ഒരു മകൻ തന്‍റെ അമ്മയ്ക്ക് നൽകിയ സർപ്രൈസ് വിമാനയാത്ര….

ഒരു മകൻ തന്റെ അമ്മക്ക് നൽകിയ സർപ്രൈസ് വിമാനയാത്ര….സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന മധുരതരമായ അമ്മസ്നേഹത്തിന്റെ കഥ…

 

അമ്മയ്ക്കൊരു സർപ്രൈസ് യാത്ര !!

ഡിസംബർ ആദ്യവാരം തിരുവനന്തപുരത്തേക്ക് ഒരു യാത്ര പോകാമെന്ന് ഞാൻ അമ്മയോടു പറഞ്ഞപ്പോൾ മറുപടിയായി ഒരു ചിരിയായിരുന്നു ലഭിച്ചത്. ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും പോകാമെന്നാണ് ഞാൻ പറഞ്ഞത്. അങ്ങനെ ഡിസംബർ 16ന് അതിരാവിലെ ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി. ഒരു യൂബർ ടാക്സി വിളിച്ച് നേരെ നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക്. അപ്പോഴാണ് അമ്മയ്ക്ക് കാര്യം പിടികിട്ടിയത്‌ പോകുന്നത് ഫ്ലൈറ്റിലാണെന്ന്. ഒരാഴ്ച മുന്നേ ഇൻഡിഗോയിൽ രണ്ടു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷേ സർപ്രൈസ് കൊടുക്കുവാൻ ആ കാര്യം രഹസ്യമാക്കി വെച്ചതാണ്.

പിന്നെ ആദ്യമായി വിമാനത്തിൽ കയറാൻ പോകുന്നതിന്റെ ത്രില്ലിലായിരുന്നു കക്ഷി. സെക്യൃരിറ്റി ചെക്കിംഗൊക്കെ പെട്ടെന്നു കഴിഞ്ഞു. 10 മണിയോടെ ഞങ്ങളുടെ ഫ്ലൈറ്റ് കൊച്ചിയിൽ നിന്നും പറന്നു. ഇതിനു മുമ്പ് നാലു പ്രാവശ്യം വിമാനയാത്ര നടത്തിയ എനിക്ക് ഇത്തവണയും ടേക്ക് ഓഫ് സമയത്ത് ചെറിയൊരു നെഞ്ചിടിപ്പ്. അതേ സമയം എന്നെ ഞെട്ടിച്ചുകൊണ്ട് യാതൊരു പേടിയും കൂടാതെ പുഞ്ചിരിച്ചുകൊണ്ട് അമ്മയും. ഏകദേശം 40 മിനിറ്റുകൊണ്ട് ഞങ്ങൾ തിരുവനന്തപുരത്ത് ലാൻഡ് ചെയ്തു.

പിന്നീട് അവിടെ നിന്നും നേരെ മൃഗശാലയിലേക്ക്. മൃഗശാലയൊക്കെ രണ്ടു റൗണ്ട് കറങ്ങിയശേഷം അവിടന്നുതന്നെ ഊണും കഴിച്ചു. രണ്ടു മണിയോടെ അവിടെനിന്നും തമ്പാനൂർ ബസ് ടെർമിനലിലെത്തി. തിരിച്ച് 3.15 pm നുള്ള കേരള ആർടിസി ബെംഗലൂരു വോൾവോ ബസ്സിനായിരുന്നു മടക്കം. വോൾവോ മൾട്ടി ആക്സിൽ ബസ്സിൽ ഞാനും ആദ്യമായാണ് യാത്ര ചെയ്യുന്നത്.

കൊല്ലം എത്തിയപ്പോൾ കണ്ടക്ടർ ബസ്സിൽ സിനിമ പ്ലേ ചെയ്തു. പഞ്ചാബി ഹൗസ്. പിന്നീടങ്ങോട്ട് ബസ്സിൽ പൊട്ടിച്ചിരികളുടെ ബഹളമായിരുന്നു. അങ്ങനെ രാത്രി 9 മണിയോടെ ഞങ്ങൾ വൈറ്റിലയിൽ ബസ്സിറങ്ങി. അവിടുന്ന് ഒരു യൂബർ ടാക്സി പിടിച്ച് നേരെ പറവൂരിലെ വീട്ടിലേക്ക്. അങ്ങനെ കുറേനാളത്തെ അമ്മയുടെ ഒരാഗ്രഹം സാധിച്ചുകൊടുക്കുവാൻ കഴിഞ്ഞു. ഇനി അമ്മയോടൊത്ത് ഒരു ഇന്റർനാഷണൽ ട്രിപ്പാണ് അടുത്ത ആഗ്രഹം. അധികം വൈകാതെ അതും സാധ്യമാകട്ടെ… മാതാപിതാക്കളുടെ സന്തോഷമാണ് മക്കളുടെ സംതൃപ്തി.

കടപ്പാട് – പ്രശാന്ത് എസ്.കെ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply