‘തലശ്ശേരിയിൽ നിന്ന് റോഹിംഗ്യകളെ തേടി’; മനസ്സിനു കട്ടിയുള്ളവര്‍ മാത്രം ഇത് വായിക്കുക…

‘തലശ്ശേരിയിൽ നിന്ന് റോഹിംഗ്യകളെ തേടി’

വിതുമ്പലടക്കാനാവാതെ ഉമൈറ ഭീഗം തല താഴ്ത്തി, ക്യാമ്പിലെ ഇരുണ്ട വെളിച്ചത്തിൽ അവരുടെ തിളങ്ങുന്ന കണ്ണുകൾ കാണാം, വിരലുകൾ കടിച്ചു കരച്ചിലടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് സാധിക്കുന്നില്ല, ചുണ്ടുകൾ വിറക്കുന്നുണ്ട്, ശരീരമാകെ വിറക്കുന്നത് പോലെ, പതിയേ ശ്വാസമടക്കികൊണ്ട് പല്ലുകൾ കടിച്ചമർത്തി ഉമൈറ പൊട്ടി തെറിച്ചു കൊണ്ട് പറഞ്ഞു.

“വോ മേരാ ദോ ഭേട്ടിയോംക്കോ മാർദിയ”

നാലും, ഏഴും വയസുള്ള രണ്ട് പെണ്ണ് പൈതങ്ങൾ, ലോകം കണ്ട് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു, സുന്ദരികളായിരുന്നത്രെ, തിളങ്ങുന്ന കറുത്ത കണ്ണുകളും, നീണ്ട തലമുടിയും ഉള്ള തന്റെ മക്കളുടെ മുഖം ഉമൈറ വിവരിച്ചു കൊണ്ടേ ഇരുന്നു. ഒടുവിൽ വിറങ്ങലിച്ച ശരീരം കൈകളിൽ കോരിയെടുത്തപ്പോൾ, മക്കളുടെ മുഖം ഒരു നോക്ക് കാണാൻ പോലും പറ്റാത്ത വിധം അലങ്കോലപെടുത്തിയിരുന്നു,

കാമം സിരയിൽ കയറിയ ചെന്നായ്ക്കളും ആ കുഞ്ഞു ശരീരങ്ങൾ കടിച്ചു കീറി. ഒടുവിൽ പിറന്ന മണ്ണിൽ ആ പൈതങ്ങളുടെ മാംസം കൊതിച്ച മനുഷ്യ നായ്ക്കൾ വിശപ്പടക്കിയപ്പോൾ ഉമൈറക്ക് നഷ്ട്ടമായത് അവരുടെ ജീവിതമായിരുന്നു, സ്വപ്നങ്ങളായിരുന്നു, പ്രതീക്ഷയും…

ഉമൈറ പൊട്ടിക്കരയാൻ തുടങ്ങി, എന്ത് പറയണമെന്നറിയില്ല, ആ മനസ്സിനെ എന്ത് പറഞ്ഞാണ് ഞാൻ ആശ്വസിപ്പിക്കുക, ഒരു നിമിഷം ഞാൻ ചലനമറ്റു നിന്നു പോയി. ഉമൈറയുടെ കരച്ചിൽ ഒരു അട്ടഹാസം പോലെ ക്യാമ്പിന്റെ ഇടുങ്ങിയ ഇടനാഴികയിൽ തങ്ങി നിന്നു, അതെന്റെ കാതുകളും തുളച്ചു ഹൃദയത്തിൽ എത്തും മുന്നേ കണ്ണുനീർ പൊടിഞ്ഞിരുന്നു, ഉമൈറയുടെ നിലവിളി കാതിൽ ഇരമ്പി കൊണ്ടേ ഇരുന്നു.

അപ്പഴേക്കും തലമറച്ച തട്ടം കൊണ്ട് മുഖം വരിഞ്ഞു കെട്ടി അവർ ഒരു കുഞ്ഞിനേയും കൈയിലേന്തി എന്റെ അരികിൽ നിന്നും നടന്നു നീങ്ങിയിരുന്നു.

ആ തട്ടത്തിനുള്ളിൽ ഒരുമ്മയുണ്ട്, പിച്ചി ചീന്തിയ മക്കളെ ഓർത്ത് നീറുന്ന ഒരു മനസ്സുണ്ട്, ഞാൻ ആകെ തളർന്നു പോയി അവർ നടന്നു നീങ്ങുന്നതും നോക്കി നിശബ്ദനായി നിന്നു,
ശരീരത്തിൽ നിന്നും ആരോ തൊലി മാന്തി പൊളിക്കുന്നത് വേദന…

ഞാനിപ്പോൾ നിൽക്കുന്നത് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെ കാളിന്ദി കുഞ്ചിൽ നിലകൊള്ളുന്ന റോഹിംഗ്യൻ ക്യാമ്പലാണ്.

തലശ്ശേരിയിൽ നിന്നും യാത്ര തുടങ്ങുമ്പോൾ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു ഒരു ദിനമെങ്കിൽ ഒരു ദിനം ആ ജീവിതങ്ങളോടപ്പം കഴിച്ചു കൂട്ടണം, അവരുടെ ഒരു നേരത്തെ വിശപ്പടക്കണം, പറ്റുമെങ്കിൽ അവിടെയുള്ള മുഖങ്ങളിൽ ഒരു ചിരി പടർത്തണം.

യാത്ര റോഹിംഗ്യൻ ക്യാമ്പിലേക്കാണെന്ന് പറഞ്ഞപ്പോൾ നിരവധി പേർ വിലക്കി അപകടമാണെന്നും മറ്റും പറഞ്ഞു അവർ തട ഇടാൻ ശ്രമിച്ചെങ്കിലും കീഴ്പ്പെട്ടു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല, അവർ അറിഞ്ഞില്ല എന്റെ ഉമ്മ ക്യാമ്പിലേക്ക് പൊതിഞ്ഞു തന്ന ഭക്ഷണ പൊതികളും, ഒരു ബാഗ് നിറയേ പലഹാരങ്ങളുമായിരുന്നു എന്റെ ശക്തിയെന്ന്, ഉപ്പ കൈയിലേക്ക് വച്ചു തന്ന 2000 രൂപയായിരുന്നു എന്റെ ആത്മവിശ്വാസമെന്ന്,..

കൈനിറയെ ഭക്ഷണ പൊതികളും, പലരിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങളുമായി യാത്ര തുടങ്ങി. വിശപ്പടക്കാനുള്ള യാത്ര, ജീവിതം തേടിയുള്ള സഞ്ചാരം, അതേ റോഹിംഗ്യകളെ തേടിയുള്ള യാത്ര…!!

ക്യാമ്പ് എവിടെയാണെന്നോ, എത്ര ദൂരം സഞ്ചരിക്കണമെന്നോ എനിക്ക് വശമുണ്ടായിരുന്നില്ല, കാളിന്ദി കുഞ്ചിലെ മാലിന്യങ്ങൾ തള്ളുന്ന വലിയ ഒരു മൈദനത്താണെന്നറിയാം, കണ്ടു പിടിക്കാൻ പറ്റുമെന്ന വിശ്വാസത്തിൽ യാത്ര ആരംഭിച്ചു.

മൂന്ന് ദിവസത്തെ യാത്രയ്‌ക്കൊടുവിൽ പുലർച്ചെ ഡൽഹിയിൽ എത്തി, ഇങ്ങനെ ഒരു ജനത ഇവിടെ താമസിക്കുന്നുണ്ടെന്ന് ഒരാൾക്കും അറിയില്ല, വഴി ചോദിച്ചപ്പോൾ പലരും കൈ മലർത്തി,
വഴിയറിയാമെന്നു പറഞ്ഞു ഒരു റിക്ഷവാല വണ്ടിയിലേക്ക് കയറ്റി, “വഴി അറിയാം ഞാൻ കൊണ്ടുവിടാം” എന്ന് അയാൾ വാക്ക് പറഞ്ഞു കുറേ ദൂരം മുന്നോട്ട് പോയി, വിജനമായ സ്ഥലത്ത് എന്നെ ഇറക്കി വിട്ടു, കൈയിൽ നിന്നും 400 രൂപ പിടിച്ചു വാങ്ങി അയാൾ അപ്രത്യക്ഷയാനായി, വഞ്ചിക്കപെട്ടതാണെന്ന് മനസ്സിലായി,വലിയ ഭാണ്ഡ കെട്ടുകളുമായി നടന്നു നീങ്ങി കിലോ മീറ്ററുകളോളം, ഒടുവിൽ 15 കിലോമീറ്റർ നടന്നു ‘കാളിന്ദി കുഞ്ചിലെത്തി’.

ശരീരമാകെ തളർന്നിരുന്നു, സമയം ഉച്ച പന്ത്രണ്ടിനോടുക്കുന്നു, സൂര്യൻ തലക്കു മീതേ അഗ്നി തുപ്പി കൊണ്ടിരിക്കുന്നു.വിശപ്പും, ദാഹവും തളർത്തി, ക്ഷീണിച്ചു വഴിയരികിൽ ഇരുന്നു കാലു നീര് വന്നു വീർത്തിരിക്കുന്നു, കാലിന്റെ അടി ഭാഗത്തെ തോലുകൾ ഇളകി നിൽക്കുന്നു..

ഒടുവിൽ കാളിന്ദി കുഞജ് പാലത്തിന്റെ നടപ്പാതയിൽ ഇരുന്നു വിശ്രമിക്കുമ്പോൾ,
തലപ്പാവും, നീളൻ താടിയുമുള്ള ഒരു മുസ്ലിം പണ്ഡിതൻ അടുത്തുകൂടെ നടന്നു നീങ്ങുന്നത് കണ്ടു, ഓടി ചെന്നു കിതച്ചു കൊണ്ട് കാര്യം പറഞ്ഞു, അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു
‘മാഷാ അള്ളാഹ് ..സീതേ ജാവോ ..സീതേ ജാവോ’

നേരെയുള്ള ഒരു വഴി കാട്ടി തന്നുകൊണ്ട് അയാൾ നടന്നു പോയി, പിന്നീട് ഒരോട്ടമായിരുന്നു 1 കിലോമീറ്റർ കൂടി താണ്ടായിപ്പോൾ, നഗരത്തിന്റെ ഭാവം മാറി, മരുഭൂമിക്ക് സമമായ ഭൂമി, സൂര്യൻ കത്തി നിൽക്കുന്നു, പുല്ലു പോലും മുളക്കാത്ത തരിശു ഭൂമി, കുരുക്ഷേത്രം പോലെ.

കാറ്റിനു അഴുകിയ മാലിന്യത്തിന്റെ മണമാണ്, മൂക്ക് പൊത്തി പിടിക്കാൻ പോലും കഴിയാത്ത വിധം അവശനായിട്ടുണ്ട്. പെട്ടെന്ന് ആ കാഴ്ച കണ്ടു ഒരു നിമിഷം കണ്ണു തള്ളി നിന്നു, മാലിന്യങ്ങൾ പേറി ഒരു നദി ഒഴുകുന്നു, വെള്ളത്തിന് കറുത്ത നിറമാണ്.\

നിയന്ത്രണം വിട്ട ഭ്രാന്തിയെ പോലെ ഒഴുക്കുന്ന ആ നദി യമുനാ നദിയാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം ചരിത്രം പഠിച്ച താളുകൾ ഓർത്തു പോയി, സൂര്യ ഭഗവാന്റെ പുത്രി ‘യമുന’,
മൃത്യുവിന്റെ ദേവനായ യമരാജന്റെ സഹോദരി ‘യമുന’, അതായത് മരണത്തിന്റെ സഹോദരി, അവളിപ്പോൾ മരണവും കാത്തു കിടക്കുന്നു.

എങ്ങും മാലിന്യം, കൂമ്പാരം കണക്കെ കൂട്ടിയിട്ടിരിക്കുന്നു, ഒരു മനുഷ്യ ജീവൻ പോലും എങ്ങും കാണാനില്ല, മരുഭൂമി…നഗര മധ്യത്തിൽ ഒരു മരുഭൂമി. ദുർഗന്ധം കൂടി വന്നു ശ്വസിക്കാൻ പോലും പറ്റണില്ല, ഇനി ഒരടി മുൻപോട്ട് നടക്കാൻ ആവതില്ല, അപ്പോഴാണ് മുൻപിലൊരു പലകയിൽ ഏഴുതി വച്ച അറബി വാചകം വായിച്ചത്, ”ദാറുൽ ഹിജറത്ത്‌”..

ഒടുവിൽ ഞാൻ എത്തിയിരിക്കുന്നു, എന്റെ ലക്‌ഷ്യത്തോട് ഞാൻ അടുത്തു, വിയർത്തൊലിച്ചു, കിതക്കുന്ന എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത സംതൃപ്തി , കിതപ്പ് നിർത്താൻ പറ്റണില്ല, 20 കിലോമീറ്റർ നടന്നു എന്നു പോലും ഞാൻ ഓർത്തില്ല, ആ നിമിഷം എല്ലാം മറന്നു കൊണ്ട് ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി.


മുന്നിൽ കാണുന്നതാണ് റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പ്, മരുഭൂമി പോലെ ചുട്ടു പൊള്ളുന്ന മണ്ണ്, ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന മാലിന്യ കൂമ്പാരം, അതിനു മുന്നിലായി നിരവധി കൂരകൾ തടിച്ചു നിൽക്കുന്നു, ഒരു നിമിഷം ഞാൻ ഒന്ന് നിന്നു, നൂറിൽ പരം ചെറു കുടിലുകൾ, അല്ല ..!! കുടിലുകളല്ല അതിലും ചെറുത്, ഒന്നിനടുത്തായി മറ്റൊന്ന് എന്ന കണക്കെ ഒരു നൂറു കൂരകൾ. പഴം തുണികളും, ഷീറ്റുകളും മറച്ചുണ്ടാക്കിയ ഒരു മറ. വര പോലെ എന്തോ നീളൻ രൂപങ്ങൾ നടന്നു നീങ്ങുന്നത് പോലെ …

വെയിലിന്റെ കാഠിന്യം കൂടി, നടന്നു അടുത്തപ്പോൾ മലത്തിന്റെയും, മൂത്രത്തിന്റെയും രൂക്ഷ ഗന്ധം വായുവിൽ പുളഞ്ഞു നടന്നു ഒപ്പം എവിടെനിന്നോ അഴുകിയ മത്സ്യത്തിന്റെ മണം.. ദുർഗന്ധം കടിച്ചമർത്തി വീണ്ടും നടന്നു, ഇപ്പോൾ അകലെ നിന്നു കണ്ട കൂരകൾ അടുത്തു കാണാം, വര പോലെ ദൂരെ നിന്നു കണ്ടത് മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കണ്ണുകൾ അടച്ചു പിടിക്കേണ്ടി വന്നു …

യാ അല്ലാഹ് ….. എങ്ങും നിലവിളി, അലമുറകൾ, ഒരുപറ്റം പിഞ്ചുമക്കളെയാണ് ഞാൻ ആദ്യം കണ്ടത്, മുൻപെവിടെയോ കണ്ട് മറന്ന മുഖം പോലെ, അതേ! സോമാലിയൻ കുട്ടികളുടെ നേർ രൂപം, വലിയ തല, മെല്ലിച്ച ഉടൽ, പുറത്തേക്ക് തള്ളി നിൽക്കുന്ന വയർ, കറുത്തുണങ്ങിയ മക്കൾ പലരും അവശരാണ്, മുഖം അപ്പിടി ചെറു പറ്റി പിടിച്ചിരിക്കുന്നു, ശരീരത്തിൽ വ്രണങ്ങൾ വന്നു പഴുത്തിട്ടുണ്ട്, ചിലരുടെ കൈ കാലുകളിൽ വലിയ ഉണിലുകൾ വന്ന് പൊട്ടിയിരിക്കുന്നു, മുറിവിൽ ഈച്ചകൾ വന്ന് പലരും വേദന കൊണ്ട് അലമുറയിടുന്നു, കണ്ടു നിൽക്കാൻ ആയില്ല, അവിടെ നിന്നു തന്നെ ഭക്ഷണ പൊതികൾ തുറന്നു ഉമ്മ തന്ന പലഹാരങ്ങൾ ആ ചെറു കൈകളിൽ കൊടുത്തു, ആർത്തി കൊണ്ട് കൈകൾ എനിക്കുനേരെ നീണ്ടു കൊണ്ടിരിന്നു.

അതിൽ ഒരു കുഞ്ഞിനെ എടുത്തു മടിയിൽ വെച്ചപ്പോൾ തലയുടെ പിൻഭാഗത്തും നിന്നും ചോരയൊലിക്കുന്നു, രാവിലെ വീണതാണത്രേ, ഹോസ്പിറ്റലുകളിൽ ചെന്നിട്ട് കാര്യമില്ല, ചികത്സ നിഷേധിക്കപ്പെട്ട വെറും എല്ലുകളാണിവർ, ചികത്സ കിട്ടാതെ മരിച്ചവരുടെ കഥകൾ പലതുണ്ട് അവർക്ക് പറയാൻ.
ക്ഷണ നേരം കൊണ്ട് ഒരു നൂറു കുട്ടികൾ എന്നെ വട്ടമിട്ടു ബാഗിലെ ഭക്ഷണ പൊതികൾ ഓരോന്നായി ഞാൻ പുറത്തെടുത്തു കൊണ്ടേ ഇരുന്നു,…

കരളലിയിപ്പിക്കുന്ന കാഴ്ചകൾ, ഭക്ഷണത്തിനു വേണ്ടി എനിക്ക് നേരെ കൈകൾ നീളുമ്പോൾ, പടച്ചവനോട് ഒരായിരം വട്ടം നന്ദി പറഞ്ഞു, കുഞ്ഞു കൈകൾ മാത്രമല്ല എന്റെ ഉമ്മയുടെയും, വലിയുപ്പയുടെയും പ്രായം വരുന്ന ഒരു നൂറു കൈകൾ വീണ്ടും എനിക്ക് മുന്നിൽ നീണ്ടു.

45 കുടുംബങ്ങളായി 300 ൽ പരം ആളുകൾ കാളിന്ദി കുഞ്ചിലെ ഈ അഭയാർത്ഥി ക്യാമ്പിൽ ജീവിക്കുന്നുണ്ട്, കുടുംബങ്ങൾ നഷ്ട്ടപെട്ടവരാണ് പലരും , ഭാര്യയേ പിച്ചിച്ചീന്തുന്നത് കണ്ടു നിസ്സഹായനായി നിൽക്കേണ്ടി വന്ന ഭർത്താക്കന്മാരുണ്ടിവിടെ, ഭർത്താക്കന്മാരെ വെടി വെച്ചു വീഴ്ത്തുന്നത്തിനു സാക്ഷിയായവരുണ്ട്, മക്കൾ നഷ്ടപ്പെട്ടവർ, മതാ പിതാക്കൾ നഷ്ടപ്പെട്ടവർ, അങ്ങനെ അങ്ങനെ നീളുന്നു ആ ജീവിതങ്ങൾ, എല്ലാം ഒരു ദുസ്വപ്നം പോലെ ഭീതിയോടെ അവർ ഓർക്കുന്നു.

 

ക്യാമ്പിന്റെ അകത്തേക്ക് പ്രവേശിച്ചപ്പോൾ നാല് കുട്ടികൾ മണ്ണിൽ നിന്നും എന്തോ പങ്കിട്ടു കഴിക്കുന്നത് കണ്ടു, ഭക്ഷണ പൊതിയുമായി അടുത്ത്‌ ചെന്നപ്പോൾ, ഞാൻ കണ്ടത് ഇപ്പോഴും എന്റെ കൺമുന്നിൽ നിന്നും മായുന്നില്ല, ആ പിഞ്ചു മക്കൾ എലി കുഞ്ഞുങ്ങളെ തിന്നുന്ന കാഴ്ച്ച കണ്ട് ഞാൻ വായും പൊത്തി പുറത്തേക്ക് കടന്നു, ഛർദിച്ചു പോയി, മനുഷ്യന്റെ എച്ചിൽ തിന്ന്, മാലിന്യത്തിൽ വളരുന്ന എലികളെ പച്ചയ്ക്ക് തിന്നേണ്ടി വരുന്ന അവസ്ഥ , വിശപ്പ് അതെത്ര കഠിനമാണ്, കാണുന്ന കാഴ്ചകളുടെ ഭീകരത ഏറി വരുന്നു , കേൾക്കുന്ന കഥകൾ ജീവിതമാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടി.

അൻവർ ഷാ, ഇന്ത്യയിലേക്ക് കുടിയേറിയിട്ട് വർഷങ്ങളായി, അൻവർ ഷാ പറഞ്ഞ കഥകൾ കേൾക്കാൻ മാത്രം കെൽപ് എനിക്കുണ്ടായില്ല. കലങ്ങിയ കണ്ണുകളോടെ, വിയർത്തൊലിച്ചു കൊണ്ട് അൻവർ പറഞ്ഞു തുടങ്ങി.

കല്ലുകൾ വച്ചു വലിയ ചതുരാകൃതിയിൽ തീ കുണ്ടം ഒരുക്കുമത്രേ അതിനു മുകളിൽ ഇരുമ്പു ഷീറ്റുകൾ വിരിച്ചു പഴുപ്പിക്കും, പുറത്തു നിന്ന് നോക്കുമ്പോൾ തീ കുണ്ടം കാണാൻ പറ്റാത്ത വിധം ഷീറ്റുകളുപയോഗിച്ചു മറക്കും, എന്നിട്ട് പിഞ്ചോമനകളെ ചൂടേറ്റു പൊള്ളി നിൽക്കുന്ന പഴുത്ത ഇരുമ്പ് ഷീറ്റുകളിലേക്ക് വലിച്ചെറിഞ്ഞു വെന്ത് ഉരുക്കി കൊല്ലുന്നതും നോക്കി അട്ടഹസിക്കുമത്രേ സമാധാനം പഠിപ്പിച്ച ബുദ്ധ ദേവന്റെ അനുയായികൾ, പിഞ്ചോമനകൾ ക്ഷണ നേരം കൊണ്ട് മഞ്ഞുരുകും പോലെ ഉരുകി തീരും, പാലിന്റെ മണം വിട്ട് മാറാത്ത കുരുന്നുകളുടെ വെന്ത മാംസത്തിന്റെ മണമാണത്രെ അവരുടെ നാടിനു. അൻവർ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞു പതിയേ എന്നെ ആലിംഗനം ചെയ്ത് അയാൾ കൂരയിലേക്ക് കയറി. പിന്നീടാണറിഞ്ഞത് അൻവറിന്റെ മൂത്ത മകനെ വെന്തുരുക്കി കൊന്ന കഥ.

ക്യാമ്പിൽ എന്നെ കൂടാതെ ജയ്‌പൂരിലെ നിന്നും വന്ന രണ്ട് ജേർണലിസം വിദ്യാർത്ഥികൾ കൂടി ഉണ്ടായിരുന്നു, ഫയാസും, താജുദ്ധീനും കുട്ടികളോടൊപ്പമുള്ള എന്റെ നല്ല നിമിഷങ്ങൾ അവർ ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു.

കുട്ടികൾ പലരും ഞാനുമായി അടുത്തു കഴിഞ്ഞു, സ്നേഹത്തോടെ ഭയ്യാ എന്ന് അവർ വിളിക്കുമ്പോൾ ഒരു നൂറു സഹോദരങ്ങളെ എനിക്ക് കിട്ടിയത് പോലെ തോന്നി.ബാഗിൽ കരുതിയ സകലതും ഞാൻ അവർക്കു കൊടുത്തു, ഒരാളുടെ വയറൊഴിയാതെ.

പലരും ഭക്ഷണ പൊതിയുമായി കൂരയിലേക്ക് ഓടുന്നത് കണ്ടു, പിന്നീട് അവർ വന്നു പറഞ്ഞു ഉമ്മയ്ക്കും, കുഞ്ഞു വാവയ്ക്കുമൊക്കെ കൊടുക്കാൻ വേണ്ടി പോയതാണെന്ന്, ഓർക്കണം കഠിനമായ വിശപ്പിലും അവർ എല്ലാവരെയും ഓർക്കുന്നു , പങ്ക് വെച്ചു കഴിക്കുന്നു.

ഓരോ കൂരയിലും കയറി കഥകൾ കേട്ടു കൊണ്ടിരിന്നു, ചില ദിവസങ്ങളിൽ മക്കൾക്ക് നൽകാൻ ഭക്ഷണമില്ലാതെ വരുമ്പോൾ അഴുക്ക് ചാലിൽ വളരുന്ന വള്ളി ചെടി പൊട്ടിച്ച് വേവിച്ചു കൊടുക്കുമത്രേ, ആർക്കും തിരികെ മ്യാന്മറിലേക്ക് പോവേണ്ട, ഇന്ത്യ അവർക്ക് സ്വർഗ്ഗമാണു, അന്നം തന്ന ഭൂമിയാണ് , തല ചായയ്‌ക്കാൻ ഒരിടം തന്ന മണ്ണാണ്, സ്വന്തം രാജ്യത്തെക്കാൾ അവർ ഇന്ന് ഇന്ത്യയെ സ്നേഹിക്കുന്നു …
ജന്മ നാട്ടിലേക്ക് തിരിച്ചു പോവാൻ ആഗ്രഹിക്കാതെ അഭയാർത്ഥികളെ പോലെ മാലിന്യ കൂമ്പാരത്തിനു നടുവിൽ നരക തുല്യ ജീവിതം നയിക്കുമ്പോഴും തിരികെ ജന്മ നാട്ടിൽ പോവേണ്ട എന്ന് പറയണമെങ്കിൽ അവർ അനുഭവിച്ച പീഡനങ്ങൾ എത്ര മാത്രമായിരിക്കും?

കഥകൾ കേട്ടും, കുട്ടികളോടൊപ്പം കളിച്ചും രാത്രിയായതറിഞ്ഞില്ല, രാത്രി ക്യാമ്പിൽ തന്നെ കഴിയാൻ ആഗ്രഹിച്ചപ്പോൾ, ക്യാമ്പിലെ കാര്യങ്ങൾ നോക്കി നടത്തുന്ന സലിം മുല്ല പറഞ്ഞു ഇവിടെ കിടക്കാൻ ഇടമില്ല, നിങ്ങളെ പുറത്തു കിടത്താനും തലപര്യമില്ല , അതപകടമാണ് വിഷമുള്ള പാമ്പുകൾ മുതൽ, ചെന്നായ്ക്കളും , തെരുവ് പട്ടികളും രാത്രിയാവുമ്പോ പുറത്തു ചാടും അതു കൊണ്ട് തിരിച്ചു പൊയ്ക്കൊള്ളൂ, നാളെ വീണ്ടും കാണാമെന്നു പറഞ്ഞു.

അപ്പോഴും കുഞ്ഞുങ്ങൾ പലരും എന്നോടൊപ്പം ഉണ്ടായിരുന്നു, കൂട്ടത്തിൽ നൂറെന്ന് പേരുള്ള ഒരു കുഞ്ഞു മോൾ എന്തോ ഞാനുമായി വല്ലാതെ അടുത്തിരുന്നു, അവളെ കാണുമ്പോൾ എന്റെ പെങ്ങളുടെ ബാല്യ കാലം ഓർമ്മ വന്നു, നൂർ പോവാൻ നേരം എന്നോട് പറഞ്ഞു

“ആപ്‌കോ കൽ ആന ചാഹിയെ”

നാളെ വീണ്ടും വരുമെന്ന് പറഞ്ഞു വാക്ക് കൊടുത്ത്, നൂറോളം വരുന്ന മക്കൾ ക്യാമ്പ് വിടുന്നത് വരെ എന്നെ പിൻതുടർന്നു വന്നു, കരുതി വെച്ച വലിയ പാക്കറ്റ്റ് മുട്ടായി കൂടി പോവാൻ നേരം കൊടുത്തപ്പോൾ വീണ്ടും ചിരിക്കുന്ന ഒരു നൂറു ചുണ്ടുകൾ കണ്ടു , അത് മതിയായിരുന്നു ആ രാത്രി ഉറങ്ങാൻ ..

ക്യാമ്പിൽ നിന്നും നടന്നു നീങ്ങി, കരോൾ ബാഗിൽ റൂമിലെത്തിയപ്പോൾ ഉമ്മയുടെ ഫോൺ വന്നു , ഭക്ഷണം കഴിച്ചില്ല എന്നത് അപ്പഴായിരുന്നു ഞാൻ ഓർത്തത് , ഒരുപാട് പേരുടെ വയറു നിറഞ്ഞപ്പോൾ അതിൽ എന്റേതും നിറഞ്ഞു പോയി.

ഞാൻ ക്യാമ്പിലാണെന്ന് അറിഞ്ഞ രാത്രി ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള സുഹൃത്തുക്കൾ ഒരൊറ്റ രാത്രി കൊണ്ട് എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിറച്ചു തന്നത് 1 ലക്ഷം രൂപയോളമായിരുന്നു.
ക്ഷീണം കൊണ്ട് ഉറങ്ങിയതറിഞ്ഞില്ല.

പിറ്റേന്ന് ക്യാമ്പിലേക്ക് പോവുംമ്പോൾ കൈ നിറയേ ഭാണ്ഡക്കെട്ടുകളായിരുന്നു, 100 ഓളം വരുന്ന എന്റെ സഹോദരങ്ങൾക്കുള്ള വസ്ത്രവും, വെള്ളവും ഭക്ഷണവുമായി, വീണ്ടും ഞാൻ കാളിന്ദി കുഞ്ചിലെത്തി. ഫയാസും, താജ്ജുദിനും എന്നേയും കാത്തു അവിടുണ്ടായിരുന്നു, എന്നെ സഹായിക്കാൻ അവരും ഒപ്പം കൂടി, കൈ നിറയേ ഭാണ്ഡകെട്ടുമായി വരുന്ന എന്നെ കണ്ട് നമ്മുടെ കുഞ്ഞുങ്ങൾ ഭയ്യാ ഭയ്യാ എന്ന് വിളിച്ചു ഓടിയെത്തി,
വസ്ത്രങ്ങളൊക്കെ അടക്കി വെച്ചു, എല്ലാര്ക്കും കവറിലെന്താണെന്നറിയണം, നൂർ എന്റെ അരികിലെത്തി കൈ പിടിച്ചു, അങ്ങനെ ആ ക്യാമ്പിലുള്ള എന്റെ എല്ലാ കുഞ്ഞു മക്കൾക്കും ശരീരം മറക്കാനുള്ള വസ്ത്രങ്ങൾ നൽകി, വീണ്ടും ചിരികൾ ഉയർന്നു, വസ്ത്രങ്ങളുമായി അവർ കൂരയിലക്ക് ഓടി, സലിം മുല്ലയുടെ നിർദ്ദേശപ്രകാരം ഓരോ കുരുന്നും എന്റെ കവിളിൽ ഉമ്മ വെച്ചു, ഇത്രയും കാലത്തെ ജീവിതത്തിനു അർത്ഥമുണ്ടെന്ന് തോന്നിയ ദിനം, സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.

അപ്പോഴാണ് അത് ശ്രദ്ധയിൽ പെട്ടത് ക്യാമ്പിന്റെ ഒരുവശത്ത് വലിയ കയറുകൾ കെട്ടിയിരിക്കുന്നു, എല്ലാത്തിലും അളിഞ്ഞ മൽസ്യങ്ങൾ തൂക്കിയിട്ടിരിക്കുന്നു, കാര്യം തിരക്കിയപ്പോൾ സലിം മുല്ല പറഞ്ഞു, മാർക്കറ്റിൽ നിന്നും ഓരോ ദിവസം കളയുന്ന മത്സ്യവും ശേഖരിച്ചു ഉണക്കി അതാണത്രേ അവരുടെ മുഖ്യ ഭക്ഷണം,..
ജീവിക്കാൻ വേണ്ടി ഒരു നേരത്തെ അന്നത്തിനു വേണ്ടി എച്ചിൽ തിന്നുകയാണ് ഒരു സമൂഹം.

നൂർ ക്യാമ്പിന്റെ ഉള്ളിലേക്ക് കൊണ്ട് പോയി, നൂറിന്റെ കൂരയിലേക്ക് എന്നെ വലിച്ചു കയറ്റി, നിലത്തു വിരിച്ച പായ വിരിപ്പിൽ ഇരു കാലുകളും നഷ്ട്ടപെട്ടു ജീവചവമായി കിടക്കുന്നു ഒരു ജീവൻ, നൂറിന്റെ ഉപ്പ, ബുദ്ധരിൽ ചിലരുടെ ക്രൂര വിനോദത്തിന്റെ ഇരയാണ് നൂറിന്റെ ഉപ്പ, ഇരുകാലുകളും വെട്ടി മാറ്റിയത്രേ, നട്ടെല്ല് തുളച്ചു കൊണ്ട് കത്തിയും കയറ്റി ഇനി നീ ഭൂമിയിൽ ജീവിച്ചു കൊള്ളൂ എന്നും പറഞ്ഞു ദൂരേക്ക് വലിച്ചെറിഞ്ഞതാണത്രേ, മരിച്ചെന്നു കരുതിയതാണത്രേ പക്ഷേ പടച്ചവൻ ജീവന്റെ അംശം ബാക്കി വെച്ചു നൂറിന് വേണ്ടി ഇല്ലേൽ ഈ ലോകതത്ത്‌ നൂർ തനിച്ചാവുമായിരുന്നു, നൂറിന്റെ ഉമ്മയുടെ ഫോട്ടോ എടുത്തു കൊണ്ട് വന്നു അവൾ കാണിച്ചു, ഇന്ത്യയിലേക്ക് രക്ഷപെടാൻ ബോട്ട് കാത്തു നിന്ന നേരം, ജവാന്മാർ കൊണ്ട് പോയത്രേ, ഉമ്മയെ തിരക്കി പോയ ഉപ്പയേ അവർ ജീവ ചവമാക്കി ആ ഉമ്മയുടെ അഴിഞ്ഞ അടി വസ്ത്രം ഇന്നും മ്യാന്മറിൽ പാറി നടക്കുന്നുണ്ടാവാം.

നൂറിന്റെ മുഖം, ആ ചിരി , ആ മുഖത്ത് ഞാൻ പിന്നീട് നോക്കിയില്ല കൂരയിൽ നിന്നും ഇറങ്ങി, ഇത്രയും വലിയ ദുരിതം ഈ ചെറുപ്രായത്തിൽ എന്നിട്ടും അവൾ എന്നോട് ചിരിക്കുന്നു…വിശ്വസിക്കാനാവുന്നില്ല, സുന്ദരിയാണവൾ, അവളുടെ ഉമ്മയെ പോലെ .

അപ്പോഴാണ് സലിം മുല്ല പറഞ്ഞ കഥ ഓർത്തത്,ഒരു വർഷം മുൻപ് ക്യാമ്പിൽ വിശപ്പ് സഹിക്കാൻ കഴിയാതെ ബോധരഹിതരായി ഉറങ്ങിയ പിഞ്ചു മക്കളിൽ പലരും നേരം പുലർന്നപ്പോൾ ചേതനയറ്റു കിടക്കുന്നു, വിശപ്പ് സഹിച്ച കിടന്ന അവരുടെ ജീവൻ മരണം പാമ്പിന്റെ രൂപത്തിൽ അപഹരിച്ചു.

ക്യാമ്പിൽ കയറി കൂടിയ ഉഗ്ര വിഷമുള്ള പാമ്പ് കൊന്ന് തീർത്തത് ഒരുപിടി ജീവിതങ്ങൾ ഒടുവിൽ മയ്യത്തടക്കാൻ ഇടമില്ലാതെ അവർ ചേതനയറ്റ ആ ശരീരങ്ങൾ യമുനയിൽ ഒഴുക്കി വിട്ടത്രേ …. മലിനമായി കിടക്കുന്ന യമുനയേ പറ്റി ഓർത്തു കൊണ്ട് നടന്നു നീങ്ങുമ്പോൾ ദാഹിച്ചു വലഞ്ഞു രണ്ടു മക്കൾ പൈപ്പിൽ നിന്നും വെള്ളം കുടിക്കുന്ന രംഗം കണ്ടത്.

എയർ പൈപ്പിൽ നിന്നും വെള്ളം കുടിക്കാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടി , അവൾ വെള്ളം കുടിക്കാൻ പ്രയാസപ്പെട്ടപ്പോൾ ചോട്ടു എന്ന് ഉറക്കെ വിളിച്ചു അപ്പഴേക്കും ക്യാമ്പിന്റെ ഇരുട്ടിൽ നിന്നും ഒരു പിഞ്ചു മോൾ ഓടി വന്നു അവൾ പൈപ്പ് പിടിച്ചു തൂങ്ങി ജേഷ്ഠത്തിയെ വെള്ളം കുടിക്കാൻ സഹായിക്കുന്നു, വെള്ളം ആർത്തിയോടെ കുടിക്കുന്ന അവരെ ഞാൻ നോക്കി നിന്നു പോയി, വെള്ളം കൗതുകത്തോടെ നോക്കേണ്ട പ്രായത്തിൽ അവർ ആർത്തിയോടെ കുടിച്ചു വിശപ്പടക്കുന്നു..

ഒടുവിൽ ബാക്കി വന്ന തുക ഏല്പിക്കാൻ വേണ്ടി ക്യാമ്പിന്റെ സംഘടകരുടെ ഓഫീസിലേക്കു പോയപ്പോൾ ആദ്യം ദിനം എനിക്ക് വഴികാട്ടിത്തന്ന ആൾ എന്റെ മുൻപിൽ നിൽക്കുന്നു, അത്ഭുതം. പണം വാങ്ങി, ഇനിയുള്ള ദിനങ്ങളിൽ എന്താവശ്യത്തിനും പണം ഉപയോഗിക്കാം എന്നു പറഞ്ഞു തീർത്തതും അയാൾ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.

“അല്ലാഹ് കി രാജ് തുമാര സാത് ഹേ”

എന്റെ കൂടേ ക്യാമ്പിലേക്ക് പുള്ളിയും വന്നു എല്ലാവരെയും വിളിച്ചു വരുത്തി, ക്യാമ്പിലെ 300 ൽ പരം ആളുകൾ എന്റെ മുന്നിൽ നിരന്നു, ആ സദസ്സിൽ അവർ ഒരുപാട് സംസാരിച്ചു ഒടുവിൽ എനിക്ക് വേണ്ടിയും, പണമയച്ചവർക്കു വേണ്ടിയും ആ ജനത ഒന്നടങ്കം പ്രാർത്ഥിച്ചു, കുഞ്ഞു മക്കൾ കൈകളുയർത്തി ആകാശത്തിന്റെ നീലിമയിൽ പടച്ചവനെ നോക്കി അമീൻ പറയുന്നത് കണ്ടപ്പോൾ ലോകത്ത് എന്റെ സൃഷ്ടിപ്പിന് പിന്നിൽ പടച്ചവൻ കണ്ട ലക്‌ഷ്യം ഈ ദിനമാണെന്ന് തോന്നി..

എല്ലാം കഴിഞ്ഞു എല്ലാവർക്കും മധുരം നൽകി ഞാൻ ക്യാമ്പിന്റെ പടി ഇറങ്ങുമ്പോൾ ഓരോ ഉമ്മമാരും പ്രാർത്ഥിക്കുന്നുണ്ടായിരുന്നു,എന്റെ മക്കൾ എന്റെ പിറകെ കൂടി, ക്യാമ്പ് വിട്ട് റോഡിലേക്ക് എത്തും വരെ അവർ കൂടേ വന്നു.

നൂറിനെ ഞാൻ തിരക്കി, കൂട്ടത്തിൽ അവളില്ല, ദൂരെ നിന്നും അവൾ ഓടി വരുന്നത് കണ്ട് ഞാൻ നിന്നു ഭയ്യാ എന്ന് വിളിച്ചു എന്റെ കയ്യിലേക്ക് പൊട്ടിയ ഒരു കീ ചെയിൻ വച്ചു, ഒരു ആൺ കുട്ടിയും പെൺ കുട്ടിയും നിൽക്കുന്ന ഒരു രൂപം അതാരാണെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു.

“വോ ലഡ്ക്ക തും ഓർ ലഡ്ക്കി മേ ഹൂ”
ഇതും പറഞ്ഞു അവൾ ചിരിച്ചു കൊണ്ടോടി …..

നൂർ …പേരാർത്ഥമാക്കും പോലെ വെളിച്ചമാണവൾ …. സ്നേഹത്തിന്റെ വെളിച്ചം …

റോഡിലേക്ക് എത്തി തിരിഞ്ഞു നോക്കിയപ്പോൾ പിറകിൽ നിന്നും ഞാൻ പോവുന്നതും നോക്കി നൂറും കുറച്ചു കുട്ടികളും നിൽപ്പുണ്ടായിരുന്നു കണ്ണെത്താ ദൂരത്തു കൈയും വീശി, ആ കുട്ടികളിൽ ഉമൈറയുടെ രണ്ട് പിഞ്ചോമനകളും ഭയ്യാ എന്ന് വിളിച്ചു കൈ വീശുന്നത് പോലെ..നടന്നു നീങ്ങി പുറത്തെത്തിയപ്പോൾ യമുനാ നദി വീണ്ടും അട്ടഹസിക്കുന്നു ….

വിവരണം – പർവേസ് ഇലാഹി

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply