ദുരിതബാധിതര്‍ക്ക് എങ്ങനെ സാന്ത്വനം നല്‍കാം?

ഈ ലേഖനം തയ്യാറാക്കിയത് – Prasad Amore (licenced rehabilitation phychologist).

ജീവിതത്തിലെ ഏറ്റവും ഭീകരമായ ഈ സമയത്തു ബഹുമുഖ വ്യത്യസ്തതകളുള്ളപ്പോഴും നാം എല്ലാവരും മനുഷ്യരാണെന്ന ബോധത്തിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ദുരിതബാധിതര്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ നമ്മള്‍ സൃഷ്ടിക്കുമ്പോഴും അവരുടെ മനസ്സിന് സംഭവിച്ച ആഘാതം നാം കാണാതെ പോകരുത്.ഭീതിദയമായ അനുഭവങ്ങള്‍ നേരിട്ട ലക്ഷക്കണക്കിനാളുകള്‍ ഇവിടെയുണ്ട് . എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകളും ഭീകരതകള്‍ സൃഷ്ടിച്ച പ്രയാസങ്ങളും അനുഭവിക്കുന്ന മനസ്സുകള്‍. ജീവന്‍ തിരിച്ചുകിട്ടിയ ആ മനുഷ്യരുടെ മനസ്സ് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമുക്കവര്‍ക്ക് കാര്യക്ഷമമായി സാന്ത്വനം നല്കാന്‍ സാധിക്കുകയുള്ളു.

തീവ്രമായ സംഘര്‍ഷ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടുന്നവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ പ്രയാസം അനുഭവപ്പെടാം. അവരെ കണ്ടെത്തി വിദഗ്ദ്ധ ഓഷധ ചികിത്സയ്ക്ക് വിധേയമാക്കാന്‍ സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. മനോരോഗ ചികിത്സകരുടെ സേവനം ഉപയോഗപ്പെടുത്തണം. എന്നാല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ലഘുവായ മനോവ്യഥകള്‍ അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ മറ്റ് മാനസികാരോഗ്യപ്രവര്‍ത്തകരായ മനശാസ്ത്രജ്ഞര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കൗണ്‍സിലേഴ്സ് എന്നിവര്‍ക്കും, പൊതുപ്രവര്‍ത്തകര്‍,സാമൂഹ്യ സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയും. അവരുടെയെല്ലാം സവിശേഷമായ ശ്രദ്ധയിലേയ്ക്കായി ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുകയാണ്.

സമചിത്തതയുണ്ടെങ്കില്‍ പോലും ഭീകരമായ ജീവിതാവസ്ഥയെ തുടര്‍ന്ന് മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടാം. അത്തരം ഘട്ടങ്ങളിലെല്ലാം മനുഷ്യ സമൂഹത്തിന്റെ സമയോചിതമായ പിന്തുണയോടെ മാത്രമേ അതിജീവനം സാധ്യമാകുകയുള്ളൂ. അത്യാഹിതങ്ങളെ തുടര്‍ന്നുണ്ടാകുന്ന വ്യഥ വ്യക്തിയുടെ മാനസികാവസ്ഥ അനുസരിച്ചു് പലവിധത്തിലാണ് ഉണ്ടാകുക. പില്‍ക്കാല സംഘര്‍ഷ അവസ്ഥ(Post Traumatic Stress Disorder) തീവ്ര സംഘര്‍ഷ അവസ്ഥ{Acute Stress Disorder) പൊരുത്തപെടാനാവാത്ത അവസ്ഥ (Adjustment Disorder) എന്നിങ്ങനെ ആ അവസ്ഥകളെ നമുക്ക് വിശദീകരിക്കാനാവും. ഭീകരമായ സംഘര്‍ഷ സാഹചര്യങ്ങള്‍ അതിജീവിച്ചവരില്‍ പൊതുവായി കണ്ടുവരുന്ന മാനസിക ശാരീരികാവസ്ഥകള്‍ നമുക്ക് പരിശോധിക്കാം.

ശാരീരിക -മാനസിക ലക്ഷണങ്ങള്‍ : ഒന്നും കാണാനും കേള്‍ക്കാനും മനസ്സിലാക്കാനും കഴിയാത്ത ഒരു നിര്‍വികാരത അവരില്‍ കാണാം. അമിതമായ നെഞ്ചിടിപ്പ്, കിതപ്പ്, ശ്വാസ തടസ്സം, തൊണ്ട വിളര്‍ച്ച, ശാരീരികമായ കുഴച്ചില്‍, നീണ്ടുനില്‍ക്കുന്ന വേദനകള്‍, ശാരീരിക ഭാരം കുറയുക, അമിതവിയര്‍പ്പ് മുതലായ ശാരീരിക ലക്ഷണകള്‍ കാണാം. ദുരിതങ്ങള്‍ അത്യാഹിതങ്ങള്‍ സംഭവിച്ച സമയത്തുണ്ടായതുപോലുള്ള അനുഭവങ്ങള്‍ ആവര്‍ത്തിച്ചു വരുക,വിഷാദാവസ്ഥകള്‍, ദേഷ്യം, ദുസ്വപ്നങ്ങള്‍, മരവിപ്പ്, ഉറക്കമില്ലായ്മ, ഉള്‍ വലിയല്‍,അതി വൈകാരികതകള്‍,ഇടയ്ക്കിടെ ബോധരഹിതമാകുക, തളര്‍ച്ച,വിളര്‍ച്ച എന്നിവ പലപ്പോഴും കുറ്റബോധം അവരെ വേട്ടയാടിക്കൊണ്ടിരിക്കും, താന്‍ ഒഴികെ പ്രിയപെട്ടവരെല്ലാം നഷ്ടപെട്ടല്ലോ എന്ന വ്യഥ ഭീകരമായി ആക്രമിക്കുന്നു. എല്ലാവരില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത, എപ്പോഴും ദുഃഖചിന്തകള്‍ കടന്നുവരിക, ഭീതിയോടുകൂടിയ പെരുമാറ്റങ്ങളും,സമാന സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമവും കാണാം. ആത്മഹത്യ ചിന്തയുള്ളവരും ഉണ്ടാകും. ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം, വിഷാദവും ദുഖവും അസ്വസ്ഥതയും അനുഭവപ്പെടുക, അകാരണമായ കരച്ചില്‍ എന്നിവ

നമുക്ക് എങ്ങനെ സ്വാന്തനം നല്‍കാം? പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത് മൂന്ന് കാര്യങ്ങളിലാണ് :(1)വ്യക്തികേന്ദ്രികൃതമായി കാര്യങ്ങളെ വിലയിരുത്തി സാന്ത്വനിപ്പിക്കരുത്. (2)അമിതമായി സാമാന്യവല്‍ക്കരിക്കരുത്. (3) പ്രതികൂലമായ സാഹചര്യങ്ങളെപറ്റി ഊന്നിപറയരുത് . പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവര്‍ സംഘര്‍ഷസാഹചര്യം നേരിട്ട വ്യക്തികളുടെ പെരുമാറ്റ രീതികളെ സൂഷ്മമായി നീരീക്ഷിക്കണം, അനുയോജ്യമായി പ്രതികരിക്കണം. ദുരന്ത സംഭവങ്ങളെക്കുറിച്ചു്, അവര്‍ അതിനെ എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ചു് പരാമര്‍ശം നടത്താതിരിക്കുക. അവര്‍ അനുഭവിച്ച അത്യാഹിതങ്ങള്‍ സ്മരിക്കാന്‍ ഇടവരുത്തുന്ന വാക്കുകള്‍, ചോദ്യങ്ങള്‍, സ്ഥലം,സന്ദര്‍ഭം എന്നിവ ഒഴിവാക്കുക. അവര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അവരുടെ ശ്രദ്ധയില്‍ ഇടവരാതിരിക്കാന്‍ ശ്രദ്ധിക്കണം. നമ്മുടെ ശരീരഭാഷ അതിന് അനുയോജ്യമായിരിക്കണം. ഓര്‍ക്കുക,ഓര്‍ക്കാപ്പുറത്തു് നമ്മള്‍ പറഞ്ഞു പോകുന്ന ചില വാക്കുകള്‍, മൗനങ്ങള്‍, മുഖഭാവങ്ങള്‍, ആംഗ്യങ്ങള്‍ ഇതെല്ലാം നമ്മെത്തന്നെ ചതിക്കും.

നല്ല രീതിയിലുള്ള ആശയവിനിമയ സാധ്യതകള്‍ വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കണം. അവരുടെ വിഷമങ്ങള്‍ നന്നായി കേള്‍ക്കുക. നല്ല അനുതാപം പ്രകടിപ്പിക്കുക. അവരെ അംഗീകരിക്കുകയും വിലമതിക്കുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്യണം. അവരുടെ വൈകാരികാവസ്ഥകള്‍ മനസ്സിലാക്കി പ്രതികരിക്കുക. എന്തെങ്കിലും വിശ്വാസങ്ങള്‍ ,ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക. സാമൂഹ്യമായ കൂട്ടായ്മയിലൂടെ അവരെ സമൂഹത്തിലെ മറ്റുള്ളവരുമായി അഭിലക്ഷണനീയമായ രീതിയില്‍ ബന്ധപ്പെടുത്തുവാനും അങ്ങനെ അവര്‍ക്ക് ആശ്വാസം കണ്ടെത്തുവാനും കഴിയും. സാമൂഹ്യമായ കരുതല്‍ നന്നായി പരിപോഷിപ്പിക്കാന്‍ ആവുന്നതൊക്കെ നാം ചെയ്യണം.വേണ്ടപ്പെട്ടവരുടെ വേര്‍പിരിയല്‍ മൂലമുണ്ടാകുന്ന സങ്കടങ്ങള്‍ ഒരു പരിധി വരെ അതിജീവിക്കാന്‍ സാമൂഹ്യമായ പിന്തുണകൊണ്ട് കഴിയും.

കഴിയാവുന്നതുപോലെ എല്ലാ ദിവസവും അവരുമായി സമയം ചിലവഴിക്കുക. പൊതുവായ വിശേഷങ്ങളും കഥകളും തമാശകളുമായി ആ സമയം ചിലവഴിക്കുക. ദുരന്തത്തിന് വിധേയരായവര്‍ക്ക് പറയാന്‍ ഒത്തിരി സങ്കടങ്ങളുണ്ട്. അവരുടെ വ്യക്തികേന്ദ്രികൃതമായ വ്യഥകള്‍, ആശങ്കകള്‍,നിരാശകള്‍ എല്ലാം തുറന്ന മനസ്സോടെ കേള്‍ക്കുക. പക്ഷെ അവര്‍ക്കുണ്ടായ അത്യാഹിതങ്ങളെ വ്യക്തികേന്ദ്രികൃതമായി ചിത്രീകരിക്കരുത്. എല്ലാം വിധിയാണ്, ദൈവത്തിന്റെ ശിക്ഷയാണ് തുടങ്ങിയ ആശയങ്ങളിലധിഷ്ഠിതമായി സംസാരിക്കരുത്. ജീവിതത്തെ അതി വൈകാരികമായി കാണാതിരിക്കാന്‍ അവരെ പ്രേരിപ്പിക്കേണ്ടതുണ്ട്. ജീവന്‍ അമൂല്യമാണ്, ജീവിച്ചിരിക്കുക എന്നത് മഹത്തായ ഒരുകാര്യമാണ്. നമ്മുടെ ഏറ്റവും വലിയ ലാഭം നമ്മള്‍ ജീവിചിരിക്കുന്നുണ്ട് എന്നത് മാത്രമാണ്. ജീവിതത്തെ വെറുക്കുന്ന ചിന്തയോ ആശയങ്ങളോ, വാക്കോ, പ്രവര്‍ത്തിയോ എല്ലാം നിരുത്സാഹപ്പെടുത്തേണ്ടതാണ്.
യഥാര്‍ത്ഥത്തില്‍ മുന്നോട്ട് പോകാനുള്ള ശക്തി തന്നിലില്ല എന്ന് കരുതുന്ന മനസ്സുകളില്‍ പോലും മുന്നേറാനുള്ള ശക്തി അവശേഷിക്കുന്നുവെന്ന് മനുഷ്യ ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു.

ജീവന്റെ ആദ്യകണികയില്‍ നിന്ന് ഹോമോസാപിയന്‍സ് എന്ന ജീവിയിലേയ്ക്കുള്ള പ്രയാണത്തിനിടയില്‍ എന്തെല്ലാം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് നാം മുന്നേറിയത്. പ്രകൃതിഷോഭങ്ങളായ കൊടും കാറ്റ് വെള്ളപൊക്കം,ശൈത്യം, പേമാരി തുടങ്ങിയ പ്രതിഭാസങ്ങളോട് പട പൊരുതി വന്നവരാണ് നാം മനുഷ്യര്‍. പേരാട്ടത്തിനുള്ള ചോദന നമ്മില്‍ ജനിതകമായി ഉണ്ട്. അതിനാല്‍ നമുക്ക് അനുഭവപ്പെടുന്ന ആന്തരികമായ/ ബാഹ്യമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചു് ജീവന്റെ പ്രയാണത്തിന്റെ കണ്ണികളായി നാം നിലനില്‍ക്കുക തന്നെ ചെയ്യും.
പ്രകൃതിയുടെ പ്രതികൂലമായ അവസ്ഥയോട് മല്ലിട്ടാണ് ജീവന്‍ നില നില്‍ക്കുന്നത്.നമ്മുടെ വളര്‍ച്ച മഷ്തിഷകത്തിന്റെ നാഡീയമായതും സാമൂഹ്യാനുഭവങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. ആ വളര്‍ച്ചയുടെ ഫലമായി ബുദ്ധിശക്തി, പ്രതികരണ ശേഷി, ഓര്‍മശക്തി, തന്റെ പ്രവര്‍ത്തനങ്ങളെ സ്വയം നിയന്ത്രിക്കാനും ആസൂത്രണം ചെയ്യാനുമുള്ള ശേഷി എന്നിവ കൂടിയ തലത്തിലുള്ള ഒരു സാമൂഹ്യ ജീവിയായ നമ്മുടെ ജീവന് സാമൂഹ്യമായ വിലയാണ് ഉള്ളത്.

അതിനാല്‍ വ്യക്തിപരമായി വിലയിരുത്തുന്ന നേട്ടങ്ങളും അതിനെ പരിപോഷിപ്പിക്കുന്ന വികാര വിചാരങ്ങളെയും അമിതമായി ഊന്നല്‍ കൊടുക്കേണ്ടതില്ല. നമ്മുടെ ജീവന്‍ കാത്തു സൂക്ഷിക്കുക എന്ന കര്‍ത്തവ്യമാണ് നമുക്കുള്ളത്. അതാണ് മഹത്തായ കാര്യം. നമ്മുടെ ജീവനെ നിഷേധിക്കുന്ന എല്ലാ വരട്ടുവാദങ്ങളെയും തിരസ്‌കരിക്കേണ്ട സമയമാണിത്. ഇപ്പോള്‍ ജീവനുണ്ട് എന്ന് സമാധാനിച്ചു് വളരെ ജാഗ്രതയോടെ അതിനെ സംരക്ഷികേണ്ടതാണ് അത്യാവശ്യം. മനുഷ്യന്‍ എന്ന ജീവിവര്‍ഗ്ഗം ഏതു പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്താണ് ഇന്നും ലോകത്തു് നിലനില്‍ക്കുന്നത്. ഭയപ്പെടുത്തുന്ന സാഹചര്യങ്ങളില്‍ നിന്ന് ഓടിപോയവരല്ല മനുഷ്യര്‍. ദുരിതങ്ങളെ സ്വീകരിച്ചവരാണ്.ഒന്നുമില്ലായ്മയില്‍ നിന്ന് കെട്ടിപ്പടുത്തവരാണ്. പ്രതിസന്ധികളില്‍ തന്ത്രങ്ങള്‍ മെനഞ്ഞു ശക്തമായ ജീവിവര്‍ഗ്ഗമായി തുടരുന്നവരാണ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply