌ എഞ്ചിൻ ഡ്രൈവർ ട്രെയിനിന്റെ വേഗത പത്ത്‌ കിലോമീറ്ററിൽ താഴെയായി കുറയ്ക്കുകയും ചെയ്യണമെന്നാണ്‌ നിയമം. എന്നാൽ അപകടസമയം ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾ അടുത്ത കടയിൽ പോയിരുന്നതായാണ്‌ അറിയുന്നത്‌. ഐലന്റ്‌ എക്സ്പ്രസ്‌ 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. ട്രെയിനിലെ ഓട്ടോമാറ്റിക്‌ സ്പീഡ്‌ മീറ്ററിൽ ഇത്‌ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ ട്രെയിൻ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങൾ അന്നത്തെ തടി സ്ലീപ്പറിൽ ഉണ്ടായിരുന്നു.

നാട്ടുകാരും സന്നദ്ധസംഘടനകളും ജീവൻ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഫലമായാണ് പെരുമൺ ദുരന്തത്തിൽപ്പെട്ട ഒട്ടേറെപ്പേരെ രക്ഷിക്കാൻ കഴിഞ്ഞത്. ആ ദുരന്തത്തോടൊപ്പം മനുഷ്യത്വം മരവിക്കുന്ന മറ്റൊരു വാർത്ത കൂടി കേട്ടു കേരളം. ശവത്തിൽ നിന്ന് മനുഷ്യൻ ധനം കവർന്ന് അറപ്പ്‌ മാറിയ രാത്രി ആയിരുന്നു അത്‌ എന്ന്. രാത്രിയുടെ മറവിൽ ഒരോ മൃതദേഹത്ത്‌ നിന്നും പണവും ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടു. ജീവനു വേണ്ടി യാചിച്ചവരുടെ ഇടയിലൂടെ നന്മയുടെ നീരുറവ വറ്റിയ ഒരു കൂട്ടർ കൊള്ള നടത്തി. അപകടത്തിൽപ്പെട്ട ബോഗികൾ ഉയർത്തുന്നതിനുള്ള റെയിൽവേയുടെ ശ്രമങ്ങൾ വേണ്ട പോലെ വിജയം കണ്ടില്ല. അപകടം കാണാൻ കൊല്ലത്തേക്കെത്തിയ ജനങ്ങൾ അന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാക്കി. ദുരന്തമാസ്വാദിക്കാൻ വേണ്ടി മാത്രം ദൂരെ ദിക്കിൽ നിന്നും കൊല്ലത്ത് തമ്പടിച്ചവർ പെരുമണിൽ തടിച്ചുകൂടി. പിന്നീട് ശവത്തിന്റെ ദുർഗന്ധം പരന്ന്നു തുടങ്ങിയപ്പോൾ പതുക്കെ കാഴ്ചക്കാർ പിൻവാങ്ങി തുടങ്ങി. ദിനങ്ങൾ അഞ്ച് കഴിഞ്ഞിട്ടും വെള്ളത്തിലാണ്ട് കിടന്നിരുന്ന ബോഗികളിൽ നിന്നും മൃതശരീരങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ദുരന്തത്തോടെ അഷ്ടമുടിക്കായൽ ജലശ്മശാനമായി മാറുകയായിരുന്നു. അപകടത്തില്‍ 105 പേര്‍ മരിച്ചു. ഇരുനൂറോളം യാത്രക്കാര്‍ക്ക് പരിക്കുപറ്റി. തീവണ്ടിയുടെ 10 ബോഗികളാണ് കായലിൽ വീണത്. 10 കോച്ചുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു.

അപകടം നടന്നത് ചുഴലിക്കാറ്റുമൂലമാണെന്ന് ഔദ്യോഗിക അന്വേഷണ സംഘം അവകാശപ്പട്ടെങ്കിലും, യഥാർത്ഥ ദുരന്തകാരണം ഇന്നും അജ്ഞാതമാണ്.റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ബാംഗ്ലൂരിലെ സേഫ്റ്റി കമ്മീഷണർ സൂര്യനാരായണൻ ആദ്യം സൂചിപ്പിച്ചിരുന്നു. പീന്നീട് റയിൽവേയുടെ മുഖം രക്ഷിക്കാനായി കുറ്റം ചുഴലിക്കാറ്റിൽ ആരോപിക്കുകയായിരുന്നു. ദുരന്തം നടന്ന ദിവസം പാലത്തിലും പാലത്തിനു സമീപത്തും പാളത്തിൽ ജോലികൾ നടക്കുകയായിരുന്നു. എൻജിൻ പാളം തെറ്റിയത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബോഗികൾ കൂട്ടിയിടിച്ച് അഷ്ടമുടിക്കായലിലേക്ക് വീഴുകയാണുണ്ടായതെന്ന് റെയിൽവേ അധികൃതർ ഒഴികെ ബാക്കിയെല്ലാവരും വിശ്വസിക്കുന്നു. തീവണ്ടി അമിത വേഗത്തിൽ വന്നുവെന്നോ പരിചയമില്ലാത്ത ആരോ ആണ് തീവണ്ടി ഓടിച്ചിരുന്നു എന്നും അവിദഗ്ദ്ധമായി ബ്രേക്കിട്ടതാണ് അപകട കാരണമെന്നും മറ്റും രഹസ്യമായി പലരും ചർച്ച ചെയ്തിരുന്നു അന്നൊരു ചെറിയ മഴയും നേരിയ കാറ്റും മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് സമീപവാസികൾ ആവർത്തിച്ചു പറഞ്ഞതാണ്. പിന്നെയും അന്വേഷണം നടന്നു. മുൻ വ്യോമസേനാ ഉദ്യൊഗസ്ഥനായ സി.എസ്. നായിക് നടത്തിയ അന്വേഷണത്തിലും ടൊർണാഡോ കാര്യം അടിവരയിട്ടതോടെ പിന്നെ അന്വേഷണമൊന്നും നടന്നില്ല. ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണ റിപ്പോർട്ട്‌ പാർലമെന്റിൽ പോലും വെക്കേണ്ട എന്ന കീഴ്‌വഴ്ക്കം ഇത്‌ തങ്ങളിൽ തന്നെ ഒതുക്കിതീർക്കാൻ റെയിൽവെക്ക്‌ സഹായകമായി.

ദുരന്തത്തിൽ മരിച്ച 17 പേർക്ക് യഥാർത്ഥ അവകാശികളില്ലെന്ന കാരണം പറഞ്ഞ് റെയിൽവെ അധികാരികൾ നഷ്ടപരിഹാരം നൽകിയിട്ടില്ല. സ്വജീവൻ അവഗണിച്ച് നാല്പതോളം പേരെ മരണവക്കിൽ നിന്ന് രക്ഷിച്ച് രോഗിയായി മാറിയ കൊടുവിള സ്വദേശി വിജയൻ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർക്ക് അന്നത്തെ റെയിൽവെ മന്ത്രി മാധവറാവു സിന്ധ്യ വാഗ്ദാനം ചെയ്ത പാരിതോഷികം ഇനിയും പൂർണമായും നൽകിയിട്ടില്ല. മരിച്ച മുതിർന്നവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും കുട്ടികളുടെ രക്ഷകർത്താക്കൾക്ക് 50,000 രൂപയുമായിരുന്നു നഷ്ടപരിഹാരം.

അപകടത്തിനു ശേഷം റെയിൽവെ പെരുമണിൽ ഒരു പുതിയ പാലം നിർമ്മിച്ചു. ദുരന്തം നടന്ന് അഞ്ച് വർഷത്തിനു ശേഷമാണ് പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇവിടെ പുതിയ പാലം വന്നത്. എറണാകുളത്തെ സ്വകാര്യ കമ്പനിക്കായിരുന്നു നിർമ്മാണ ചുമതല. ഇവിടെ ഒരു ദുരന്തസ്മാരകം സ്ഥാപിച്ചിട്ടുണ്ടു്. ദുരന്തം നടന്ന സ്ഥലത്ത് റെയിൽവേ നിർമിച്ച സ്മൃതി മണ്ഡപം വർഷങ്ങളായി കാടുപിടിച്ച് കിടക്കുകയായിരുന്നു. റെയിൽവേയുടെ കൈവശമുള്ള ഈഭൂമി തങ്ങൾക്ക് കൈമാറണമെന്ന് സംഘടനകൾ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ഇതെല്ലാം അവഗണിച്ചു. മാത്രമല്ല വികസനമെന്ന പേരിൽ അധികൃതർ സ്മൃതി മണ്ഡപം പലതവണ മാറ്റിസ്ഥാപിക്കുകയും ചെയ്തു. റെയിൽവേ അധികൃതർ പെരുമൺ ദുരന്തത്തെ മറന്നുകഴിഞ്ഞു. ദുരന്തത്തിന്റെ വാർഷികദിനാചരണങ്ങളിൽ റെയിൽവേയുമായി ബന്ധപ്പെട്ട ആരും പങ്കെടുക്കാറില്ല.

ദുരന്തത്തെക്കുറിച്ച്‌ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവും ഇതുവരെയും ഫലം കണ്ടിട്ടില്ല. മരണപ്പെട്ടവരുടെ ബന്ധുക്കളിൽ പലർക്കും അർഹമായ നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന പരാതി ഇന്നും നിലനിൽക്കുന്നു. 105 പേരാണ്‌ ദുരന്തത്തിൽ മരണപ്പെട്ടതെന്നിരിക്കെ ഇതിൽ മുപ്പതോളം പേർക്ക്‌ ഇനിയും നഷ്ട പരിഹാരം ലഭിച്ചിട്ടില്ല. ഇത്‌ സംബന്ധിച്ച നടപടികൾ സർക്കാർ ഉപേക്ഷിച്ച നിലയിലാണ്‌.

തങ്ങളറിയാത്ത ഏത് കാറ്റാണ് ഐലന്റ് എക്സ്പ്രസിനെയും അതിലെ 105 പേരുടെ ജീവനും കൊണ്ട് പോയതെന്ന ചോദ്യം ഉത്തരം ലഭിക്കാത്ത ചോദ്യമായി ഇപ്പോഴും തുടരുന്നു. ദുരന്തം നടന്നിട്ട് 30 വര്‍ഷം പിന്നിടാറായിട്ടും അപകട കാരണം വ്യക്തമാക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ റെയില്‍വേയുടെ വലിയൊരു വീഴ്ച തന്നെയാണ്. എല്ലാവർഷവും കടന്നെത്തുന്ന ജൂലൈ 8 മലയാളികളെ സംബന്ധിച്ചടത്തോളം പ്രത്യേകിച്ചും കൊല്ലത്തുകാരെ സംബന്ധിച്ചിടത്തോളം, പെരുമൺ ദുരന്തം ഓർമ്മയിൽ മരിക്കാത്ത ട്രയിൻ അപകടമായി നില നിൽക്കും.

കടപ്പാട് – വിക്കിപീഡിയ, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply