പേപ്പർ ഒഴിവാക്കി റെയിൽവേയെ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി മാർച്ച് ഒന്നുമുതൽ റിസർവേഷൻ ചാർട്ട് ട്രെയിനിൽ പതിക്കില്ല. ഈ ഇനത്തിൽ ലാഭിക്കാൻ പോകുന്നത് ഒരു വർഷം 1.7 ലക്ഷം രൂപ. 28 ടൺ ചാർട്ടിംഗ് പേപ്പറാണ് വർഷം ഉപയോഗിക്കുന്നത്.
അതേസമയം, മുതിർന്ന പൗരന്മാർക്കുള്ള അസൗകര്യം ഒഴിവാക്കാൻ റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ ബോർഡിൽ ചാർട്ട് പതിക്കുന്നത് തുടരും. ടി.ടി.ഇമാരിലും ചാർട്ട് ഉണ്ടാവും. റിസർവേഷനുള്ള ട്രെയിനുകളിൽ അവ പുറപ്പെടുന്ന സ്റ്റേഷനിലാണ് ചാർട്ട് പതിപ്പിക്കുന്നത്. ട്രെയിനുകളിൽ പതിക്കുന്ന ചാർട്ട് നോക്കി റിസർവേഷൻ കമ്പാർട്ടുമെന്റുകളിൽ കയറുന്ന റിസർവ് ചെയ്യാത്ത യാത്രക്കാർ ഇനി ബുദ്ധിമുട്ടും.

എ1, എ, ബി കാറ്റഗറി സ്റ്റേഷനുകളിലാണ് പരിഷ്കാരം ആദ്യം നടപ്പാക്കുന്നത്. സംസ്ഥാനത്തെ സ്റ്റേഷനുകളിൽ നല്ലൊരു ശതമാനം ഇവയിൽപ്പെടും. ആറ് മാസം പരീക്ഷണം നടത്തി യാത്രക്കാരിൽ നിന്ന് വൻതോതിലുള്ള പരാതി ഉണ്ടാവുന്നില്ലെങ്കിൽ ഇത് തുടരും. പിന്നീട് എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.
റെയിൽവേയുടെ മറ്റ് വിഭാഗങ്ങളും കടലാസ് രഹിതമാക്കാനാണ് തീരുമാനം. ഇ- ടിക്കറ്റ് വ്യാപകമാക്കും. ഒാൺലൈനായി ബുക്ക് ചെയ്യുന്നവരെ എസ്.എം.എസ് വഴി ടിക്കറ്റിന്റെ നിലവിലെ അവസ്ഥ അറിയിക്കും. ടിക്കറ്റിന്റെ അവസാന സ്ഥിതി www.indianrailways.gov.in, www.irctc.co.in എന്നീ വെബ്സൈറ്റുളിൽ നിന്നോ 139 എന്ന ഫോൺ നമ്പരിൽ നിന്നോ അറിയാൻ സാധിക്കും.

എ 1 കാറ്റഗറി സ്റ്റേഷനുകൾ : തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജംഗ്ഷൻ, തൃശൂർ, കോഴിക്കോട്. എ കാറ്റഗറി: കൊല്ലം ജംഗ്ഷൻ, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ആലപ്പുഴ, കോട്ടയം, എറണാകുളം ടൗൺ, ആലുവ, ഷൊർണൂർ ജംഗ്ഷൻ, പാലക്കാട് ജംഗ്ഷൻ, തിരൂർ, വടകര, തലശേരി, കണ്ണൂർ, കാസർകോട്. ബി കാറ്റഗറി : കൊച്ചുവേളി, വർക്കല, ചങ്ങനാശേരി.
കടപ്പാട് – കേരള കൌമുദി.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog