സിക്ക് ശക്തിയുടെ ഉദയവും സിക്ക് ഗുരുക്കന്മാരും..

ലേഖനം എഴുതി തയ്യാറാക്കിയത് – Mahesh VS.

ഭാരതത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാനമായ ഒരു പങ്ക് സിക്കുകാർ വഹിച്ചിട്ടുണ്ട്. ബാബറുടെ സമകാലികനായ ഗുരുനാനാക്കാണ് (1468-1538) സിക്ക് മതസ്ഥാപകൻ .15-ഉം 16-ഉം നൂറ്റാണ്ടുകളിൽ ഇന്ത്യയിലുടനീളം സ്വാധീനം ചെലുത്തിയ മത നവോദ്ധാനത്തിന്റെ ഒരു ഭാഗമായിട്ടാണ് ഈ പുതിയ മതം രൂപം കൊണ്ടത്. രാഷ്ട്രീയ പ്രക്ഷോഭമല്ല മറിച്ച് ഹിന്ദു മത പുനരുദ്ധാരണവും സാമൂഹികപരിഷ്കരണവുമായിരുന്നു ഗുരുനാനാക്കിന്റെ ജീവിതോദ്ദേശ്യം . പുരോഹിതന്മാരുടെ കാപട്യത്തിൽ വെറുപ്പ് തോന്നിയ അദ്ദേഹം എല്ലാ മതങ്ങളും പൊതുവായി സ്വീകരിച്ച തത്വങ്ങൾ പഠിക്കുവാൻ ആത്മാർഥമായി ശ്രമിച്ചു. ഇന്നത്തെ പാകിസ്താനിലെ തൽവണ്ടി എന്ന സ്ഥലത്താണ് നാനാക്ക് ജനിച്ചത്. മുസ്ലീങ്ങളുടെ പുണ്യസ്ഥലമായ മക്കയും ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളും അദ്ദേഹം ഒരുപോലെ സന്ദർശിച്ചു . ഹിന്ദുമതത്തിലേയും ഇസ്ലാംമതത്തിലേയും അന്നത്തെ പുരോഹിത കാപട്യങ്ങൾ അദ്ദേഹത്തിന് ഒരുപോലെ വെറുപ്പുളവാക്കി. അതിന്റെഅദ്ദേഹ ഫലമായാണ് നാനാക്ക് ഒരു പുതിയ മതം സ്ഥാപിച്ചത്.

സിക്കുമത തത്ത്വങ്ങൾ : സിക്കുമതത്തിന്റെ അടിസ്ഥാനപ്രമാണം ഏകദൈവവിശ്വാസമാണ്. ബിംബാരാധനയ്ക്കും തീർത്ഥാടനത്തിനും അത് എതിരാണ്. ജനന-മരണ സംബന്ധമായി ആചരിച്ചു വരാറുള്ള അശുദ്ധവും അത് അംഗീകരിക്കുന്നില്ല. സിക്കുമതം ജാതിവ്യവസ്ഥയെ അതിരൂക്ഷമായി എതിർക്കുന്നു. അതുപോലെതന്നെ ബ്രാഹ്മണമേധാവിത്വത്തെയും. സർവലോക സാഹോദര്യം സിക്കു മതത്തിൻറെ മൗലിക ആശയമാണ്. ജനങ്ങളിൽ സന്മാർഗബോധം വളർത്തുന്നതിന് നാനാക്ക് പ്രത്യേകം ശ്രദ്ധിച്ചു. ധാർമ്മിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ജീവിതം നയിക്കാൻ അദ്ദേഹം തന്റെ അനുയായികളെ ഉദ്ബോധിപ്പിച്ചു. മദ്യം, പുകവലി മുതലായവ വർജ്‌ജിക്കുവാനും സതി അനുഷ്ഠിക്കാതിരിക്കാൻ പ്രേരിപ്പിക്കുവാനും നാനാക്ക് തന്റെ അനുയായികൾക്ക് പ്രചോദനം നൽകി. ഈ നവീനാശയങ്ങളിൽ ആകൃഷ്ടരായി അതിന്റെ അനുഭാവികളും അനുയായികളുമായിത്തീർന്നവരാണ് സിക്കുമതവിശ്വാസികൾ. ഗുരുനാനാക്ക് സ്ഥാപിച്ച ഈ മതം അദ്ദേഹത്തിന്റെ കാലശേഷവും ഒരു പ്രബല ശക്തിയായി രൂപാന്തരം പ്രാപിച്ചു.

ഗുരുനാനാക്കിന്റെ പിൻഗാമികൾ : പ്രഗൽഭരായ നാലു ഗുരുക്കന്മാർ നാനാക്കിനെത്തുടർന്ന് സിക്കുമതത്തെ ശക്തമാക്കുവാൻ വളരെയധികം പ്രയത്നിച്ചു. ഗുരു അംഗദ്, ഗുരു അമർദാസ്, ഗുരു രാംദാസ് ഗുരു അർജ്‌ജുൻ എന്നിവരാണവർ . അമൃതസരസ്സ് നിർമ്മിച്ചത് അക്ബറുടെ സമകാലികനായ ഗുരു രാംദാസാണ് . അതിനടുത്ത് സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ചതിനെത്തുടർന്ന് അമൃതസരസ്സ് സിക്കുകാരുടെ പുണ്യസ്ഥലം എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ചു. ഗുരു അർജ്ജുന്റെ കാലത്താണ് സിക്കു മതഗ്രന്ഥമായ ‘ആദി ഗ്രന്ഥ്’ രചിക്കപ്പെട്ടത്. സിക്കുമതത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും അദ്ദേഹം അടിത്തറപാകി.

ഇത്രയുമായതോടെ ഒരു വൈദിക ഭരണത്തിനാവശ്യമായ എല്ലാ ഘടകങ്ങളും പൂർത്തിയായി .എല്ലാവർക്കും സ്വീകാര്യമായ ഒരു മതസംഹിതയും ഒരു പുണ്യസ്ഥലവും ഒരു നേതാവും സിക്കുകാർക്ക് ഒത്തു കിട്ടി. സാമ്പത്തിക ഭദ്രതയും കൈവന്നു കഴിഞ്ഞിരുന്നു. ഗുരുവിന്റെ ശക്തിയും പ്രതാപവും വർദ്ധിച്ചതോടെ സിക്കുമതം പഞ്ചാബിലെ രാഷ്ട്രീയരംഗത്ത് ഗൗനിക്കപ്പെടേണ്ട ഒരു ഘടകമായിത്തീർന്നു. ഗുരു അർജ്ജുനുമായുള്ള ബന്ധം മോഹിച്ച് ലാഹോറിലെ ദിവാനായിരുന്ന ചന്ദ്‌ഷാ അദ്ദേഹത്തിന്റെ മകളെ ഗുരുവിന്റെ പുത്രനു വിവാഹം ചെയ്തുകൊടുക്കാൻ ആഗ്രഹിച്ചു. ഗുരു അർജ്ജുൻ ഈ നിർദ്ദേശം നിരാകരിച്ചതിനാൽ കുപിതനായ ദിവാൻ ഗുരുവിനെതിരായി തിരിഞ്ഞു. അദ്ദേഹത്തിന്റെ വധശിക്ഷയ്ക്ക് കൂട്ടുനിന്നു. ജഹാംഗീർ ഗുരു അർജ്ജുനെ രാജ്യദ്രോഹം കുറ്റം ചുമത്തിയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. പഞ്ചാബിന്റെ അനന്തര ചരിത്രത്തിന്റെ ഗതി നിർണ്ണയിക്കുന്നതിന് ഈ സംഭവം കുറച്ചൊന്നുമല്ല പങ്ക് വഹിച്ചിട്ടുള്ളത്.

ഗുരു ഹർഗോവിന്ദ്  : ഗുരു അർജ്ജുന്റെ മരണശേഷം ഗുരുവായി അവരോധിക്കപ്പെട്ട ഗുരു ഹർഗോവിന്ദ് ഗുരുപാദത്തിന്റെ സ്വഭാവത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്തി. തന്റെ അനുയായികളുടെ ഇടയിൽ ധൈര്യവും ഉത്സാഹവും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഗുരുവിൻറെ അനുയായികൾ അദ്ദേഹത്തിന് സമ്മാനമായി യുദ്ധസാമഗ്രികളും കുതിരകളും മറ്റും കാഴ്ചവെക്കണമെന്നത് നിർബന്ധമാക്കി. ഹർഗോവിന്ദിൻെറ കാലത്ത് ഗുരുവിൻെറ ജീവിത രീതിയിൽ തന്നെ സാരമായ മാറ്റം സംഭവിച്ചു. കുടകൾ, വാൾ, മുദ്ര മുതലായ രാജകീയ ചിഹ്നങ്ങൾ ഗുരുവിൻറെ പദവിക്ക് മാറ്റുകൂട്ടി. ഗുരുവിനെ സംബോധന ചെയ്യേണ്ട രീതിയിലും അദ്ദേഹം പരിഷ്കാരങ്ങൾ വരുത്തി. സ്വയരക്ഷയ്ക്ക് വേണ്ടി ഒരു ചെറിയ സൈന്യത്തെ അദ്ദേഹം സജ്ജീകരിച്ചു സന്നദ്ധമാക്കി നിറുത്തി. ശത്രുക്കളിൽ നിന്നും സിക്ക്മതത്തെ രക്ഷിക്കാൻവേണ്ടി സദാ സന്നദ്ധനായിരിക്കണമെന്നും വേണ്ടിവന്നാൽ ജീവൻ വെടിഞ്ഞും യുദ്ധം ചെയ്യാൻ തയ്യാറാകണമെന്നും അദ്ദേഹം സ്വന്തം അനുയായികളെ അനുസ്മരിപ്പിച്ചു. സിക്കുകാരുടെ വെറുമൊരു ആത്മീയ നേതാവ് എന്നതിലുപരി രാഷ്ട്രീയ നേതാവായി ഉയർന്ന ആദ്യത്തെ ഗുരുവാണ് ഹർഗോവിന്ദ്. സൈനിക പ്രവർത്തനങ്ങളിലേർപ്പെട്ട ആദ്യത്തെ ഗുരുവും അദ്ദേഹംതന്നെയാണ്. ഹരിഗോവിന്ദിനു ശേഷം സിക്കുകാർ വെറുമൊരു സന്ന്യാസിവർഗ്ഗക്കാർ എന്നതിൽനിന്നും വളർന്ന് പഞ്ചാബിലെ ഒരു മുഖ്യരാഷ്ട്രീയ ശക്തിയായി രൂപംകൊണ്ടു.

തേജ് ബഹദൂർ : ഹർറായിയാണ് ഹർഗോവിന്ദ് ശേഷം ഗുരുവായത്. ഹർറായിയുടെ മരണത്തെ തുടർന്ന് കേവലം ആറ് വയസ്സ് മാത്രം പ്രായമായ ഹർകിഷൻ ഗുരുവായി, വസൂരിദീനം പിടിപെട്ട് ഈ ബാലൻ മൃതിയടയുകയാൽ, തേജ് ബഹാദൂർ ഗുരുപദത്തിൽ അവരോധിക്കപ്പെട്ടു. അറംഗസീബിന്റെ മതനയത്തിനെതിരായി ഗുരു തേജ് ബഹദൂർ ശബ്ദമുയർത്തിയതിൽ കുപിതനായ അറംഗസീബ് അദ്ദേഹത്തെ മുഗൾ രാജധാനിയിലേക്ക് വിളിച്ച് ഇസ്ലാംമതം സ്വീകരിക്കാൻ നിർബന്ധിച്ചു. ഇതിന് തയ്യാറാകാത്തതിനാൽ തന്റെ ദിവ്യത്വത്തിന് നിതാനമായ തെളിവുകൾ കാണിച്ചു കൊടുക്കാൻ ഗുരു നിർബന്ധിതനായി. അറംഗസീബ് എന്ന ഭീഷണിക്ക് വഴങ്ങുന്ന അതിനു പകരം ഒരു രക്തസാക്ഷിയായി മരണം വരിക്കാൻ ആണ് അഭിമാനിയും ധീരനുമായ തേജ്ബഹദൂർ ആഗ്രഹിച്ചത്. സ്വന്തം ജീവരക്ഷയ്ക്കുവേണ്ടി മതം ബലികഴിക്കാൻ അദ്ദേഹം തയ്യാറായില്ല . തൻെറ പിതാമഹനായ അർജ്ജുനെപ്പോലെ തേജ്ബഹദൂറും ഒരു രക്തസാക്ഷിയായി. തേജ്ബഹദൂറിൻെറ ഈ വീരമരണം സിക്കുകാറിൽ മുഗളർക്കെതിരെ ഒടുങ്ങാത്ത വൈരാഗ്യം വളർത്താൻ കാരണമായി. അവർ ഇസ്ലാമിൻറെ ശത്രുക്കളായി മാറുകയും മുസ്‌ലിംകളുമായി പലപ്പോഴും യുദ്ധത്തിനൊരുമ്പെടുകയും ചെയ്തു.

ഗുരു ഗോവിന്ദ് സിംഗ് : തേജ്ബഹദൂറിൻെറ മരണത്തെത്തുടർന്ന് അദ്ദേഹത്തിൻെറ മകനായ ഗോവിന്ദ് സിങ് ഗുരുവായി. തൻെറ രാജ്യത്തോടും പിതാവിനോടും മുഗളർ ചെയ്ത കൊടും ചതിക്കു പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം ആദ്യമേ പ്രതിജ്ഞയെടുത്തിരുന്നു. ഈ വീരപരാക്രമിയുടെ നേതൃത്വത്തിൽ സിക്കുമതം ഒരു പുതിയ രൂപം കൈക്കൊണ്ടു. കേവലം പതിനഞ്ച് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഗോവിന്ദ്സിങ്ങിനു മുഗളരെ നേരിട്ടുള്ള യുദ്ധത്തിൽ തോൽപ്പിക്കുക എന്നത് ആദ്യകാലങ്ങളിൽ അസാധ്യമായിരുന്നു. സിക്കുകാരെ ഏകോപിച്ചു സംഘടിപ്പിക്കുന്നതിലും പട്ടാളച്ചിട്ടയിൽ അവരെ പരിശീലിപ്പിക്കുന്നതിനും അദ്ദേഹം ശ്രദ്ധപതിപ്പിച്ചു . 1695-ൽ സിക്കുകാരുടെ വിഖ്യാത സൈനിക സംഘടനയായ ‘ഖാൽസ’ സ്ഥാപിക്കുകയും മുഗളർക്കെതിരെ തുടർച്ചയായി സൈനിക നടപടികളിലേർപ്പെടുകയും ചെയ്തു.

1675 -1695 നുമിടയ്ക്കുള്ള കാലഘട്ടത്തിൽ സിക്കുകാരുടെ വൈകാരികോദ്ഗ്രഥനത്തെ ലക്ഷ്യമാക്കി ഗുരു ഗോവിന്ദ് സിംഗ് പല പരിഷ്കാരങ്ങളും ഏർപ്പെടുത്തി. സിക്കുകാർക്ക് പ്രത്യേകമായി മുദ്രകളും ആചാരാനുഷ്ഠാനങ്ങളും നിർദ്ദേശിച്ചു. തന്റെ അനുയായികളിൽ വ്യക്തമായ ഒരു ലക്ഷ്യബോധവും ഐക്യദാർഢ്യതാബോധവും ഉളവാക്കി. സിക്കുകാരുടെ ആഹാരം, വസ്ത്രധാരണം, ആരാധനമുറ എന്നിവയിലും അദ്ദേഹം പരിഷ്കാരങ്ങൾ നടപ്പിലാക്കി. ഒരോ സിക്കുകാരന്റെയും പേരിനോടൊത്തു ‘സിങ്‌’ എന്നു ചേർക്കുന്ന സമ്പ്രദായവും ഗോവിന്ദ്സിങ്ങാണ് തുടങ്ങിവച്ചത് . ഒരു കർഷക ജനതയായിരുന്ന സിക്കുകാരുടെ ശ്രദ്ധ ‘നുക’ത്തിൽ നിന്നും കൃപാണി(സിക്കുകാർ എപ്പോഴും കൊണ്ടു നടക്കുന്ന കഠാര / വാൾ)യിലേക്ക് തിരിച്ചുവിട്ട് കെട്ടുറപ്പും സമരവീര്യം ഉള്ള ഒരു സൈനിക സമുദായമാക്കി അവരെ രൂപാന്തരപ്പെടുത്തിയതിനുള്ള ബഹുമതിക്ക് ഗുരു ഗോബിന്ദ്സിങ് മാത്രമാണ് അർഹൻ. സിക്കു സമുദായത്തിന് ‘ഖൽസാ’ എന്ന നാമം കൊടുത്തതുകൊണ്ട് തന്നെ യുദ്ധം ചെയ്ത് വിജയം കൈവരിക്കാൻ മാത്രം ജനിച്ചവരാണ് തങ്ങളെന്നൊരു ബോധം അദ്ദേഹം അവരിൽ ഉളവാക്കി. ഗുരു ഗോവിന്ദ് സിങ്ങിൻെറ പരിശ്രമഫലമായി സിക്കുകാരിൽ ദേശീയബോധവും ആത്മാർപ്പണമനോഭാവവും രൂഢമൂലമാവുകയും ശത്രുക്കളോട് പടപൊരുതി മരിക്കുന്നത് ഏറ്റവും മഹത്തായ ജീവിതോദ്ദേശം ആയി അവർ സ്വീകരിക്കുകയും ചെയ്തു. പത്താമത്തെയും അവസാനത്തെയും ഗുരുവായ ഗോവിന്ദ് സിങ് വധിക്കപ്പെടുകയാണുണ്ടായത്. ഒരു കാലത്ത് വെറും കർഷകരായിരുന്നു സിക്ക് ജനത ഗുരു ഗോവിന്ദ് സിങിൻെറ മരണത്തിനു മുമ്പ് തന്നെ യുദ്ധതന്ത്രങ്ങൾ പ്രാവീണ്യം സിദ്ധിച്ചവരും ആയുധ സമ്പന്നരുമായ ഒരു ജനതയായി മാറിയിരുന്നു.

ബന്ദാ ബഹദൂർ : ഗുരു ഗോവിന്ദ്സിങ്ങിനെ തുടർന്ന് ഗുരു പദം അവസാനിച്ചു. തൻെറ മരണശേഷം സിക്കുകാരുടെ മതഗ്രന്ഥമായ ആദ്യഗ്രന്ഥിനെ ഗുരുവായി സ്വീകരിക്കുവാൻ ഗോവിന്ദ് സിംഗ് തൻെറ അനുയായികളെ ഉദ്ബോധിപ്പിച്ചിരുന്നു. എങ്കിലും ഗോവിന്ദസിങ് മതേതര കാര്യങ്ങളിൽ സിക്കുകാർക്ക് നേതൃത്വം നൽകുവാൻ ബന്ദാ ബഹദൂറിനെ നേതാവായി നിയമിച്ചിട്ടാണ് മരണമടഞ്ഞത്. മുഗളരും ബന്ദാബഹദൂറുമായി നിരന്തരം സംഘട്ടനങ്ങൾ ഉണ്ടായി. 1716-ൽ മുഗളർ ബന്ദായെ കീഴടക്കി, വധശിക്ഷക്ക് വിധേയമാക്കി. പക്ഷേ ഖാൽസയുടെ മനോവീര്യം നശിപ്പിക്കാൻ മുഗളർക്കു സാധിച്ചില്ല . നാദിർഷായുടെ ആക്രമണകാലത്ത് പഞ്ചാബിൽ നിലനിന്നിരുന്ന രാഷ്ട്രീയ അരാജകത്വത്തിൽ നിന്നും സിക്കുകാർ ശരിക്കും മുതലെടുത്തു. 1758- ൽ അവർ ലാഹോർ പിടിച്ചെടുത്തു. 1764 – 1799 നുമിടയ്ക്ക് പഞ്ചാബിലെ പ്രമുഖ രാഷ്ട്രീയ ശക്തിയായി ‘ഖാൽസ്’ ഉയർന്നുവന്നു. പന്ത്രണ്ടോളം സിക്ക്പ്രധാനികൾ ചേർന്ന് മദ്ധ്യ പഞ്ചാബ് മുഴുവൻ വീതിച്ചെടുത്തു. 19 ആം ശതകത്തിലെ ആദ്യദശകങ്ങളിൽ രാജാരഞ്ജിത്ത് സിങ് ഇവരെ ഓരോരുത്തരെയായി ആക്രമിച്ച് കീഴടക്കി ഒരുകുടക്കീഴിൽ കൊണ്ടുവന്നതോടെ പഞ്ചാബ് ഒരു ഏകീകൃത സിക്ക് രാജ്യമായി രൂപംകൊണ്ടു. സിക്ക് യുദ്ധങ്ങളുടെ ഫലമായി ഈ രാജ്യം കാലാന്തരത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ലയിച്ചു.

ചില സിക്ക് വിശേഷങ്ങൾ

* സിഖുമതവിശ്വാസികൾ ധരിക്കുന്ന ഒരു തലപ്പാവാണ് ടർബൻ. സിക്കുമതവിശ്വാസത്തിൽ ഇതു പരമപ്രധാനമാണ്. സിക്കുമതപ്രവേശനം ലഭിച്ച എല്ലാ പുരുഷന്മാരും സ്ത്രീകളും ഇതു ധരിക്കേണ്ടത് നിർബന്ധമാണ്.
സിഖുകാർക്കിടയിൽ തലപ്പാവ് അവരുടെ അഭിമാനത്തെയും, സ്വയം ബഹുമാനത്തെയും, ഭക്തിയേയും, ആത്മീയതയെയും എല്ലാം കാണിക്കാൻ ടർബൻ ഉപയോഗിക്കുന്നു.

* ദിൽറുബ എന്ന സംഗീത ഉപകരണം വികസിപ്പിച്ചെടുത്തത് ഗുരു ഗോവിന്ദ് സിങ് ആണ്. * സിക്കുകാരുടെ പ്രശസ്തമായ നാടോടി നൃത്ത രൂപമാണ് ഭംഗ്റ. * വേദ കാലഘട്ടങ്ങളിൽ ഇന്നത്തെ പഞ്ചാബ് അറിയപ്പെടുന്നത് സപ്ത സിന്ധു എന്ന പേരിലാണ്.

* സത്ലജ്,രവി ബിയസ് , ഝലം, ചിനാബ് എന്നീ അഞ്ചു നദികളുടെ നാടായതുകൊണ്ടാണ് പഞ്ചാബിന് ആ പേര് ലഭിച്ചത്. *പുരാതന ഗ്രീക്കുകാർ പഞ്ചാബിനെ പെന്റാപൊട്ടാമിയ എന്ന പേരിലാണ് വിളിച്ചിരുന്നത്. * സിക്കുകാരുടെ ആയുധമായ കൃപാൺ എപ്പോഴും കൈവശം വയ്ക്കാൻ ഇന്ത്യൻ ഭരണ ഘടന അംഗീകാരം നൽകുന്നുണ്ട്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply