മധുര മീനാക്ഷി ക്ഷേത്രം, ഐതിഹ്യം, മറ്റു വിവരങ്ങൾ…

തമിഴ്നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം. പരാശക്തിയായ പാർവതീദേവിയെ “മീനാക്ഷിയായും”, തൻപതി പരമാത്മായ ഭഗവാൻ ശിവശങ്കരനെ “സുന്ദരേശനായും” ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തിൽ 14 ഗോപുരങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഉയരം 51.9 മീ.(170 അടി). മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33000-ഓളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കുന്നു.

പ്രാചീന തമിഴ് കൃതികളിൽ ക്ഷേത്രത്തേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും നാം ഇന്നു കാണുന്ന ക്ഷേത്രം 1623-നും 1655-നും ഇടയിൽ നിർമിച്ചതാണെന്ന് കരുതപ്പെടുന്നു. ദിനംപ്രതി 15000 ത്തോളം സന്ദർശകരാണ് ഇവിടെ എത്തുന്നത്. വെള്ളിയാഴ്ചകളിൽ ഈ സംഖ്യ 25000-ത്തോളം എത്താറുണ്ട്. ക്ഷേത്രത്തിന്റെ വാർഷിക വരുമാനം ആറുകോടി രൂപയാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന “തിരു കല്യാണമാണ്” ഇവിടുത്തെ പ്രധാന ഉത്സവം. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള പ്രദക്ഷിണമാണ് ഏറെ സുന്ദരം. വെള്ളിയാഴ്ച ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി ഒൻപത് മണിക്കാണ് ഈ ചടങ്ങ് അരങ്ങേറുന്നത്.

ആദിശക്തിയായ പാർവതിയുടെ ഒരു അവതാരമാണ് “മീനാക്ഷി”. മത്സ്യക്കണ്ണുള്ളവൾ എന്നാണ് ഈ പേരിനർഥം പാർവതി ദേവിക്ക് പരമശിവനേക്കാൾ പ്രാധാന്യം കല്പിക്കുന്ന ഭാരതത്തിലെ അപൂർവ്വക്ഷേത്രങ്ങളിൽ ഒന്നാണ് മതുരൈ മീനാക്ഷി ക്ഷേത്രം. പുത്രകാമേഷ്ടിയാഗത്തിന്റെ ഫലമായി രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജന്റെയും, ഭാര്യ കാഞ്ചന മാലയുടെയും മകളായി മീനാക്ഷി അവതരിച്ചു എന്നാണ് വിശ്വാസം.യാഗാഗ്നിയിൽ നിന്നും സംജാതയായ ദേവിക്ക് മൂന്നു സ്തനങ്ങൾ ഉണ്ടായിരുന്നു. ഭാവി വരനെ ദേവി ദർശിക്കുന്ന നിമിഷം മൂന്നാം സ്തനം അപ്രത്യക്ഷമാകും എന്ന അശരീരി ദേവിയുടെ ജനനസമയയത്ത് കേൾക്കുകയുണ്ടായി.

പുത്രീഭാഗ്യത്താൽ സന്തുഷ്ടനായ രാജവ് തന്റെ മകളെ തടാതകി എന്നു വിളിച്ചു. തടാതകിക്ക് 64 ശാസ്ത്രങ്ങളിലും പാണ്ഡിത്യം സിദ്ധിച്ചു. വിവാഹ പ്രായമായപ്പോൾ കൈലാസത്തിൽ വെച്ച് തടാതകി ശിവനെ കാണാൻ ഇടവന്നു. തത് നിമിഷം ദേവിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയുണ്ടായി. താൻ ശിവന്റെ പത്നിയാകേണ്ടവളാണെന്നും, ദേവി പാർവതിയുടെ അവതാരമായ മീനാക്ഷിയാണെന്നും തടാതകി തിരിച്ചറിഞ്ഞു.ശിവന്റെ കൂടെ മതുരൈയിൽ തിരിച്ചെത്തിയ മീനാക്ഷിയുടെ പട്ടാഭിഷേകവും തുടർന്ന് മീനാക്ഷി-സുന്ദരേശ(ശിവൻ) വിവാഹവും രാജാവ് നിശ്ചയിച്ചു.

ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മീനാക്ഷി-സുന്ദരേശ്വര വിവാഹം. സർവ ചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവതകളും മതുരൈയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തു. വിവാഹശേഷം ദേവീദേവന്മാർ വർഷങ്ങളോളം മതുരൈ രാജ്യം ഭരിച്ചെന്നും, മീനാക്ഷി-സുന്ദരേശ്വര രൂപത്തിൽ ക്ഷേത്രത്തിൽ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം. ദേവീദേവന്മാരുടെ വിവാഹം ക്ഷേത്രത്തിൽ വർഷംതോറും ഏപ്രിൽ മാസത്തിൽ തിരു കല്ല്യാണം അഥവാ ചൈത്ര മഹോത്സവം, ചിത്തിരൈ തിരുവിഴാ) എന്ന പേരിൽ ആഘോഷിക്കുന്നു.

മധുരാ നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിൽ ഒന്നാണ് ഇത്. ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് മധുരയിലെ ക്ഷേത്രഗോപുരങ്ങൾ. കൂടാതെ നാലുദിക്കിനേയും ദർശിക്കുന്ന നാലുകവാടങ്ങളോടുകൂടിയ തമിഴ്നാട്ടിലെ വളരെ കുറച്ചു ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

2015 നവംബറിൽ ഓസോൺ സുഷിരം സംബന്ധിച്ച പരാതികളിലൊന്നിൽ ദേശിയ ഹരിത ട്രിബ്യൂണൽ നടത്തിയ മഹത്തരമായ ഒരു നിരീക്ഷണം ഭൗമശാസ്ത്രത്തിൽ പുരാതനകാലത്ത് ഇന്ത്യ എത്രത്തോളം മുന്നിലായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു. തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രം സന്ദർശിക്കാനാണ് പ്രസ്തുത പരാതിയുടെ വാദത്തിനിടെ കോടതി ആവശ്യപ്പെട്ടത്. അവിടെ കാണാവുന്ന “ഭൂഗോൾ ചക്രയിലാണ്” അന്തരീക്ഷത്തിലെ “ഓസോണിന്റെ” സാന്നിധ്യം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഭൗമോപരിതലത്തിൽ നിന്നും 15 മുതൽ 30 വരെ കി.മീ. ഉയരത്തിൽ കാണുന്ന ഓസോൺ കൂട്ടത്തെക്കുറിച്ച് ഭൂഗോൾ ചക്രയിൽ പ്രതിപാദിച്ചിട്ടുണ്ട്. അതായത് 700 വർഷങ്ങൾക്കു മുൻപേ തന്നെ ഇന്ത്യക്കാർക്ക് ഓസോണിനെപ്പറ്റിയും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും നല്ല ധാരണയുണ്ടായിരുന്നുവെന്നു ചുരുക്കം. ഓസോണിനെപ്പറ്റി ആദ്യമായി പഠിച്ച രാജ്യങ്ങളിൽ നിർണായക സ്ഥാനവും ഭാരതത്തിനുണ്ട്.

ക്ഷേത്രസമുച്ചയത്തിലാകെ 10 ഗോപുരങ്ങളുണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തവും ഉയരമുള്ളതും തെക്കേഗോപുരത്തിനാണ്. 170അടി(52 മീറ്റർ).1559ലാണ് ഈ ഗോപുരം പണീതീർത്തത്. ക്ഷേത്രഗോപുരങ്ങളിൽ ഏറ്റവും പഴക്കമേറിയത് കിഴക്കേഗോപുരമാണ്. 1216-1238കാലയളവിൽ മഹാവർമ്മൻ സുന്ദര പാണ്ഡ്യനാണ് കിഴക്കേഗോപുരം പണിതീർത്തത്. ഓരോ ഗോപുരവും വിവിധ നിലകളുള്ള നിർമ്മിതികളാണ്. കല്ലിൽ തീർത്ത അനവധി വിഗ്രഹങ്ങൾകൊണ്ട് ഓരോനിലയും അലങ്കരിച്ചിക്കുന്നു.

കടപ്പാട് – www.guruvayurtemple.net

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply