പ്രണയിക്കുവാന്‍ വരൂ കോട്ടയത്തെ മാംഗോ മെഡോസ് പാര്‍ക്കിലേക്ക്…

ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് നമ്മുടെ കേരളത്തില്‍ ആണെന്ന് എത്രയാളുകള്‍ക്ക് അറിയാം? അതെ കോട്ടയത്തെ കടുത്തുരുത്തിക്കു സമീപമുള്ള മാംഗോ മെഡോസ് തന്നെയാണ് അത്. ഏകദേശം 120 കോടി രൂപയോളം ചെലവഴിച്ചാണ് ഈ പാര്‍ക്ക് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ തരത്തിലാണ് പാര്‍ക്കിന്‍റെ നിര്‍മ്മാണം. ഈ എന്റർടെയ്ൻമെന്റ് പാർക്ക് കണ്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടമാകും.നാലായിരത്തിലേറെ ഇനം അപൂർവ മരങ്ങൾ ഇവിടെയുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു കാര്യം ആദ്യമേതന്നെ പറയട്ടെ. സാധാരണ നമ്മള്‍ കണ്ടിട്ടുള്ള വീഗാലാന്‍ഡ്, സില്‍വര്‍ സ്റ്റോം മുതലായ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ പോലെയല്ല ഇത് എന്നോര്‍ക്കുക. പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് മാംഗോ മെഡോസ് എന്നയീ മഹാപ്രപഞ്ചം.

ഏതാണ്ട് ഒരു ഏഴോ എട്ടോ മാസങ്ങള്‍ക്ക് മുന്‍പ് Tech Travel Eat ഈ പാര്‍ക്കിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതുതായി വന്ന ഒരു ഡേ ആന്‍ഡ്‌ നൈറ്റ് പാക്കേജിനെക്കുറിച്ച് നിങ്ങളെ അറിയിക്കുവാന്‍ വേണ്ടിയാണ് വീണ്ടും ഇങ്ങനെയൊരു പുതിയ വീഡിയോ ചെയ്യുന്നത്. 1500 രൂപയാണ് ഒരാള്‍ക്ക് ഈ സ്പെഷ്യല്‍ പാക്കേജിന്‍റെ ചാര്‍ജ്ജ്. ഇങ്ങനെയൊരു പാക്കേജ് കേരളത്തിലെ ഒരു സ്ഥലത്തും വേറെ കാണുകയില്ല. പാര്‍ക്കിലേക്ക് വരുന്ന ഗസ്റ്റുകള്‍ക്ക് വെല്‍ക്കം ഡ്രിങ്ക് മുതല്‍ ഡിന്നര്‍ വരെയുള്ള സൌകര്യങ്ങള്‍ ഈ പാക്കേജില്‍ ലഭ്യമാണ്. അതിനിടയില്‍ മറ്റു ആക്ടിവിറ്റികളും ഫ്രീയായിട്ട് ഉണ്ട് താനും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഡേ ആന്‍ഡ്‌ നൈറ്റ് പാക്കേജ് ഫാമിലിയ്ക്കും കപ്പിള്‍സിനും മാത്രമേയുള്ളൂ. കപ്പിള്‍സ് എന്നു പറയുമ്പോള്‍ അത് കമിതാക്കളും ആകാം. ബാച്ചിലെഴ്സിനു വൈകീട്ട് അഞ്ചു മണിവരെ മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ.

സാധാരണ ദിവസങ്ങളില്‍ ഈ പാര്‍ക്കില്‍ വരുന്നവര്‍ക്ക് 350 രൂപയും അവധി ദിവസങ്ങളില്‍ 400 രൂപയുമാണ് ചാര്‍ജ്ജ്. പക്ഷേ വൈകുന്നേരം അഞ്ചുമണി വരെ മാത്രമേ അവര്‍ക്ക് ഈ പാര്‍ക്കില്‍ ചെലവഴിക്കാന്‍ കഴിയൂ. എന്നാല്‍ 1500 രൂപയുടെ പാക്കേജ് എടുക്കുന്നവര്‍ക്ക് വൈകുന്നേരത്തെ അസ്തമയ സൂര്യനെ പാടത്തു നിന്നും കാണുവാന്‍ സൗകര്യം ഇവിടെയുണ്ട്. അതോടൊപ്പംതന്നെ കുറച്ചുകൂടി സാമ്പത്തികം ചെലവാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 5000 രൂപ മുതല്‍ 25000 രൂപ വരെയുള്ള കോട്ടേജുകളും ഇവിടെ ലഭ്യമാണ്. ഇത്തരത്തില്‍ താമസിക്കുന്നവര്‍ക്ക് നീന്തിത്തുടിക്കുവാന്‍ സ്പെഷ്യല്‍ സ്വിമ്മിംഗ് പൂളുകളും ഇവിടുണ്ട്. സാധാരണ പാക്കേജില്‍ വരുന്നവര്‍ക്കും ഇവിടെ സ്വിമ്മിംഗ് പൂള്‍ സൌകര്യങ്ങള്‍ ഉണ്ട്. പക്ഷേ അത് വേറെ പൂള്‍ ആണെന്നുമാത്രം.

അതുപോലെതന്നെ ഇവിടെ പുതുതായി വന്ന ഒരു ആക്ടിവിറ്റിയാണ് ഫിഷ്‌ ഫീഡിംഗ്. മനോഹരമായ കുളത്തില്‍ തുള്ളിച്ചാടുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതാണ് ഈ പരിപാടി. കാരിയും വരാലും മുതൽ മുപ്പതു കിലോയുള്ള അലങ്കാര മത്സ്യം വരെ വളരുന്ന കുളത്തിനു മുകളിലെ പാലവും പ്ലാറ്റ് ഫോമുമാണ് മീനൂട്ടിന്റെ കേന്ദ്രം. പാർക്കിലെത്തുന്നവർക്ക് പാലത്തിൽ കയറാം, മീനുകൾക്കു തീറ്റി കൊടുക്കാം. കുട്ടികള്‍ക്ക് വളരെ നന്നായി ഇഷ്ടപ്പെടും ഈ ഐറ്റം. അതുകഴിഞ്ഞ് ചെറിയൊരു തടാകത്തിലൂടെ ഫ്രീയായി ഒരു കുട്ടവഞ്ചി യാത്രയും ആസ്വദിക്കാം. നീന്തല്‍ അറിയില്ലെന്ന പേടി ഇവിടെ ഒട്ടും വേണ്ട. നമ്മുടെ കൂടെ സുരക്ഷയ്ക്കായി പാര്‍ക്കിലെ ആളുകളും ഉണ്ടാകും. പാര്‍ക്കിനുള്ളില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കുവാന്‍ സൈക്കിളുകള്‍, ഗോ കാര്‍ട്ട് എന്ന കുഞ്ഞന്‍ വണ്ടി മുതലായവ ഉപയോഗിക്കാം. കൃത്രിമമായുണ്ടാക്കിയ കുന്നിനു ചുറ്റും നട്ടുവളര്‍ത്തിയ തേയിലത്തോട്ടമാണ് മറ്റൊരു കൗതുകം.

 

പിന്നീട് കാണേണ്ട ഒരു കാഴ്ചയെന്തെന്നാല്‍ അത് മണ്പാത്ര നിര്‍മ്മാണമാണ്. നമ്മുടെ മുന്നില്‍ ഇരുന്നു ലൈവായി മണ്പാത്രങ്ങള്‍ വിവിധ രൂപങ്ങളില്‍ ഇവിടെ ആളുകള്‍ ഉണ്ടാക്കും. ഒപ്പംതന്നെ ഈ മണ്പാത്ര നിര്‍മ്മാണത്തെക്കുറിച്ചുള്ള സംശയങ്ങളും ഇവിടെ തീര്‍ക്കാവുന്നതാണ്. വേണമെങ്കില്‍ നമുക്കും ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. കുറച്ചുകൂടെ അപ്പുറത്തേക്ക് നടന്നാല്‍ അവിടെ ഒരു കള്ളുഷാപ്പ് കാണാം. ഫാമിലിയായി വരുന്നിടത്ത് കള്ളുഷാപ്പോ എന്ന് നെറ്റി ചുളിക്കേണ്ട. കാരണം ഇവിടെ കള്ളു കിട്ടില്ല. പകരം ഷാപ്പിലെ രുചികരമായ കറികള്‍ ഇവിടെ യഥേഷ്ടം ലഭിക്കും. നല്ല കോട്ടയം, ആലപ്പി മീന്‍ കറികള്‍ മുതല്‍ അച്ചായന്‍സ് സ്പെഷ്യല്‍ ബീഫ് വരെ കിട്ടും. ഇതൊന്നും രുചിച്ചറിയാന്‍ മറക്കരുതേ.

മാംഗോ മെഡോസ് എന്ന പേര് അന്വര്‍ഥമാക്കി 101 തരം മാവുകള്‍, പ്ലാവ് 21 തരം, ചാമ്പ പതിനാറു തരം, പന്ത്രണ്ട് തരം വീതം പേരയും പപ്പായയും, തെങ്ങ് ഒമ്പതുതരം എന്നിങ്ങനെ പട്ടിക നീളുന്നു ഇവിടെ. ഈ പാര്‍ക്കിലെ മറ്റൊരു പ്രധാന ആകര്‍ഷണം ഇതിനുള്ളില്‍ പണികഴിപ്പിച്ചിട്ടുള്ള പരശുരാമന്റെ പ്രതിമയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പരശുരാമ പ്രതിമയായ ഇതും കൂടാതെ വൃക്ഷകന്യക, പ്രണയ ജോഡികള്‍ എന്നു തുടങ്ങി കുട്ടൂസനും ഡാകിനിയുംവരെ ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ പ്രതിമാശേഖരം.

 

നേരം ഇരുട്ടിക്കഴിഞ്ഞാല്‍ പിന്നെ രസകരമായ നാടന്‍ പാട്ടുകള്‍ ആരംഭിക്കുകയായി. നല്ല ഒരുകൂട്ടം കലാകാരന്മാരാണ് ഇവിടെ പെര്‍ഫോം ചെയ്യുന്നത്. നാടന്‍പാട്ടിനിടയില്‍ വേണമെങ്കില്‍ നമുക്ക് തടാകത്തിലൂടെ ഒരു പെഡല്‍ ബോട്ട് യാത്രയാകാം. അപ്പോഴേക്കും ആകാശത്ത് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ചൈനീസ് വെടിക്കെട്ട് (അമിട്ട് എന്നും പറയാം) തുടങ്ങിയിട്ടുണ്ടാകും. വെടിക്കെട്ടൊക്കെ ആസ്വദിച്ചു കഴിഞ്ഞാലും നാടന്‍ പാട്ടുകള്‍ പാടിത്തീര്‍ന്നിട്ടുണ്ടാകില്ല. ആ പാട്ടൊക്കെ ആസ്വദിച്ച് നമുക്ക് അവിടെ ലയിച്ചിരിക്കാം.

പിന്നെ എല്ലാവര്‍ക്കും സന്തോഷം വരുന്ന ഒരു കാര്യംകൂടിയുണ്ട് ഇവിടെ. അതെന്തെന്നാല്‍ പ്രേമിക്കുന്നവർക്കു മാത്രമായി ‘വാലന്റൈൻസ് ഗാർഡൻ’ എന്ന പേരില്‍ ഒരു കോർണറുണ്ട് ഈ പാര്‍ക്കില്‍. ഇവിടെ കമിതാക്കള്‍ക്കും ദമ്പതിമാര്‍ക്കും ഒരേപോലെ പരിശുദ്ധമായ പ്രണയം പങ്കുവെക്കാം.. ആസ്വദിക്കാം… അതുപോലെ തന്നെ ഇതൊന്നും അതിരുവിടരുത് കേട്ടോ.

എല്ലാം കഴിഞ്ഞു അവസാനം വെജ് ആന്‍ഡ് നോണ്‍ വെജ് വിഭവങ്ങള്‍ അടങ്ങിയ ഒരു കിടിലന്‍ ബുഫെ ഡിന്നര്‍. ഇതോടെ പാര്‍ക്കിലെ ഡേ ആന്‍ഡ് നൈറ്റ് പാക്കേജ് അവസാനിക്കുകയായി. 1500 രൂപ എന്ന ചാര്‍ജ്ജ് ഇവിടത്തെ സവിശേഷതകളും സൗകര്യങ്ങളും വെച്ചു നോക്കുമ്പോള്‍ അധികമല്ല. ഫാമിലി ഗെറ്റ് ടുഗദറുകള്‍, കമ്പനി മീറ്റ്‌ മുതലായവയ്ക്ക് ഏറെ അനുയോജ്യമാണ് മാംഗോ മെഡോസ് എന്നയീ സ്വര്‍ഗ്ഗം.

ലോകമാകെ ജൈവവൈവിധ്യം അപകടത്തിലാവുന്ന ഇക്കാലത്ത്, സകലവിളകളെയും വളര്‍ത്തുമൃഗങ്ങളെയും ഒരിടത്തുകൂട്ടി സംരക്ഷിക്കുന്ന മാംഗോ മെഡോസ് ഇവിടെ ഒരുക്കിയിരിക്കുന്നത് എൻ.കെ. കുര്യൻ എന്ന പ്രകൃതി സ്നേഹിയായ വ്യവസായിയാണ്‌. ഏകദേശം പതിനാലു വർഷംകൊണ്ടാണ് പഴങ്ങളും മരങ്ങളും മത്സ്യക്കുളങ്ങളും മറ്റുമൊക്കെ ഒരുക്കി ഈ പാർക്കിന്റെ നിർമാണം പൂർത്തീകരിച്ചത്. പ്രകൃതിയെക്കുറിച്ച് ഒന്നും അറിയാത്ത പുതുതലമുറയ്ക്കു വേണ്ടിയുള്ള ഒരു യൂണിവേഴ്സിറ്റിയാണ് മാങ്കോ മെഡോസ്.
ദമ്പതികള്‍ക്കും കൂട്ടുകുടുംബങ്ങള്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുമൊക്കെ പ്രയോജനപ്പെടുത്താവുന്ന താമസസൗകര്യങ്ങളും കണ്‍വന്‍ഷന്‍ സെന്ററുമൊക്കെ മാംഗോ മെഡോസിനെ സജീവമാക്കുന്നു. അപ്പോള്‍ നിങ്ങളുടെ അടുത്ത ഫാമിലി ഔട്ടിംഗ് ഇവിടേക്ക് പ്ലാന്‍ ചെയ്യൂ. വിശദവിവരങ്ങള്‍ക്ക് : മാംഗോ മെഡോസ് അഗ്രിക്കള്‍ച്ചറല്‍ പ്ലെഷര്‍ലാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്, കടുത്തുരുത്തി, ആയാംകുടി, കോട്ടയം. ഫോണ്‍-9072580510.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply