അട്ടപ്പാടി കാടുകളുടെ അധിപനായിരുന്ന “പീലാണ്ടി” എന്ന കോടനാട് ചന്ദ്രശേഖരൻ…!!

ലേഖകൻ – വിനു പൂക്കാട്ടിയൂർ. Photos : Vaijanth Kodanad & Respected Owner.

കാട്ടിലെ നായകൻ സിംഹമായിരിക്കാം, എന്നാൽ അട്ടപ്പാടി വനത്തിന്റെ നായകനും വില്ലനുമെല്ലാം പീലാണ്ടിയെന്ന കൊലകൊമ്പനായിരുന്നു. അട്ടപ്പാടി ആദിവാസിയൂരുകളും ജനവാസകേന്ദ്രങ്ങളും വനമേഖലയുമെല്ലാം കിടുകിടെ വിറപ്പിച്ചു താണ്ഢവമാടിയ ഒറ്റയാൻ.! അവനറിഞ്ഞും അറിയാതെയും പേരിലായ കൊലവിളികൾ ഒൻപത്. ഇതിൽ പീലാണ്ടിയെന്ന ഊരുമൂപ്പനെ കൊന്നതോടെ, അവനായി പിന്നീട് പീലാണ്ടി. അതിനു ശേഷം അവന്റെ കൊമ്പിൽ ചോരക്കറ പുരണ്ടതുമില്ല.

കാട്ടിലെ കായ്കനികളും ഈറ്റയും തീറ്റപ്പുല്ലുമെല്ലാം കഴിച്ചു വിശപ്പടങ്ങാതെ വരുമ്പോൾ, അവന്റെ ഉറച്ച നടയമരങ്ങൾ മനുഷ്യന്റെ കൃഷിസ്ഥലങ്ങളെ ലക്ഷ്യമാക്കി കുതിക്കും. കിട്ടിയതെല്ലാം വാരിവലിച്ചു തിന്നു, “ആന കയറിയ കരിമ്പിൻ തോട്ടം പോലെ” എന്ന പ്രയോഗം അടിവരയിട്ടുറപ്പിച്ചവൻ മടങ്ങും. ഒരിക്കലിറങ്ങിയ കൃഷിസ്ഥലത്തേക്ക് പിന്നീടവൻ വരില്ല. എന്നാൽ പീലാണ്ടി ഇറങ്ങിയ മണ്ണിലെല്ലാം പിന്നീട് പൊന്നുവിളഞ്ഞു. വിളവിനു നൂറുമേനി.! അങ്ങനെ കാടിന്റെ മക്കൾക്ക് പീലാണ്ടി വിളവ് തരുന്ന ദൈവമായി. സാക്ഷാൽ അന്നദാനപ്രഭു.!

അങ്ങെനെ അവൻ ഊരുകളിൽ ഭഗവാനായി വാഴ്ത്തപ്പെട്ടു. പീലാണ്ടിയെ കണികണ്ടിറങ്ങിയാൽ എല്ലാ കാര്യങ്ങളും മംഗളമായി ഭവിക്കുന്ന രീതിയിലേക്ക് വരെ കാര്യങ്ങളെത്തി. കാടിന്റെ മക്കളുടെ നിഷ്കളങ്ക മനസ്സിനുള്ളിൽ ദൈവീകമായ വീരാരാധനയായിരുന്നു പീലാണ്ടിയോട്.! “പീലിയാനേയ്” എന്നവർ സ്നേഹപൂർവ്വം അവനെ വിളിച്ചു. ഏതോ കൃഷിയിടത്തിൽ നിന്നവൻ കഴിച്ച മത്തങ്ങയുടെ കുരു പിണ്ഡത്തിൽ കൂടി പുറത്തു വന്നു. അത് വളർന്നപ്പോൾ മത്തൻ വള്ളിയിൽ പോലും വിളവിന്റെ നിറസമൃദ്ധി.! അവനെ ഇഷ്ടപ്പെടുന്ന മനുഷ്യരിൽ ചിലർ ചക്കയും പഴങ്ങളുമായി കാട് കയറി.

കാടുവിറപ്പിച്ചു വന്മരങ്ങൾ പിഴുതെറിഞ്ഞു മദയാനയായി കാട്ടിൽ വിരാജിച്ചിരുന്ന അവന്റെ മനസ്സിൽ, തന്നെ ഒറ്റപ്പെടുത്തിയവരോടുള്ള അടങ്ങാത്ത പകയാവാം അല്ലെങ്കിൽ ഭൂമിയുടെ അവകാശി താൻ മാത്രമാണെന്ന് കരുതുന്ന മനുഷ്യനോടുള്ള നിലനിൽപ്പിന്റെ പോരാട്ടമാവാം. എക്സൈസ് ഉദ്യോഗസ്ഥരുടെയും വനപാലകരുടെയും കണ്ണ് വെട്ടിച്ചു കാട്ടിൽ കയറി കള്ളവാറ്റും കഞ്ചാവ് കൃഷിയും നടത്തുന്നവരുടെ പേടിസ്വപ്നമായി മാറിയ ഒറ്റയാൻ.! ഊരിലും വനത്തിലും നിറഞ്ഞു നിന്നിരുന്ന പീലാണ്ടിയുടെ പുറത്ത് ആരോ ഒഴിച്ച ആസിഡ് കാരണം പൊള്ളി വ്രണമായി പഴുത്തൊലിച്ചു വേദന കടിച്ചമർത്തി കഴിഞ്ഞിരുന്ന മദയാന പിന്നെ മനുഷ്യരോട് എങ്ങെനെ പെരുമാറാനാണ്.! നിരന്തരം കല്ലും പടക്കവും പന്തവുമെറിഞ്ഞു ഒരു ജീവിയെ ആട്ടിയകറ്റാൻ ശ്രമിച്ചാൽ അതിനു ഭ്രാന്തു വന്നില്ലെങ്കിലെ അത്ഭുതമുള്ളൂ.

ജനവാസകേന്ദ്രങ്ങളിൽ നിത്യസന്ദർശകനായിമാറിയ കൊലകൊമ്പൻ. വീടുകളിലെ തൊടികളിലും പറമ്പിലും കയറിയവൻ തന്റെ മേൽക്കായ്മ പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. പിന്നെപ്പിന്നെ പീലാണ്ടി കാട്ടിലും നാട്ടിലും ചിരപരിചിതനായി.! ചക്ക കണ്ടാൽ വിടില്ല. ഇഷ്ടഭക്ഷണമാണ്. വീടുകളിലെ പ്ലാവ് മരത്തിൽ നിന്നും ചക്കയുടെ മണമടിച്ചാൽ പീലാണ്ടി കാടിറങ്ങിവരും. മുൻകാലുകൾ മരത്തിൽ പൊക്കി വച്ച്, പിൻകാലുകളിൽ ഭാരം താങ്ങി, ഒരഭ്യാസിയെപ്പോലെ തുമ്പികൊണ്ടു ചക്കപറിച്ചെടുത്തു അത് ചവച്ചരച്ചു തിന്നും.! ചക്കക്കാലം കഴിഞ്ഞാൽ പിന്നെ കുറെ ദിവസത്തേക്കവനെ കാണാതെയാവും. തമിഴ്‍നാട് അതിർത്തി വനമേഖലയായ മാങ്കരയിലും മറ്റും അവൻ അശ്വമേധത്തിനായി പോകും. പിന്നീട് പൊടുന്നനെ വീണ്ടും കാടിറങ്ങിവരികയും ചെയ്യും.

മനുഷ്യകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും മറ്റും പീലാണ്ടിയുടെ ശല്യം തുടർച്ചയായപ്പോൾ, അവനെതിരെ നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരുന്നത്. മനുഷ്യരില്ലാത്ത ഉൾവനങ്ങളിൽ വിരാജിക്കാൻ അധികകാലം അവനു താല്പര്യമില്ലായിരുന്നു. വനപാലകർ എത്ര ശ്രമിച്ചിട്ടും നാട്ടിലിറങ്ങുന്നതും ആക്രമണവും തടയാൻ കഴിയാതെ വന്നു.! അങ്ങനെ മനുഷ്യജീവന് ഭീഷണിയായ അവനെ പിടിക്കുവാൻ തന്നെ സർക്കാർ തീരുമാനമെടുത്തു. കാട്ടിൽ കയറി ആനപിടുത്തം നിരോധിച്ചശേഷം, പതിറ്റാണ്ടുകൾക്കിപ്പുറം പീലാണ്ടിയെന്ന കൊലകൊമ്പനുവേണ്ടി മയക്കുവെടിക്ക് തോക്കൊരുങ്ങി. അതിശക്തനായ, ആക്രമണകാരിയായ അവനെ പിടിക്കാൻ തമിഴ്‌നാട്ടിൽ നിന്നും വിദഗ്ധപരിശീലനം ലഭിച്ച നാല് കുങ്കിയാനകളെ അതിർത്തി കടത്തി രംഗത്തിറക്കി.! ആരോഗ്യവാനായ അവനൊന്നു മയങ്ങിക്കിട്ടാൻ തോക്കുകൾക്കു പോലും പലതവണ തീ തുപ്പേണ്ടി വന്നു.! ഒടുവിൽ കഴിഞ്ഞ വർഷം പീലാണ്ടിയെന്ന മദയാനയെ പിടികൂടി കോടനാട് ആനക്കളരിയിലെത്തിച്ചു. കാഴ്ച്ചയിൽ നാൽപ്പതോളം വയസ്സ് പ്രായമുള്ള പീലാണ്ടിയ്ക്ക് ചട്ടം പഠിപ്പിക്കുന്നത് അത്യന്തം ദുഷ്ക്കരമാണെന്നു പലരും വിധിയെഴുതി.

പീലാണ്ടി പോയതോടെ അട്ടപ്പാടിയിലെ ആദിവാസിയൂരുകൾ ഉറങ്ങിയപോലെയായി.! നിത്യജീവിതത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു അപ്പോഴേക്കും പീലാണ്ടി.! അവനെ കണ്ടു രാവിലെ പണിക്കു പോയിരുന്നവർ, തിരിച്ചു വരുമ്പോൾ കാട്ടിൽ നിന്നും മുഴങ്ങുന്ന അവന്റെ ചിന്നം വിളി, ഇതെല്ലം അവരുടെ നിഷ്കളങ്ക മനസ്സുകളിൽ വേദനയുണ്ടാക്കുക തന്നെ ചെയ്തു.! പീലാണ്ടിയെ പിടിക്കുന്നതിനും കൊണ്ടുപോകുന്നതിനും അവരിലെ ചിലരുടെ എതിർപ്പ് പരസ്യമായ രഹസ്യമായിരുന്നു. പിടിക്കുന്നതിന് മുൻപ് മാസങ്ങളോളം ശാന്തസ്വഭാവമായിരുന്നെന്നും, പീലാണ്ടി എന്നയാളെ ഇല്ലായ്മ ചെയ്തതിനു ശേഷം ഒരാളുടെ പോലും ജീവനെടുത്തിട്ടില്ലെന്നും പോലുള്ള അവകാശവാദങ്ങൾ ഉയർന്നുവന്നു. ദൈവീകമായ സ്ഥാനം നൽകി ആരാധിച്ചിരുന്ന ഊരുകളിലെ ജനങ്ങൾ, അവനെ ഒരുനോക്കുകാണാൻ കോടനാടെത്തി.! വനം വകുപ്പിന്റെ പ്രത്യേക അനുമതിപ്രകാരം സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു സംഘം പഴങ്ങളും അവന്റെ ഇഷ്ടഭക്ഷണങ്ങളുമായി അവനരികിലെത്തി. അവരുടെ ശബ്ദവും കൈവീശലുമെല്ലാം കണ്ടും കേട്ടും, ചട്ടക്കൂടിന്റെയുള്ളിൽ നിന്നുപോലും അവനവരെ തിരിച്ചറിഞ്ഞു.! അനങ്ങാതെ അവരെത്തന്നെ നോക്കി നിന്നു.!

ഒരുവർഷത്തിലധികം കാലം കോടനാട് ആനക്കളരിയിൽ അവൻ ചട്ടം പഠിച്ചു.! പിന്നീട് പുറത്തിറങ്ങി. അങ്ങെനെ പീലാണ്ടി “കോടനാട് ചന്ദ്രശേഖരൻ” ആയി.! നാല്പതോളം വയസ്സ് പ്രായമുള്ള അവനെ പുതിയ ചന്ദ്രശേഖരനാക്കിമാറ്റിയതിൽ ആനക്കളരിയിലെ ചട്ടക്കാരുടെ മികവിനെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. കുളിച്ചു കുറിയും തൊട്ടു അനുസരണയുള്ള കുട്ടിയായി കോടനാടിന്റെ മണ്ണിൽ ചന്ദ്രോദയമായി നിൽക്കുന്നു പഴയ പീലാണ്ടിയെന്ന പുതിയ ചന്ദ്രശേഖരൻ.!

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply