ബസിറക്കിയാൽ കത്തിക്കേണ്ടിവരുമെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍…

ദളിത് സംഘടനകൾ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ ബസ്സിറക്കിയാല്‍ കത്തിക്കേണ്ടി വരുമെന്നും അത്തരം സാഹചര്യങ്ങളിലേയ്ക്ക് കാര്യങ്ങൾ എത്തിക്കരുത് എന്നും ഗോത്രമഹാസഭ കോ-ഓർഡിനേറ്റർ ഗീതാനന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ഹര്‍ത്താല്‍ പരാജയപ്പെടുത്തുമെന്ന പ്രതികരണങ്ങള്‍ ബസുടമകള്‍ നടത്താറില്ല. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഗുണകരമാകില്ലെന്നും ഗീതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സാധാരണ നിലയിൽ സർവീസ് നടത്താൻ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെഎസ്ആർടിസി എംഡി നിർദേശം നൽകി. ജോലിക്കെത്തിയ ജീവനക്കാരുടെയും നടത്തിയ സര്‍വീസുകളുടെയും വിശദമായ റിപ്പോര്‍ട്ട് രാവിലെയും ഉച്ചയ്ക്കും അയയ്ക്കണമെന്നും എംഡി നിര്‍ദ്ദേശിച്ചു.കെഎസ്ആര്‍ടിസി ബസുകള്‍ക്കു മതിയായ സംരക്ഷണം നല്‍കണമെന്നു പൊലീസിനോടും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ പോലീസ് സംരക്ഷണത്തോടു കൂടിയാകും ബസ് സര്‍വ്വീസുകള്‍ നടത്തുകയെന്നും റിപ്പോര്‍ട്ട്.

ഹർത്താലിൽ പങ്കെടുക്കില്ലെന്നും സംസ്ഥാനത്തു ബസുകൾ പതിവു പോലെ സർവീസ് നടത്തുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണു ഒരു ഹർത്താൽ നടന്നത്. തുടർച്ചയായ ഹർത്താൽ മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഫെഡറേഷൻ അറിയിച്ചു. ഹർത്താലുകൾ കൊണ്ടു ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നും ബിസിനസ് നടത്തി കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്ന ബസ് ഉടമകൾക്കു ഭീമമായ നഷ്ടമാണു ഹർത്താലുകൾ വരുത്തി വയ്ക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ഇതിനു പുറമെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കി. അതേസമയം നാളെത്തെ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്. നാളെത്തെ ഹര്‍ത്താലില്‍ കനത്ത സുരക്ഷ പാലിക്കണം എന്ന നിര്‍ദേശം രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് കൈമാറും എന്നാണ് സൂചന. കൂടുതല്‍ പൊലീസിനെ വിന്യസിക്കണം എന്ന നിര്‍ദേശവും നല്‍കും.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് ബസുടമകള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണു ഒരു ഹര്‍ത്താല്‍ നടന്നത്. തുടര്‍ച്ചയായ ഹര്‍ത്താല്‍ മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഫെഡറേഷന്‍ അറിയിച്ചു.തിങ്കളാഴ്ച സംസ്ഥാനത്ത് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും അറിയിച്ചു.

എംജി സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം വര്‍ഷ ബിഫാം പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് 23ലേക്കു മാറ്റി. രണ്ടാം വര്‍ഷ ബി.ഫാം പരീക്ഷ 16ന് നടക്കും. അതേസമയം, കണ്ണൂര്‍ സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് പരീക്ഷാകണ്‍ട്രോളര്‍ അറിയിച്ചു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply