ഐഡിയയും വോഡഫോണും ഒന്നായി; ‘വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്’

ടെലൊകോം രംഗം കാത്തിരുന്ന വോഡഫോണ്‍ ഐഡിയ ലയനം പൂർത്തിയായി. ‘വോഡഫോൺ ഐഡിയ ലിമിറ്റഡ്’ എന്ന പുതിയ കമ്പനിക്കു കീഴിൽ വോഡഫോൺ, ഐഡിയ എന്നീ ബ്രാൻഡുകളിൽ സേവനം തുടരും. ഇതോടെ ഇന്ത്യയിലേ ഏറ്റവും വലിയ ടെലികോം ദാതാക്കളായി വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് മാറി. നാഷണല്‍ കമ്പനി നിയമ ട്രിബ്യുണലിന്റെ അംഗീകാരം. ലഭിച്ചതോടെയാണ് ലയനം പൂര്‍ത്തിയായത്.

രണ്ടു ബ്രാൻഡുകൾക്കുമായി 40.8 കോടിയിലേറെ വരിക്കാരുള്ള വോഡഫോൺ ഐഡിയ ലിമിറ്റഡ്, എയർടെലിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ ടെലികോം കമ്പനിയായി. വരിക്കാരുടെ എണ്ണത്തിൽ 35 ശതമാനവും വരുമാനത്തിൽ 32.2 ശതമാനവും വിപണി വിഹിതമുള്ള പുതിയ കമ്പനി രാജ്യത്തെ ഒൻപത് ടെലികോം മേഖലകളിൽ ഒന്നാം സ്ഥാനത്താണ്. കുമാർമംഗലം ബിർല ചെയർമാനും ബാലേഷ് ശർമ ചീഫ് എക്സിക്യുട്ടീവ് ഓഫിസറുമായാണ് വോഡഫോൺ ഐഡിയ പ്രവർത്തിക്കുക. ലയനം വഴി, പ്രവർത്തനച്ചെലവിൽ 14,000 കോടി രൂപയാണു ലാഭിക്കാനാകുന്നതെന്ന് കമ്പനി പറഞ്ഞു.

എസ്കോട്ടെൽ എന്ന പേരിൽ സേവനം ആരംഭിച്ച കമ്പനിയാണ് പിന്നീട് ഐഡിയയായി മാറിയത്. 1996 സപ്തംബര്‍ 17-നാണ് എസ്‌കോട്ടൽ എറണാകുളത്ത് കേരളത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍ സര്‍വീസിന് തുടക്കമായത്. എറണാകുളം ഹോട്ടല്‍ അവന്യൂ റീജന്റില്‍ നടന്ന ഉദ്ഘാടനച്ചടങ്ങിലാണ് തകഴി ശിവശങ്കരപ്പിള്ളയും എ.ആര്‍. ടണ്ഠനും സംസാരിച്ചത്. ഉദ്ഘാടനം ചെയ്തത് പിന്നീട് കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടി. ഇന്ത്യയിലാദ്യത്തെ മൊബൈല്‍ വിളിക്ക് ഒരു വര്‍ഷം തികഞ്ഞിരുന്നു അപ്പോള്‍. കേരളത്തില്‍ 1996 സപ്തംബറില്‍ ഉദ്ഘാടനം നടന്നെങ്കിലും ഒക്ടോബര്‍ മുതലാണ് വരിക്കാര്‍ക്ക് കണക്ഷന്‍ കിട്ടിത്തുടങ്ങിയത്.  1996-ല്‍ ബി.പി.എല്‍. മൊബൈലിനും കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് കിട്ടിയെങ്കിലും എസ്‌കോട്ടെലാണ് ആദ്യം തുടങ്ങിയത്. പിന്നീട് എസ്‌കോട്ടെലിനെ ഐഡിയ സെല്ലുലാര്‍ ഏറ്റെടുത്തു.

വോഡഫോൺ ഇന്ത്യയിൽ : ഹച്ചിസൺ വംപോവയും മാക്സ് ഗ്രൂപ്പും ചേർന്നു 1992 ഫെബ്രുവരി 21 സ്ഥാപിച്ചതാണ് ഹച്ചിസൺ മാക്സ് ടെലികോം ലിമിറ്റഡ് (എച്ച്ടിഎംഎൽ). 1994 നവംബറിൽ മുംബൈ (അന്ന് ബോംബെ) സർക്കിളിൽ പ്രവർത്തിക്കാനുള്ള ലൈസെൻസ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നൽകി. അതേ വർഷം തന്നെ സെല്ലുലാർ സർവീസ് ബ്രാൻഡ്‌ ആയ മാക്സ് ടച്ച് ആരംഭിച്ചു. ഹച്ചിസൺ മാക്സ് പ്രവർത്തനങ്ങൾ ഡിസംബർ 1999-ൽ ഡൽഹി സർക്കിളിലും, ജൂലൈ 2000-ൽ കൊൽക്കത്ത സർക്കിളിലും, സെപ്റ്റംബർ 2000-ൽ ഗുജറാത്ത്‌ സർക്കിളിലും ആരംഭിച്ചു. 1992-നും 2006-നും ഇടയിൽ ഇന്ത്യയിലെ 23 ടെലികോം സർക്കിളിലും ഹച്ചിസണിനു സ്വീകാര്യത ലഭിച്ചു.

2000 ഫെബ്രുവരി 14-നു എച്ച്ടിഎംഎൽ മാക്സ് ടച്ച് എന്ന പേര് മാറ്റി ഓറഞ്ച് എന്നാക്കിമാറ്റി. മെയ്‌ 2000-ൽ ഫ്രാൻസ് ടെലികോം ഓറഞ്ച് ബ്രാൻഡിൻറെ ലോകോത്തര അവകാശം വോഡഫോണിൽനിന്നും വാങ്ങി അതിൻറെ ഉടമസ്ഥാവകാശം ഇന്ത്യയിൽ കൊണ്ടുവരാൻ ശ്രമിച്ചു. ഹച്ചിസൺ ഇന്ത്യയുടെ പ്രവർത്തനങ്ങളുടെ ഒരു ഭാഗം വാങ്ങാൻ അവർ തീരുമാനിച്ചു, പക്ഷേ വിൽക്കാൻ ഹച്ചിസൺ ഇന്ത്യ തയ്യാറായില്ല. ഇന്ത്യയിലെ ഓറഞ്ച് ബ്രാൻഡിൻറെ അവകാശം ഹച്ചിസൺ നിലനിർത്തി, പക്ഷേ ഫ്രാൻസ് ടെലികോമിനു ലോയൽറ്റി നൽകണമായിരുന്നു. 2004 ഡിസംബറിൽ ഫ്രാൻസ് ടെലികോം ഇന്ത്യൻ മാർക്കറ്റ്‌ വിട്ടുപോയി.

2005 ഓഗസ്റ്റിൽ എച്ച്ടിഎംഎല്ലിനെ ഹച്ചിസൺ എസ്സാർ ലിമിറ്റഡ് എന്നു പുനർനാമം ചെയ്തു. 2011 ജൂലൈയിൽ വോഡഫോൺ ഗ്രൂപ്പ് തങ്ങളുടെ പങ്കാളിയായ എസ്സാറിൻറെ മൊബൈൽ ഫോൺ ബിസിനസ്‌ 5.46 ബില്ല്യൺ യുഎസ് ഡോളറിനു വാങ്ങി. ഇതുവഴി എസ്സാറിൻറെ 74 ശതമാനം ഉടമസ്ഥത വോഡഫോണിനായി. വോഡാഫോൺ എസ്സാറിൽ വോഡാഫോണിന് 52 ശതമാനമും എസ്സാർ ഗ്രൂപ്പിന് 23 ശതമാനവും ഓഹരി ഉണ്ടായിരുന്നു. ബാക്കി 15 ശതമാനം മറ്റ് ഇന്ത്യൻ സ്ഥാപനങ്ങൾക്കായിരുന്നു.

2015 മെയ്‌ 19-നു 3ജി സ്പെക്ട്രം ലേലം അവസാനിച്ചപ്പോൾ 9 സർക്കിളുകളിലെ സ്പെക്ട്രം വാങ്ങാനായി വോഡഫോൺ 11617.86 മില്യൺ ഇന്ത്യൻ രൂപ (ലേലത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുക) അടച്ചു. ഡൽഹി, ഗുജറാത്ത്‌, ഹരിയാന, കൊൽക്കത്ത, മഹാരാഷ്ട്ര & ഗോവ, മുംബൈ, തമിഴ്നാട്‌,കേരളം, ഉത്തർ പ്രദേശ്‌ (ഈസ്റ്റ്), വെസ്റ്റ് ബംഗാൾ എന്നീ സർക്കിളുകളിലാണ് വോഡഫോൺ 3ജി സർവീസ് നൽകുക. 2011 മാർച്ച്‌ 16-നു ഉത്തർ പ്രദേശ്‌ (ഈസ്റ്റ്) സർക്കിളിലെ ലക്നോവിൽ വോഡഫോൺ 3ജി സേവനങ്ങൾ ആദ്യമായി അവതരിപ്പിച്ചു. ടാറ്റാ ഡോകോമോ, റിലയൻസ് കമ്മ്യൂണിക്കേഷൻസ്, എയർടെൽ, എയർസെൽ എന്നിവയ്ക്കു ശേഷം ഇന്ത്യയിൽ 3ജി സർവീസ് ആരംഭിക്കുന്ന അഞ്ചാമത്തെ സ്വകാര്യ ഓപ്പറേറ്ററാണ് വോഡഫോൺ. 2012 ജൂൺ 28-നു വോഡഫോൺ പുതിയ അന്താരാഷ്‌ട്ര റോമിംഗ് പാക്കേജ് ആരംഭിച്ചു, അതുവഴി ഉപയോക്താകൾക്ക് അവർ സന്ദർശിക്കുന്ന രാജ്യങ്ങൾക്കനുസരിച്ച് വിവിധ വാടകകൾ നൽകേണ്ടതില്ല. 2015 ഡിസംബർ 8-നു 1800 മെഗാഹെർട്സ് ബാൻഡിൽ ഇന്ത്യയിൽ 4ജി സർവീസ് വോഡഫോൺ പ്രഖ്യാപിച്ചു, കേരളത്തിലെ കൊച്ചിയിലാണ് ആദ്യം അവതരിപ്പിച്ചത്.

മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ജിയോ ഒട്ടേറെ ഓഫറുകളുടെ അകമ്പടിയോടെ രാജ്യവ്യാപകമായി 4ജി ടെലികോം സേവനം ആരംഭിച്ചതോടെയാണ് രാജ്യത്തെ ടെലികോം വ്യവസായത്തിൽ വൻ ചലനങ്ങൾക്ക് തുടക്കമായത്. രണ്ടു വർഷത്തിനുള്ളിൽ ജിയോ 23 കോടി വരിക്കാരെ നേടി. ചെറിയ കമ്പനികൾ മിക്കതും ഇല്ലാതാവുകയോ പ്രവർത്തനം നിർത്തുകയോ ചെയ്തു. എയർടെൽ, വോഡഫോൺ, ഐഡിയ എന്നിവ നഷ്ടത്തിലേക്കു നീങ്ങി. വോഡഫോൺ–ഐഡിയ ലയനത്തിന് കളമൊരുങ്ങി. മൂന്നു സ്വകാര്യ കമ്പനികളും പൊതുമേഖലയിലെ ബിഎസ്എൻഎല്ലും മാത്രമാണ് ഇനി രാജ്യത്തെ ടെലികോം രംഗത്ത്; വോഡഫോണും ഐഡിയയും രണ്ടു ബ്രാൻഡുകളായി നിൽക്കുമെങ്കിലും.

400 മില്യണ്‍ ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്.‍ 35 ശതമാനം സബ്‌സ്‌ക്രൈബേഴ്‌സും, 41 ശതമാനം മാര്‍ക്കറ്റ് ഷെയറും‍, 80,000 കോടി വരുമാനവുമുള്ള കൂറ്റൻ കമ്പനിയായി ലയനത്തോടെ വോഡഫോൺ ഐഡിയ ലിമിറ്റഡ് മാറി. ജിയോയുടെ കടന്നുവരവ്‌ ഇരു കമ്പനികളുടേയും വരുമാനത്തില്‍ വന്‍ ഇടിവിനു ഇടയാക്കിയിരുന്നു. 80,000 കോടി രൂപയുടെ മൊത്തം വരുമാനമാണ്‌ ലയനത്തിന്‌ ശേഷം കമ്പനി പ്രതീക്ഷിക്കുന്നത്‌. വോഡഫോണിന്‌ 45.1 ശതമാനവും ഐഡിയക്ക്‌ 26 ശതമാനവും ഓഹരികളാണ്‌ പുതിയ കമ്പനിയിലുള്ളത്‌. നിലവില്‍ വോഡഫോണിന്‌ 22.3 കോടിയും ഐഡിയയ്‌ക്ക്‌ 21.6 കോടി വരിക്കാരുമുണ്ട്‌. ലയനത്തിനു മറ്റു വകുപ്പുകളുടെ അനുമതി ഇരുകമ്പനികള്‍ക്കും മുമ്പ്‌ ലഭിച്ചിരുന്നു. എന്‍.സി.എല്‍.ടി. അനുമതി കൂടി എത്തിയതോടെ കമ്പനി ഓഹരികളും ഉണര്‍ന്നു. ലയനത്തിനു ശേഷം ഇനി മൂന്നു വലിയ സേവനദാതാക്കളായിരിക്കും അവശേഷിക്കുക- എയര്‍ടെല്‍, ജിയോ ഇന്‍ഫോകോം, വോഡഫോണ്‍-ഐഡിയ. 2016ല്‍ പ്രവര്‍ത്തനം തുടങ്ങിയ ജിയോ ഇന്ത്യന്‍ ടെലികോം മേഖലയെ മാറ്റിമറിക്കുകയായിരുന്നല്ലൊ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply