മാതാപിതാക്കൾക്ക് പ്രവാസിയായ മകൻ്റെ വക ഒരു വിമാനയാത്ര..

നമ്മളെ കഷ്ടപ്പെട്ടു വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് തിരികെ നമ്മൾ എന്താണ് കൊടുക്കുന്നത്? അവരുടെ ചെറിയ ചെറിയ സന്തോഷങ്ങൾക്കായി നിങ്ങൾ കുറച്ചു നേരമെങ്കിലും ചെലവഴിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളൊരു ഉത്തമ പുത്രൻ തന്നെ. അത്തരത്തിൽ തന്നെ വളർത്തി നല്ല നിലയിലെത്തിച്ച മാതാപിതാക്കൾക്ക് ഒരു സന്തോഷം എന്ന നിലയിൽ വിമാനയാത്ര സമ്മാനിച്ചിരിക്കുകയാണ് കൊല്ലം സ്വദേശിയായ നിമേഷ്. ആ സംഭവത്തെക്കുറിച്ചുള്ള നിമേഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഒന്നു നോക്കാം.

ഒരു പ്രചോദന കുറിപ്പ് – തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ ഇതു വായിക്കുന്നവർക്ക് ഒരു പ്രചോദനത്തിനു വേണ്ടിയാകട്ടെ ഈ പോസ്റ്റ്. അല്ലാതെ ലൈക് വാങ്ങുന്നതിനോ മറ്റു പബ്ലിസിറ്റിക്കു വേണ്ടിയോ അല്ല ഈ പോസ്റ്റ് ഇടുന്നത്. ഇത് വായിച്ചതിനു ശേഷം ഒരാൾക്കെങ്കിലും ഇങ്ങനെയൊക്കെ ചെയ്യണമെന്നു തോന്നിയാൽ ഞാൻ സംതൃപ്തനായി. ഇനി കാര്യത്തിലേക്കുകടക്കാം.

ഏറെക്കാലമായി എന്റെ ജീവിതത്തിൽ ഒരു വലിയ ആഗ്രഹമുണ്ടായിരുന്നു. ഏറെക്കാലം എന്ന് പറയുമ്പോൾ ഞാൻ ഒരു പ്രവാസി ആയപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു ഞാൻ അനുഭവിച്ച വിമാന യാത്രയുടെ അനുഭൂതി എന്റെ അമ്മയും അനുഭവിക്കണം എന്ന്. അച്ഛനെ മാറ്റിനിർത്തിയത് അല്ല കേട്ടോ. പുള്ളിക്കാരൻ ഒരു എക്സ് ഗൾഫ് ആയിരുന്നു. ഇപ്രാവശ്യത്തെ നാട്ടിൽ പോക്കിനു തന്നെ കയ്യോടെ കാര്യം നടത്താൻ വേണ്ടി തിരുമാനിച്ചു.

വെറുതെ അങ്ങു നടത്തിയിട്ട് കാര്യമില്ലല്ലോ എന്തെങ്കിലും പ്രയോജനം കൂടി വേണ്ടേ? അപ്പോഴാണ് അമ്മ കുറെ കാലമായി കണ്ണൂർ പറശിനിക്കടവ് അമ്പലത്തിൽ പോകണം എന്ന ആഗ്രഹം പറഞ്ഞത് ഓർമ്മ വന്നത്. കാരണം ആ ക്ഷേത്രത്തിൽ വച്ചായിരുന്നു ഈ ഉള്ളവന്റെ ചോറൂണ് നടത്തിയത്. അതിനു ശേഷം അമ്പലത്തിൽ അങ്ങനെ പോകാൻ പറ്റിയിട്ടില്ല. അപ്പോൾ ഒരു വെടിക്ക് 2 പക്ഷി എന്ന മട്ടിൽ തിരുവനന്തപുരത്തുനിന്ന് ഫ്ലൈറ്റിൽ കയറി കാലിക്കറ്റ് ഇറങ്ങുവാനും അവിടുന്ന് ട്രെയിൻ മാർഗം കണ്ണൂർ എത്താനും തീരുമാനമായി.

പക്ഷേ നമ്മൾ നേരെ അങ്ങ് പറഞ്ഞാൽ ശരിയാവില്ല ഒരു സർപ്രൈസ് കൊടുക്കാൻ തീരുമാനിച്ചു. ട്രിവാൻഡ്രം എയർപോർട്ട് എത്തുമ്പോൾ മാത്രം അമ്മ അറിയുന്ന രീതിയിലായിരുന്നു സർപ്രൈസ് തീരുമാനിച്ചിരുന്നത്. ഇനിയാണ് ട്വിസ്റ്റ്. ഞാൻ ഇതേ പറ്റി നമ്മുടെ പിതാശ്രീയോടു അമ്മ അറിയരുത് എന്നു പറഞ്ഞു. ഒരു അഞ്ച് മിനിറ്റ് വേണ്ടിവന്നില്ല പള്ളിയുടെ ഉള്ളിൽ ഉറങ്ങിക്കിടന്ന “ജവാൻ” സട കുടഞ്ഞു എഴുന്നേറ്റു അമ്മയോടു ചോദിച്ചു “നിനക്ക് വിമാനത്തിൽ കയറണൊ?” പണി പാലും വെള്ളത്തിൽ കിട്ടിയ നിമിഷം. (എന്റെ ഭാഗത്തും തെറ്റുണ്ട് രണ്ടെണ്ണം അടിച്ചിട്ട് കിടന്ന അച്ഛനോട് പോയി പറയാൻ പാടില്ലായിരുന്നു സലിംകുമാർ. jpg).

എന്തായാലും സർപ്രൈസ് പൊട്ടി. പക്ഷേ രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല് എന്നതുപോലെ ആയിരുന്നു അമ്മയുടെ മറുപടി. “എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. വയസാം കാലത്ത് ഞാൻ എങ്ങനെ കയറാനാ.” ഇത് കേട്ടതും പുത്രശ്രീ എന്റെ മനസ്സിൽ നൂറു ലഡു ഒരുമിച്ചു പൊട്ടി. ഞാൻ പറശിന് കടവ് യാത്രയെക്കുറിച്ച് പുള്ളിക്കാരിയോട് വിവരിച്ചു. അമ്മ നല്ല ഉത്സാഹത്തിലായിരുന്നു. പക്ഷേ തീയതി ഒന്നും തീരുമാനമായിരുന്നില്ല.

എനിക്ക് തിരിച്ചു വരാനുള്ള തീയതി അടുത്തുകൊണ്ടിരുന്നു. അമ്മയുടെ ഉത്സാഹം കുറഞ്ഞുകൊണ്ടിരുന്നു. പാവം അമ്മ പറ്റിച്ചതാണെന്ന് കരുതിക്കാണും. പക്ഷെ നമുക്കത് കുറെനാളത്തെ സ്വപ്നമാണല്ലോ. എന്തുണ്ടായാലും നടത്തിയിട്ട് തന്നെ ബാക്കി കാര്യം എന്ന് തീരുമാനിച്ചു. ഒടുവിൽ തീയതി തീരുമാനം ആയി. ഒക്ടോബർ 25ന് രാവിലെ 7 10 ന് ട്രിവാൻഡ്രത്തെന്നാണ് ഫ്ലൈറ്റ്. 8.10 കാലിക്കറ്റ് എത്തും. ചെറിയ യാത്ര ആയതു കൊണ്ടും ക്ഷേത്രദർശനം ആയതുകൊണ്ടും വലിയ തയ്യാറെടുപ്പുകൾ ഒന്നും വേണ്ടിയിരുന്നില്ല. 23നു എന്റെ ഒരു സ്നേഹിതൻ വഴി ടിക്കറ്റ് എടുത്തു.

അങ്ങനെ ഒക്ടോബർ 25 ആയി. ഏഴു പത്തിനാണ് flight എങ്കിലും 6 10 ന് മുമ്പ് റിപ്പോർട്ട് ചെയ്യണം. 5 മണിക്ക് എത്തിച്ചേരാൻ എന്ന ഉദ്ദേശത്തിൽ ഞങ്ങൾ 3 30നു പുറപ്പെട്ടു. എയർ പോർട്ട് യാത്രകളിൽ ഞങ്ങളുടെ സ്ഥിരം വാഹനമായ മധു അണ്ണന്റെ വണ്ടിയാണ് വിളിച്ചത്. ഏകദേശം അഞ്ചു മണിയോടുകൂടി എയർപോർട്ടിലെത്തി. നേരത്തെ പറഞ്ഞിരുന്നല്ലോ അച്ഛൻ എക്സ് ഗൾഫ് ആയിരുന്നു എന്ന്. പക്ഷേ അച്ഛൻ പോയതും വന്നതും എല്ലാം പണ്ടത്തെ പഴയ ടെർമിനൽ വഴിയായിരുന്നു. ആയതുകൊണ്ട് തന്നെ പുതിയ ടെർമിനലിൽ കയറണമെന്ന് അച്ഛനു വലിയ ആഗ്രഹമായിരുന്നു. അങ്ങനെ അതും സാധിച്ചു. വീണ്ടും ലഡു..

അഞ്ചു പതിനഞ്ചോട് കൂടി ഞങ്ങൾ എയർപോർട്ടിനകത്തേക്ക് പ്രവേശിച്ചു. ചെക്ക് ഇൻ കൗണ്ടറുകൾ തുറന്നിരുന്നു. നമ്മുടെ ഔദ്യോഗിക വിമാനം എയർ ഇന്ത്യ എക്സ്പ്രസ്സ് ആയിരുന്നു. എത്തിഹാദും എമിറേറ്റ്സും ഒക്കെ ഫോട്ടം കണ്ടിട്ടുണ്ട് എന്നല്ലാതെ നമുക്ക് നമ്മുടെ നമ്മുടെ എക്സ്പ്രസ്സ് മതിയേ. അങ്ങനെ ചെക്കിംഗ് കഴിഞ്ഞു, ബാഗ്ഡ്രോപ്പ് ചെയ്തു, ബോർഡിംഗ് പാസ് കിട്ടി, ചെക്കിംഗും കഴിഞ്ഞ് വെയ്റ്റിംഗ് ലോഡ്ജിലേക്ക് കടന്നപ്പോഴാണ് സിനിമാതാരം സോനാ നായർ അവിടെ ഇരിക്കുന്നത് കണ്ടത്. കയ്യോടെ അമ്മയുടെ കൂടെ നിർത്തി ഫോട്ടോയെടുത്തു. ഇനി സോനാ നായർക്ക് ഒരു വിഷമം വേണ്ട. അതല്ല രസം ഫോട്ടോയെടുത്തു കഴിഞ്ഞു അമ്മ എന്നോട് വന്നു ചോദിച്ചു ആരാടാ അതെന്നു. ഇതിനുള്ള മറുപടി അടുത്ത വെള്ളിയാഴ്ച തരാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു ഞങ്ങൾ ഗേറ്റിനു അടുത്തേക്ക് നീങ്ങി.

ഗേറ്റ് 2 ലൂടെ ആണ് ഫ്ലൈറ്റിനു അകത്തേക്ക് പോയത്. മൂന്നു പേർക്കും ഒരേ നിരയിലാണ് സീറ്റ് കിട്ടിയത്. ഫ്ലൈറ്റ് കാലിക്കറ്റ് ചെന്ന് അവിടുന്നു ദോഹയ്ക്ക് പോകുന്നതായിരുന്നു. അതുകൊണ്ട് കുറച്ചു സീറ്റുകൾ കാലിയായിരുന്നു. കന്നി യാത്രക്കാരിയെ യാത്ര ആസ്വാദനാർത്ഥം സൈഡ് സീറ്റിൽ തന്നെ പ്രതിഷ്ഠിച്ചു. ഒരു കാര്യം പറയാൻ വിട്ടുപോയി. അമ്മയ്ക്ക് നാട്ടിലെ ചൂട് സഹിച്ചു സഹിച്ചു മടുത്തു എയർപോർട്ടിൽ എസി ആയതുകൊണ്ട് ഒരു റിലാക്സേഷൻ ഉണ്ടായിരുന്നില്ല അമ്മയ്ക്ക് നന്നായി തണുക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞാൻ കൈയിൽ കരുതിയിരുന്ന എന്റെ ജാക്കറ്റ് കൊടുത്തു. കാലിക്കറ്റ്എയർപോർട്ട് ചെന്നിട്ടാണ് എനിക്ക് അത് തിരിച്ചു കിട്ടിയത്.

ഫ്ലൈറ്റ് ഓൺ ടൈം ആയിരുന്നു. റൺവേയിലൂടെ ഫ്ലൈറ്റ് പതുക്കെ നീങ്ങി തുടങ്ങിയപ്പോഴേക്കും അച്ഛന്റെ കയ്യിൽ ഉള്ള അമ്മയുടെ പിടുത്തം മുറുകി മുറുകി വന്നു. അതുവരെ തമാശയൊക്കെ പറഞ്ഞ് ജോളിയായിരുന്ന ആൾ ചെറുതായി വിരണ്ടു പോയി എന്ന് തോന്നി. എന്തായാലും ടേക്ക് ഓഫ് കഴിഞ്ഞു ഫ്ലൈറ്റ് സ്റ്റഡിയായി. അപ്പോഴേക്കും അമ്മ ആക്ടീവായി താഴെയുള്ള കാഴ്ചകൾ ആസ്വദിക്കാൻ തുടങ്ങി. മേഘതുണ്ടുകൾക്കിടയിലൂടെ താഴെയുള്ള പച്ചപ്പ് ആസ്വദിക്കുമ്പോൾ ഉള്ള ആ കണ്ണിലെ തിളക്കവും സന്തോഷവും ഞാൻ വേണ്ടുവോളം ആസ്വദിച്ചു. അതു കാണുമ്പോൾ എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല. എന്റെ കുട്ടിക്കാലം മുഴുവൻ കണ്ട അമ്മയുടെ കണ്ണുകളിൽ വേറൊരു കുട്ടിക്കാലം ഞാൻ കണ്ടു.

അങ്ങനെ ഏകദേശം ഒരു മണിക്കൂർ പറക്കലിന് ശേഷം ഞങ്ങൾ നിലംതൊട്ടു. സ്മൂത്ത് ലാൻഡിംഗ് ആയിരുന്നു. ആകാശ അനുഭവത്തിലുള്ള അമ്മയുടെ സന്തോഷത്തിൽ ഞാൻ തൃപ്തനായിരുന്നു. ഞങ്ങൾ എയർപോർട്ടിനു വെളിയിലിറങ്ങി. ട്രിവാൻഡ്രം എർപോർട്ട് കണ്ടിട്ട് കാലിക്കറ്റ് ഏയർപ്പോർട്ട് കാണുമ്പോഴാണ് ഈ എയർപോർട്ട് എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്. കാലിക്കറ്റ് വഴി യാത്രചെയ്തവർക്ക് കലങ്ങും.

വെളിയിലിറങ്ങി എയർപോർട്ടിനു അടുത്തുള്ള ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം പാസാക്കി. എയർപോർട്ട് ജീവനക്കാരെല്ലാം ഭക്ഷണം കഴിക്കുന്നത് അവിടെ നിന്നാണെന്നു തോന്നുന്നു. ബസ്സു കിട്ടണമെങ്കിൽ അവിടുന്ന് രണ്ടു കിലോമീറ്റർ ഉണ്ട് എന്ന് അറിഞ്ഞു. ഒരു ഓട്ടോ വിളിച്ചു കോഴിക്കോട് ബസ്സ് നിർത്തുന്ന സ്ഥലത്തിറങ്ങി. അങ്ങനെ കോഴിക്കോട് ബസ്സ് വന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പോകാൻ bypass ഇറങ്ങിയാൽ മതി എന്ന് കേട്ടു. അങ്ങനെ അവിടെ ഇറങ്ങി. ഒരു ഓട്ടോ പിടിച്ചു നമ്മുടെ കോഴിക്കോട് റയില്വേസ്റ്റേഷനിലെത്തി. അവിടെനിന്ന് മംഗലാപുരം സൂപ്പർഫാസ്റ്റ് ട്രെയിനിൽ കണ്ണൂരേക്ക്.

എന്റെ കുട്ടിക്കാലത്ത് അച്ഛന് തലശ്ശേരി, മാഹി ഒക്കെ ആയിരുന്നു ജോലി. ആ സ്റ്റേഷനുകളിലൂടെ ട്രെയിൻ കടന്നു പോയപ്പോൾ രണ്ടുപേരുടെ മുഖത്തെയും നൊസ്റ്റാൾജിയ ഞാൻ നന്നായി ആസ്വദിച്ചു. അങ്ങനെ വിപ്ലവ നക്ഷത്രങ്ങളുടെ നാടായ കണ്ണൂർ. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ നമ്മളെ സ്വാഗതം ചെയ്യുന്നത് കാക്കത്തൊള്ളായിരം ഓട്ടോകളാണ്. ഞങ്ങൾ കണ്ണൂർ ബസ് സ്റ്റാൻഡിലേക്ക് എത്തി. അവിടെനിന്ന് പറശ്ശിനികടവ് ബസ് കിട്ടി.

കണ്ണൂർ ടൗൺ വിട്ടുകഴിഞ്ഞാൽ പിന്നെ തികച്ചും ഗ്രാമാന്തരീക്ഷം ആണ്. ഞാൻ അത് ശരിക്കും ആസ്വദിച്ചു. അങ്ങനെ ഒരു മണിയോടുകൂടി ഞങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ക്ഷേത്ര ദർശനം നടത്തി അന്നദാനം കഴിച്ചു. നമുക്ക് ഇതൊക്കെയാണല്ലോ ഒരു ആശ്വാസം. തിരിച്ചുള്ള യാത്രയെകുറിച്ച് വ്യക്തമായ പ്ലാൻ ഒന്നുമില്ലായിരുന്നു. അച്ഛന് അന്ന് തന്നെ തിരിച്ചു പോന്നാൽ കൊള്ളാമെന്നുണ്ട്. കാരണം രാത്രിയായാൽ കൈ വിറയ്ക്കും, മരുന്നു കഴിക്കണം.

ക്ഷേത്രത്തിൽ ആണെങ്കിൽ മരുന്നു കഴിക്കുന്നവരോട് “കടക്ക്പുറത്ത്” മനോഭാവമാണ്. ഇവിടുത്തെ പ്രധാന വഴിപാടാണ് തിരുവപ്പനയും വെള്ളാട്ടവും. അന്നേദിവസം ഈ രണ്ടു വഴിപാടുകളും ഇല്ല, പിറ്റേന്ന് വൈകിട്ട് ഉണ്ട്. എന്തായാലും ഇവിടം വരെ വന്നതല്ലേ നാളെ അത് കണ്ടിട്ട് പോകുന്നുള്ളൂ എന്ന് തീരുമാനിച്ചു. അത് മാത്രമല്ല വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന പുത്തരി വെള്ളാട്ടവും പുത്തരിസദ്യയും അന്നേ ദിവസം ആയിരുന്നു. അപ്പോൾ പിന്നെ ഒരു ദൈവനിയോഗം പോലെ അതും കാണാമെന്നായി.

എന്നെ അത്ഭുതപ്പെടുത്തിയ കാര്യം അവിടത്തെ വഴിപാട് വിവരങ്ങളാണ്. അവിടുത്തെ എല്ലാ വഴിപാടുകൾക്കും കൂടി 72 രൂപയേ ആകുന്നുള്ളൂ. ഒരു സാധാരണ അമ്പലത്തിൽ ഒരു ഗണപതി ഹോമത്തിന് 500 രൂപയ്ക്ക് മുകളിലാണ് എന്ന് ഇതോടൊപ്പം ചേർത്തു വച്ചു വായിക്കേണ്ടിയിരിക്കുന്നു. ഇവിടത്തെ ഏറ്റവും വലിയ വഴിപാടിന് 25 രൂപയാണ്. പണ്ട് ഒരു പവൻ സ്വർണത്തിന് 25 രൂപ ആയിരുന്നപ്പോൾ തുടങ്ങിയതാണ് ഈ വഴിപാട്. ഇപ്പോഴും തുടർന്ന്പോകുന്നു. എത്ര മനോഹരമായ ആചാരങ്ങൾ അല്ലേ?

എനിക്ക് ക്ഷേത്രത്തിന്റെ ചരിത്രത്തെപ്പറ്റി അധികം അറിയില്ല. അവിടെ വരുന്നവർക്ക് രാവിലെ 7 മണി മുതൽ രാത്രി എട്ടുവരെ പയർ പുഴുങ്ങിയതും തേങ്ങാ പൂളും ചായയും കൊടുത്തുവരുന്നു. കൂടാതെ ഉച്ചയ്ക്ക് ഊണും രാത്രി അത്താഴവും നൽകുന്നു. എല്ലാ ദിവസവും ഇത് ഉണ്ട് എന്ന് ഓർക്കണം. പയറും തേങ്ങാപ്പൂളും ഒക്കെ എത്ര തവണ വാങ്ങിക്കഴിച്ച് എന്ന് എനിക്കൊരു നിശ്ചയവുമില്ല. അല്ലെങ്കിലും പയർ പുഴുങ്ങിയത് പണ്ടെ നമ്മുടെ ഒരു വീക്ക്നെസ്സാണ്.

അങ്ങനെ അന്ന് ഞങ്ങൾ അവിടെ തങ്ങാൻ തീരുമാനമായെങ്കിലും ക്ഷേത്രത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ വേറെ താമസ സൗകര്യം ഒരുക്കിയിരിക്കുന്നതിനാൽ ഞങ്ങൾ പുറത്തു ഒരു ലോഡ്ജിൽ മുറിയെടുക്കാൻ തീരുമാനിച്ചു. വൈകുന്നേരം വീണ്ടും ക്ഷേത്രദർശനം. അതുകഴിഞ്ഞ് അത്താഴം കഴിച്ചു. അതിനു ശേഷം അമ്മയെം കൊണ്ട് ചെറിയ രീതിയിൽ ഒരു പർച്ചെസിങ് ചെയ്തു. പെങ്ങളുടെ മോൾ ആണല്ലോ ഇപ്പോൾ ട്രെൻഡ്. അവൾ പത്തി മാമാ വിളിക്കാൻ ആയില്ലെങ്കിലും അവൾക്ക് കുറച്ചു കളിപ്പാട്ടവും കുറച്ചു പലഹാരങ്ങളും ഒക്കെ വാങ്ങി. ഫ്ലൈറ്റ് യാത്ര അത്ര വലിയ ക്ഷീണം അല്ലായിരുന്നെങ്കിലും രാത്രി രണ്ടു മണിക്ക് ഉറക്കം എഴുന്നേറ്റതിന്റെയും കോഴിക്കോട് നിന്നുള്ള ട്രെയിൻ യാത്രയും ഞങ്ങളെ നന്നായി തളർത്തിയിരുന്നു. ആ രാത്രി നല്ല സുഖമായി ഉറങ്ങി.

26 .1 .17 രാവിലെ എഴുനേറ്റു വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട് അമ്പലത്തിൽ തൊഴാൻ പോയി. പയറും തേങ്ങാപ്പൂളും ഒക്കെ ലോഡ് ചെയ്തത് നിൽക്കുമ്പോഴാണ് നമ്മുടെ ലീഫ് വാസു കിളി പോയതു പോലെ വന്നത്. ആളെ മനസ്സിലായില്ലെന്ന് തോന്നുന്നു. നമ്മുടെ നടൻ സുധീർ കരമന. സ്ഫടികത്തിലെ അച്ചനായി അഭിനയിച്ച കരമന ജനാർദ്ദനൻ നായരുടെ മകനാണ്. ഇപ്പോൾ ഒരുപാട് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. പുള്ളിയുടെ കൂടെ ഒരു സെൽഫി പാസാക്കി.

2 മണിക്ക് റും വെക്കേറ്റ് ചെയ്യണമായിരുന്നു. അങ്ങനെ റൂം വെക്കേറ്റ് ചെയ്ത് ശേഷം വീണ്ടും ക്ഷേത്രത്തിൽ വന്നു. മൂന്നു മണിയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. ഞങ്ങൾക്ക് നല്ല ദർശനം കിട്ടി. അതിനു ശേഷം ഞങ്ങൾ ക്ഷേത്രത്തിൽ നിന്നും തിരിച്ചു. മുൻപ് സൂചിപ്പിച്ചതുപോലെ തിരിച്ചുള്ള യാത്ര എങ്ങനെ എന്ന് നമ്മൾ പ്ലാൻ ചെയ്തിരുന്നില്ല എങ്കിലും തിരിച്ചു നമ്മുടെ സ്വന്തം ആനവണ്ടിയിൽ ആക്കാമെന്ന് ഒരു വിചാരം ഉണ്ടായിരുന്നു.

കണ്ണൂർ സ്റ്റാൻഡിൽ നിന്ന് 7. 15ന് ഒരു സ്കാനിയയും 7. 30ന് മിന്നലുമുണ്ട്. റീസർവഷൻ പരിശോധിച്ചപ്പോൾ സ്കാനിയിൽ പുറകിലെ സീറ്റുകളിൽ മാത്രമേ ഫ്രീ ആയിട്ടുള്ളൂ. മിന്നൽ ആണെങ്കിൽ ഏകദേശം പകുതിയോളം ഭാഗം മാത്രമേ റിസർവേഷൻ ആയിട്ടുള്ളൂ. അതുമാത്രമല്ല സ്കാനിയെക്കാളും പുറകെ പുറപ്പെടും എങ്കിലും അതിനെക്കാൾ മുൻപേ കൊല്ലം എത്തുന്നത് മിന്നലാണ്. അങ്ങനെ മിന്നൽ ഫിക്സ് ചെയ്തു.

പറശ്ശിനിക്കടവിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിലാണ് മിന്നൽ ബുക്ക് ചെയ്യുന്നത്. അങ്ങനെ ഞങ്ങൾ സാക്ഷാൽ കണ്ണൂർ ബസ് സ്റ്റേഷനിൽ ആറു് മുപ്പതോട്കൂടി എത്തിച്ചേർന്നു. അപ്പോൾ നമ്മുടെ മിന്നലും സ്കാനിയയും അവിടെ കുളിച്ചു കുട്ടപ്പനായി കിടക്കുന്നുണ്ടായിരുന്നു. അപ്പോൾ സ്കാനിയ ബുക്ക് ചെയ്യാമായിരുന്നു എന്നോർത്ത് “കുണ്ഠിതം” തോന്നി. എന്നാൽ പിന്നീട് അത് മാറി. അതിനെ പറ്റിയുള്ള കാര്യങ്ങൾ വഴിയേ പറയാം.

ബസ് പുറപ്പെടാൻ 1 മണിക്കൂർ ബാക്കിയുണ്ട്. അങ്ങനെ സ്റ്റാൻഡ് ഒന്ന് ചുറ്റി നടന്നു കാണാൻ തീരുമാനിച്ചു. ഓർഡിനറി ബസുകൾ ഒന്നും സ്റ്റാൻഡിൽ കയറുന്നില്ല എന്ന് തോന്നി. വലിയ സ്റ്റാൻഡ് ഒന്നുമല്ല. തിരക്കൊന്നുമില്ലാത്ത സ്റ്റാൻഡ്. ദീർഘദൂര സർവീസുകൾ മാത്രമേ സ്റ്റാൻഡിൽ കിടക്കുന്നുണ്ടായിരുന്നുള്ളു. കൃത്യം 7.15 തന്നെ സ്‌കാനിയ ബേയിൽ വന്നു. വണ്ടി കണ്ണൂരിൽ നിന്നു തന്നെ ഏകദേശം ഫുൾ ആയി. 7.20 നു പോവുകയും ചെയ്തു. 1.50 കോടിയുടെ വണ്ടിയുടെ അവസ്ഥ ഒന്ന് കാണേണ്ടത് തന്നെയാണ്.

ഇനിയാണ് നമ്മുടെ താരത്തിന്റെ വരവ്. കൃത്യം 7.30 തന്നെ പുള്ളിക്കാരൻ വന്നു. “ഹ എന്താ ലുക്ക്..” പേര് പോലെ തന്നെ മിന്നൽ മിന്നിച്ചു. ഞങ്ങൾ ടിക്കറ്റ് വെരിഫിക്കേഷന് ശേഷം അകത്തേക്ക് കടന്നു. പുറമെ നിന്ന് നോക്കുമ്പോ സൂപ്പര്ഫാസ്റ് ലുക്ക് ആണെങ്കിലും ഇന്റീരിയർ എക്സ്സ്പ്രെസ്സിനെ പോലെ ആയിരുന്നു. നന്നായി പുറകിലേക്ക് ചരിക്കാൻ പറ്റുന്ന പുഷ് ബാക്ക് സീറ്റും വിൻഡോ കർട്ടൻ ഒക്കെ ഉണ്ടായിരുന്നു. ഒരു നിരയിൽ രണ്ടു സീറ്റ് വീതമാണ്. ഒരു നിരയിൽ അച്ഛനും അമ്മയും തൊട്ടു പുറകിലെ വിൻഡോ സീറ്റിൽ ഞാനും ഇരിപ്പുറപ്പിച്ചു. ബുക്ക് ചെയ്തിരുന്ന യാത്രക്കാർ എല്ലാവരും കൃത്യ സമയത്തു തന്നെ എത്തി. വണ്ടി ഏകദേശം മുക്കാൽ ഭാഗത്തോളം നിറഞ്ഞിരുന്നു. 7.40 ഒക്കെ ആയപ്പോ ഞങ്ങൾ കണ്ണൂർ സ്റ്റാന്റിനോട് വിട പറഞ്ഞു.

മുൻപു പറഞ്ഞിരുന്നല്ലോ എന്റെ കുട്ടിക്കാലത്ത് ഇവിടെയായിരുന്നുവെന്ന്. ഞങ്ങൾ കണ്ണൂരേക്ക് വന്നപ്പോൾ തലശ്ശേരി സ്റ്റേഷനും മാഹി സ്റ്റേഷനും ഒക്കെ ട്രെയിനിൽ ഇരുന്നു കാണാൻ മാത്രമേ സാധിച്ചുള്ളൂ. എന്നാൽ ഇപ്പോൾ തലശ്ശേരി പട്ടണത്തിലൂടെയും മാഹിപട്ടണത്തിലൂടെയുമാണ് സഞ്ചരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ഓർമ്മകൾ ഒരുപാട് വർഷം പുറകിലേക്ക് പോകുന്നത് കണ്ട് അതൊക്കെ ആസ്വദിച്ച് ഞാനിരുന്നു.

എന്റെ തൊട്ടടുത്ത് സീറ്റ് റിസർവഷൻ ആയിരുന്നില്ല. കുറച്ചു കഴിഞ്ഞ് ഒരാൾ അവിടെ വന്നിരുന്നു. പിന്നീടാണ് എനിക്ക് മനസ്സിലായത് ഒരു മൂർഖൻ പാമ്പിനെ ആണല്ലോ ഈശ്വരാ നീ എനിക്ക് തന്നത്. പുള്ളി അടപ്പു പോലും പൊട്ടിക്കാതെ കുപ്പി വിഴുങ്ങിയിട്ടാണ് വന്നത് എന്ന് തോന്നിപ്പോയി. കുട്ടിക്കാലത്ത് നാടുവിട്ടത് മുതൽ എന്റെ പ്രായമുള്ള മകനുണ്ട് അവന്റെ സ്വഭാവങ്ങൾ തുടങ്ങി എന്നെ ഉപദേശിക്കുന്നലേക്ക് വരെ എത്തി കാര്യങ്ങൾ. ഏതാണ്ട് 8 മണിയോടുകൂടി തുടങ്ങിയ കത്തിവെക്കൽ 10 മണി യോടു കൂടിയാണ് തീർന്നത്. ഇതിനിടയ്ക്ക് വണ്ടി കോഴിക്കോട് ബസ്റ്റാന്റ് പിന്നിട്ടിരുന്നു.

10 മണിയോടുകൂടി വണ്ടി ഭക്ഷണം കഴിക്കുന്നതിനായി നിർത്തി. സത്യം പറയാമല്ലോ കോഴിക്കോട് ഭക്ഷണം എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. എൻറെ സിവനേ ഇത്രയും അടിപൊളി പൊറോട്ടയും ബീഫും എന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല. പൊറോട്ട ഒരു അത്ഭുതമായി തോന്നിയത് അപ്പോഴാണ്. അത്രയും നേരം ഉണ്ടായിരുന്നയാത്രയുടെ രസം കൊല്ലി ഭക്ഷണത്തിലൂടെ മാറ്റാൻ എനിക്കു സാധിച്ചു. വീണ്ടും വണ്ടി പുറപ്പെട്ടു. അപ്പോഴേക്കും പാമ്പ് പത്തി മടക്കി മാളത്തിലേക്ക് ചുരുണ്ടിരുന്നു. ഞാൻ സീറ്റ് നന്നായി പുറകിലേക്ക് ചായിച്ചു കാഴ്ചകളും കണ്ടു കിടന്നു. മിന്നൽ മിന്നി പാഞ്ഞു കൊണ്ടിരുന്നു.

ബസ് ഒരു 100-110 കിമീ വേഗത്തിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. തൃശ്ശൂർ എത്തുന്നതിനു മുമ്പ് ഒരു വളവിൽവെച്ച് പാലക്കാടൻ മിന്നൽ ഓപ്പോസിറ്റ് കടന്നുപോയി. രണ്ടുപേരും തമ്മിൽ എന്തൊക്കെയോ സംസാരിച്ചോ എന്ന് സംശയം. തൃശൂരിൽ എത്തിയപ്പോഴേക്കും നമ്മൾ സ്കാനിയയെ മറികടന്നിരുന്നു. എറണാകുളം വൈറ്റില hub എത്തിയപ്പോഴേക്കും അത്രയും നേരം ടിക്കറ്റ് മെഷീൻ പിടിച്ചിരുന്ന കണ്ടെക്ടർചേട്ടൻ ഡ്രൈവിങ് സീറ്റിലേക്ക് മാറി. വണ്ടി ഓടിച്ചു പഠിക്കാൻ ആണോ എന്ന് ഞാൻ ഒരു നിമിഷം ശങ്കിച്ചു. ടിക്കറ്റ് മെഷീൻ തന്നെ ശരിക്ക് പിടിക്കാൻ ആവതില്ലാത്ത ഒരു മെല്ലിച്ച മനുഷ്യൻ. എന്നാൽ ആ ധാരണയ്ക്കു തിരുത്തുന്ന തിരുത്തുന്ന പ്രകടനമാണ് ആ ചേട്ടൻ കാഴ്ചവച്ചത്.

മിന്നലിന്റെ യുദ്ധം കമ്പനി കാണാൻ കിടക്കുന്നതെ ഉണ്ടായിരുന്നുള്ളൂ എന്ന മട്ടിലായിരുന്നു ആ ചേട്ടന്റെ പറത്തൽ. പറത്തൽ എന്ന് തന്നെ പറയാം. കാരണം ഒരു 130-140 ൽ ആണ് വണ്ടി പോകുന്നത്. മുൻപ് ഓടിച്ചിരുന്ന ഡ്രൈവർ ഒന്നും ഒരു പുലി അല്ലായിരുന്നു എന്ന് അപ്പൊ മനസിലായി. പല നാഷണൽ പെർമിറ്റ് ലോറികളെയും തൊട്ടു തൊട്ടില്ല എന്ന മട്ടിലായിരുന്നു വണ്ടി പോയത്. ശെരിക്കും അപ്പോഴാണ് എന്റെ മനസ്സിൽ മിന്നലും ഇടിയും വെട്ടിയത് .പിന്നീട് എപ്പോഴോ ഞാൻ ഉറങ്ങി പോയി.

പിന്നെ ഹരിപ്പാട് കഴിഞ്ഞപ്പോഴാണ് ഞാൻ ഉണർന്നത്. അധികം വൈകാതെ കൊല്ലവും എത്തി. ഇറങ്ങിയ ഉടനെ തന്നെ കല്ലടക്കാരുടെ ചെങ്ങന്നുർ LS പുറപ്പെടാൻ തയ്യാറായി നിക്കുന്നു. അപ്പോൾ തന്നെ ചാടി അതിൽ കയറി നേരെ ചിറ്റുമല ഇറങ്ങി. എന്റെ വയറ്റിൽ കിളി പാറി തുടങ്ങിയിരുന്നു. അതുകൊണ്ടു അവിടുന്ന് അപ്പൊ തന്നെ ഒരു ഓട്ടോ എടുത്ത് നേരെ വീട്ടിൽ വന്നു.

അങ്ങനെ സംഭവബഹുലമായ ഒരു യാത്ര അവിടെ തീർന്നു. ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സന്തോഷം അവർക്ക് കിട്ടി എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം എനിക്ക് വിമാനയാത്രാനുഭവം അനുഭവിക്കാൻ കാരണം എന്റെ അച്ഛനും അമ്മയുമാണ്. അപ്പൊ അവരും അത് അനുഭവിക്കണമെന്ന് എന്ന് ആഗ്രഹിച്ചു. ഈ പോസ്റ്റ് വായിച്ചിട്ടു ആർക്കെങ്കിലും ഇങ്ങനെ ഒരു സന്തോഷം മാതാപിതാക്കൾക്ക് കൊടുക്കണമെന്ന് ചിന്തിക്കുകയെങ്കിലും ചെയ്താൽ ഞാൻ ധന്യനായി. കാരണം മുഖപുസ്തകത്തിലെ സമാനമായ ഒരു പോസ്റ്റ് ആണ് എനിക്ക് ഇങ്ങനെ ചെയ്യാൻ പ്രചോദനമായത്. അവരുടെ കണ്ണുകളിലെ സന്തോഷത്തിനു പകരം വെയ്ക്കാൻ നമ്മുടെ കൈയിലെ പൈസയ്ക്കോ സമയത്തിനോ കഴിയില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply