എല്ലാവരും കൊതിക്കുന്ന ലക്ഷദ്വീപിലേക്ക് വെറുംവാക്കിൽ തരപ്പെട്ടൊരു യാത്ര..

വിവരണം – Jithin Prebhadasan.

ലക്ഷദ്വീപ് മാടി വിളിച്ചപ്പോൾ.. എല്ലാ സഞ്ചാരികളും പോകാൻ കൊതിക്കുന്ന ലക്ഷദ്വീപിലേക്ക് വെറുംവാക്കിൽ തരപ്പെട്ടൊരു യാത്ര.. കുറച്ച് വിശദീകരിച്ചു തന്നെ എഴുതിയിട്ടുണ്ട്, മുഴുവൻ വായിക്കാൻ ശ്രമിക്കുക..

കൂട്ടുകാരുമൊത്ത് ഈ കഴിഞ്ഞ ഫെബ്രുവരിയിൽ പ്ലാൻ ചെയ്ത യാത്ര പാതിവഴിയിൽ മുടങ്ങിയതു മുതൽ തുടങ്ങിയതാണ് എങ്ങോട്ടെങ്കിലും തനിച്ച് ഒരു യാത്ര പോവണം എന്നത്. എങ്ങോട്ട് എന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ് മൊബൈലിൽ ഒരു കോൾ വരുന്നത്. ലക്ഷദ്വീപിൽ നിന്ന്..!!

ഞാൻ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചോദിച്ചറിയുന്നതിനായി ലക്ഷദ്വീപ് സർക്കാരിൽ ജോലി ചെയ്യുന്ന നാസർ സർ എന്നെ വിളിച്ചത് എന്റെ മനസ്സിൽ ഒരു ലഡു പൊട്ടാൻ കാരണമായി. ദ്വീപിലേക്ക് പോവാനുള്ള കടമ്പകൾ ധാരാളം യാത്രാ ഗ്രൂപ്പുകളിലൂടെയും യാത്രാവിവരണങ്ങളിലൂടെയും മറ്റും നന്നായി അറിയാവുന്നതിനാൽ ഇതുവരെയും അങ്ങനെയൊരു യാത്രാമോഹം മനസ്സിൽപോലും ഉണ്ടായിരുന്നില്ല. എന്നാൽ യാത്രയെപ്പറ്റി ചിന്തിച്ച സമയത്ത് തന്നെ എനിക്ക് ലഭിച്ച ഫോൺകോൾ ദ്വീപിലേക്ക് എനിക്കുള്ള ക്ഷണമായി തോന്നി. ഔദ്യോഗിക സംഭാഷണങ്ങൾക്കുശേഷം മെല്ലെ ദ്വീപിലേക്ക് പോകുന്നതിനുള്ള കാര്യങ്ങളെക്കുറിച്ച് ചോദിച്ചു (അറിയാമെങ്കിലും).

ഞാൻ: കരയിലുള്ളവർക്ക് ദ്വീപിലേക്ക് വരണമെങ്കിൽ ഒത്തിരി ചടങ്ങുണ്ടല്ലേ.?? നാസർ സർ: പാക്കേജ് എടുത്ത് ഒരുപാട് പേർ വരുന്നുണ്ട്, പക്ഷേ അതിന് കുറച്ചധികം പണം ചിലവാകും. ഞാൻ: ദ്വീപുകാർ ക്ഷണിച്ചാൻ കുറഞ്ഞ ചിലവിൽ വരാമെന്ന് കേട്ടിട്ടുണ്ട്. അതിന്റെ കാര്യങ്ങൾ എങ്ങനാ.?? നാസർ: ദ്വീപിലെ സുഹൃത്തിനെ/ബന്ധുവിനെ കാണാൻ എന്ന നിലയിൽ കുറേപ്പേർ വരുന്നുണ്ട്. ഞാൻ: സർ വിചാരിച്ചാൽ വല്ലതും നടക്വോ.?? നാസർ: നോക്കാം. എനിക്ക് അതിന്റെ കാര്യങ്ങൾ എങ്ങനെയാ എന്ന് കൃത്യമായി അറിയില്ല, ഇതുവരെ ഞാൻ ആരേയും സ്പോൺസർ ചെയ്തിട്ടില്ല. ഇത്രയും പറഞ്ഞ് ഞങ്ങൾ കോൾ കട്ട് ചെയ്തു.

പിറ്റേന്ന് (2018 മാർച്ച് 1) രാവിലെ വീണ്ടും വിളി വന്നു. എന്റെ അഡ്രസ്സ് പറയുവാണേൽ ഫോം വാങ്ങി അയച്ചുതരാം എന്ന്. കേട്ടപാതി കേൾക്കാത്തപാതി ഞാൻ അഡ്രസ്സ് മെസേജ് ആയി അയച്ചുകൊടുത്തു. അന്നു വൈകുന്നേരം വീണ്ടും വിളിച്ചു. അപേക്ഷ വാങ്ങിയിട്ടുണ്ട്, അടുത്ത ദിവസം തന്നെ സ്പീഡ് പോസ്റ്റായി അയക്കാമെന്ന് പറഞ്ഞു. ഒരു അപേക്ഷാ ഫോമിൽ തന്നെ വേണേൽ നമ്മുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്താം എന്നുകൂടെ അറിയിച്ചു. പെർമിറ്റ് അപേക്ഷയുടെ തുക നൽകാനായി അക്കൗണ്ട് നമ്പർ ചോദിച്ചപ്പോൾ, ’50 രൂപയല്ലേ ഉള്ളൂ, അത് സാരമില്ല’ എന്ന് പറഞ്ഞു. പെർമിറ്റ് ഫോം വാങ്ങുന്നതിന് രണ്ടായിരവും മൂവായിരവും എല്ലാം വാങ്ങുന്നവരെക്കുറിച്ച് ഞാൻ ആലോചിച്ചുപോയി.

ആ ആഴ്ച്ചയുടെ അവസാനം ഞാൻ എന്റെ നാട്ടിലെ പോലീസ് സ്റ്റേഷൻ രണ്ടു തവണ കയറിയിറങ്ങി. ചില ബന്ധുക്കളും സുഹൃത്തുക്കളും പോലീസിൽ ഉള്ളതിനാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. അടുത്ത ആഴ്ച്ച ഞാൻ എന്റെ ഓഫിസിൽ എത്തുന്നതിനു മുൻപേ തന്നെ എനിക്കുള്ള അപേക്ഷ അവിടെ എത്തിയിരുന്നു. ഓഫീസിൽ കുറച്ച് തിരക്കുള്ള സമയമായതിനാൽ 3 – 4 ദിവസം കഴിഞ്ഞാണ് ഞാൻ അപേക്ഷ വെല്ലിംടൺ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിൽ സമർപ്പിച്ചത്.

ആ സമയത്താണ് ഒരു യാത്രയിൽ വച്ച് പരിചയപ്പെട്ട എന്റെ സുഹൃത്തായ നിഷാദ് ഇക്ക ലക്ഷദ്വീപ് പോവാൻ കപ്പലിൽ കയറുന്ന ഫോട്ടോ അയച്ചു തന്നത്. ഉടൻ തന്നെ അദ്ദേഹത്തെ വിളിച്ച് ഷിപ്പ് ടിക്കറ്റ് ലഭിക്കുകയെന്ന കടമ്പ കടന്നതിന്റെ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കി. അദ്ദേഹത്തെ സഹായിച്ച ഒരു കവരത്തിക്കാരൻ ഷെരീഫിന്റെ നമ്പർ ഒപ്പിച്ചു. ഒപ്പം മുൻപ് ലക്ഷദ്വീപ് പോയ ചില യാത്രാ സുഹൃത്തുക്കളുടെ നിർദ്ദേശങ്ങളും അനുഭവങ്ങളും കൂടെ ചോദിച്ചു മനസ്സിലാക്കി.

അങ്ങനെയിരിക്കെ രണ്ടാഴ്ച്ചകൾക്ക് ശേഷം (മാർച്ച് അവസാനത്തെ ആഴ്ച്ച) എന്റെ ചില ഔദ്യോഗിക കാര്യങ്ങൾക്കായി ലക്ഷദ്വീപ് ഓഫീസിലേക്ക് പോവേണ്ടതുണ്ടായി (സത്യം പറഞ്ഞാൽ അത് ഞാൻ ചോദിച്ചു വാങ്ങിയതായിരുന്നു..!!). ഔദ്യോഗിക കാര്യങ്ങൾക്ക് ശേഷം ഞാൻ സമർപ്പിച്ച അപേക്ഷയുടെ വിവരം തിരക്കി. സംഗതി പോലീസ് സെല്ലിൽ വേരിഫിക്കേഷന് പോയിരിക്കുവാണെന്ന് അറിയാൻ കഴിഞ്ഞു. അന്ന് വൈകുന്നേരം ഞാൻ നമ്മുടെ കവരത്തിക്കാരൻ ഷെരീഫിനെ വിളിച്ചു. ഷെരീഫിന്റെ സുഹൃത്ത് പോലീസ് സെല്ലിൽ ഉണ്ട്. ആ ഒരു ബന്ധം ഉപയോഗിച്ച് അടുത്ത ദിവസം തന്നെ എന്റെ പോലീസ് സ്റ്റേഷനിലേക്ക് വേരിഫിക്കേഷൻ മെയിൽ അയപ്പിച്ചു. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞപ്പൊ അന്നു തന്നെ അവർ മറുപടിയും അയച്ചു. ഇനി പെർമിറ്റ് ലഭിക്കുന്നതിന് യാതൊരു തടസ്സങ്ങളും ഇല്ലെന്ന് ഷെരീഫ് അറിയിച്ചു.

എന്നാൽ ഷിപ്പ് ടിക്കറ്റ് ലഭിക്കുകയെന്ന കടമ്പ പിന്നെയും ബാക്കി. ഈ സമയത്തിനുള്ളിൽ ഏപ്രിൽ 25 വരെയുള്ള എല്ലാ ടിക്കറ്റുകളും വിറ്റു കഴിഞ്ഞെന്ന് അറിയാൻ കഴിഞ്ഞു. എന്തോ ഭാഗ്യംപോലെ മുൻനിശ്ചയിച്ചതിനു പുറമേ മറ്റു ചില കപ്പലുകൾ കൂടെ പ്രോഗ്രാം ചെയ്തിട്ടുണ്ടെന്നും, ആ കപ്പലുകളുടെ ടിക്കറ്റ് കപ്പൽ പുറപ്പെടുന്നതിന്റെ തലേന്ന് മാത്രമേ നൽകുകയുള്ളൂ എന്നും അറിയാൻ കഴിഞ്ഞു. അങ്ങനെ കപ്പലിന്റെ പ്രോഗ്രാം നോക്കി പറ്റിയ ഒരു തിയ്യതി മനസ്സിൽ ഉറപ്പിച്ചു, “ഏപ്രിൽ 14”.

പെർമിറ്റ് അപ്രൂവ് ആയാലും നമ്മൾ പറഞ്ഞാൽ മാത്രമേ അവർ പ്രിന്റ് ചെയ്യുകയുള്ളൂ. അങ്ങനെ എപ്രിൽ 11-ന് രണ്ടും കല്പിച്ച് പെർമിറ്റ് പ്രിന്റ് ചെയ്യിപ്പിച്ചു. ടിക്കറ്റ് കിട്ടും എന്ന് മനസ്സ് പറയുന്നു. പിന്നെ ഓരോ ദിവസവും ദ്വീപ് യാത്രയെ സ്വപ്നം കണ്ട് കഴിച്ചുകൂട്ടി.

അങ്ങനെ ആ ദിവസമെത്തി, ഏപ്രിൽ 13. അടുത്ത ദിവസം പുറപ്പെടുന്ന എം.വി. കവരത്തി എന്ന കപ്പലിന്റെ ടിക്കറ്റ് ഉച്ചക്ക് 2:30-ന് റിലീസ് ചെയ്യുമെന്ന് ഷെരീഫ് വിളിച്ചുപറഞ്ഞു. ഞാൻ ഓൺലൈനായും ഷെരീഫ് ടിക്കറ്റ് കൗണ്ടറിലും ടിക്കറ്റിനായി ഇരിപ്പ് തുടങ്ങി. അങ്ങനെ ഉച്ചക്ക് കൃത്യം 2:30-ന് തന്നെ ടിക്കറ്റ് റിലീസ് ചെയ്തു. സെർവറിലെ തിരക്കു കാരണം ആദ്യത്തെ ബുക്കിംഗ്‌ ശ്രമം പാളിപ്പോയി. പെട്ടന്ന് തന്നെ വീണ്ടും ശ്രമിച്ചു, അത് വിജയം കാണുകയും ചെയ്തു. ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ കവരത്തിയിലേക്ക് 2 ടിക്കറ്റ് കിട്ടി. അങ്ങനെ ലക്ഷദ്വീപ് എന്ന സുന്ദരലോകത്തിലേക്കുള്ള കടമ്പകൾ എല്ലാം കടന്നിരിക്കുന്നു. ആദ്യ കപ്പൽ യാത്ര സ്വപ്നം കണ്ട് അന്ന് കിടന്നുറങ്ങി..

അങ്ങനെ കാത്തിരുന്ന ദിവസമെത്തി, ഏപ്രിൽ 14. രാവിലെ നേരത്തേ എണീറ്റ് കുളിച്ചു റെഡിയായി. ഏകദേശം 9 മണിക്ക് ഷെരീഫിനെ കണ്ട് പെർമിറ്റ് വാങ്ങി. സർവീസ്ചാർജ്ജ് എത്രയാണെന്ന് ചോദിച്ചപ്പോൾ ഷെരീഫ് പറഞ്ഞു, ‘എനിക്ക് ഒന്നും വേണ്ട, ഞാൻ ഒന്നും ചെയ്തു തന്നില്ലാലോ’ എന്ന്. യാത്ര കഴിഞ്ഞ് മടങ്ങി വന്നിട്ട് ഒരുമിച്ച് ഒരു ഡിന്നർ ആവാം എന്ന് വാഗ്ദാനം നല്കി നേരെ സ്കാനിംഗ് സെന്ററിലേക്ക് പോയി. അപ്പോഴാണ് അറിഞ്ഞത് ഇന്ന് രണ്ടു കപ്പലുകൾ യാത്ര തിരിക്കുന്നുണ്ടെന്നും ഞങ്ങളുടെ കപ്പൽ വൈകിയേ പുറപ്പെടൂ എന്നും. രാവിലെ 9 മണിക്ക് ചെക്ക്-ഇൻ പറഞ്ഞ ഞങ്ങളുടെ ചെക്ക്-ഇൻ ചടങ്ങുകൾ ഉച്ചക്ക് 2 മണിയിലേക്ക് മാറ്റിയിരിക്കുന്നു (കട്ട പോസ്റ്റ്).

വാർഫിൽ കിടക്കുന്ന മറ്റു ചില കപ്പലുകളെയും ആദ്യം പേകേണ്ട കപ്പലിലെ യാത്രക്കാരുടെ ചെക്ക്-ഇൻ നടപടികളും നോക്കി നിന്ന് സമയം കളഞ്ഞു. അങ്ങനെ ഏകദേശം 2:15-ന് ചെക്ക്-ഇൻ തുടങ്ങി. ഞങ്ങളേയും ബാഗും എല്ലാം പരിശോധിച്ച് ടിക്കറ്റിൽ സീൽ അടിച്ചു. ഞങ്ങളുടെ ബാഗുകൾ ഒരു ടെംമ്പോയിലും ആളുകളെ ഒരു ബസിലും കയറ്റി കവരത്തിയിലേക്കുള്ള കപ്പൽ നിർത്തിയിട്ടിടത്തേക്ക് കൊണ്ടുപോയി. എം.വി.കവരത്തി എന്ന കപ്പലിലാണ് ഞങ്ങൾ ദ്വീപിലേക്ക് പോവുന്നത്. ലക്ഷദ്വീപിലേക്ക് സർവ്വീസ് നടത്തുന്ന ഏറ്റവും വലിയ കപ്പലാണ് എം.വി.കവരത്തി. എല്ലാ കാലാവസ്ഥയിലും യാത്ര നടത്താൻ പാകത്തിലാണ് ഇതിന്റെ നിർമ്മാണം. 700 യാത്രക്കാരേയും 160 മെട്രിക്ക് ടൺ കാർഗോയും വഹിക്കാൻ ശേഷിയുണ്ട്. വാർഷിക അറ്റകുറ്റ പണികൾക്ക് ശേഷം നടത്തുന്ന ആദ്യ യാത്രയാണ് ഇത്.

ബസിൽ നിന്നും ഇറങ്ങി കപ്പലിന്റെയും മറ്റും കുറച്ച് ഫോട്ടോസ് എടുത്ത് കപ്പലിലേക്ക് കയറി. നീണ്ട ഇടനാഴികളിലൂടെ നടന്നും പടികൾ ഇറങ്ങിയും ഞങ്ങൾക്കുള്ള ബർത്ത് കണ്ടെത്തി. ബങ്ക് ക്ലാസിലെ 282, 283 എന്നീ ബർത്തുകൾ. (കപ്പലിലെ ഏറ്റവും താഴ്ന്ന ക്ലാസാണ് ബങ്ക്. എന്നു കരുതി അത്ര മോശമായി കാണുകയൊന്നും വേണ്ട. മൊത്തമായും എയർ കണ്ടീഷൻ ചെയ്തിട്ടുണ്ട്.)

ബാഗുകൾ എല്ലാം അവിടെ വെച്ച് നേരെ കപ്പലിന്റെ മുകൾതട്ടിലേക്ക് പോയി. ഡെക്ക് എന്നാണ് അവിടം പറയുക. കുറച്ച് ആളുകൾ നേരത്തേ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്. ധാരാളം ഉത്തരേന്ത്യക്കാർ കപ്പലിൽ ഉണ്ട്. എല്ലാവരും ലക്ഷദ്വീപ് സർക്കാർ നടത്തുന്ന പാക്കേജ് ടൂറിൽ വന്നവരാണ്. ഫസ്റ്റ് ക്ലാസ് കാബിനിലാണ് അവർക്ക് താമസം. സാധാരണക്കാരായ നമ്മളെപ്പോലെയുള്ള സഞ്ചാരികൾക്ക് താങ്ങാവുന്നതിലും മുകളിലാണ് പാക്കേജ് റേറ്റ്. കപ്പലിലെ താമസവും ഭക്ഷണവും പെർമിറ്റും ഉൾപ്പെടെ 26000 രൂപ. കപ്പലിന്റെ മുകളിൽ നിന്നും നോക്കിയപ്പോഴാണ് ആ കാഴ്ച്ച ഞാൻ കണ്ടത്. ലോകത്തെ ഏറ്റവും വലിയ കപ്പലുകളിൽ ഒന്നായ ‘ക്യൂൻ മേരി 2’ എറണാകുളം വാർഫിന്റെ ഭാഗത്ത് നങ്കൂരമിട്ടിരിക്കുന്നു. കൂടെ അന്താരാഷ്ട്ര കപ്പൽ സർവ്വീസുകളിൽ മുൻപന്തിയിൽ നിൽക്കുന്ന സെലിബ്രിറ്റി കമ്പനിയുടെ ‘കോൺസ്റ്റലേഷൻ’ എന്ന കപ്പലുമുണ്ട്. കുറച്ചു സമയം കഴിഞ്ഞതും ‘ക്യൂൻ മേരി 2’ മറ്റൊരു ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിത്തുടങ്ങി. വലിയൊരു ഫ്ലാറ്റ് സമുച്ചയം നീങ്ങുന്ന പോലെ തോന്നി ആ കാഴ്ച്ച. ഗംഭീരം..!! കുറച്ചപ്പുറത്തായി കിടന്നിരുന്ന ലഗൂൺസ് എന്ന കപ്പൽ മിനിക്കോയി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. അനാർക്കലി സിനിമയിൽ കാണുന്ന കോറൽസ് എന്ന കപ്പൽ ഏതോ ദ്വീപിൽ നിന്നും കൊച്ചിയിലേക്ക് എത്തുകയും ചെയ്യുന്നു.

ഏകദേശം 6 മണിയോടടുത്ത് വല്ലാർപ്പാടം എന്ന ടഗ്ഗ് ബോട്ട് ഞങ്ങളുടെ കപ്പലിനെ വലിച്ച് പോകാനുള്ള ദിശയിലേക്ക് തിരിച്ചു. കപ്പൽ യാത്ര തുടങ്ങിയിരിക്കുന്നു, എന്റെ ആദ്യ കപ്പൽ യാത്രയും..!! മട്ടാഞ്ചേരിയും, ഫോർട്ട് കൊച്ചിയും, വല്ലാർപ്പാടവും എല്ലാം പിന്നിലാക്കി കപ്പൽ കുതിക്കുകയാണ്. പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് സൂര്യൻ താഴുന്നു. കടലിന് ഇപ്പോൾ ചുവപ്പ് നിറമാണ്. അതിമനോഹരമായ കാഴ്ച്ച..!! 7 മണിയായിട്ടും ഇരുട്ട് പരന്നിട്ടില്ല.
ഈ സമയം കപ്പലിൽ അനൗൺസ്മെൻറ് മുടങ്ങി, “അത്താഴം റെഡിയായിട്ടുണ്ട്, കഴിക്കാൻ താൽപര്യമുള്ള യാത്രക്കാർ 7:30-ന് മുൻപ് തന്നെ അതാത് ക്ലാസ് കഫെറ്റീരിയയിൽ ചെന്ന് കഴിക്കേണ്ടതാണ്.” കേട്ടപാടെ നേരെ കലെറ്റീരിയയിലേക്ക് ഓടി. ചോറും ചിക്കനും രണ്ട് തോരനും ഒരു കഷ്ണം തണ്ണിമത്തനും കൂടെ 50 രൂപ.

ഭക്ഷണശേഷം കപ്പലിന്റെ വശത്തേക്ക് നടന്നു. കപ്പലിൽ നിന്നും കടലിലേക്ക് പ്രകാശിപ്പിച്ചിരിക്കുന്ന വെളിച്ചത്തിൽ കടലിൽ എന്തോ ഒരു അനക്കം ശ്രദ്ധിച്ചു. ഒന്നു കൂടെ സൂക്ഷിച്ചു നോക്കി. ഡോൾഫിൻ..!! അടുത്തു നിന്ന ഒരു കുട്ടി സന്തോഷംകൊണ്ട് ആർത്തുവിളിച്ചു. കുറച്ചുനേരം കൂടെ അവിടെയൊക്കെ ചിലവഴിച്ച ശേഷം നേരെ കിടക്കയിലേക്ക് വീണു.

പിറ്റേന്ന് രാവിലെ 6 മണിക്ക് എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഡെക്കിലേക്ക് ഓടി. ചുറ്റും നല്ല നീലക്കടൽ മാത്രം. ചെറിയ മഴയുമുണ്ട്. അതുകൊണ്ട് താഴെയിറക്കി കപ്പലിന്റെ പുറകുവശത്തേക്ക് പോയി. അവിടെ കൂട്ടിയിട്ടിരുന്ന വലിയ വടത്തിൽ കയറിയിരുന്ന് കടലിലേക്ക് നോക്കിയിരുന്നു. എവിടെനിന്നോ ഒരു കിളി പറന്നുവന്ന് ഞങ്ങളുടെ ഒരു വശത്ത് സ്ഥാനംപിടിച്ചു. യാതൊരുവിധ പേടിയും കൂടാതെ അത് കുറച്ചു സമയം അവിടെ ചിലവഴിച്ച് എങ്ങോട്ടോ പറന്നകന്നു. താഴെ കടലിൽ കുറച്ച് ഡോൾഫിനുകൾ ഞങ്ങളെ പിന്തുടർന്നു. കൊച്ചിയിൽ കണ്ടത് വെളുത്ത ചാരനിറമുള്ള ഡോൾഫിനുകൾ ആയിരുന്നെങ്കിൽ ഇവിടെ ഇരുണ്ടു കറുത്തവയാണ്. ഒരുതരം കടൽപക്ഷി വെള്ളത്തിലേക്ക് ഊളിയിട്ട് മീനുമായി പൊങ്ങിവരുന്നു.

പ്രഭാതഭക്ഷണത്തിനുള്ള അനൗൺസ്മെന്റ് വന്നപ്പോൾ ചെന്നു കഴിച്ചു, ഉപ്പുമാവും പഴവും ബ്രഡും. ചില ദ്വീപുകാരെ അവിടെവെച്ചു പരിചയപ്പെട്ടു. അവരുടെ നിഷ്കളങ്കത മനസ്സിലാവുന്നത് അപ്പോഴാണ്. മനസ്സിൽ ഒന്നും വെക്കുന്നവരല്ല ദ്വീപുകാർ. നമ്മൾ രഹസ്യമായി വെക്കാൻ ആഗ്രഹിക്കുന്ന കുടുംബവിശേഷങ്ങൾ പലരും ഞങ്ങളോട് പങ്കുവെച്ചു. ഏകദേശം 9 മണിക്ക് കവരത്തിയുടെ തീരം ദൂരെ കണ്ടുതുടങ്ങി. കപ്പലിന്റെ വേഗത കുറഞ്ഞു. ആഴം കുറവായതിനാൽ കപ്പൽ ജെട്ടിയിലേക്ക് അടുക്കില്ല. ഇനി കരയിലേക്ക് മറ്റൊരു ബോട്ടിൽ പോവണം. പൃഥ്വിരാജ് പറഞ്ഞപോലെ ‘പറഞ്ഞ കാശും കൊടുത്തിട്ട് നടു കടലിൽ ഇറക്കിവിടാൻ പോകുവാ.’ ഒരു ബോട്ട് ഞങ്ങളെ കയറ്റാനായി വന്നു. കവരത്തിയിലേക്കുള്ള യാത്രക്കാർ ഇറങ്ങാൻ തയ്യാറായി നിന്നു. ബാഗും എടുത്ത് ഞങ്ങളും പുറകേ ഇറങ്ങി. ആടിക്കളിക്കുന്ന ബോട്ടിൽ കവരത്തിയിലേക്ക് നീങ്ങി.

ഞങ്ങളെ കാത്ത് നാസർ സർ ബോട്ട് ജെട്ടിയിൽ തന്നെ നിൽപ്പുണ്ടായിരുന്നു. സർ ഞങ്ങൾക്ക് വേണ്ടി നേരത്തേ തന്നെ റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ബോട്ടിറങ്ങി നേരെ റൂമിക്ക് നടന്നു. ബീച്ചിൽ നിന്ന് ഏകദേശം 50 മീറ്റർ മാത്രമേയുള്ളൂ റൂമിലേക്ക്. കുറച്ച് നേരം വിശ്രമിച്ച ശേഷം പോലീസ് സ്റ്റേഷനിൽ ചെന്ന് ഞങ്ങളുടെ പെർമിറ്റിൽ എൻട്രി വരുത്തി. ഉച്ചഭക്ഷണശേഷം പാരഡൈസ് ഹട്ടിലേക്ക് പോയി. പാക്കേജ് ടൂറിൽ വന്ന സഞ്ചാരികൾ ഉള്ളതിനാൽ മറ്റുള്ളവർക്ക് ഇന്ന് ആക്റ്റിവിറ്റീസ് ചെയ്യാൻ സാധിക്കില്ലെന്ന് അറിഞ്ഞു. കുറച്ചുനേരം കടൽ കാറ്റേറ്റ് ഒരു കുടയുടെ കീഴിൽ ഇരുന്നു. കടലിന്റെ നിറവ്യത്യാസം നമുക്ക് വ്യക്തമായി കാണാം. ഏകദേശം വെയിൽ താഴ്ന്നപ്പോൾ ഒരു ഓട്ടോ വിളിച്ച് ലൈറ്റ്ഹൗസിലേക്ക് പോയി. നിരാശയായിരുന്നു ഫലം. പുനരുദ്ധാരണ പ്രവർത്തികൾ നടക്കുകയായിരുന്നതിനാൽ അടച്ചിട്ടിരിക്കുകയാണെന്നും അടുത്ത ദിവസം സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്നും അവിടുത്തെ ജീവനക്കാർ പറഞ്ഞു. തൊട്ടടുത്തുള്ള ജെട്ടിയിലേക്ക് നടന്നു. ധാരാളം ആളുകൾ വൈകുന്നേരത്ത് കാറ്റുകൊണ്ട് സൊറ പറയാനും ചൂണ്ടയിടാനുമെല്ലാം വരുന്ന സ്ഥലമാണ്. നടപ്പാലത്തിനു താഴെ നല്ല തെളിമയാർന്ന നീല ജലം. സൂര്യപ്രകാശം കൂടെ ആയപ്പോഴേക്കും കടലിന്റെ അടിത്തട്ട് വ്യക്തമായി കാണാം. നീലയും കറുപ്പും നിറങ്ങളിലുള്ള മീനുകൾ അടിത്തട്ടിലൂടെ ഓടി കളിക്കുന്നു. ചിലർ ചൂണ്ടയിടുന്നുണ്ട്. കുറച്ച് സമയം അവിടെ കാറ്റുകൊണ്ട് അവിടെ ഇരുന്നു.

തിരിച്ചുപോവാനായി ഓട്ടോ നോക്കി നിന്നു. ഒരു വണ്ടിയും വരുന്നില്ല. അവിടെ കണ്ടൊരു ചേട്ടനോട് ഓട്ടോ കിട്ടുന്നതിനെപ്പറ്റി അന്വേഷിച്ചു. 3009 എന്ന നമ്പറിൽ വിളിക്കാൻ പറഞ്ഞു. കവരത്തി ദ്വീപിന്റെ ഏത് കോണിൽ നിന്ന് വിളിച്ചാലും 5 മിനിറ്റിനുള്ളിൽ ഓട്ടോ പറന്നെത്തും. നമ്മുടെ നാട്ടിലും ഇത് എന്ത് കൊണ്ട് പ്രാവർത്തികമാക്കികൂടാ എന്ന് ചിന്തിച്ച് ഓട്ടോയിൽ ടൂറിസ്റ്റ് ഹട്ടിലേക്ക് പോയി. ഈ ഓട്ടോയാത്ര പോക്കറ്റിന് അത്ര യോജിച്ചതല്ല എന്ന് മനസ്സിലായതിനാൽ ഷെരീഫിനെ വിളിച്ച് ഒരു ബൈക്ക് സംഘടിപ്പിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. നാളെ രാവിലെ ബൈക്ക് റെഡിയായിരിക്കും എന്ന് ഷെരീഫ് ഉറപ്പു നൽകി. കപ്പലിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന തൃശൂരിൽ നിന്നുള്ള ഒരു കുടുംബം ബീച്ചിൽ കുളിക്കുന്നുണ്ടായിരുന്നു. ഞങ്ങളും കടലിലേക്ക് ഇറങ്ങി ഒന്നു നന്നായി നീന്തികുളിച്ചു. അത്താഴത്തിന് ശേഷം ആദ്യദിനത്തിലെ സഞ്ചാരം അവസാനിപ്പിച്ചു.

പിറ്റേന്ന് രാവിലെ 9 മണിക്ക് തന്നെ പ്രഭാതഭക്ഷണം കഴിച്ച് എല്ലാ ദ്വീപ് യാത്രികരുടെയും പ്രിയ വിനോദമായ സ്കൂബാ ഡൈവിങ് ചെയ്യുന്നിടത്തേക്ക് പോയി. ഡൈവിങ് ഇൻസ്ട്രക്ടേഴ്സ് എത്തിയിട്ടില്ലാത്തതിനാൽ കുറച്ചു സമയം ഞങ്ങൾ കയാക്കിംഗിൽ ഏർപ്പെട്ടു. സ്വന്തമായി വള്ളം തുഴയാൻ കിട്ടിയ അവസരം ശരിക്കും പ്രയോജനപ്പെടുത്തി. 9:30 ആയപ്പോഴേക്കും ഡൈവിങ് ഇൻസ്ട്രക്ടേഴ്സ് എത്തി. എല്ലാവരും പാഡി ( PADI) സർട്ടിഫൈഡ് ഡൈവ് ഇൻസ്ട്രക്ടേഴ്സ് ആണ്. ഞങ്ങൾ ഉൾപ്പടെ 8 പേർ ഉണ്ടായിരുന്നു ഡൈവിംഗ് ചെയ്യാൻ. ഡിക്ലറേഷൻ എല്ലാം ഒപ്പിട്ടു വാങ്ങി ക്ലാസ് ആരംഭിച്ചു. കടലിനടിയിൽ പോയാലുള്ള ആശയവിനിമയ രീതികളും കുറച്ച് ചിഹ്നങ്ങളും അവിടെവച്ച് ഉണ്ടാകാവുന്ന അവസ്ഥകളും അതിനെ മറികടക്കാനുള്ള ടെക്നിക്കുകളും എല്ലാം വളരെ ലളിതമായി പറഞ്ഞു തന്നു. അടുത്തത് പ്രാക്ടീസ് സെഷനാണ്. കടലിന്റെ ആഴമില്ലാത്ത ഭാഗത്ത് നമ്മളെ നിർത്തി ഓക്സിജൻ സിലിണ്ടറും മാസ്കും എല്ലാം ധരിപ്പിച്ച് അത് കൈകാര്യം ചെയ്യേണ്ടതിനെകുറിച്ച് പരിശീലിപ്പിച്ചു. ശ്വോസോഛാസം ചെയ്യേണ്ട രീതിയാണ് അതിൽ പ്രധാനപ്പെട്ടത്. വായിലൂടെ മാത്രമേ ശ്വോസോഛാസം പാടുള്ളൂ.

എല്ലാവരും പരിശീലനം പൂർത്തിയാക്കി ബോട്ടിൽ കയറി. കുറച്ചുദൂരം കടലിൽ സഞ്ചരിച്ചശേഷം ബോട്ട് നിർത്തി. ഓരോരുത്തരായി കടലിൽ ചാടി. ഓക്സിജൻ സിലിണ്ടറും മാസ്കും ധരിച്ച് കടലിന്റെ അടിത്തട്ടിലേക്ക്. ഇർഷാദ് എന്ന ഇൻസ്ട്രക്ടർ എന്നെയുംകൊണ്ട് ഊളിയിട്ടത് കടലിലെ അത്ഭുതലോകത്തേക്കാണ്. വിവിധതരം പവിഴപ്പുറ്റുകളും വർണ്ണ മത്സ്യങ്ങളും കടൽജീവികളും എല്ലാംകൂടെ ശരിക്കും പുതിയൊരു ലോകത്ത് എത്തിയ ഫീൽ ആയിരുന്നു. തൊടുമ്പോൾ ചുരുങ്ങുന്ന ക്രിസ്മസ്ട്രീയും, കടൽവെള്ളരിയും എല്ലാം അത്ഭുതമായി. അടിത്തട്ടിലെ വെളുത്ത മണലിൽ കുറച്ച് വിശ്രമിച്ചശേഷം തിരികെ ബോട്ടിലേക്ക്. കടലിൽ നിന്ന് തിരിച്ച് കയറാൻ തോന്നിയില്ല, അത്രക്ക് ഗംഭീരമായിരുന്നു അനുഭവം..!!

തിരികെ കയറി മൊബൈൽ നോക്കിയപ്പോഴേക്കും മൂന്ന് മിസ്ഡ് കോൾ. കവരത്തി ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.താഹാ മാളികയാണ് വിളിച്ചിരിക്കുന്നത്. ബൈക് റെഡിയാണെന്ന് പറയാൻ വിളിച്ചതാണ്. പോയി വണ്ടി എടുത്ത് വന്നപ്പോഴേക്കും സമയം 2 മണി. വെയിലിന്റെ ശക്തി കുറഞ്ഞപ്പോൾ പെട്രോൾ അന്വേഷിച്ച് പോയി. നമ്മുടെ നാട്ടിലെ പോലെ പെട്രോൾ പമ്പ് അവിടെയില്ല. നമ്മുടെ റേഷൻകട പോലൊരു സിസ്റ്റമാണ് അവിടെ (സൊസൈറ്റി എന്നാണ് അവർ പറയുന്നത്). എല്ലാ വണ്ടികൾക്കും പെട്രോൾ കാർഡുണ്ട്. മാസം നിശ്ചിത അളവ് പെട്രോൾ മാത്രമേ ലഭിക്കൂ. ആയതിനാൽ ഒരുപാട് സ്ഥലങ്ങളിൽ ബ്ലാക്കിൽ പെട്രോൾ വില്പനയുണ്ട്. സൊസൈറ്റിയിൽ 100 രൂപയാണ് ഒരു ലിറ്ററിന് വില (ബ്ലാക്കിൽ 180 മുതൽ 200 വരെയാണ്).

ഇന്ന് തുറക്കുമെന്ന് പറഞ്ഞ ലൈറ്റ് ഹൗസ് ലക്ഷ്യമാക്കി വണ്ടി തിരിച്ചു. 5 അടി വീതിയുള്ള ചെറിയ കോൺക്രീറ്റ് റോഡാണ് ദ്വീപ് മുഴുവൻ. ഏതിലേ പോയാലും ദ്വീപിന്റെ പ്രധാനഭാഗത്ത് എത്തും. പറഞ്ഞപോലെതന്നെ ഇന്ന് ലൈറ്റ്ഹൗസ് തുറന്നിട്ടുണ്ട്. 10 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റെടുത്ത് ഇരുന്നൂറിനടുത്ത് പടികളുള്ള പിരിയൻ ഗോവണി കയറി മുകളിൽ എത്തി. ദ്വീപിന്റെ രണ്ടറ്റവും കാണാം ഇവിടെനിന്നും നോക്കുമ്പോൾ. ദ്വീപ് മുഴുവൻ തെങ്ങിൻതോപ്പാണെന്ന് തോന്നിപ്പിക്കുന്ന കാഴ്ച്ച. തൊട്ടപ്പുറത്തായി നീലകടലും കഴിഞ്ഞ ദിവസം പോയ ബോട്ടുജെട്ടിയും. കടലിൽ ദൂരെയായി കപ്പലുകളും ബോട്ടുകളും പോവുന്നു. കാഴ്ച്ചകൾ ക്യാമറയിലാക്കി തിരിച്ചിറങ്ങി.

ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തെ ലഗൂൺ ഏരിയയിലേക്കാണ് പിന്നീട് ഞങ്ങൾ പോയത്. ഏകദേശം 15 – 20 മീറ്റർ മാത്രം വീതിയുള്ള ഭാഗത്ത്കൂടെ കടന്നുപോവുമ്പോൾ ഇരുവശങ്ങളിലും നീലിമയാർന്ന കടൽ കാണാം. ഓഖി ചുഴലിങ്കാറ്റ് വീശിയ സമയത്ത് തീരത്തേക്ക് അടിഞ്ഞ അനവധി തരം പവിഴപ്പുറ്റുകൾ വഴിയിലുടനീളം കാണാം. നേവൽ ബേസും സോളാർ പ്ലാന്റും എല്ലാം പിന്നിട്ട് ഞങ്ങൾ ദ്വീപിന്റെ അവസാനഭാഗത്ത് എത്തി. ഇവിടെയാണ് ഹെലിപ്പാട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുകീഴിൽ മൂന്ന് ഹെലികോപ്റ്ററുകൾ ഉണ്ടെങ്കിലും ഒരെണ്ണം എപ്പോഴും കൊച്ചിയിൽ ആയിരിക്കുമെന്ന് അറിഞ്ഞു. പാസഞ്ചർ സർവ്വീസ് നടത്തിയിരുന്ന ഹെലികോപ്റ്ററുകൾ ഇപ്പോൾ മെഡിക്കൽ ആവശ്യങ്ങൾക്ക് (ഇവാക്ക്വേഷൻ) മാത്രമാണ് ഉപയോഗിക്കുന്നത്. ഹെലിപ്പാടിനോട് ചേർന്ന് കുറച്ചപ്പുറത്തായി സിമന്റ് കയറ്റി വന്ന ഒരു ചരക്കു കപ്പൽ തീരത്തേക്ക് ഇടിച്ചു കയറി ഉറഞ്ഞുപോയിരിക്കുന്നത് കാണാം. വിവിധതരത്തിലും വർണ്ണത്തിലും ഉള്ള പവിഴപ്പുറ്റുകൾ തീരത്താകെ കിടക്കുന്നു. സൂര്യാസ്തമയം ആസ്വദിക്കാൻ ധാരാളം ആളുകൾ വരുന്നുണ്ട്. ഇവിടെ നിന്നുള്ള സൂര്യാസ്തമയം അവർണ്ണനീയമാണ്. ആകാശത്തും കടലിലും ചുവപ്പ് ചായം പടർന്നിരിക്കുന്നു. മനോഹരമായൊരു പെയ്ന്റിംഗ് പോലെയായിരുന്നു ആ കാഴ്ച്ച..!!

ദ്വീപിലെ അവസാന പകൽ ഉറക്കമുണരുമ്പോൾ പുറത്ത് നല്ല കാറ്റും മഴയും. കുറച്ചുനേരം കഴിഞ്ഞ് മഴ മാറിയപ്പോൾ പുറത്തേക്കിറങ്ങി. ഇന്ന് പ്രോഗ്രാം ചെയ്തിരുന്ന എല്ലാ വെസ്സലുകളും (ഹൈ സ്പീട് ബോട്ടുകളെ വെസ്സൽ എന്നാണ് അവർ പറയുന്നത്) വിമാനസർവ്വീസും മോശം കാലാവസ്ഥ മൂലം റദ്ദാക്കിയെന്ന് അറിയാൻ കഴിഞ്ഞു. മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറങ്ങിയിട്ടില്ല. വാട്ടർ സ്പോർട്ട്സും നിർത്തിവെച്ചിരിക്കുന്നു. നാളത്തേക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്കുചെയ്ത ഞങ്ങൾക്ക് അതൊരു മോശം വാർത്തയായിരുന്നു. ഇന്നത്തേക്ക് യാതൊരു പ്ലാനിംഗും ഞങ്ങൾ നടത്തിയിരുന്നില്ല. വണ്ടിയുമെടുത്ത് വെറുതേ കുറച്ച് ദൂരം പോയപ്പോൾ ഫിഷറീസ് അക്വേറിയം & മ്യൂസിയം എന്ന ബോർഡ് കണ്ടു. മതിൽകെട്ടിനകത്തേക്ക് ചെന്നപ്പോഴാണ് അറിഞ്ഞത് അറ്റകുറ്റപണിക്കായി ഇപ്പോൾ അടച്ചിട്ടിരിക്കുകയാണെന്ന്. ഒരു പ്ലാനറ്റേറിയം ഉള്ളതും ഇപ്പോൾ പ്രവർത്തനസജ്ജമല്ലെന്ന് മനസ്സിലാക്കി. തിരികെ വന്ന് വീട്ടിലേക്കായി ചെറിയൊരു ഷോപ്പിംഗ് നടത്തി, മത്സ്യവിഭവങ്ങൾ തന്നെ.

അനിശ്ചിതത്വം മാറി വൈകുന്നേരം അഞ്ച് മണിയോട് കൂടെ യാത്രാമാർഗ്ഗങ്ങൾ പുന:സ്ഥാപിച്ചതായി അറിയിച്ചു. വ്യോമമാർഗ്ഗം നാട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ച ഞങ്ങൾ അഗത്തി ദ്വീപിലേക്ക് വെസ്സൽ ടിക്കറ്റ് തരപ്പെടുത്തി. അവിടെ വെച്ച് കണ്ട കിൽത്തൻ ദ്വീപ് നിവാസി അവിടുത്തെ ആശുപത്രിയില സൗകര്യങ്ങളെക്കുറിച്ച് പറഞ്ഞത് ഞെട്ടൽ ഉളവാക്കി. എല്ലാ ദ്വീപിലും ചെറിയൊരു ഹെൽത്ത് സെന്റർ മാത്രമാണുള്ളത്. കിടത്തി ചികിത്സ ആവശ്യമുള്ള സന്ദർഭങ്ങളിൽ അവർക്ക് കവരത്തിയിലേക്ക് വരണം. തീർത്തും മോശം സാഹചര്യങ്ങളിൽ രോഗികളെ ഹെലികോപ്റ്റർ മാർഗ്ഗം കൊച്ചിയിലേക്ക് ഇവാക്വേറ്റ് ചെയ്യുകയാണ് പതിവ്.

വീണ്ടും പോലീസ് സ്റ്റേഷനിൽ ചെന്ന് പെർമിറ്റിൽ എക്സിറ്റ് മാർക്ക് ചെയ്യിപ്പിച്ചു. ദ്വീപിലെ അവസാന സായാഹ്നം ഒരു പ്രൈവറ്റ് ബീച്ചായ സാന്റി ബീച്ചിൽ ചിലവഴിച്ചു. പിറ്റേന്ന് അതിരാവിലെ ദ്വീപിനോട് യാത്ര പറയുമ്പോൾ പുറത്ത് ചെറിയ തോതിൽ മഴ പെയ്യുകയായിരുന്നു..!!!

ദ്വീപിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങളും ഏകദേശ ചിലവുകളും താഴെ ചേർക്കുന്നു. ദ്വീപിലേക്ക് ഒരു സഞ്ചാരിയായി പോവാൻ 3 വഴികളാണ് ഉള്ളത്. 1. ഗവൺമെന്റ് നടത്തുന്ന പാക്കേജ് ടൂർ (SPORTS Package): പെർമിറ്റ്, ഷിപ്പ് ടിക്കറ്റ് എല്ലാം അവർ തന്നെ ശരിയാക്കി തരും. കപ്പൽ പോവുന്ന എല്ലാ ദ്വീപിലും സന്ദർശിക്കാം. താമസം, ഭക്ഷണം എന്നിവ കപ്പലിൽ ആയിരിക്കും. ഫസ്റ്റ് ക്ലാസ് കാബിനിലാണ് താമസം തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 26000 രൂപയാണ് ചാർജ്ജ്.

2. പ്രൈവറ്റ് ടൂർ പാക്കേജ്: ഗവൺമെന്റ് അംഗീകൃത ടൂർ ഏജൻസികൾ നടത്തുന്ന പാക്കേജാണ്. രണ്ടോ മൂന്നോ ദ്വീപുകൾ സന്ദർശിക്കാം. 13000 മുതലാണ് ചാർജ്ജ്.

3. സ്പോൺസർഷിപ്പ് വഴി: ദ്വീപ് നിവാസിയായ സുഹൃത്തോ ബന്ധുവോ നമ്മളെ അങ്ങോട്ട് ക്ഷണിക്കുന്ന രീതിയിലാണ് പരിപാടി. അവർ താമസിക്കുന്ന ദ്വീപിലെ കലക്ടറേറ്റിൽ നിന്ന് 50രൂപ ചലാൻ അടച്ച് ഫോം വാങ്ങി ഡിക്ലറേഷൻ സഹിതം നമ്മൾക്ക് അയച്ചു തരണം. അത് നമ്മുടെ ആഥാർ കാർഡിന്റെ കോപ്പിയും ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), 3 ഫോട്ടോ സഹിതം കൊച്ചി വില്ലിംഗ്ടൺ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിൽ 200രൂപ ഹെറിറ്റേജ് ഫീസ് അടച്ച് സമർപ്പിക്കണം. ഏകദേശം 30ദിവസം എടുക്കും പെർമിറ്റ് കിട്ടാൻ. പെർമിറ്റ് കിട്ടിയാൽ മാത്രമേ ഷിപ്പ് ടിക്കറ്റ് എടുക്കാൻ സാധിക്കൂ.

ഏകദേശ ചിലവുകൾ: ഷിപ്പ് ടിക്കറ്റ് (കൊച്ചി-കവരത്തി): ബങ്ക് ക്ലാസ് Rs.480, സെക്കന്റ് ക്ലാസ് Rs.1220, ഫസ്റ്റ് ക്ലാസ് Rs.3740, ഫ്ലൈറ്റ് ടിക്കറ്റ്: Rs.5500, റൂം വാടക: Non A/C – 400/ ദിവസം, A/C – 1000/ദിവസം, ഭക്ഷണം: 200 – 500/ദിവസം, സ്കൂബ ഡൈവിംഗ്: 2000 + 18%GST, സ്നോർക്കലിംഗ്: 500 + 18%GST, കയാക്കിംഗ്: 100 + 18%GST, നീ ബോർഡ്: 200 + 18%GST, ബനാന റൈഡ്: 200 + 18%GST etc…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply