കെ.എസ്‌.ആര്‍.ടി.സി.യുടെ ആദ്യത്തെ രാജകീയ യാത്ര !!

കാളവണ്ടിയുഗത്തില്‍ നിന്ന്‌ യാന്ത്രികയുഗത്തിലേക്കുള്ള ഒരു നാടിന്റെ പരകായ പ്രവേശമായിരുന്നു ആ വാഹന എഴുന്നള്ളത്ത്‌. യാത്രയെന്ന മനുഷ്യന്റെ അനിവാര്യതയെ സാധിതമാക്കിയിരുന്ന മൃഗങ്ങളുടെയും മനുഷ്യരുടെയും കായബലത്തിന്‌ എന്നന്നേയ്‌ക്കുമായി വിടപറഞ്ഞ ആധുനിക ശാസ്‌ത്രോല്‌പന്നമായ യന്ത്രത്തേരിലെ യാത്രകുറിക്കുന്നതു കൂടിയായിരുന്നു 1938 ഫെബ്രുവരി 20 -ന്‌ തിരുവനന്തപുരത്തു നടന്ന ആ വാഹനഘോഷയാത്ര.

അതോടെ തിരുവിതാംകൂര്‍ സ്‌റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഡിപ്പാര്‍ട്ട്‌മെന്റ എന്ന ജനകീയവണ്ടി പ്രസ്‌ഥാനം ഉരുണ്ടുതുടങ്ങി. കാലം ഉരുണ്ടപ്പോള്‍ അത്‌ കേരള സ്‌റ്റേറ്റ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷനായി പരിണമിച്ച്‌ കേരളത്തിനകത്തും പുറത്തും ഓട്ടം തുടങ്ങി. കണക്കുപുസ്‌തകത്തില്‍ നഷ്‌ടത്തിന്റെ കളത്തിന്‌ സ്‌ഥാനവലിപ്പുള്ള കെ.എസ്‌.ആര്‍.ടി.സി. മത്സരിച്ചോടുമ്പോള്‍ കിതയ്‌ക്കുകയാണെങ്കിലും ജനത്തിന്റെ മുഖ്യ ആശ്രയമായി ഇന്നും നിലകൊള്ളുന്നു.

യൂറോപ്യന്‍ പര്യടനവേളയില്‍ അവിടുത്തെ പ്രത്യേകിച്ച്‌ ലണ്ടനില്‍ കണ്ട ജനകീയ ഗതാഗതം തിരുവിതാംകൂര്‍ മഹാരാജാവ്‌ ശ്രീചിത്തിരതിരുനാളില്‍ ആവേശിച്ചതോടെയാണ്‌ മലയാളമണ്ണില്‍ സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള ബസ്‌ യാത്രാസംരംഭത്തിന്‌ ഉദയമുണ്ടായത്‌. ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ബോര്‍ഡിന്റെ സര്‍വീസുകള്‍ കണ്ടുപഠിച്ച അദ്ദേഹം അതിനെ മാതൃകയാക്കി തന്റെ രാജ്യത്ത്‌ ജനകീയ വണ്ടികള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

ലണ്ടന്‍ സന്ദര്‍ശനവേളയില്‍തന്നെ ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ബോര്‍ഡ്‌ അധികൃതരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. തിരുവിതാംകൂറില്‍ ഇത്തരത്തില്‍ ഗതാഗതപരിഷ്‌ക്കാരം നടപ്പാക്കാനുള്ള മഹാരാജാവിന്റെ ആഗ്രഹത്തിനവര്‍ എല്ലാ പിന്തുണയും നല്‍കി. ബോര്‍ഡില്‍ ഓപ്പറേറ്റിങ്‌ സൂപ്രണ്ടായി പ്രവര്‍ത്തിച്ച സി.ജി. സാള്‍ട്ടറെ സേവനത്തിനായി തിരുവിതാംകൂറിന്‌ വിട്ടുനല്‍കാന്‍ ബോര്‍ഡ്‌ തീരുമാനിച്ചു. 1937 സെപ്‌റ്റംബര്‍ 20-ന്‌ തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ തിരുവിതാംകൂര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സൂപ്രണ്ടായി നിയമിച്ചുകൊണ്ട്‌ രാജകീയ വിളംബരമുണ്ടായി.

ആദ്യം ഒരു നാട്ടുരാജ്യത്തിനുവേണ്ട യാത്രാസൗകര്യങ്ങള്‍ എന്തെന്ന്‌ മനസിലാക്കിയ സാള്‍ട്ടറുടെ ശുപാര്‍ശപ്രകാരം ഇംഗ്ലണ്ടില്‍നിന്ന്‌ കോമര്‍ കമ്പനിയുടെ അറുപത്‌ ചേസിസുകള്‍ വാങ്ങി. കപ്പലില്‍ എത്തിയ ഈ ചേസിസുകളില്‍ ഘടിപ്പിച്ചിരുന്നത്‌ പെര്‍ക്കിന്‍സ്‌ ഡീസല്‍ എഞ്ചിനുകളായിരുന്നു. സാള്‍ട്ടര്‍ മുന്‍കൈയെടുത്ത്‌ നിര്‍മിച്ച മെക്കാനിക്കല്‍ സ്‌റ്റാഫുകള്‍ക്കായിരുന്നു ബോഡി നിര്‍മാണച്ചുമതല.

ആദ്യം പരീക്ഷണാടിസ്‌ഥാനത്തില്‍ സാള്‍ട്ടറുടെ രൂപകല്‍പ്പനയില്‍ തീര്‍ത്ത ഒരു ബസ്‌ ഓടിച്ച്‌ പരീക്ഷണം നടത്തി. അത്‌ വിജയമായതോടെ ആ മാതൃകയില്‍ സാള്‍ട്ടറുടെ മേല്‍നോട്ടത്തില്‍ നാട്ടിലെ മര ഉരുപ്പടികള്‍കൊണ്ട്‌ ചേസിസിന്‌ മുകളിലോട്ട്‌ ബോഡി പണിതുയര്‍ത്തി. ഇരുമ്പ്‌ തകിടും ബോള്‍ട്ടുകളും ബോംബെയില്‍ നിന്ന്‌ വാങ്ങി. ബസിന്റെ ചില്ലുകളാകട്ടെ ഇംഗ്ലണ്ടില്‍ നിന്നാണ്‌ വരുത്തിയത്‌.

ഇനി വേണ്ടത്‌ ഡ്രൈവര്‍മാരും കണ്ടക്‌ടര്‍മാരും. തിരുവനന്തപുരം കന്യാകുമാരി റോഡില്‍ സ്വകാര്യവാഹനങ്ങള്‍ ഓടിച്ചിരുന്നവരെ തിരുവിതാംകൂര്‍ സ്‌റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഡിപ്പാര്‍ട്ടുമെന്റിലേക്ക്‌ തെരഞ്ഞെടുത്തു. സാള്‍ട്ടര്‍ തന്നെയാണ്‌ ഇവരുടെ മികവ്‌ നേരിട്ട്‌ പരീക്ഷിച്ചത്‌. അഭിമുഖത്തിന്റെ അടിസ്‌ഥാനത്തില്‍ അഭ്യസ്‌ഥവിദ്യരായവരെ കണ്ടക്‌ടര്‍മാരാക്കി. നൂറില്‍പ്പരം ബിരുദധാരികളെ ഇന്‍സ്‌പെക്‌ടര്‍മാരും ഡിപ്പാര്‍ട്ടുമെന്റ്‌ ഉദ്യോഗസ്‌ഥരുമായി തെരഞ്ഞെടുത്തതോടെ ജനകീയവണ്ടി ഓട്ടത്തിന്‌ സന്നദ്ധമായി.

1938 ഫെബ്രുവരി 20-ന്‌ തിരുവിതാംകൂര്‍ മഹാരാജാവ്‌ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ ഉദ്‌ഘാടനം നിര്‍വഹിക്കുമെന്ന ഔദ്യോഗിക അറിയിപ്പുണ്ടായി. പൗരപ്രമാണിമാരും ഉദ്യോഗസ്‌ഥരുമടക്കം വന്‍ജനാവലി നോക്കിനില്‍ക്കെ മഹാരാജവും അമ്മമഹാരാജാവും ഇളയരാജാവ്‌ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും അടുത്ത ബന്ധുവായ ക്യാപ്‌റ്റന്‍ ഗോദവര്‍മരാജയും ഏറ്റവും മുന്നില്‍ അലങ്കരിച്ച ബസില്‍ കയറി ഇരുന്നു. ഡ്രൈവറുടെ റോളില്‍ സാള്‍ട്ടര്‍ തന്നെ.

ആദ്യ ബസ്‌ സ്‌റ്റാര്‍ട്ടായപ്പോള്‍ തുപ്പിയ പുക ഒരു നാടിന്റെ വികസനമാറ്റത്തിന്റെ അറിയിപ്പുകൂടിയായി. ജനക്കൂട്ടം ആവേശത്താല്‍ ആര്‍പ്പുവിളിച്ചും കൈയടിച്ചും പ്രോത്സാഹിപ്പിക്കവേ സാള്‍ട്ടര്‍ ആദ്യഗിയര്‍ വലിച്ചു. നാടിന്റെ ചരിത്രത്തിലേക്ക്‌ ഒരു മാറ്റവുമായി ആ ബസ്‌ മെല്ലെ നീങ്ങി. തൊട്ടുപിന്നാലെ മുപ്പത്തിരണ്ട്‌ ബസുകളും അതിന്‌ അകമ്പടിയെന്നോണം ആരവംമുഴക്കി ജനവും. മെയിന്‍ന്‍ റോഡ്‌  വഴി കവടിയാര്‍കൊട്ടാരം വരെയുള്ള ബസിലെ രാജകീയ എഴുന്നള്ളത്തോടെ തിരുവിതാംകൂര്‍ സ്‌റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. ഫെബ്രുവരി 21 മുതല്‍ തിരുവനന്തപുരം- കന്യാകുമാരി റൂട്ടില്‍ ഈ ബസുകള്‍ സര്‍വീസ്‌ ആരംഭിച്ചു.

സലൂണ്‍ ബോഡിയുള്ള ബസിന്റെ പിന്നിലായിരുന്നു പ്രവേശനദ്വാരം. നടുവില്‍ സഞ്ചാരമാര്‍ഗം. മുന്‍ഭാഗത്ത്‌ തുകല്‍പൊതിഞ്ഞ രണ്ട്‌ ഒന്നാംക്ലാസ്‌ സീറ്റുകള്‍. ഒരു ബസില്‍ 23 പേരെ കയറ്റാനായിരുന്നു അനുമതി. ഇവര്‍ക്കിരിക്കാന്‍ തടിസീറ്റുകള്‍. ഓരോ റൂട്ടിലെയും കൂലി നിരക്കുകള്‍ പൊതുജനശ്രദ്ധയ്‌ക്കായി നാട്ടിലെങ്ങും പ്രദര്‍ശിപ്പിച്ചു. നിശ്‌ചിത സമയക്രമമനുസരിച്ചാണ്‌ ഓട്ടം. ഒരു മൈലിന്‌ അരചക്രം ആയിരുന്നു കൂലി. മിനിമം കൂലിയും ഇതുതന്നെ. ഒന്നാംക്ലാസ്‌ ടിക്കറ്റിന്‌ അന്‍പതുശതമാനം നിരക്കുകൂടും. മൂന്നുവയസില്‍ താഴെയുള്ള കുട്ടികള്‍ ഇരിപ്പിടം ഉപയോഗിച്ചില്ലെങ്കില്‍ കൂലി നല്‍കേണ്ട. മൂന്നു മുതല്‍ പതിനാലുവയസുവരെയുള്ളവരില്‍ നിന്ന്‌ പകുതികൂലിയായിരുന്നു ഈടാക്കിയത്‌.

കൂലികൊടുത്ത്‌ യാത്രചെയ്യുന്നവരുടെ ലഗേജിന്‌ പ്രത്യേകം കൂലിയില്ല. എന്നാല്‍ യാത്ര ബസുകളോടൊപ്പം ഒരു പാഴ്‌സല്‍ ബസും പ്രത്യേകം ഓടിച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍സ്‌റ്റേഷനില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. കന്യാകുമാരിവരെ മുപ്പതും നാഗര്‍കോവില്‍വരെ നാല്‌പതും സ്‌റ്റോപ്പുകള്‍ ഉണ്ടായിരുന്നു. ഗവണ്‍മെന്റിന്‌ വന്‍ലാഭമാണ്‌ ആദ്യ വര്‍ഷങ്ങളില്‍ ഈ ബസുകള്‍ നല്‍കിയിരുന്നതെന്ന്‌ പഴയ രേഖകള്‍ പറയുന്നു.

തിരുവിതാംകൂറില്‍ തുടങ്ങിയ യാത്രാവിപ്ലവം കൊച്ചിയിലേക്കും മലബാറിലേക്കും വ്യാപിച്ചപ്പോഴേക്കും നാട്ടുരാജ്യങ്ങള്‍ അപ്രത്യക്ഷമായി. പകരം കേരളം വന്നു. തിരുവിതാംകൂര്‍ സ്‌റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ബോര്‍ഡ്‌ കേരള സ്‌റ്റേറ്റ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷനായി. കേരളത്തിലെമ്പാടും ഓട്ടം തുടങ്ങി.

നഷ്‌ടത്തില്‍ നിന്ന്‌ നഷ്‌ടത്തിലേക്കുള്ള ഓട്ടം. എങ്കിലും കേരളീയര്‍ക്ക്‌ ജനകീയ വണ്ടികളെ ഒഴിവാക്കാനില്ല.

എഴുപത്തിയഞ്ചുവയസ്‌ തികയുമ്പോഴും മലയാളിയുടെ ചലനമുദ്രയായി നില്‍ക്കുന്നു കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍.

ലേഖനം  : സാജു ചേലങ്ങാട്‌ , മംഗളം 

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply