ചെമ്പിൽ വലിയ അരയൻ – എല്ലാവരും മറന്ന ഒരു ഇതിഹാസ നായകൻ…

അരയർ ഉൾപ്പെടുന്ന ധീവര വിഭാഗക്കാരുടെ പ്രാമാണികത്വത്തിന് സിന്ധുതടസംസ്കാരകാലത്തോളം പഴക്കമുണ്ട്. തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാരുടെ സൈന്യങ്ങളിൽ ഇവർ സൈന്യങ്ങളിൽ ഇവർ ഏറെയുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. രാജാക്കന്മാരുടെ അകമ്പടിക്കാരായും ഇവർ നിയോഗിക്കപ്പെട്ടിരുന്നു. രാജാക്കന്മാർ പള്ളിയോടങ്ങളിൽ എഴുന്നള്ളുമ്പോൾ ഓടങ്ങൾ നയിക്കുവാനും അകമ്പടി സേവിക്കുവാനും നിയോഗിക്കപ്പെട്ടിരുന്ന അരയപ്രമാണിമാരെ ‘വലിയഅരയൻ’ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നു.തിരുവിതാംകൂർ രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്നു ചെമ്പിൽ അനന്തപദ്മനാഭൻ വലിയ അരയൻ.

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ചെമ്പില്‍ തൈലംപറമ്പില്‍ വീട്ടില്‍ ഈച്ചരന്‍-കാളി ദമ്പതികളുടെ പുത്രനായിട്ടാണ് ചെമ്പിലരയന്റെ ജനനം. 922 മകരമാസത്തില്‍. അരയന്റെ പിതാവ് വില്ലേജ് സര്‍വേയറായിരുന്നു. എല്ലാവിധ ആയുധമുറകളുടെയും അഭ്യാസകേന്ദ്രമായിരുന്നു തൈലംപറമ്പ്. തറവാട്ടിലെ സ്ത്രീകള്‍പോലും അഭ്യാസികളായിരുന്നു. സ്വന്തം രാജ്യത്തെ പാരതന്ത്ര്യത്തില്‍നിന്ന് മോചിപ്പിക്കാന്‍ വേണ്ടി ജീവത്യാഗംചെയ്ത ആ ചരിത്ര നായകനെ സ്മരിക്കാന്‍ നാം എന്തുകൊണ്ടോ വൈകിപ്പോയി. ഓരോ സംഘടനകള്‍ക്കും നേതാക്കന്മാരെ സൃഷ്ടിക്കാന്‍ വെമ്പല്‍കൊള്ളുന്ന ഇന്നത്തെ തലമുറക്കും രാഷ്ട്രീയ നായകന്മാര്‍ക്കും ഈ ഇതിഹാസ നായകനെ മറവിയിലേക്ക് തള്ളിവിടാന്‍ കഴിഞ്ഞു. കാലം മാപ്പുകൊടുക്കാത്ത തെറ്റ്.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധര്‍മത്തിനെതിരെ ചരിത്രത്തിലെ ആദ്യത്തെ പോരാട്ടം നടത്തിയ ഐതിഹാസിക നായകനായ ചെമ്പില്‍ വലിയ അരയന്‍ കുങ്കുമാരന്‍ വലിയ പടത്തലവന്‍ എന്ന ധീരധീവര നായകനെ ഇപ്പോള്‍ ആര് സ്മരിക്കുന്നു! ചെമ്പില്‍ അരയന്റെ രക്തസാക്ഷിത്വത്തിന് 210 ലധികം വയസ്സ് തികഞ്ഞു കഴിഞ്ഞു. ബാലരാമവര്‍മ രാജാവ് കേരളം ഭരിച്ചിരുന്ന കാലത്തായിരുന്നു ചെമ്പില്‍ വലിയ അരയന്റെ പോരാട്ടം. വേലുത്തമ്പി ദളവയായിരുന്നു തിരുവിതാംകൂറിന്റെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. വേലുത്തമ്പിയെ ഭരണകാര്യങ്ങള്‍ ഏല്‍പ്പിച്ചത് അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരിയായ മെക്കാളെ പ്രഭുവിന് ഇഷ്ടമായിരുന്നില്ല. ബ്രിട്ടീഷുകാര്‍ ഇവിടെ വന്ന സമയത്ത് നമ്മുടെ നാട്ടുരാജ്യങ്ങളെ സംരക്ഷിക്കേണ്ടതായ ഉത്തരവാദിത്വംകൂടി അവര്‍ ഏറ്റെടുത്തിരുന്നുവല്ലോ? അങ്ങനെ നാട്ടുരാജ്യങ്ങളെ സംരക്ഷിക്കുന്നതിന് ഒരു തുക നല്‍കിയിരുന്നു. അതിന് കപ്പം എന്നുപറയും. നമ്മളെ സംരക്ഷിക്കുവാനുള്ള കരുത്ത് നമ്മളില്‍തന്നെയുള്ള കഴിവുള്ളവരെ ഏല്‍പ്പിക്കുവാനുള്ള ചിന്ത നമ്മുടെ വലിയ നാട്ടുരാജാക്കന്മാര്‍ക്കില്ലാതെ പോയി.

വേലുത്തമ്പി ദളവയെ ഭരണാധികാരം ഏല്‍പ്പിച്ചത് മെക്കാളെ പ്രഭുവിന് ദഹിച്ചിരുന്നില്ല. അദ്ദേഹം തിരുവിതാംകൂറിന്റെ കപ്പം ഇരട്ടിയായി ഉയര്‍ത്തി. ഈ നികുതിഭാരം താങ്ങാതെ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിനടിമകളായിത്തീര്‍ന്നു. ധീരനായ വേലുതമ്പി കപ്പം നിര്‍ത്തലാക്കിക്കൊണ്ട് ബ്രിട്ടീഷ് മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തു. ബ്രിട്ടീഷുകാര്‍ക്കെതിരായി യുദ്ധംചെയ്യാന്‍ വേലുതമ്പി അന്നത്തെ തിരുവിതാംകൂര്‍ സേനയുടെ നായകനായിരുന്ന ചെമ്പില്‍ വലിയ അരയനെ ചുമതലപ്പെടുത്തി. ഇന്നത്തെ ബോള്‍ഗാട്ടി പാലസായിരുന്നു മെക്കാളെ പ്രഭുവിന്റെ കോട്ട. 1808 ഡിസംബര്‍ 29 ന് ഓടിവള്ളങ്ങളുമായി അരയന്റെ നേതൃത്വത്തില്‍ സൈന്യം കോട്ടയിലേക്ക് കടന്നുകയറി. സൈന്യത്തിന്റെ ഹുങ്കാരം കേട്ട് മെക്കാളെ പലായനം ചെയ്തു. മെക്കാളെ പ്രഭു രക്ഷപ്പെട്ടു എങ്കിലും മറ്റു സൈന്യാധിപന്മാര്‍ അരയനെ വളഞ്ഞ് കോടതിയില്‍ ഹാജരാക്കി.

ഈ സമയത്ത് അവസാന ആഗ്രഹം ചോദിച്ച സമയത്ത് മകളെ കാണണം എന്നുപറഞ്ഞു. മകള്‍ വന്നു. അച്ഛനെ ഞങ്ങള്‍ വധിക്കുകയാണ് എന്നറിയിച്ചപ്പോള്‍ അച്ഛനെ വധിച്ചാല്‍ അച്ഛന്‍ തുടങ്ങിവച്ചതിനായി ഞാന്‍ പോരാടും എന്ന് ധൈര്യശാലിയായ മകള്‍ ‘കോമച്ചി’ പറഞ്ഞു. ഈ ധീരതയ്ക്കുമുന്നില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് തലകുനിക്കാതിരിക്കാനായില്ല. ചെമ്പില്‍ അരയന്‍ നടത്തിയ പോരാട്ടം ചരിത്രത്തിലെ നാഴികക്കല്ലാണ്.

ചെമ്പില്‍ അരയന്റെ പിന്‍മുറക്കാര്‍ ഡിസംബര്‍ 29 ചെമ്പില്‍ വലിയ അരയന്‍ കുങ്കുമാരന്‍ രക്തസാക്ഷി ദിനമായി ആചരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചില നടപടികള്‍ ഉണ്ടായി എങ്കിലും അതിന് തുടര്‍ച്ചയുണ്ടായില്ല. അരയനെ നാം വിസ്മരിച്ചുകൂടാ, ഇനിയെങ്കിലും. ആ ധീരയോദ്ധാവിനെ ആദരിക്കുവാന്‍ നാം തയ്യാറാവണം. ആ ധീരരക്തസാക്ഷിയുടെ പേരില്‍ ഒരു സ്മാരകവും അവിടെ ഉയര്‍ന്നില്ല. വലിയ അരയനെ എന്തുകൊണ്ടാണ് അംഗീകരിക്കാതിരുന്നത് എന്ന ഒരു ചോദ്യവുമായി രാഷ്ട്രീയക്കാരും സാംസ്‌കാരിക നായകന്മാരും മുന്നോട്ടുവന്നില്ല.

റസിഡന്റ് ലഹളയിൽ ജീവൻ ത്യാഗം ചെയ്ത വലിയ അരയന്റെ പേരിൽ ഒരു സ്മാരകം പോലും കേരളക്കരയിൽ ഉയർന്നില്ല എന്ന് മാത്രം അല്ല അദ്ദേഹത്തിന്റെ പിൻതലമുറക്കാരെ അപമാനിക്കുന്ന നടപടികൾ ആണ് പിന്നീട് കാണാൻ കഴിഞ്ഞത് . എരുമേലി റാന്നി മേഖലയിൽ വലിയ അരയന്റെ കുടുംബത്തിന് പതിച്ചു നൽകിയ ഇരുപതിനായിരം ഏക്കർ ഭൂമി 1928 ഇൽ സർ.സിപി. തിരിച്ചു പിടിക്കുകയും അത് സർക്കാരിൽ കണ്ടു കെട്ടുകയും ചെയ്തു . വലിയ അരയന്റെ തറവാട്ടു വീട് എങ്കിലും ചരിത്രസ്മാരകം ആയി നിലനിർത്തണം എന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടെങ്കിലും കേസിലും നൂലാമാലകളിലും പെട്ട് ചരിത്രസ്മാരകം ആകേണ്ടിയിരുന്ന തറവാട് അന്യാധീനപ്പെട്ടു പോയി .

ഒരു ഉജ്വലനായ ധീരസേനാനിയെ കേരള സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആ ഇതിഹാസ നായകനെ എല്ലാവരും മറന്നു. പക്ഷേ ഓര്‍ത്തിരിക്കേണ്ടതായ ചില സുവര്‍ണ നിമിഷങ്ങളുണ്ട്. അത് കാലം തങ്കലിപിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇനിയും വൈകിയിട്ടില്ല, ചെമ്പില്‍ വലിയ അരയനെ നമുക്ക് സ്മരിക്കാന്‍, ആദരിക്കാന്‍.

കടപ്പാട് -ജന്മഭൂമി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply