ദൗകി നദിക്കരയിൽ…. ഒരു സ്വപ്നസാഫല്യം…. ഒരു കിടിലന്‍ യാത്രാവിവരണം..!!

ഷില്ലോങിന്റെ കിഴക്ക് ഭാഗത്തുനിന്നും ഉത്ഭവിച്ചു, ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും അതിർത്തി പങ്കിടുന്ന, അവസാന ഇന്ത്യൻ ഗ്രാമമായ ‘ ദൗകി ‘എന്ന ചെറുഗ്രാമത്തിലൂടെ ബംഗ്ലാദേശിലേക്കൊഴുകുന്ന ‘ഉമംഗോട്ട് ‘ നദി ദൗകി യിലെത്തുമ്പോൾ ‘ദൗകി നദി’ എന്ന് വിളിക്കപ്പെടുന്നു. സ്ഫടികം പോലെ തെളിമയാർന്ന ജലത്തിന് മരതക വർണം ചാലിച്ചു കൊടുത്ത പ്രകൃതിയുടെ കരങ്ങൾ എത്ര മനോഹരമെന്നു ചിന്തിച്ചുപോകും അവിടെത്തുമ്പോൾ. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ നിന്നും ഏകദേശം 80 കിലോമീറ്ററോളം മാറിയാണ് ദൗകി സ്ഥിതി ചെയ്യുന്നത്…

ഷില്ലോങ്ങിൽ നിന്നും ദൗക്കിയിലേക്കുള്ള യാത്ര ആരംഭിക്കുമ്പോൾ തന്നെ സമയം ഉച്ചതിരിഞ്ഞു 2 മണിയോടടുക്കാറായിരുന്നു. ഡിസംബർ മാസം ആയതിനാലാവണം വീശുന്ന കാറ്റിനൊക്കെയും തണുപ്പിന്റെ നേർത്ത സുഗന്ധമുണ്ടാ യിരുന്നു.. പ്രത്യേക സുഖമുള്ളൊരു നേർത്ത തണുപ്പ്… മേഘാലയയിലേക്കുള്ള യാത്ര ആരംഭിച്ചിട്ട് ഇന്നേക്ക് നാലാം ദിനം.. ഡിസംബർ 15 ന് ആണ് ഡൽഹിയിൽ നിന്നും മേഘാലയൻ മണ്ണിൽ പാദമൂന്നിയിറങ്ങിയത്… കൂടെ ഏറെ പ്രിയപ്പെട്ട രണ്ടു സുഹൃത്തുക്കളും.. യാത്രകളാണ് ജീവിതമെന്നു കരുതുന്ന സമീറും( Moh’d Sameer P) യാത്രകളെ ജീവനെപ്പോലെ കരുതുന്ന അരുണും( Arun Sankar)… മേഘാലയ, നാഗാലാ‌ൻഡ്, ആസ്സാം എന്നീ മൂന്നു സ്ഥലങ്ങളായിരുന്നു 15 ദിവസത്തെ പ്ലാനിൽ ഉണ്ടായിരുന്നത്. അതിലെ ആദ്യത്തെ ആറു ദിവസങ്ങൾ മേഘാലയക്കും.

രാവിലെ 8. 30 നു ഗുവാഹത്തി എത്തിച്ചേരേണ്ടിയിരുന്ന വണ്ടി എത്തുമ്പോൾ സമയം ഉച്ചക്ക് 12 മണി.. അവിടെ നിന്നും പാൽട്ടൻ ബസാറിലെത്തി ഉച്ചയൂണും കഴിച്ചു നേരെ ‘awe rides’എന്ന കാർ റെന്റൽ ഷോപ്പിലേക്ക്.. 5 ദിവസത്തേക്ക് അവിടെ നിന്നും കാർ വാടകക്കെടുത്തു മേഘാലയ കാണുകയാണ് ലക്ഷ്യം… ഒരാഴ്ച മുൻപേ തന്നെ വിളിച്ചു ഒരു ആൾട്ടോ കാർ ബുക്ക്‌ ചെയ്തിരുന്നെങ്കിലും അവരുടെ ഔപചാരിതകൾ ഒക്കെയും കഴിഞ്ഞു വണ്ടി കയ്യിൽ എത്തുമ്പോഴേക്കും സമയം 4 മണി കഴിഞ്ഞിരുന്നു… അരുൺ ചേട്ടനാണ് മാരുതി ആൾട്ടോ എന്ന രഥത്തിന്റെ ഇനി അങ്ങോട്ടുള്ള സാരഥി.

ആദ്യ ദിവസം നേരെ ഷില്ലോങ്ങിലേക്കാണ്. ഏകദേശം 100 കിലോമീറ്റർ ദൂരമുണ്ട് ഗുവാഹത്തിയിൽ നിന്നും ഷില്ലോങ്ങിലേക്ക്. ഷില്ലോങ്ങിലെ പോലീസ് ബസാറിലെത്തി ഒരു റൂം തരപ്പെടുത്തി എടുക്കുന്നതിനും അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. മേഘാലയൻ ഗ്രാമങ്ങളിലേക്കുള്ള കവാടമായ ഷില്ലോങ്ങിൽ തങ്ങി അടുത്ത രണ്ടു ദിവസങ്ങളിൽ മഴക്കാടുകൾ വിസ്മയം തീർക്കുന്ന ചിറാപുഞ്ചിയും ലോകാത്ഭുതങ്ങളോട് കിട പിടിക്കുന്ന, മരവേരുകൾ കൂട്ടിച്ചേർത്തു നിർമിച്ച രണ്ടു നിലകളുള്ള കൂറ്റൻ വേരുപാലങ്ങളും ‘നോഹ്കലികായി ‘,എലെഫന്റ്റ് ഫാൾസ്, സെവൻ സിസ്റ്റർ ഫാൾസ് തുടങ്ങിയ മറ്റനേകം വെള്ളച്ചാട്ടങ്ങളും പലതരം ഗുഹകളും, ഭൂമിയിലെ ഏറ്റവും നനവുള്ള പ്രദേശമെന്നറിയപ്പെടുന്ന ‘മൗസിൻറം ‘, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്ന ഖ്യാതി ലഭിച്ച ‘മൗലിനൊങ് ‘തുടങ്ങിയ സ്ഥലങ്ങളൊക്കെയും സന്ദർശിച്ചു നാലാം ദിവസം ഉച്ചയോടെ ‘ദൗകി ‘ ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിച്ചു.

തുറന്നിട്ട കാറിന്റെ ജാലകത്തിലൂടെ കാറ്റ് ഉള്ളിലേക്ക് കടന്നു കയറുന്നുണ്ടായിരുന്നു.തണുപ്പുള്ള കാറ്റാണ് വീശുന്നതെങ്കിലും ഈ തണുപ്പിനൊരു സുഖമുണ്ട്. ഒരു മാത്ര ദേഹത്തെ മുട്ടിയുരുമ്മി ദൂരെ ആരെയോ തിരഞ്ഞു പോകുന്ന കാറ്റിനറിയില്ലല്ലോ കനലെരിയുന്നോരെൻ ഹൃദയതന്ത്രികളിൽ നീ മീട്ടി ഉണർത്തി കടന്നു കളഞ്ഞ മൗനരാഗങ്ങളുടെ തരളമാം മർമ്മരം… നാലാം ദിവസമായ ഇന്നും കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ അരുൺ ചേട്ടൻ തന്നെ.. തുടർച്ചയായി നാലാം ദിവസവും വണ്ടി ഓടിക്കുന്നതിന്റെ യാതൊരു ക്ഷീണമോ പരാതിയോ ഒന്നും മുഖത്ത് കാണാനേയില്ല. ഒരു ചെറിയ പുഞ്ചിരി അല്ലാതെ.. സമീർ അവന്റെ യാത്രകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പിന്നിലിരുന്നു വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു.

പച്ചപ്പ് തിങ്ങി നിറഞ്ഞ ഗ്രാമങ്ങളാണ് മേഘാലയയിൽ കാണാൻ കഴിയുക. തിക്കും തിരക്കും കൂട്ടി ഓടി നടക്കുന്ന ആളുകളെയും പുകതുപ്പി ചീറിപ്പായുന്ന വാഹനങ്ങളെയും അംബരചുംബികളായ വമ്പൻ കെട്ടിട സമുച്ചയങ്ങളും വിഷപ്പുക ചിന്തുന്ന ഫാക്ടറികളും ഒന്നും കാണാൻ കഴിയില്ല. പകരം നിഷ്കളങ്കരായ ഒരു പറ്റം ഗ്രാമവാസികളെയും മലിനീകരണം തൊട്ടു തീണ്ടാത്ത ശുദ്ധവായു നിറഞ്ഞ അന്തരീക്ഷവും കാണാൻ സാധിക്കും.. മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന വണ്ടിയിൽ നിന്നും ഒരുപാട് വെള്ളച്ചാട്ടങ്ങളും മഴക്കാടുകളുമൊക്കെ പിന്നോട്ട് മറഞ്ഞു കൊണ്ടിരുന്ന മനോഹരമായ കാഴ്ചകളും ആസ്വദിച്ചു ഞങ്ങൾ നീങ്ങിക്കൊണ്ടിരുന്നു..ഭൂപ്രകൃതി പലവട്ടം മാറി വന്നുകൊണ്ടിരുന്നു..

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഴക്കാടുകൾ… കാതങ്ങളോളം നീണ്ടു കിടക്കുന്ന തുറസ്സായ സമതലങ്ങൾ.. ഇടയ്ക്കിടെ വഴിയുടെ വശങ്ങളിൽ വലിയ കൊക്കകളും തലയുയർത്തി നിൽക്കുന്ന പടുകൂറ്റൻ പാറക്കെട്ടുകളും.. അതിനുമപ്പുറം വിശാലമായി പരന്നു കിടക്കുന്ന മൊട്ടക്കുന്നുകളും.. അവക്കിടയിൽ നീലം പൂശിയപോലൊരു കൊച്ചു തടാകവും.. ഒറ്റനോട്ടത്തിൽ നമ്മുടെ വാഗമണ്ണിന്‌ സമാനമായൊരു സ്ഥലം… പക്ഷെ ഈ കുന്നുകൾക്ക് പച്ചനിറമില്ല.. തവിട്ട് നിറമാണ്.. അതിനു നടുവിലുള്ള ജലാശയത്തിനു നീല നിറവും. ഒരുപക്ഷെ ഇളം നീല നിറമുള്ള നഫോമണ്ഡലത്തിന്റെ പ്രതിഫലനം ആയിരിക്കണം ഈ തടാകത്തിന്റെ സൗന്ദര്യ രഹസ്യം. വണ്ടി നിർത്തി കുറച്ചു ചിത്രങ്ങളെടുക്കാതെ മുന്നോട്ടു പോകുന്നതെങ്ങനെ?

സമയം ഏകദേശം നാലര കഴിഞ്ഞിരിക്കുന്നു. സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. ചക്രവാള സീമയിൽ ഇരുളിന്റെ കരങ്ങൾ തെളിഞ്ഞു തുടങ്ങി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളും നമ്മുടെ നാടും തമ്മിലുള്ള വലിയൊരു വെത്യാസം ആണ് വളരെ നേരത്തെ തന്നെ ഇരുൾ പരന്നു തുടങ്ങുന്നത്. 4 മണിയോട് അടുത്ത് തന്നെ അസ്തമയം ഉണ്ടാകും.. 5 മണിയോടെ തമസ്സ് ഭൂമിയെ വാരി പുണർന്നു തുടങ്ങും.. വളരെ നേരത്തെ തന്നെ രാവു പകലിന് വഴിമാറി ദൂരെ മറയുകയും ചെയ്യും. രാവിലെ അഞ്ചു മണി ആവുമ്പോഴേക്കും നമ്മുടെ നാട്ടിലെ ഒരു 8 മണിയുടെ പ്രതീതി ആണ്.. നേരത്തെ യാത്ര തുടങ്ങി നേരത്തെ അവസാനിപ്പിക്കുക എന്നതാണ് ചെയ്യാൻ കഴിയുക . വണ്ടി ഓടിക്കോണ്ടിരിക്കുകയാണ്.. വഴിവിളക്കുകളോ മറ്റു കാര്യമായ സ്ഥലവിവരങ്ങളോ ഒന്നുമില്ല.. ഇടയ്ക്കിടെ വന്നു മറഞ്ഞുകൊണ്ടിരുന്ന വഴി അരികിലെ കൊച്ചു വീടുകളിൽ നിന്നുള്ള നക്ഷത്ര വിളക്കുകളുടെ പ്രകാശം മാത്രം.. ക്രിസ്തുമസ് ആയതിനാലാവണം എല്ലാ വീടുകൾക്ക് മുന്നിലും നക്ഷത്രങ്ങൾ മിഴി ചിമ്മുന്നത് കാണാമായിരുന്നു.

ഇനിയും 45 കിലോമീറ്റർ ദൂരം കാണിക്കുന്നുണ്ട് ഗൂഗിൾ മാപ്പിൽ.. വഴിയുടെ അവസ്ഥ വല്ലാതെ മാറിക്കഴിഞ്ഞു. വഴി വല്ലാതെ മോശമായിത്തുടങ്ങി. ടാറില്ലാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വഴികളിലാകെ കുണ്ടും കുഴികളുമാണ്. വലിയ കല്ലുകളും. ഒരു കല്ലിൽ നിന്നും മറ്റൊരു കല്ലിലേക്ക്. വണ്ടിയുടെ വേഗത വളെരെ കുറഞ്ഞിരിക്കുന്നു.. ഇനിയെത്ര ദൂരം വഴിയുടെ അവസ്ഥ ഇങ്ങനെ ആയിരിക്കുമെന്ന് അറിയില്ല. എന്തെങ്കിലും ഒന്നും ചോദിക്കാൻ ആരെയും കാണുന്നുമില്ല. വഴിയരുകിലൊന്നും ഒരൊറ്റ വീടുപോലും കാണാനുമില്ല. മൂന്നോ നാലോ കിലോമീറ്റർ ദൂരം ഒച്ചിഴയുംപോലെ വണ്ടി നീങ്ങി. ഇരുട്ടിന്റെ കാഠിന്യം കൂടുന്നതനുസരിച്ചു തണുപ്പും ശക്തി പ്രാപിച്ചു തുടങ്ങി. വഴിയുടെ അവസ്ഥ ഇതാണെങ്കിൽ എങ്ങനെ എത്തിപ്പെടും. സമയം അഞ്ചര ആയിട്ടേയുള്ളു. കൂരിരുട്ടും തണുപ്പും. എന്ത് ചെയ്യും തിരിച്ചു പോയി എവിടെങ്കിലും റൂം അന്വേഷിച്ചാലോ എന്ന എന്റെ ചോദ്യത്തിന് രണ്ടു പേർക്കും മറുപടിയില്ല.. പാതി മനസുണ്ട് സമീറിന്…. അപ്പോഴും അരുൺ ഭായീടെ മുഖത്ത് അതെ ചിരി തന്നെ.. “നോക്കാം നമുക്ക്. ഒന്നും പറ്റുന്നില്ലെങ്കിൽ വണ്ടിയിൽ ഇരുന്നുറങ്ങാം… എന്തായാലും പുറകോട്ടു പോകണ്ട “എന്ന മറുപടിയും… എന്തായാലും പോയിനോക്കുക തന്നെ.. എത്തിച്ചേരാൻ ബുദ്ധിമുട്ടാണെന്ന് മനസിലാക്കി കൊണ്ട് തന്നെ വീണ്ടും മുന്നോട്ട്.

മനസ്സിൽ ചെറിയൊരു നിരാശ തോന്നാതിരുന്നില്ല. എങ്ങനെയും ഇന്നവിടെ എത്തിച്ചേരണമെന്ന തീവ്രമായൊരാഗ്രഹം എല്ലാവർക്കുമുണ്ടായിരുന്നു.. കുറച്ചുദൂരം കൂടി മുൻപോട്ടു പോയ്യിക്കഴിഞ്ഞപ്പോൾ റോഡിന്റെ അവസ്ഥ കുറച്ചു മെച്ചപ്പെട്ടോ എന്നൊരു തോന്നൽ… അല്ല… തോന്നൽ അല്ല… സത്യമാണ്… വീണ്ടും റോഡിന്റെ അവസ്ഥ നന്നായി.. മെല്ലെ ടാറിട്ട റോഡിലേക്കെത്തപ്പെട്ടു. കുറച്ചുമുമ്പേ കളഞ്ഞുപോയ ചിരിയും ആശ്വാസവും എന്റെയും സമീറിന്റെയും മുഖത്ത് തിരിച്ചു വന്നു. അനായാസേന എന്നാൽ വളരെ കൃത്യതയോടെ വളയം പിടിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ തേരാളിയുടെ മുഖത്ത് അപ്പോഴും മുൻപേ കണ്ട അതെ പുഞ്ചിരി തന്നെ ഉണ്ടായിരുന്നു.

അങ്ങനെ കുറച്ചു ദൂരം മുൻപോട്ടു പോയി ഒരു വളവു തിരിഞ്ഞപ്പോൾ കണ്ട ഒരു കാഴ്ച ഞങ്ങളെ അത്ഭുത സ്തബ്ധരാക്കി. ദീപാലംകൃതമായ ഒരു വലിയ പട്ടണം ദൂരെ.. വഴിയുടെ താഴെ ഒരു നദി.. അതിനുമപ്പുറം കുറച്ചു ദൂരെയാണ് വിളക്കുകൾ പ്രകാശിച്ചു നിൽക്കുന്ന ആ പട്ടണം കാണുന്നത്. ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ 35 km വീണ്ടും ദൗകി യിലേക്ക്.. ഏതായിരിക്കും ആ സ്ഥലം.. ഒരു പക്ഷെ ദൗകി ക്കു മുൻപുള്ള ഏതെങ്കിലും ഒരു വലിയ പട്ടണമായിരിക്കാം..എന്തായാലും അവിടെത്തി ഒരു റൂം എടുത്തു തങ്ങി ബാക്കി യാത്ര രാവിലെ ആരംഭിക്കാമെന്ന തീരുമാനത്തിലെത്താൻ ഒട്ടും സമയം വേണ്ടി വന്നില്ല.. വണ്ടി വീണ്ടും മുന്നോട്ടു…

മറ്റൊരു വളവിലെത്തുമ്പോൾ കണ്ടു ഒരു കാർ അവിടെ നിർത്തിയിട്ടിരിക്കുന്നു. അതിനടുത്തു ഒരാൾ തന്റെ ക്യാമെറയിൽ ദൂരെക്കാണുന്ന പട്ടണത്തിന്റെ നിശാഭംഗി പകർത്തുന്നു.. ഹാവൂ.. എന്തൊരാശ്വാസം.. ഒരാളെ കണ്ടപ്പോൾ.. ദൗകി യിലേക്ക് ഇവിടുന്നു എത്ര ദൂരമുണ്ടാകുമെന്നു വെറുതെ ചോദിച്ചു. “ഒന്നര കിലോമീറ്റർ “….. ങ്ഹേ… ഒന്നു ഞെട്ടി.. വീണ്ടും ചോദിച്ചു.. എത്ര….. “ഒന്നര കിലോമീറ്റർ “. ഗൂഗിൾ മാപ്പിൽ ഒന്നൂടെ നോക്കി… 35, km.അപ്പൊ ഇയാൾ വെറുതെ പറയുന്നതാവുമോ.. അങ്ങനെയാണെങ്കിൽദൂരെ കാണുന്നത് ദൗകി ആയിരിക്കില്ലേ.. സമീറിന് സംശയം.. അതിന്റെ മറുപടി കേട്ടപ്പോൾ വീണ്ടും ഞെട്ടി… “അത് ബംഗ്ലാദേശ് ആണ് “.. ഇത്രയടുത്തോ… അപ്പൊ ദൗകി…. ???”ഈ വഴി തന്നെ നേരെ വിട്ടോ ഒരു ഒന്നര കിലോമീറ്റർ കഴിയുമ്പോൾ ദൗകി എത്തും.. “ശെരി.. എങ്കിൽ പിന്നെ നേരെ വണ്ടി പോട്ടെ.. ചെറിയൊരു സംശയം അപ്പോഴും മനസ്സിൽ ബാക്കി നിൽപ്പുണ്ടായിരുന്നു.

ഒരുപാട് സമയമെടുത്തില്ല.. ആ പറഞ്ഞ സ്ഥലമെത്താൻ.. കൂരിരുട്ടിന്റെ മറവിൽ നിന്നും വീണ്ടും വെളിച്ചത്തിലേക്ക്.. കടകളുടെ ഒക്കെ ബോർഡുകളിലേക്ക് മാറി മാറി നോക്കി.. അതെ… ദൗകി തന്നെ… വഴിയിൽ വച്ചു കണ്ട ആൾ പറഞ്ഞത് ശെരിയായിരുന്നു… ഗൂഗിൾ മാപ്പിൽ ഒന്നൂടെ നോക്കണോ…. അല്ലെങ്കിൽ വേണ്ട..

ദൗകി… അത്യാവശ്യം സൗകര്യങ്ങളൊക്കെ തന്നെ ഉണ്ട്. ഷില്ലോങ്ങിൽ നിന്നും 80 കിലോമീറ്ററോളം മാറി ഈസ്റ്റ്‌ ഖാസി ഹിൽസ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദൗകി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാരത്തിന്റെ ചെറിയ കേന്ദ്രം ആണ്. ഒരു റൂം കണ്ടെത്തണം.. 3സ്ഥലങ്ങളിൽ അന്വേഷിച്ചു… എല്ലാം 2500ന് മുകളിൽ… എന്തുവേണമെന്നു ആലോചിച്ചു നിൽക്കുമ്പോഴാണ് ഒരു കൊച്ചു പയ്യൻ വന്നു നിങ്ങൾ റൂം തിരയുകയാണോ എന്നന്വേഷിച്ചത്… അവന്റെ പക്കൽ ടെന്റ് സ്റ്റേ ഉണ്ട്.. നദിയുടെ തീരത്തെവിടെയോ ആണ്.. വഞ്ചിയിൽ കയറി പോകണം. 3പേർക്ക് 1500 രൂപ.. രാവിലെ ഒരു മണിക്കൂർ വള്ളത്തിൽ കൊണ്ടുപോയി സ്ഥലങ്ങളും കാണിച്ചു തരും…’ തേടിയ വള്ളി കാലിൽ ചുറ്റി ‘ എന്ന് പറഞ്ഞത് പോലെ.. പണ്ട് ജിതു സഞ്ചാരിയിൽ ഇട്ട ഒരു പോസ്റ്റിൽ ഇതുപോലൊന്ന് വായിച്ചതോർത്തു.. ജോനാഥൻ എന്ന് പേരുള്ള ഒരു കുട്ടി വന്നു ഇങ്ങനെ ചോദിച്ചത്.. ഇവനായിരിക്കുമോ അതെന്നറിയാൻ പേര് ചോദിച്ചു.. ‘ലാം ലൂങ് ‘ എന്നാണ് പേര്.. എന്തായാലും വണ്ടി ഒരിടത്തു പാർക്ക്‌ ചെയ്‌ത് അവന്റെ കൂടെ നടന്നു..

നല്ല ഇരുട്ടും കൂടെ തണുപ്പുമുണ്ട്.. കയ്യിലുള്ള ഒരു ടോർച്ചു തെളിച്ചുകൊണ്ട് ലാംലൂങ് മുൻപിൽ നടന്നു.. ഒരു ചെറിയ കടവുപോലെ തോന്നിക്കുന്ന ഒരു സ്ഥലത്തെത്തി.. കടവത്തു കുറെയേറെ തോണികൾ കിടപ്പുണ്ട്… മറ്റൊന്നും തന്നെ കാണാനില്ല.. അര മണിക്കൂർ ദൂരമുണ്ട് അവിടെ എത്താൻ.. തോണി മെല്ലെ നീങ്ങിത്തുടങ്ങി.. ഇടയ്ക്ക് കയ്യിലിരുന്ന ഒരു വലിയ സ്‌പീക്കറിൽ ഹിന്ദി പോലെ തോന്നിക്കുന്ന ഏതോ ഭാഷയിലുള്ള പാട്ട് വച്ചുതന്നു ലാം ലൂങ്.. ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല… കൂരിരുട്ടായിരുന്നതിനാൽ ഒന്നും കാണാനുമുണ്ടായിരുന്നില്ല. അങ്ങനെ കാതിനിമ്പമുള്ള സംഗീതവും ശ്രവിച്ചു, ആഴമറിയാത്തൊരു നദിയുടെ ഒഴുക്കിനെതിരെ ഇരുട്ടിനെ കീറിമുറിച്ചു ലാം ലൂങ് തുഴഞ്ഞുകൊണ്ടിരുന്നു…

അര മണിക്കൂർ കൊണ്ടുതന്നെ ലാം ലൂങ് തന്റെ നൗകയെ നദീതീരത്തുള്ളൊരു മണൽതിട്ടയ്ക്കരികിലേക്ക്‌ അടുപ്പിച്ചു. അതിനടുത്തായി ടാർപോളിൻ വലിച്ചു കെട്ടിയ ഒരു ചെറിയ കട. പ്രായമായൊരു മനുഷ്യൻ ചുണ്ണാമ്പിന്റെ കരയുള്ള പല്ലുകൾ മുഴുവൻ കാട്ടി ചിരിച്ചു കൊണ്ട് പുറത്തു വന്നു. ലാം ലൂങ് ന്റെ അച്ഛനായിരിക്കണം.. ഇഞ്ചിയിട്ട് കുറുക്കിയെടുത്ത ചായയും കൊണ്ട്… കുറേനേരം മുറി ഹിന്ദിയിലും ഖാസി ഭാഷയിലുമൊക്കെ സംസാരിച്ചിരുന്നു.. അതുകൊണ്ട് തന്നെ പറയുന്നതിൽ പാതിയും മനസ്സിലാകുന്നുണ്ടായിരുന്നില്ല.. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പ്രശ്നങ്ങൾ… വാണിജ്യ ബന്ധങ്ങൾ.. കൽക്കരി ബിസിനസ്സുകൾ.. അങ്ങിനെ പലതും.. എന്നാലും സംസാരത്തിൽ ആശ്ചര്യമുളവാക്കിയത് മറ്റൊരു കാര്യമാണ്. ഉരുളൻ കല്ലുകളുടെ ബിസിനസ്‌.. ഇവിടുള്ള കല്ലുകൾ ഇവർ ബംഗ്ലാദേശ് ന് വിൽക്കുന്നു. ത്രിപുര ബംഗ്ലാദേശിൽ നിന്നും ഈ കല്ലുകൾ വിലക്ക് വാങ്ങുന്നു…. ആഹാ.. കൊള്ളാല്ലോ… ത്രിപുരയും മേഘാലയയും ഇന്ത്യയിലാണ്…പിന്നെന്തിനു ഇവിടുന്നു കല്ലുകൾ ബംഗ്ലാദേശ് വഴി കച്ചവടം ചെയ്യുന്നതെന്തിന്. .. ത്രിപുരയിൽ കല്ലുകളില്ലത്രേ…… ങ്ഹേ… അങ്ങനെ വരുവോ… കല്ലുകളില്ലാത്തൊരു സ്ഥലമോ ഇന്ത്യയിൽ…. ??അതെ…. അങ്ങനെയും ഉണ്ട്.. കെട്ടിടങ്ങളും റോഡുകളുമൊക്കെ പണിയാൻ അവർ കല്ലുകൾ ബംഗ്ലാദേശിൽ നിന്നും വിലക്ക് വാങ്ങുന്നു… ട്രാൻസ്പോർറ്റേഷൻ ഏറ്റവും കുറഞ്ഞ ചിലവിൽ ചെയ്യാനുള്ള മാർഗം ഇതാണത്രേ. സത്യാവസ്ഥ കൃത്യമായി അറിയില്ലെങ്കിലും കേട്ടിരിക്കാൻ രസമുണ്ട്..

കയ്യിലെടുത്തിരുന്ന ക്യാമറ ബാഗും മറ്റു വസ്തുക്കളുമൊക്കെ ടെന്റിൽ കൊണ്ട് വച്ചു.. Decathlon ന്റെ നല്ല കിടിലൻ ടെന്റ്.. അപ്പോഴേക്കും ഭക്ഷണവും കടയുടെ പിന്നാമ്പുറത്തായി ക്യാമ്പ് ഫയറും റെഡി .. തണുപ്പുള്ള ഈ രാത്രിയിൽ കൂട്ടിയിട്ടു കത്തിച്ച വിറകിന്റെ കനലിൽ നിന്നുയരുന്ന ചൂടും കാഞ്ഞു പേരറിയാത്ത ഭാഷയിൽ ഒഴുകിവരുന്ന സംഗീതത്തിനൊത്തു ചുവടും വച്ച് സമയം പോയതറിഞ്ഞില്ല . പിന്നീട് ചപ്പാത്തിയും ഓംലെറ്റും ചിക്കൻ കറിയും ആസ്വദിച്ചു കഴിച്ചു ടെന്റിലേക്ക് ചേക്കേറുമ്പോൾ ഈ രാവ് പുലരാതിരുന്നെങ്കിൽ എന്നാശിച്ചു പോയി.. അതെപ്പോഴും അങ്ങനെയാണല്ലോ.. വീട്ടുകാരോടൊപ്പമായാലും കൂട്ടുകാർക്കൊപ്പമായാലും പ്രിയപ്പെട്ടവർക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ.. അത് കഴിയാതിരുന്നെങ്കിലെന്നു വെറുതെ ആഗ്രഹിക്കും.. എങ്കിലും ഈ രാവ് പുലരുമ്പോൾ, എന്നും സ്വപ്നങ്ങളിൽ മരതക വർണം ചാർത്തിയിരുന്ന ദൗകി കണ്മുന്നിലുണ്ടാകുമെന്ന ചിന്ത മനസ്സിനെ തെല്ലൊന്നുമല്ല ത്രസിപ്പിച്ചത്… ഒന്നു ചാടണം.. മതിയാവോളം നീന്തണം.. ഇത്തവണത്തെ അവധി ദിവസങ്ങൾക്കായി മേഘാലയ തന്നെ തിരഞ്ഞെടുക്കാനുള്ള കാരണം തന്നെ ദൗകി യിലൂടെ ഉള്ള ഒരു തോണിയാത്രയും കുളിയും ഒരു സ്വപ്നമായി മനസ്സിലുണ്ടായിരുന്നതുകൊണ്ടാണ്. ആ സ്വപ്നം തൊട്ടരികിലെത്തി നിൽക്കുന്നതിനാലാവണം ഉറക്കം മിഴികൾക്കപ്പുറമെവിടെയോ പമ്മിപ്പതുങ്ങി നിന്നു. കടിഞ്ഞാണഴിച്ചു വിട്ട സ്വപ്നങ്ങളെ മറ്റൊരു ലോകത്തു മേയാൻ വിട്ടു ഒരു കമ്പിളിക്കുള്ളിലേക്ക് ഞങ്ങൾ നൂഴ്ന്നു കയറി….

ആറുമണിക്ക് മുൻപേ തന്നെ ടെന്റിനു പുറത്തിറങ്ങി നദിക്കരയിലൂടെ നദിക്കരികിലേക്ക് നടന്നു. ഇപ്പോഴാണ് സ്ഥലമൊന്നു കാണുന്നത്..ഉരുളൻ കല്ലുകൾ നിറഞ്ഞ ചെറിയൊരു മണൽദ്വീപ്… അതിനു നടുവിലായി കുറെയേറെ ടെന്റുകൾ. തുടിക്കുന്ന മനസ്സുമായി ദൗകി യുടെ അരികത്തേക്ക് നടന്നു.. കാലുകൾക്ക് വേഗതയേറി.. മണലിലൂടെ വേഗത്തിൽ നടക്കാൻ കഴിയുന്നില്ല.. നടന്നു… തൊട്ടരികിലെത്തി… ദാ തൊട്ടുമുന്പിൽ ദൗകി മെല്ലെ ഒഴുകുന്നു… കണ്ണിമ വെട്ടാതെ നിശ്ചലം നോക്കി നിന്നുപോയി ആ കാഴ്ച… ഗൂഗിളിൽ പണ്ടെന്നോ കണ്ടു പിന്നീട് മനസ്സിൽ ചില്ലിട്ടു സൂക്ഷിച്ച അതേ ചിത്രം… അതേ നദി.. അവർണനീയമായ പ്രകൃതിയുടെ കരവിരുത് കണ്ടു മയങ്ങി നിന്നുപോയ നിമിഷങ്ങൾ.. ഒരു നദിക്കിത്രയും സൗന്ദര്യമോ….. !!!!!

ദൗകി ഉണർന്നു വരികയാണ്.. അങ്ങകലെ മലനിരകൾക്കിടയിലൂടെ തെക്കൻ കാറ്റ് ഊളിയിട്ടു.. ആ രോമാഞ്ചത്തിൽ മതിമറന്നു ചെറുകിളികൾ ഏറ്റുപാടി. ഈ പ്രകൃതിയെ മാടി വിളിക്കുന്നുവോ. പറഞ്ഞറിയിക്കാനാവാത്തൊരു അനുഭൂതി.. പ്രഭാത കിരണങ്ങൾ ദൗകിയെ പുണർന്നു കഴിഞ്ഞു. പേരറിയാത്ത ഏതോ രാഗത്തിൽ മന്ദ മാരുതൻ പൊഴിക്കുന്ന സംഗീതത്തിന്റെ അലയൊലികൾ കാതിൽ മുഴങ്ങുന്നു.. പ്രശാന്ത സുന്ദരമായ അന്തരീക്ഷം. എന്തായിരിക്കും ജരാനര ബാധിക്കാതെ എന്നും നിത്യയൗവന യുക്തയായിരിക്കുന്ന ദൗകിയുടെ സൗന്ദര്യരഹസ്യം.. അറിയില്ല.. സൂര്യകിരണങ്ങൾ ശക്തി പ്രാപിക്കുന്തോറും ദൗകിയുടെ തിളക്കമേറി വന്നു.. കവിൾത്തടങ്ങളിൽ സൂര്യാംശു പതിക്കുമ്പോൾ നമ്രമുഖിയായ നവവധുവിനെ പോലെ ലജ്ജയിൽ ദൗകിയുടെ മുഖവും തുടിക്കുന്ന ദൃശ്യ ചാരുതയെ ഇതു വാക്കുകൾ കൊണ്ട് വർണിക്കണം. ഏറി വരുന്ന സൂര്യപ്രകാശത്തിൽ ദൗകി വീണ്ടും തെളിമയാർന്നു.. അടിത്തട്ടിലെ വെള്ളാരം കല്ലുകൾ പോലും സൂര്യകാന്തം പോലെ വെട്ടിത്തിളങ്ങി.. ഏത് ശിലാഹൃദയന്റെയും മനം കവരുന്ന കാഴ്ചയുടെ നവ്യാനുഭവം പകർന്നു തരാൻ ദൗകിക്കു കഴിയും.. ഉറപ്പാണ്…

സമീറും അരുണും തോർത്തുടുത്തു ചാടാൻ തയ്യാറായിക്കഴിഞ്ഞു… ഒറ്റ ചാട്ടമായിരുന്നു അങ്ങോട്ട്‌ പിന്നെ… ചാടിയും മറിഞ്ഞും നീന്തിയും കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചും ഈ സന്തോഷം ഞങ്ങൾ പങ്കു വച്ചു.. സ്വപ്നത്തിലാണോ എന്നു പലവട്ടം തോന്നിപ്പോയി… അല്ല.. യാഥാർഥ്യം തന്നെയാണ്.. ഒരുപാട് നേരം വെള്ളത്തിൽ കിടന്നാർത്തുല്ലസിച്ചു ഞങ്ങൾ… വഞ്ചിയിൽ തുഴഞ്ഞു പോകുന്നവർ ഞങ്ങളെ നോക്കി ചിരിച്ചും കൈ വീശി കാണിച്ചും കൊണ്ടുമിരുന്നു… ഭ്രാന്തന്മാർ എന്നായിരിക്കും അവർ കരുതിയിട്ടുണ്ടാവുക. അല്ലെങ്കിൽ തന്നെ കൊച്ചു വെളുപ്പാൻ കാലത്തെ തണുപ്പത്തു വെള്ളത്തിൽ ചാടി മറിയുന്നവരെക്കുറിച്ചു അവർ മറ്റെന്തു വിചാരിക്കാൻ.
വഞ്ചി തുഴഞ്ഞു പോകുന്ന കാഴ്ച കണ്ടാൽ ഒരു 3ഡി ചിത്രം പോലെ തോന്നും… ഇളം പച്ച നിറമുള്ളൊരു ചില്ലിനുമുകളിലൂടെ തെന്നിനീങ്ങുന്നൊരു വള്ളം പോലെ.

ഇടക്ക് ഞാൻ സമീറിന്റെയും അരുണിന്റേയും ഫോട്ടോയെടുക്കുമ്പോൾ ലാം ലൂങ്ങും അവരോടൊപ്പം പോയി നിന്നു ഫോട്ടോ എടുക്കാൻ. എടുത്ത ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ ആകെ വിഷമം.. വെയിലത്ത്‌ പണിചെയ്യുന്നതുകൊണ്ടാണ് ഞാനിങ്ങനെ കറത്തു പോയതെന്ന്. . ങ്ഹേ.. ഈ കുഞ്ഞു പ്രായത്തിലും ഇത്തരം കോംപ്ലെക്‌സോ ഇവന് .. എങ്കിൽ പിന്നെ അതങ്ങു മാറ്റികൊടുക്കാം.. വാ.. നമുക്കൊരു സെൽഫി എടുക്കാമെന്നും പറഞ്ഞു അവനെ കൂടെ നിർത്തി ഒരു ഫോട്ടോ എടുത്തു കാണിച്ചു കൊടുത്തു…. ഇപ്പോൾ നോക്ക്.. എങ്ങനുണ്ടെന്നു.. . തേയിലയും പഞ്ചസാരയും പോലെയല്ലേ എന്നുള്ള എന്റെ ചോദ്യം കേട്ടു അവൻ ചിരിച്ചു.. എല്ലാം കഴിഞ്ഞു ഒരു മണിക്കൂർ തോണിയിൽ സവാരിയും നടത്തി ബംഗ്ലാദേശ് ബോർഡറും ദൗകി പാലവും മാർക്കറ്റുമൊക്കെ കാണിച്ചിട്ടാണ് ലാംലൂങ് ഞങ്ങളെ അക്കരെ എത്തിച്ചത്..

തിരിച്ചു വീണ്ടും കാറിലേക്ക് കയറുമ്പോൾ പ്രിയപ്പെട്ടതെന്തോ ഉപേക്ഷിച്ചു പോകേണ്ടി വരുന്നൊരു വിങ്ങലുണ്ടായിരുന്നു മനസ്സിൽ. എന്നിരുന്നാലും ഏറെ നാളായി മനസ്സിൽ കൊണ്ട് നടന്നൊരു സ്വപ്നം സഫലമായത് സന്തോഷമായിരുന്നു. ഓർമകളിൽ മറവി മാറാല കെട്ടാതിരിക്കും വരെ മറക്കില്ല ഞാൻ ഈ യാത്രയെ… ഓരോ കാഴ്ചകളും സൃഷ്ടിയുടെ വിസ്മയങ്ങളാണ്. അതിലേതാണ് ഏറ്റവും മികച്ചത് എന്ന് കണ്ടെത്തുക പ്രയാസമാണ്.. ഓരോ യാത്രയും പഠിപ്പിക്കുന്നതും അതുതന്നെ.

By : Sobin Kallamthottathil.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply