കഴിഞ്ഞ ദിവസം നടന്ന വാഹന പണിമുടക്കിനിടെ രോഗിയുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞുകൊണ്ട് സമരക്കാരുടെ ഭീഷണി. തിരുവനന്തപുരം നഗരത്തിലായിരുന്നു സംഭവം അരങ്ങേറിയത്. റീജ്യണൽ കാൻസർ സെന്ററിലേക്ക് രോഗിയുമായി പോകുകയായിരുന്ന ഓട്ടോ ഡ്രൈവർക്കാണ് സമരക്കാരുടെ ഭീഷണി നേരിടേണ്ടി വന്നത്. ഈ ദൃശ്യങ്ങൾ ഒരോ ഡ്രൈവർ ഷാഹു മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഈ ദൃശ്യങ്ങളിൽ ഭീഷണിപ്പെടുത്തുന്നവരുടെ മുഖം വ്യക്തമാണ്.
തമ്പാനൂര്‍ എസ്ഐയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ആര്‍സിസിയിലേക്ക് പോയതെന്നും എന്നാല്‍ വഴിയില്‍ വെച്ച് സമരക്കാർ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഓട്ടോ ഡ്രൈവറായ ഷാഹു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. പണം വാങ്ങിയല്ല രോഗികള്‍ വലയരുതെന്ന് കരുതിയാണ് ഓട്ടോ നിരത്തിലിറക്കിയതെന്ന് പറഞ്ഞിട്ടും സമരക്കാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഷാഹു പോസ്റ്റില്‍ പറയുന്നു. ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോയും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറിപ്പ് ഇങ്ങനെ…

“രാവിലെ ആറരക്ക് ഞാൻ തിരുവനന്തപുരം തമ്പാനൂരിലേക്ക് പോയതാണ് എനിക്ക് വന്ന പാർസൽ എടുക്കാൻ വേണ്ടി. തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ എത്തിയപ്പോൾ നൂറുകണക്കിന് പാവപെട്ട മനുഷ്യരാണ് അവിടെ കൂടി നിൽക്കുന്നത് കാണാൻ കഴിഞ്ഞത്. യാത്ര സൗകര്യം കിട്ടാതെ കഷ്ടപ്പെട്ട് നിൽക്കുന്നവർ. കുട്ടികളും സ്ത്രീകളും ഒക്കെ ഉള്ളവർ. ഞാൻ അവിടെ എത്തിയപ്പോൾ തമ്പാനൂർ എസ്ഐ എന്റെ വണ്ടി തടുത്തു കൊണ്ട് പറഞ്ഞു നിനക്ക് കുറച്ചു പേരെ കൊണ്ട് Rcc യിലേക്ക് പോകാൻ പറ്റുമോ എന്ന്. ഞാൻ പറഞ്ഞു സാറേ owners ഓട്ടോ ആണ് ഇത്. ഇന്നത്തെ സാഹചര്യത്തിൽ പാസഞ്ചേസിനെ കൊണ്ട് പോയാൽ പ്രശ്നമാണ്. അതൊന്നും കുഴപ്പമില്ല. നീ ഇവരെ കൊണ്ട് പോ ബാക്കി ഞാൻ നോക്കികൊളാം എന്ന് എസ് ഐ പറയുകയും ചെയ്തു.
ആ കേൻസർ രോഗികളെ കണ്ടപ്പോൾ എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. ഞാൻ കൊണ്ട് പോയി Rcc യിലേക്ക്. അവിടെ എത്തിയപ്പോൾ ഇതിനേക്കാൾ അപകടകരമായ അവസ്ഥയിൽ ആണ് അവിടെ ഉളള രോഗികൾ വാഹനങ്ങൾ കിട്ടാതെ ഒന്ന് നിവർന്നു നിൽക്കാനോ ഒന്ന് ശ്വാസം വീടാനോ പറ്റാതെ നട്ടം തിരിയുന്നത് കണ്ടത്. പിന്നെ ഞാൻ ഒരു വിഷയത്തെ കുറിച്ച് ചിന്തിച്ചില്ല. ഞാൻ നൂറുകണക്കിന് പേരെയാണ് അങ്ങോട്ടും ഇങ്ങോട്ടും കൊണ്ട് ഓടി നടന്നത്.
വാഹനത്തിൽ യാത്ര ചെയ്തവരിൽ നിന്ന് പകുതിയിൽ അധികം പേരിൽ നിന്ന് ഞാൻ അഞ്ചു പൈസ വാങ്ങിച്ചിട്ടില്ല. വാങ്ങിയവരിൽ നിന്നാവട്ടെ പത്തു രൂപയും ഒക്കെയാണ് കൂടുതൽ വാങ്ങിയത് ഡീസൽ അടിക്കാൻ. നിർഭാഗ്യവശാൽ ഉള്ളൂരിൽ എത്തിയപ്പോൾ യൂണിയൻകാരും മറ്റും കൂടി എന്നെ തടയുകയും ഇനി മേലാൽ ഇമ്മാതിരി പണികളായി ഇങ്ങോട്ട് വരരുത് എന്ന് പറഞ്ഞു ഭീഷണി പെടുത്തി വിടുകയും ചെയ്തു. 90 വയസ്സായ ഒന്ന് നിവർന്നു നിൽക്കാൻ പോലും പറ്റാത്ത കേൻസർ പേഷ്യന്റ് ഒരു അമ്മൂമ്മയായിരുന്നു അപ്പൊ വണ്ടിയിൽ..
ഈ സംഭവം കഴിഞ്ഞു ഞാൻ നെരെ മെഡിക്കൽ കോളജിന്റെ ഫ്രണ്ടിൽ നിൽക്കുന്ന അവിടത്തെ si യെ പോയി കാണുകയും അവിടെ ഉണ്ടായ സംഭവങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.. സാർ പറഞ്ഞു ഞങ്ങൾ എന്ത് ചെയ്യാനാണ്. ഇവിടെ വന്ന് നിന്നെ ആക്രമിച്ചാൽ ഞാൻ സുരക്ഷ തരും പക്ഷെ അങ്ങോട്ട് ഒക്കെ നോക്കി പോണം എന്ന്.
എനിക്ക് എന്തോ ഈ സമരക്കാരുടെ ഭീഷണി അത്രക്കങ്ങോട്ട് എന്നെ വിറപ്പിച്ചില്ല. അടിക്കണമെങ്കിൽ അടിക്കട്ടെ എന്ന് കരുതി ഞാൻ വീണ്ടും ഓടാൻ തീരുമാനിച്ചു റോട്ടിൽ തന്നെ കിടന്നു. രണ്ട് മിനിറ്റ് കഴിഞ്ഞ ഉടനെ ഒരു സ്ത്രീ വന്ന് കരയുന്നത് പോലെ പറയുന്നു എനിക്ക് പുലയനാർ കോട്ട ഹോസ്പിറ്റലിൽ പോകണം രോഗികൾ എന്നെ കാത്തു നിൽക്കുകയാണ് എന്റെ റൗണ്ടസ് ആണ് ഇപ്പൊ. Pls ഒന്ന് സഹായിക്കുമോ എന്ന്. അവർ ഡോക്ടർ ആയിരുന്നു. അപ്പൊ തന്നെ ഇത് കണ്ട ആ si വന്നിട്ട് പറഞ്ഞു ഒന്ന് കൊണ്ട് പോ. ബാക്കി നമുക്ക് നോക്കാം എന്ന്. അങ്ങിനെ ഞാൻ ആ ഡോക്ടർനെയും കൂട്ടി പോകുന്ന വഴിയിൽ സംഭവിച്ചത് ഈ വീഡിയോ യിൽ ഉണ്ട്…”
എന്ത് പേരിട്ടു വിളിക്കുന്ന ഹർത്താലും നിരോധിക്കണം.പണിമുടക്കിൽ നിന്നും അവശ്യ സർവീസുകൾ ഒഴിവാക്കാൻ സർക്കാർ തന്നെ മുൻകയ്യെടുക്കണം. ഇത്തരത്തിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയുവാൻ ആർക്കും അധികാരമില്ലെന്ന് ഓർക്കുക.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog