പ്രളയത്തിനു ശേഷം വിദേശികളുമായി ആദ്യ ടൂറിസ്റ്റ് വിമാനം കേരളത്തിലെത്തി…

കേരളം കണ്ട മഹാപ്രളയം ആയിരുന്നു 2018 ഓഗസ്റ്റ് മാസത്തിൽ അരങ്ങേറിയത്. ഒട്ടും മുന്നറിയിപ്പില്ലാതെ കുതിച്ചെത്തിയ പ്രളയം ബാധിച്ചത് കേരളത്തിലെ എല്ലാ മേഖലകളെയുമായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖലയായിരുന്നു ടൂറിസം. ഓണം പ്രമാണിച്ച് വിദേശികൾ അടക്കം നിരവധി സഞ്ചാരികളെ വരവേൽക്കുവാൻ ഒരുങ്ങിയിരിക്കുകയായിരുന്നു കേരളം. പക്ഷേ ക്ഷണിക്കാത്ത അതിഥിയായി എത്തിയ വെള്ളപ്പൊക്കം എല്ലാ പ്രതീക്ഷകളെയും തച്ചുടയ്ക്കുകയാണുണ്ടായത്. അപ്രതീക്ഷിത പ്രളയം കേരളത്തിനു 1500 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു വിലയിരുത്തൽ. പ്രളയം ബാധിച്ച ഓഗസ്റ്റിലെ ടൂറിസം റദ്ദാക്കലുകളിൽ നിന്നു മാത്രം 500 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.

എന്നാൽ അതെല്ലാം മറികടന്നുകൊണ്ട് കേരള ടൂറിസം അതിജീവനത്തിൻ്റെ കൈകളിൽ ഉയർന്നുവന്ന കാഴ്ചയാണ് ലോകം പിന്നീട് കണ്ടത്. “ഇന്നോളം അനുഭവിക്കാത്ത പ്രളയദുരിതത്തിൽ നാടുവീണുപോയപ്പോൾ, കേരള ടൂറിസവും വീണുവെന്നതു സത്യം തന്നെ. പക്ഷെ ഇതാ ഇപ്പോൾ ഞങ്ങൾ ഉയർത്തെഴുന്നേറ്റിരിക്കുന്നു…” ഇങ്ങനെ സോഷ്യൽ മീഡിയകളിലൂടെയും മറ്റും ടൂറിസം വകുപ്പ് പ്രചരണങ്ങൾ ആരംഭിച്ചു. ലോകം മുഴുവനും ഈ പ്രചാരണങ്ങൾ വീക്ഷിച്ചു. അങ്ങനെ പ്രളയക്കെടുതികൾക്കു ശേഷം സെപ്റ്റംബർ പതിനഞ്ചാം തീയതി ആസ്‌ട്രേലിയയിൽ നിന്നുള്ള 46 സഞ്ചാരികളെയും വഹിച്ചു കൊണ്ടുള്ള വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.

ഈ സഞ്ചാരികൾ ചാർട്ടേർഡ് വിമാനത്തിലായിരുന്നു കേരളത്തിലെത്തിയത്. ഇവരെ കേരളം സ്വീകരിച്ചത് വൻ വരവേൽപ്പോടെ തന്നെയായിരുന്നു. കൊച്ചിയിലെ താജ് മലബാർ ഹോട്ടലായിരുന്നു ഈ സഞ്ചാരികളുടെ എല്ലാ പാക്കേജുകളും ഏറ്റെടുത്തിരുന്നത്. എയർപോർട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ഈ സഞ്ചാരികൾ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു പോയി എന്നു വേണം പറയുവാൻ. അത്രയ്ക്ക് വിപുലമായ സ്വീകരണങ്ങളായിരുന്നു എയർപോർട്ടിൽ ടൂറിസം വകുപ്പും താജ് ഹോട്ടലും ചേർന്ന് ഒരുക്കിയിരുന്നത്. കേരളീയ വേഷം അണിഞ്ഞൊരുങ്ങി നിന്നിരുന്ന പെൺകുട്ടികൾ പൂമാലയിട്ടായിരുന്നു ആദ്യം സഞ്ചാരികളെ വരവേറ്റത്. അതോടൊപ്പം തന്നെ അവരുടെ നെറ്റിയിൽ കുളിർമ്മയുള്ള ചന്ദനക്കുറി തൊടീക്കുകയും ചെയ്തു. പെൺകുട്ടികളെ കൂടാതെ കേരളത്തിന്റെ പ്രതീകമായ കഥകളി വേഷവും സ്വീകരണത്തിനായി മുന്നിലുണ്ടായിരുന്നു. എയർപോർട്ടിലെ സ്വീകരണത്തിനു ശേഷം ഇവർക്കു വേണ്ടി തയ്യാറാക്കിയിരുന്നു ആഡംബര ബസ്സിൽ സഞ്ചാരികൾ ഹോട്ടലിലേക്ക് പോവുകയാണുണ്ടായത്.

“വാർത്തകളിലും മറ്റും കേരളത്തിലെ പ്രളയത്തെക്കുറിച്ച് കണ്ടപ്പോൾ ഞങ്ങൾക്ക് വളരെ പേടി തോന്നിയിരുന്നു. പിന്നീട് കേരളം ടൂറിസം വകുപ്പിന്റെയും ടൂർ കോർഡിനേറ്റർമാരുടെയും ആത്മവിശ്വാസമായിരുന്നു ഞങ്ങൾക്ക് കേരളത്തിലേക്ക് യാത്ര തിരിക്കുവാൻ പ്രചോദനമായത്. പക്ഷേ ഇത്തരത്തിലുള്ള രാജകീയ സ്വീകരണങ്ങൾ ഒന്നും തന്നെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഈ യാത്ര ഞങ്ങൾ ഒരിക്കലും മറക്കില്ല, ഒപ്പം കേരളത്തെയും ഇവിടത്തെ നല്ലവരായ ആളുകളെയും…” – സഞ്ചാരികളിൽ ഒരാളുടെ വാക്കുകളാണിവ. ഈ വാക്കുകളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. നമ്മുടെ ടൂറിസം വകുപ്പും ഹോട്ടൽ മേഖലയും ഒക്കെ ഒന്നിച്ചു നിന്നുകൊണ്ട് ടൂറിസ്റ്റുകൾക്ക് കേരളത്തിലേക്ക് വരുവാനുള്ള ആത്മവിശ്വാസം നൽകുകയായിരുന്നു. അതെ, നമ്മൾ കുതിക്കുക തന്നെ ചെയ്യും. ഉയർച്ചകളിലേക്ക്…

More Details : https://taj.tajhotels.com/en-in/taj-malabar-cochin.

Check Also

നിർത്തിപ്പോയിട്ടും ആളുകൾ തിരികെ വരണമെന്ന് ആഗ്രഹിക്കുന്ന 7 കാർ മോഡലുകൾ | 7 Cars We Wish Made A Comeback In India

While new automotive manufacturers continue to enter the Indian market bringing all-new products, discontinuation of …

Leave a Reply