കേരളത്തിലെ ജയിലുകൾ : നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

ശിക്ഷാസംവിധാനങ്ങളിലൊന്നായിട്ടാണ് ജയിലുകൾ രൂപപ്പെട്ടതെങ്കിലും ഇന്ന് കുറ്റ വിചാരണാ കാലത്തും വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കാനും സാമൂഹ്യ സുരക്ഷിതം ഉറപ്പാക്കാനും കരുതൽ നടപടി എന്ന നിലയിലും ജയിലുകൾ ഉപയോഗിക്കുന്നു. രാജവാഴ്ച കാലത്ത് രാജാക്കന്മാരുടെ കൊട്ടാരത്തോടനുബന്ധിച്ച് തടവറകളും ഇരുട്ടറകളും എല്ലാ രാജ്യങ്ങളിലുമെന്നപോലെ കേരളത്തിലുമുണ്ടായരുന്നു.

ആധുനിക ശിക്ഷാ സംവിധാനമെന്ന നിലയിൽ കേരളത്തിലെ ജയിലുകളുടെ തുടക്കം തിരുവിതാംകൂറിലായിരുന്നു. 1862 മൂന്ന് ജയിലുകൾ തിരുവിതാംകൂറിൽ ആരംഭിച്ചിരുന്നു. പ്രിൻസിപ്പൽ ജയിലുകൾ എന്നായിരുന്നു അവ അറിയപ്പെട്ടത്.1873 തിരുവനന്തപുരം സെൻട്രൽ ജയിൽ ആരംഭിച്ചു.1886ൽ സെൻട്രൽ പൂജപ്പുരയിലേക്ക് മാറ്റി സ്ഥാപിച്ചു.ഇന്നു കേരളത്തിലെ മൂന്ന് സെൻട്രൽ ജയിലുകളിലൊന്ന് പൂജപ്പുര ജയിലാണ്.ഇവ കൂടാതെ ചെറുകാലാവിധി ശിക്ഷകൾ വിധിച്ചിട്ടുള്ള തടവുക്കാരെ പാർപ്പിച്ചിരുന്നത് നാട്ടിലുടനീളമുള്ള പോലീസ് സ്റ്റേഷനുകളിലായിരുന്നു.

കേരളത്തിലെ ജയിലുകളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് തിരുവന്തപുരത്തെ പൂജപ്പുരയിലാണ്. പൂജപ്പുര സെൻട്രൽ ജയിലിനു തൊട്ടടുത്തായിട്ടാണിത് സ്ഥിതി ചെയ്യുന്നത്. ജയിൽ വിഭാഗത്തിന്റെ തലവനെ ഡയരക്റ്റർ ജനറൽ ഓഫ് പോലീസ്(പ്രിസൺസ്) അല്ലെങ്കിൽ അഡീഷണൽ ഡയരക്ടർ ജനറൽ ഓഫ് പോലീസ് (പ്രിസൺസ്) എന്നറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ സഹായിയായി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (പ്രിസൺസ്) ഉണ്ട്. ഇതിനു കീഴിലായി ഡപ്യുട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ് എന്ന പേരിൽ സംസ്ഥാനത്തെ നോർത്ത് സോൺ, സെൻട്രൽ സോൺ, സൗത്ത് സോൺ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.

ഇതിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകൾ നോർത്ത് സോണിന്റെ പരിധിയിലും, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകൾ സെൻട്രൽ സോണിന്റെ പരിധിയിലും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകൾ സൗത്ത് സോണിന്റെ പരിധിയിലും ഉൾപ്പെടുന്നു. ഇതിൽ സൗത്ത് സോണിന്റെ ആസ്ഥാനം പൂജപ്പുരയിലെ ഹെഡ് ക്വാർട്ടേർസിൽ തന്നെയാണ്. വിജിലൻസ് ഓഫീസായും ഇത് പ്രവർത്തിക്കുന്നുണ്ട്. നോർത്ത് സോണിന്റെ ആസ്ഥാനം കോഴിക്കോടും സെൻട്രൽ സോണിന്റെ ആസ്ഥാനം തൃശ്ശൂരുമാണ്. 1981-ലാണ് ഈ കാര്യനിർവ്വഹണ രീതി നിലവിൽ വന്നത്. അതാതു പ്രദേശങ്ങളിലെ സബ്ബ് ജയിലുകൾ, സ്പെഷൽ സബ്ബ് ജയിലുകൾ, വനിതാ ജയിൽ, തുറന്ന ജയിൽ, ദുർഗുണ പരിഹാര പാഠശാല, ജില്ലാ ജെയിൽ, സെൻട്രൽ ജയിൽ എന്നിവയുടെ കാര്യനിവ്വഹണം നടത്തുന്നത് ഈ ഓഫീസുകളാണ്.

വിചാരണ ഘട്ടത്തേയും ശിക്ഷാകാലാവധിയേയും ആസ്പദമാക്കി ജയിലുകളെ തരം തരിച്ചിരിക്കുന്നു.

സെൻട്രൽ ജയിൽ : ആറു മാസത്തിലേറെ ശിക്ഷിക്കപ്പെട്ടവരും, സൈനിക വിചാരണ (court martial) പ്രകാരം ശിക്ഷിക്കപ്പെട്ടവരും , സിവിൽ തടവുകാരുമാണ് കേന്ദ്ര തടവറയിൽ അടയ്ക്കപ്പെടുന്നത്. സബ് ജയിലുകളിൽ തിരിക്കേറുമ്പോൾ വിചാരണ തടുവുകാരേയും ഇവിടേക്ക് അയക്കാറുണ്ട്. കേരളത്തിൽ തിരുവന്തപുരം ,വിയ്യൂർ, കണ്ണൂർ എന്നിവടങ്ങളിലാണ് സെൻട്രൽ ജയിൽ ഉള്ളത്.

സബ് ജയിൽ : ഒരു മാസമോ അതിൽ കുറഞ്ഞ കാലാവിധിയോ ശിക്ഷവിധിക്കപ്പെട്ടവരെയാണ് സബ് ജയിലുകളിൽ പാർപ്പിക്കുന്നത്.ഇവരെ കൂടാതെ വിചാരണ തടവുകാരെയും സബ് ജയിലിൽ പാർപ്പിക്കുന്നു.കേരളത്തിൽ 29 സബ് ജയിലുകളാണുള്ളത്. ഹോസ്ദുർഗ്ഗ്, കാസർഗോഡ്, കണ്ണൂർ, മാനന്തവാടി, വൈത്തിരി, വടകര, കൊയിലാണ്ടി, മഞ്ചേരി, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ, ചിറ്റൂർ, ഒറ്റപ്പാലം, ആലത്തൂർ, വിയ്യൂർ, ചാവക്കാട്, ഇരിഞ്ഞാലക്കുട, ആലുവ, എറണാകുളം, മട്ടാഞ്ചേരി, മൂവാറ്റുപുഴ, പീരുമേട്, ദേവീകുളം, മീനച്ചിൽ, പൊൻകുന്നം, മാവേലിക്കര, പത്തനംതിട്ട, കൊട്ടാരക്കര, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് കേരളത്തിലെ സബ്ബ് ജയിലുകൾ പ്രവർത്തിക്കുന്നത്.

സ്പെഷ്യൽ സബ് ജയിൽ : മൂന്നു മാസം വരെ തടവു ശിക്ഷ ലഭിച്ചവരാണ് ഈ ജയിലുകളിലെ തടവുകാർ.കൂടാതെ വിചാരണ തടവുകാരെയും ഇവിടെ പാർപ്പിക്കാറുണ്ട്. കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, വിയ്യൂർ, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലായി കേരളത്തിൽ 8 സ്പെഷൽ സബ്ബ് ജയിലുകളുണ്ട്.

ദുർഗുണ പരിഹാര പാഠശാല : 18നും 21നും മധ്യേ പ്രായമുള്ള കൗമാര കുറ്റവാളികളേയാണ് ഇവിടെ പാർപ്പിക്കുന്നത്.ജയിൽ എന്ന പേർ മനഃപൂർവം ഒഴിവാക്കിയിരിക്കുന്നു. 2002 ജൂലായ് 5നു ശേഷം കോടതി വിധിപ്രകാരം ആരും ഇവിടെ തടവിലായിട്ടില്ല. എറണാകുളത്തിനടുത്തുള്ള തൃക്കാക്കരയിലാണ് കേരളത്തലെ ഏക ബോർസ്റ്റൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

വനിതാ ജയിൽ : ശിക്ഷാകലാവധി ഭേദമന്യേ എല്ലാ സ്ത്രീകളേയും വനിതാ ജയിലുകളിൽ മാത്രമേ പാർപ്പിക്കൂ. വിചാരണ നേരിടുന്ന വനിതകളേയും വനിതാ ജയിലുലളിൽ മാത്രമേ പാർപ്പിക്കൂ. തിരുവനന്തപുരത്തും തൃശൂരിലും കണ്ണൂരിലുമാണ് കേരളത്തിലെ വനിതാ ജയിലുകൾ സ്ഥിതി ചെയ്യുന്നത് കൂടാതെ പൂജപ്പുര സെൻട്രൽ ജയിലിനു സമീപം വനിതകൾക്കായുള്ള തുറന്ന ജയിൽ പ്രവർത്തിക്കുന്നു.

ജില്ലാ ജയിൽ : ആറു മാസം വരെ തടവു ലഭിച്ചവരും , വിചാരണ തടവുകാരുമാണ് ജില്ലാ ജയിലുകളിൽ കഴിയുന്നത്. തിരുവനന്തപുരം, കൊല്ലം , കോഴിക്കോട് എന്നിവയാണ് കേരളത്തിലെ ജില്ലാ ജയിലുകൾ സ്ഥിതി ചെയ്യുന്നത്.

തുറന്ന ജയിൽ : മറ്റു തടവുകാർക്കും , സമൂഹത്തിനും ഭീഷണിയല്ല എന്നുറപ്പാക്കപ്പെട്ട തിരഞ്ഞെടുത്ത തടവുകാരെയാണ് തുറന്ന ജയിലുകളിൽ പാർപ്പിക്കുക . മതിൽകെട്ടുകളോ മറ്റു കനത്ത സരക്ഷാ നിയന്ത്രണങ്ങളോ ഇല്ല എന്നതാണ് തുറന്ന ജയിലുകളുടെ പ്രത്യേകത. തിരുവനന്തപുരത്തിനടുത്തുള്ള നെട്ടുകൽത്തേരി, കാസർഗോഡിനടുത്തുള്ള ചീമേനി എന്നിവിടങ്ങളിലാണ് തുറന്ന ജയിലുകളുള്ളത്.

ഫ്രീഡം ചപ്പാത്തി : കേരളത്തിലെ ജയിലുകളിലെ തടവുകാർ ഉണ്ടാക്കി വിൽക്കുന്ന ചപ്പാത്തിയാണ് ഫ്രീഡം ചപ്പാത്തി. പത്തെണ്ണമുള്ള പാക്കറ്റുകളിലായും ഇതു ലഭിക്കും .ഇരുപത് രൂപയാണ് പത്തെണ്ണത്തിന് വില . രണ്ടുതരം കറികളുമുണ്ടാകും. വെജിറ്റബിൾ കറിയും മുട്ടക്കറിയും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ലഭിക്കുന്ന ചപ്പാത്തി മലബാർ ഫ്രീഡം ചപ്പാത്തി എന്ന പേരിലാണ് അറിയപ്പെടുന്നത്. കണ്ണൂർ സെൻട്രൽ ജയിൽ കവാടത്തിനരികിൽ ദേശീയപാതയോരത്തു പ്രത്യേക കൗണ്ടർ ഉണ്ടാക്കിയാണു വിൽപ്പന നടത്തി വരുന്നത്. പൂജപ്പുര, വിയ്യൂർ സെൻട്രൽ ജയിലുകൾക്കും കോഴിക്കോട് ജില്ലാ ജയിലിനും പിന്നാലെയാണ് കണ്ണൂർ സെൻട്രൽ ജയിലും ഈ പരിപാടി തുടങ്ങിയത്. പൂജപ്പുരയിൽനിന്ന് പൂജപ്പുര, വിയ്യൂരിൽനിന്ന് ഫ്രീഡം, കോഴിക്കോട്ടുനിന്ന് സാന്ത്വനം കൊച്ചിയിലെ ചിറ്റേത്തുകരയിൽ നിന്നും മെട്രോ എന്നീ പേരുകളിലാണ് ചപ്പാത്തി വില്പനയ്‌ക്കെത്തിയിട്ടുള്ളത്. പൂജപ്പുര ജയിലിൽ നിന്നും കോഴിക്കറിയും ലഭ്യമാവുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply