KSRTC ബസ്സിനൊപ്പം പ്രളയത്തിൽ പെട്ടുപോയ കിഷോർ എന്ന ചെറുപ്പക്കാരൻ്റെ അനുഭവം…

കൊട്ടാരക്കരയിൽ നിന്നും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായമെത്തിച്ചശേഷം തിരികെ വന്ന വഴി പ്രളയത്തിൽ പെട്ടുപോയ കിഷോർ എന്ന ചെറുപ്പക്കാരന്റെ അനുഭവം. Ksrtc ജീവനക്കാർ എത്രമാത്രം ഉണർന്നു പ്രവർത്തിച്ചു എന്ന് ഇതിൽ നിന്നും മനസിലാക്കാം പോസ്റ്റിന്റെ പൂർണരൂപം ഇതാ..

ഈ കഴിഞ്ഞ 15ആം തീയതിയാണ് ഞാനും എന്റെ സുഹൃത്തായ ജയദീപും ആനവണ്ടി ട്രാവൽ ബ്ലോഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഡിപ്പോയിലേക്കു ദുരിതാശ്വസ സഹായവുമായി കൊട്ടാരക്കരയിൽ നിന്നും 8:00 മണിയുടെ RPC 970 കൊട്ടാരക്കര – കൊല്ലൂർ മൂകാംബിക ശബരി എയർ ബസിൽ ഏകദേശം ഒരു ബസ് നിറയെ സാധനങ്ങളുമായി യാത്രതിരിച്ചത്. അതിരാവിലെ കോഴിക്കോട് ഡിപ്പോയിലെത്തി അവിടെ സാധനങ്ങൾ നൽകി തിരികെ വരുന്ന കൊല്ലൂർ – കൊട്ടാരക്കര ശബരി എയർ ബസിൽ നാട്ടിലേക്കു വരാനായിരുന്നു ഉദ്ദേശം. കൃത്യം 6:45ഓടുകൂടി സാധനങ്ങൾ എല്ലാം അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനെ ഭദ്രമായി ഏൽപിച്ചു. പ്രസ്തുത ബസ് കാത്തു കോഴിക്കോട് സ്റ്റാൻഡിൽ നിൽപ്പായി. കൃത്യം 6:50നു ബസിലെ കണ്ടക്ടർ റെജി അണ്ണൻ ഞങ്ങളെ വിളിച്ചു പത്തു മിനിറ്റിനുള്ളിൽ ബസ് സ്റ്റാൻഡിൽ വരുമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ 7:10ഓടുകൂടി കോഴിക്കോട് സ്റ്റാൻഡിൽ നിന്നും യാത്രതിരിച്ചു.

എടപ്പാൾ എത്തി അവിടുന്ന് ചെറിയ ഒരു കാപ്പികുടിയും കഴിഞ്ഞു തൃശ്ശൂർ ലക്ഷ്യമാക്കി വണ്ടി എടുത്തു. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ കുന്നംകുളം ചൂണ്ടൽ എത്തിയപ്പോൾ റോഡിൽ വെള്ളം കയറി ബ്ലോക്ക്‌ ആണെന്ന് അറിഞ്ഞു. അങ്ങനെ വെള്ളം ഇറങ്ങും എന്ന പ്രതീക്ഷയോടെ ഉച്ചവരെ ഞങ്ങൾ ആ ബ്ലോക്കിൽ കിടന്നു. ഉച്ചയായപ്പോൾ അവിടുന്ന് വണ്ടി തിരിച്ചു അടുത്തുള്ള ഒരു ഹോട്ടലിനു മുൻപിൽ ആഹാരം കഴിക്കാൻ നിർത്തി. ആദ്യമായി ആണെന്ന് തോനുന്നു ആ ഹോട്ടലിൽ ഒരു ബസ് നിറയെ ആളുകൾ കഴിക്കാൻ കയറിയതെന്ന് തോനുന്നു. തൊട്ടു പുറകെ സുൽത്താൻ ബത്തേരി – പത്തനാപുരം LSFPയും അവിടെ തന്നെ ആഹാരം കഴിക്കാൻ നിർത്തി. അങ്ങനെ ഉച്ചയൂണും കഴിഞ്ഞു ഞങ്ങൾ വണ്ടി തിരിച്ചപ്പോൾ കൂരാച്ചുണ്ട് -എറണാകുളം FP ഞങ്ങളുടെ മുൻപിൽ വന്നു നിർത്തി. അതിൽ നിന്നും ഒരു മനുഷ്യൻ തല പുറത്തിട്ടു പറഞ്ഞു “ഈ റൂട്ടിൽ ഇനി യാത്ര നടക്കില്ല നിങ്ങൾക്ക് തൃശ്ശൂർ പോകാൻ ആണെങ്കിൽ ഞങ്ങളുടെ പിറകെ വരാൻ.” അത് മറ്റാരുമല്ലായിരുന്നു നമ്മുടെ രാജേഷ് സർ ആയിരുന്നു. രാജേഷ് ടി ആർ, പ്രളയത്തിൽ ചാലക്കുടി ഡിവൈനിൽ പെട്ടുപോയ 11 KSRTC ബസിലെ ജീവനക്കാരും യാത്രക്കാരും ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത പേര്. ഒരു KSRTC ഉന്നത ഉദ്യാഗസ്ഥൻ എങ്ങനെ ആവണമെന്ന് എല്ലാർക്കും കാട്ടി തന്ന അങ്കമാലി ഡിപ്പോയിലെ ട്രാഫിക് ഇൻസ്‌പെക്ടർ.

അങ്ങനെ കൊട്ടാരക്കര ഡീലക്സും പത്തനാപുരം LSFPയും ഏതൊക്കെയോ ഊടു വഴിയിലൂടെ തൃശ്ശൂർ സ്റ്റാൻഡിൽ എത്തി. സ്റ്റാൻഡിൽ പാർക്കിംഗ് കിട്ടാൻ കുറേ നേരം ബുദ്ധിമുട്ടിയതിനു ശേഷം ഒടുവിൽ ബസ് ബേയിൽ പാർക്ക് ചെയ്തു. നമ്മുടെ റെജി അണ്ണൻ SM ഓഫീസിൽ സമയം വെക്കാനും ഡ്രൈവർ ഞങ്ങൾ PC എന്ന് വിളിക്കുന്ന പി സി രമേശ്‌ അണ്ണൻ ചായ കുടിക്കാനും പോയി. അവർ തിരിച്ചു വന്നപ്പോൾ ബസിനുള്ളിലെ കാഴ്ച കണ്ടു ഞെട്ടിപ്പോയി. ബസിൽ സൂചി കുത്താൻ പോലും ഇടമില്ലാതെ ആള്. ഒടുവിൽ ഡ്രൈവർ PC അണ്ണൻ പറഞ്ഞു ഇത് ഡീലക്സ് ബസ് ആണ് ഇതിൽ സ്റ്റാന്റിംഗ് അനുവദീയമല്ല അതുകൊണ്ട് നിൽക്കുന്ന യാത്രക്കാർ എല്ലാം ദയവു ചെയ്തു ഇറങ്ങിതരണമെന്നു. പക്ഷേ ആരോട് പറയാൻ ആര് കേൾക്കാൻ. ബസിനുള്ളിൽ ആകെ ഇടിയും വഴക്കുമായി. യാത്രക്കാർ ഇനി എന്തൊക്കെ വന്നാലും ബസിൽ നിന്നും ഇറങ്ങില്ലെന്നു പറഞ്ഞു. അവസാനം ഡ്രൈവർ നിങ്ങൾ SM ഓഫീസിൽ നിന്ന് അനുമതി വാങ്ങിയാൽ നിങ്ങളെ നിർത്തി കൊണ്ടുപോകാം അല്ലാതെ ഞാൻ വണ്ടി എടുക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. അത് കേട്ടതും കുറച്ചു യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ ഇപ്പൊ കാണിച്ചു തരാമെന്നു പറഞ്ഞു ബസിനുള്ളിൽ നിന്നും ഇറങ്ങി.

അങ്ങനെ കുറേ സമയം സ്റ്റാൻഡിനുള്ളിൽ വലിയ ബഹളം. അവസാനം കുറച്ചു കഴിഞ്ഞു ഡിപ്പോയിൽ നിന്നും ഒരു അറിയിപ്പ്. ചാലക്കുടി ഭാഗത്തേക്ക്‌ ഒരു ബസും ഇനി സർവീസ് നടത്തുന്നില്ല യാത്രക്കാർ മറ്റു മാർഗം നോക്കണമെന്ന്. അത് കേട്ടതും തൃശ്ശൂർ ഡിപ്പോയിൽ യാത്രക്കാരും ഉദ്യാഗസ്ഥരും തമ്മിൽ പൊരിഞ്ഞ അടി. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു തൃശ്ശൂർ ഡിപ്പോയിൽ നിന്നും അടുത്ത അറിയിപ്പ് ചാലക്കുടി ഭാഗത്തേക്കുള്ള എല്ലാ ബസുകളും സ്റ്റാൻഡിൽ നിന്നും ഉടൻ പുറപ്പെടേണ്ടതാണ്. മാത്രമല്ല കോട്ടയം വഴി ഉള്ള എല്ലാ വണ്ടികളും എറണാകുളം കൊല്ലം വഴി പോവാനും പറഞ്ഞു. തൃശ്ശൂർ SM അവിടെ നിന്നും സമയം വെച്ച് തന്നു. അങ്ങനെ ഒരുവിധം 04:30ഓടുകൂടി തൃശ്ശൂർ നിന്നും യാത്ര തിരിച്ചു. പോകുന്ന വഴി കണ്ടാൽ ഭയമാകുന്ന രീതിയിൽ റോഡ് മുഴുവൻ വെള്ളം കയറി കിടക്കുന്നു. പക്ഷേ നമ്മുടെ KSRTC ഡ്രൈവർമാർക്ക് അതൊന്നും ഒരു പുത്തരിയെ അല്ലായിരുന്നു. ഓരോ വെള്ളകെട്ടുകളും താണ്ടി കടക്കുമ്പോഴും ബസിനുള്ളിൽ നിന്നും യാത്രക്കാരുടെ കൈയ്യടികളും ആർപ്പുവിളികളും ഉയർന്നു വന്നു.

അങ്ങനെ അവസാനം 7:00 മണിയോട് കൂടി ചാലക്കുടി ഡിവൈൻ എത്തി. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ കൂടെ വന്ന എറണാകുളം ജലജ വെള്ളത്തിനു നടുവിൽ പണിമുടക്കി. അതിൽ നിന്നും യാത്രക്കാർ ഇറങ്ങി അരയോളം വെള്ളത്തിൽകൂടി നടക്കാൻ തുടങ്ങി. തൊട്ടു പുറകിൽ ചെങ്ങന്നൂർ സൂപ്പർ ഫാസ്റ്റ് വന്നതോടുകൂടി വെള്ളത്തിൽ ഭയങ്കര ഓളമടിക്കാൻ തുടങ്ങി. വെള്ളത്തിൽ യാത്രക്കാർ നടക്കുന്നത് കണ്ടു നമ്മുടെ ചെങ്ങന്നൂർ സൂപ്പർ ഫാസ്റ്റിലെ ഡ്രൈവർ വണ്ടി സ്ലോ ചെയ്തു. അതോടെ അതിന്റെ കാര്യത്തിലും ഒരു തീരുമാനമായി. അങ്ങനെ രണ്ടു വണ്ടികൾ വെള്ളത്തിലും ബാക്കി ഒൻപതു വണ്ടികൾ കരയിലും. വെള്ളത്തിൽ രണ്ടു വണ്ടികൾ മുങ്ങിയത് കണ്ടപ്പോൾ അവിടുത്തെ നാട്ടുകാർ ഇനി ഒരു വണ്ടിയും അടുത്ത വെള്ളക്കെട്ടിലൂടെ പോകണ്ടാ എന്ന് കർശനമായി പറഞ്ഞു. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.

കുറേ ആളുകൾ വന്നു അവിടെ കുടുങ്ങി കിടന്ന യാത്രക്കാരുടെ എണ്ണവും എടുത്തു പോയി. കുറച്ചു കഴിഞ്ഞു അവർ പറഞ്ഞു ഇനി വെള്ളം മാറാതെ ഇവിടെ നിന്നും പോകാൻ പറ്റില്ല. വെള്ളം പോകാൻ മൂന്ന് ദിവസം എങ്കിലും എടുക്കും. അതുകൊണ്ട് യാത്രക്കാർക്ക് അടുത്തുള്ള ഒരു പള്ളിയിൽ കഴിയാനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്. എല്ലാരും അവരുടെ കൂടെ പോകണം. ഇപ്പോഴാണെങ്കിൽ ഒരു ചെറു വള്ളത്തിൽ നിങ്ങളെ പള്ളിയിൽ എത്തിക്കാമെന്നും പറഞ്ഞു. അത് കേട്ടതും അപ്പോൾ തന്നെ ഒരു എൺപത് ശതമാനം ആളുകളും അവരുടെ കൂടെ പോയി. ബാക്കി ഉള്ള ആളുകൾ എന്തൊക്കെ വന്നാലും KSRTC അവരെ ലക്ഷ്യസ്ഥാനത്തു എത്തിക്കുമെന്ന് വിശ്വസിച്ചു ബസിൽ തന്നെ ഇരുന്നു. പക്ഷേ അവരുടെ വിശ്വാസം രക്ഷിക്കാൻ അവിടുത്തെ നാട്ടുകാർ സമ്മതിച്ചില്ല എന്നുള്ളതാണ് സത്യം.

അപ്പോഴേക്കും അവിടുള്ളവരുടെ എല്ലാ യാത്രക്കാരുടെ ഫോണിലെയും ചാർജ് തീർന്നിരുന്നു. അവിടെയും RPC 969 KSRTC കൊല്ലൂർ മൂകാംബിക – കൊട്ടാരക്കര ശബരി സൂപ്പർ ഡീലക്സ് അവരെ രക്ഷിച്ചു. അവിടെ ഉള്ള പതിനൊന്നു ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ഫോൺ ചാർജ് ചെയ്യാൻ ആകെ ആശ്വാസമായത് നമ്മുടെ കൊട്ടാരക്കര ശബരി ആയിരുന്നു. തൊട്ടു പിറകിൽ വേളാങ്കണ്ണി – ചങ്ങനാശ്ശേരി സൂപ്പർ എക്സ്പ്രസ് ഉണ്ടായിരുന്നെങ്കിലും അതിൽ ഇൻവെർട്ടർ ഇല്ലാതിരുന്നതിനാൽ ചാർജിങ് സൗകര്യം ഇല്ലായിരുന്നു. അപ്പോഴാണ് നമ്മുടെ രാജേഷ് സർ ചാർജ് തീർന്ന ഫോണുമായി “ഈ ബസിൽ ചാർജ് ചെയ്യാൻ പറ്റുമല്ലോ ഈ ഫോൺ ഒന്ന് ചാർജ് ചെയ്യൂ, കണ്ട്രോൾ റൂമിലും സോണൽ ഓഫിസിലും അറിയിച്ചിട്ടുണ്ട്, അവർ തിരിച്ചു വിളിക്കും.” എന്ന് പറഞ്ഞു വന്നത്. അങ്ങനെ ഫോൺ ഒരുവിധം ചാർജ് ആയി സർ എവിടെയൊക്കയോ വിളിച്ചു. അപ്പോൾ സാറിനോട് എങ്ങനെയെങ്കിലും അങ്കമാലി ഡിപ്പോയിൽ തിരിച്ചെത്താൻ പറഞ്ഞു. പക്ഷേ സർ പറഞ്ഞ മറുപടി ഞങ്ങളെ എല്ലാം സത്യത്തിൽ ഞെട്ടിച്ചു. എന്നെ വിശ്വസിച്ചു ഇവിടെ നിൽക്കുന്ന പതിനൊന്നു ബസിലെ ജീവനക്കാർ ഇവിടെയുണ്ട്. അവരെ ഇവിടെ നിർത്തി ഞാൻ എന്തായാലും വരാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു സാറിന്റെ മറുപടി.

അങ്ങനെ ആ പതിനൊന്നു ബസിലെ ജീവനക്കാരും സാറും പിന്നെ ഞങ്ങളും ആ രാത്രി ആ ബസിൽ കഴിച്ചുകൂട്ടി. ഒടുവിലാണ് അറിഞ്ഞത് അങ്കമാലി ഡിപ്പോയിൽ ആളില്ലാത്തതിനാൽ ഡ്യൂട്ടി കഴിഞ്ഞു പോയ സാറിനോട് തിരിച്ചു വരാമോ എന്ന് ചോദിക്കുകയും വരാമെന്നു അദ്ദേഹം സമ്മതിക്കുകയുമായിരുന്നു. പാവം പെട്ടു പോയി. അങ്ങനെ ആ രാത്രി കടന്നുപോയി പിറ്റേന് രാവിലെ ആയപ്പോൾ ബസിനുള്ളിൽ കഴിയുന്നത് അത്ര എളുപ്പമല്ലെന്ന് മനസിലാക്കി ബാക്കി യാത്രക്കാരും ക്യാമ്പിലേക്ക് മടങ്ങി. അപ്പോഴാണ് ഞങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചത്. തൊട്ടു അടുത്ത് ഡിവൈൻ ഹോസ്റ്റലിൽ മുകളിലെ നിലയിൽ പെട്ടു പോയ കുറേ ചെറുപ്പക്കാർ. അവരെ രക്ഷിക്കാൻ അക്ഷരാർത്ഥത്തിൽ ഒരു വഴിയും അവിടെ ഇല്ലായിരുന്നു. ഇന്ത്യൻ നേവിയുടെ ഹെലികോപ്റ്ററിൽ കൊണ്ടുവരുന്ന ഭക്ഷണവും വെള്ളവും മാത്രമായിരുന്നു അവരുടെ ഏക ആശ്വാസം. സമയം കഴിയുംതോറും ഞങ്ങളുടെ നില അതീവ ഗുരുതരം ആയികൊണ്ടിരുന്നു. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ഒരു വഴിയുമില്ല. വിശപ്പിന്റെ വിളി മറ്റൊരു വശത്തു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ നേവിയുടെ ഹെലികോപ്റ്റർ ആഹാരവുമായി ഡിവൈനിൽ എത്തി. പൈലറ്റ് ഹെലികോപ്റ്റർ റോഡിൽ ഇറക്കാൻ നോക്കിയെങ്കിലും കാറ്റു മൂലം അവിടെ ഉള്ള ഇലക്ട്രിക് പോസ്റ്റുകളും മരങ്ങളും ആടിഉലയാൻ തുടങ്ങി. എന്തിനേറെ പറയുന്നു നമ്മുടെ KSRTC ബസ് വരെ ആ കാറ്റിൽ ആടാൻതുടങ്ങി. അതുമനസിലാക്കി പൈലറ്റ് വീണ്ടും ഹെലികോപ്റ്റർ മുകളിലേക്കു ഉയർത്തി. എന്നിട്ട് റോപ്പ് വഴി ആഹാരസാധനങ്ങൾ താഴേക്കു എത്തിച്ചു. അതുപോലെ തൊട്ടു അടുത്ത ഡിവൈൻ ഹോസ്റ്റലിലും റോപ്പ് വഴി നേവി ആഹാരങ്ങൾ എത്തിച്ചു. ഓരോതവണ ഹെലികോപ്ടറിന്റെ ശബ്ദം കേൾക്കുമ്പോഴും ടെറസിന്റെ മുകളിൽ കയറി ചുമന്ന തുണിയും ടോർച്ചും കാണിക്കുന്ന ഹോസ്റ്റലിൽ ഉള്ളവരുടെ കാഴ്ച ശെരിക്കും വേദനാജനകമായിരുന്നു.

അങ്ങനെ ഒരുവിധം ഉച്ചയായപ്പോൾ നമ്മുടെ രാജേഷ് സർ അങ്കമാലി സർക്കിൾ ഇൻസ്‌പെക്ടർ സാറിനെ വിളിച്ചു. അവിടെ മൊബൈൽ റേഞ്ച് വളരെ കുറവായിരുന്നതിനാൽ സംഭാഷണം വളരെ ദുഷ്കരമായിരുന്നു. എന്നാലും സർ ഒരുവിധം കാര്യങ്ങളൊക്കെ സർക്കിൾ ഇൻസ്പെക്ടറിനെ അറിയിച്ചു. ഒരു ഇമ്പോർട്ടന്റ് കാൾ വരുന്നെന്നും തിരിച്ചു വിളിക്കാമെന്നുമായിരുന്നു സർക്കിൾ ഇൻസ്പെക്ടറിന്റ മറുപടി. വളരെ ഏറെ കാത്തിരുന്നിട്ടും പോലീസിന്റെ ഭാഗത്തു നിന്ന് ഒരു കോളും ലഭിച്ചില്ല. അതുകൊണ്ട് നമ്മുടെ രാജേഷ് സർ നേരിട്ട് ചെന്ന് അവിടുത്തെ നാട്ടുകാരെ വിവരങ്ങൾ ധരിപ്പിച്ചു. പക്ഷേ നിങ്ങളുടെ സ്വന്തം റിസ്കിൽ പൊയ്ക്കോണം എന്തേലും സംഭവിച്ചാൽ അവർ ഉത്തരവാദികൾ ആയിരിക്കില്ല എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം. അങ്ങനെ കുറേനേരത്തെ സംവാദത്തിനു ശേഷം നാട്ടുകാരും ഞങ്ങളുടെ കൂടെ കൂടി. ഇപ്പോൾ വെള്ളം കുറച്ചു കുറഞ്ഞിട്ടുണ്ടെന്നും സുഖമായി ബസിനു പോകാമെന്നും അവർ അറിയിച്ചു.

ഇത് കേട്ടതും ഒരു ലോറി ഡ്രൈവർ തന്റെ വണ്ടി എടുത്തു സുഖമായി ആ വെള്ളത്തിലൂടെ പോയി. അങ്ങനെ മുൻപിൽ കിടന്ന തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിലെ ഡ്രൈവറോട് രാജേഷ് സർ വണ്ടി എടുക്കാൻ പറഞ്ഞു. പക്ഷേ പുള്ളി വണ്ടി എടുക്കാൻ വിസമ്മതിച്ചു കാരണം വണ്ടി വെള്ളത്തിൽ തിരിയുന്ന ഭാഗത്തു ഒരു ടാങ്കർ ലോറി ബ്രേക്ക്‌ ഡൌൺ ആയി കിടക്കുണ്ടായിരുന്നു. അതുകൊണ്ട് വെള്ളത്തിലൂടി പോകുമ്പോൾ ബസിന്റെ സൈഡ് ലോറിയിൽ തട്ടുമോ എന്ന് എല്ലാ ഡ്രൈവർമാർക്കും ഒരു ചെറിയ ഭയം. അഥവാ തട്ടിയാൽ പിന്നെ ആ വെള്ളത്തിൽ പെട്ടുപോകും എന്നുള്ളത് വാസ്തവം ആയിരുന്നു. വണ്ടി ഒന്നും തട്ടില്ല നിങ്ങൾക്ക് സുഖമായി പോവാം ലോറി പോകാമെങ്കിൽ ബസിനും പോകാമെന്നു അവിടുത്തെ നാട്ടുകാർ എല്ലാ ഡ്രൈവർമാരോടും പറഞ്ഞു. പക്ഷേ ആരും വണ്ടി എടുക്കാൻ തയ്യാറായില്ല. അപ്പോഴാണ് അവിടെ ഉള്ളവരെ എല്ലാം ഞെട്ടിച്ചുകൊണ്ട് ആർക്കും വയ്യാങ്കിൽ മാറ് ഞാൻ വണ്ടി എടുക്കാം എന്ന് പറഞ്ഞു നമ്മുടെ കൊട്ടാരക്കര ശബരിയുടെ സുന്ദരനും സുശീലനും സൽസ്വഭാവിയുമായ എക്സിക്യൂട്ടീവ് ഡ്രൈവർ (അങ്ങനെ തന്നെ എഴുതണമെന്നു ഞങ്ങളോട് പ്രേത്യേകം പറഞ്ഞു ) PC രമേശ്‌ അണ്ണൻ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു.

അങ്ങനെ ഞങ്ങളും രാജേഷ് സാറും അവിടെ കുടുങ്ങി കിടന്ന ഒരു പോലീസ് വാഹനം നിറയെ ഉള്ള പോലീസ് ക്യാമ്പിലെ ആളുകളുമായി വണ്ടി മുൻപോട്ടു നീങ്ങി. മറ്റു ഡ്രൈവർമാർ വിചാരിച്ചതുപോലെ അവിടെ ഒന്നും സംഭവിച്ചില്ല. വണ്ടി എങ്ങനൊക്കെയോ മറുകരയിൽ എത്തി. അവിടെ നിന്നും നേരെ അങ്കമാലി സ്റ്റാൻഡിലേക്ക് വണ്ടി കുതിച്ചു. അങ്ങനെ സ്റ്റാൻഡ് എത്താറായപ്പോൾ ദേ വീണ്ടും റോഡിൽ വെള്ളം കയറി കിടക്കുന്നു. അവിടെ ഉള്ളവരെ ഒരു ടോറസിൽ വെള്ളത്തിലൂടെ അപ്പുറം ഇപ്പുറം എത്തിക്കുകയാണ് അവിടുത്തെ ആളുകൾ. ഞങ്ങളെ കണ്ടതും അവർ ബസ് പോകില്ല യാത്രക്കാരെ അവർ ടോറസിൽ അക്കരെ എത്തിച്ചു തരാമെന്നും പറഞ്ഞു. ഇത് കേട്ടതും നമ്മുടെ PC ഒന്ന് ചിരിച്ചു. ഇതല്ല ഇതിനപ്പുറം വരെ ചാടി കടന്നവനാണീ PC രമേശ്‌ എന്നുള്ളതുപോലെ ഒരു ചിരി. അങ്ങനെ ഒരുവിധം ഞങ്ങൾ അവിടുത്തെ നാട്ടുകാരെ കാര്യം പറഞ്ഞു ബോധിപ്പിച്ചു. ലോറി പോകാമെങ്കിൽ ബസിനും സുഖമായി ഈ വെള്ളത്തിൽകൂടി പോകാമെന്നും പറഞ്ഞു. അപ്പോൾ അവർ ഞങ്ങൾക്ക് പോകാനുള്ള അനുമതി തന്നു.

തീയിൽ കുരുത്തത് വെയിലത്ത്‌ വാടില്ലല്ലോ. നമ്മുടെ PC സുഖമായിട്ടു ആ വെള്ളത്തിലൂടെ വണ്ടി അക്കരയിൽ എത്തിച്ചു. അരയോളം വെള്ളത്തിൽകൂടി വന്നവന് മുട്ടോളം വെള്ളം ഒരു പ്രശ്നമേ അല്ലല്ലോ. അങ്ങനെ ഒരുവിധം ഞങ്ങൾ അങ്കമാലി ഡിപ്പോയിൽ വന്നു ബസ് ഒതുക്കി ഇട്ടു. കുറേ സമയം കഴിഞ്ഞപ്പോൾ ബാക്കി ചാലക്കുടിയിൽ കിടന്ന ബസുകളും ജീവനക്കാരും അങ്കമാലി ഡിപ്പോയിൽ എത്തി. അപ്പോൾ തന്നെ അങ്കമാലി ഡിപ്പോ ആളുകളെ കൊണ്ട് നിറഞ്ഞു. പക്ഷേ അങ്കമാലി നിന്നും എറണാകുളം ഭാഗത്തേക്കുള്ള യാത്ര വളരെ ദുഷ്കരമായിരുന്നു അത്താണിയിൽ ഒരാൾ പൊക്കത്തിൽ വെള്ളം ആണെന്നും ഒരുകാരണവശാലും അതുവഴിയുള്ള യാത്ര നടക്കില്ലെന്നും ഡിപ്പോയിൽ നിന്നും അറിയിച്ചു. അങ്ങനെ വീണ്ടും ഒരു രാത്രികൂടി ഞങ്ങൾക്ക് ബസിൽ കഴിയേണ്ടി വന്നു. പക്ഷേ തലേന്നത് പോലെ അല്ലായിരുന്നു ഡിപ്പോയിലെ കാര്യങ്ങൾ. ഡിപ്പോ ആയതിനാൽ ആവിശ്യത്തിന് കഴിക്കാനും കുടിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യങ്ങൾ അവിടെ ഉണ്ടായിരുന്നു. അങ്ങനെ ആ രാത്രിയും ഞങ്ങൾ ഇരുട്ടിവെളുപ്പിച്ചു.

പിറ്റേന്ന് ഒരു ഉച്ചയായപ്പോൾ ചാലക്കുടി ഭാഗത്തെ വെള്ളം കുറഞ്ഞതിനാൽ അങ്കമാലി നിന്ന് തൃശ്ശൂർ ഭാഗത്തേക്ക്‌ ഒരു ട്രയൽ ബസ് വിടാൻ തീരുമാനിച്ചു. വീണ്ടും പ്രശ്നം. ബസ് ഓടിക്കാൻ ഡിപ്പോയിൽ ഡ്രൈവർ ഉണ്ട് പക്ഷേ കണ്ടക്ടർ ഇല്ല. അതിനും പരിഹാരമായി നമ്മുടെ രാജേഷ് സർ എത്തി. കണ്ടക്ടർ ആയി ഞാൻ പോകാമെന്നു പറഞ്ഞു. ഡിപ്പോയിൽ നിന്നും അങ്ങനെ ട്രയൽ ബസ് യാത്ര ആരംഭിച്ചു . വിജയകരമായി 9000 രൂപയോളം കളക്ഷനുമായി തിരികെ വന്നു. അപ്പോഴാണ് എറണാകുളം ഭാഗത്തു നിന്നും കുറേ ലോറികളും ബസുകളും ഒക്കെ വന്നത്. ആളുകളെ വളരെ ഏറെ സന്തോഷിപ്പിച്ചു ആ കാര്യം. ഡിപ്പോയിൽ അറിയിച്ചെങ്കിലും അവിടെ ഉള്ള ആളുകൾ എറണാകുളം ഭാഗത്തേക്ക്‌ ബസ് വിടില്ല എന്ന് തറപ്പിച്ചു പറഞ്ഞു. അതുപോരെ രണ്ടുദിവസമായി സഹികെട്ടു കുടുങ്ങി കിടക്കുന്ന യാത്രക്കാർക്ക് ദേഷ്യം വരാൻ തുടങ്ങി. ഡിപ്പോയും പരിസരവും ആകെ ബഹളം. തൃശ്ശൂർ ഡിപ്പോയിൽ ഉള്ളതിനേക്കാൾ പൊരിഞ്ഞ അടി ആയി.

അവിടെയും നമ്മുടെ രാജേഷ് സർ തന്റെ മനുഷ്യത്വമായ പ്രവർത്തനങ്ങൾ കൊണ്ട് യാത്രക്കാരെ തണുപ്പിച്ചു. നിങ്ങളെയെല്ലാം ഒരു കുഴപ്പവുംകൂടാതെ എറണാകുളം ഭാഗത്തേക്ക് എത്തിക്കുമെന്നും എല്ലാരും ശാന്തരായി ഇരിക്കണമെന്നും അദ്ദേഹം യാത്രക്കാരോട് പറഞ്ഞു. അങ്ങനെ ആ വഴക്ക് ഒരുവിധം അവസാനിച്ചു. വൈകിട്ടോടുകൂടി എല്ലാർക്കും പോകാനുള്ള സൗകര്യങ്ങൾ രാജേഷ് സർ തരപ്പെടുത്തി തന്നു. അങ്ങനെ വൈകുന്നേരം അങ്കമാലി ഡിപ്പോയിൽ നിന്നും ഓരോ ബസുകളും ലക്ഷ്യസ്ഥാനത്തേക്കു പറഞ്ഞു വിടുന്ന തിരക്കിനിടയിലും രാജേഷ് സർ ഞങ്ങൾക്ക് സാറിന്റെ നമ്പർ തരുകയും രണ്ടു ദിവസത്തിന് ശേഷം വിളിക്കണമെന്നും ഇനി എപ്പോഴെങ്കിലും ഡിപ്പോയിൽ വരുമ്പോൾ സാറിനെ വന്നു കാണണമെന്നും പറഞ്ഞാണ് ഞങ്ങളെ യാത്രഅയച്ചത്. ഇതിനടയിൽ മറക്കാൻ പറ്റാത്ത വേറൊരു സംഭവം ആണ് അങ്കമാലി SM ഷിബു സർ സ്വന്തം വീട് വെള്ളത്തിൽ അകപ്പെട്ടിട്ടുപോലും മാറി ഉടുക്കാൻ ഒരു തുണിപോലും ഇല്ലാതെ ഡിപ്പോയിൽ തന്നെ കിടന്നു. ഞങ്ങളോടൊപ്പം നിന്ന് എല്ലാ കാര്യത്തിലും ഞങ്ങളെ സഹായിച്ച അങ്കമാലി SM ഷിബു സാറിനെ ഞങ്ങൾ ഓർക്കുന്നു. അതുപോലെ തന്നെ ഇങ്ങനെ ഒരു ആവിശ്യം അറിയിച്ചപ്പോൾ ബസ് ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന കൊട്ടാരക്കര ഡിപ്പോയിലെ ജയകുമാർ സർ ഉൾപ്പടെ ഉള്ള എല്ലാ നല്ലവരായ ജീവനക്കാർക്കും നന്ദി അറിയിക്കുന്നു. ഇതുപോലെ ഉള്ള ജീവനക്കാർ ഉള്ളിടത്തോളം കാലം ജനങ്ങളുടെ മനസ്സിൽ എന്നെന്നും ഈ പ്രസ്ഥാനം വളരും. ഇനിയും ഇനിയും ഉയരങ്ങളിലേക്ക്.. ഇതുപോലെ ഉള്ള നല്ലവരായ എല്ലാ ജീവനക്കാരെയും ഓർത്തുകൊണ്ട് നിർത്തുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply