മുല്ലപ്പെരിയാർ ഡാം : ചരിത്രവും പാട്ടക്കരാറും ഒരു ജനതയുടെ ഭീതിയും…

കഴിഞ്ഞ കുറേ നാളുകളായി പ്രമുഖ മാധ്യമങ്ങളിലൊക്കെ മുല്ലപ്പെരിയാറിനെപ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നു,ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നു, ജലനിരപ്പ് ഉയരുന്നു എന്നുതുടങ്ങി ഭീതിജനകമായ വാര്‍ത്തകളാണ് ദിവസവും വന്നുകൊണ്ടിരുന്നത്. കേരളത്തിലെ ജനങ്ങളില്‍ എത്രപേര്‍ക്ക് അറിയാം ഒരു ജനതയുടെയുള്ളിൽ ഭീതിയുടെ വിത്തുകൾ വിതറി ഒരു രാക്ഷസനെപ്പോലെ നിൽക്കുന്ന ഈ അണക്കെട്ടിൻ്റെ ചരിത്രം?

പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് മുല്ലപ്പെരിയാർ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിലെ തമിഴ്നാട് അതിർത്തിയിലെ ശിവഗിരി മലകളിൽനിന്നു ഉത്ഭവിക്കുന്ന വിവിധ പോഷക നദികൾ ചേർന്നുണ്ടാകുന്ന മുല്ലയാർ, പെരിയാർ നദിയായി അറിയപ്പെടുന്നു. മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു.

1789-ലാണ്‌ പെരിയാറിലെ വെള്ളം വൈഗൈ നദിയിൽ എത്തിക്കാനുള്ള ആദ്യ കൂടിയാലോചനകൾ നടന്നത്. തമിഴ്നാട്ടിലെ രാമാനാട് മുത്തുരാമലിംഗ സേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ളയാണിതിനു മുൻകൈ എടുത്തത്. അദ്ദേഹം ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നെങ്കിലും സേതുപതി രാജാവ് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചതുമൂലം പദ്ധതി ആദ്യം നടപ്പിലായില്ല.യുദ്ധം തോറ്റ സേതുപതി താമസിയാതെ സ്ഥാനഭ്രഷ്ടനായി. പ്രദേശം മദിരാശി പ്രസിഡൻസിയുടെ കീഴിലായി. തേനി, മദുര, ദിണ്ടിക്കൽ, രാമനാഥപുരം എന്നിവടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാർക്കു തലവേദനയഅയിത്തീർന്നു. ഇതേ സമയം തിരുവിതാംകൂറിലെ പെരിയാറ്റിൽ പ്രളയം സൃഷ്ടിക്കുന്ന കാലാവസ്ഥയും. ബ്രിട്ടീഷുകാർ പെരിയാർ നദിയിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന് മദുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാൻ പദ്ധതിയിട്ടു. ഇതിനായി ജെയിംസ് കാഡ്‌വെല്ല് എന്ന വിദഗ്ദനെ പഠനം നടത്താനായി നിയോഗിച്ചു.

ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം പദ്ധതിക്കെതിരായിരുന്നു. എങ്കിലും വെള്ളം തിരിച്ചു വിടാനുള്ള ശ്രമത്തിൽ നിന്ന് ബ്രിട്ടീഷുകാർ പിന്മാറയില്ല. പിന്നീട് കാപ്റ്റൻ ഫേബറിന്റെ നേതൃത്വത്തിൽ മറ്റൊരു പഠനം നടന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളം തിരിച്ചുവിടാനുള്ള ചെറിയ ഒരു അണക്കെട്ടിന്റെ പണികൾ 1850-ൽ തുടങ്ങി. ചിന്നമുളിയാർ എന്ന കൈവഴിയിലൂടെ വെള്ളം ഗതിമാറ്റി വിടാനായിരുന്നു പദ്ധതി. എന്നാൽ ചില സാഹചര്യങ്ങൾ മൂലം നിർമ്മാണം നിർത്തിവെക്കേണ്ടിവന്നു.

മധുര ജില്ലാ നിർമ്മാണവിദഗ്ദനായ മേജർ റീവ്സ് 1867-ൽ മറ്റൊരു പദ്ധതി മുന്നോട്ടുവച്ചു. പെരിയാറിൽ 162 അടി ഉയരമുള്ള അണകെട്ടി ചാലുകൾ വഴി വൈഗൈ നദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ഈ പദ്ധതി നിർദ്ദേശിച്ചത്. എന്നാൽ നിർമ്മാണവേളയിൽ വെള്ളം താൽകാലികമായി തടഞ്ഞുവക്കാനുള്ള ബുദ്ധിമുട്ടുമൂലം പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

അന്നത്തെ ചീഫ് എഞ്ചിനീയറായിരുന്ന ജനറൽ വാക്കർ നിർദ്ദേശിച്ച മറ്റൊരു പദ്ധതിയും സാങ്കേതിക പ്രശ്നങ്ങൾ മൂലം ഉപേക്ഷിക്കപ്പെട്ടു. 1882-ൽ നിർമ്മാണവിദഗ്ദരായ കാപ്റ്റൻ പെനിക്യുക്ക്, ആർ സ്മിത്ത് എന്നിവർ പുതിയ പദ്ധതിസമർപ്പിക്കാനായി നിയോഗിക്കപ്പെട്ടു. എല്ല പഴയ പദ്ധതികളും പഠനവിധേയമാക്കിയശേഷം പുതിയതു സമർപ്പിക്കാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് 155 അടി ഉയരമുള്ള അണക്കെട്ടിന്‌ പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളിൽ 12 അടിയുമാണ്‌ വീതി. ചുണ്ണാമ്പ്, സുർക്കി, കരിങ്കൽ എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിനു 53 ലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഈ തുകയുടെ ഏഴുശതമാനം വീതം എല്ലാവർഷവും പദ്ധതിയിൽ നിന്ന് തിരിച്ചുകിട്ടുമെന്നായിരുന്നു കണ്ടെത്തൽ. കൊടും വരൾച്ചയിൽ പൊറുതിമുട്ടിയ ബ്രിട്ടീഷ് സർക്കാർ പദ്ധതി അംഗീകരിച്ചു നിർമ്മാണനിർദ്ദേശം നൽകി.

ബ്രിട്ടീഷ് ആർമിയിലെ നിർമ്മാണവിദഗ്ദരും തൊഴിലാളികളും ചേർന്നാണ്‌ ഇന്നത്തെ അണക്കെട്ട് നിർമ്മിച്ചിട്ടുള്ളത്. ഇതോടെ പെരിയാർ തടാകവും രൂപം കൊണ്ടു. വെള്ളം വൈഗൈയിലേക്ക് ഒഴുകിത്തുടങ്ങി. മദിരാശി സർക്കാരിന്റെ ഗവർണർ കന്നിമാരപ്രഭുവാണ് മരം മുറിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തത്. തേക്കടിയിൽ കാര്യാദർശികൾക്കായുള്ള തമ്പുകളും തൊഴിലാളികൾക്ക് തങ്ങാനുള്ള തമ്പുകളും ഉണ്ടാക്കി. കൂറ്റൻ മരങ്ങൾ മുറിക്കുന്നതു തന്നെ ഭഗീരഥപ്രയത്നമായിരുന്നു. രാമനാഥപുരത്തു നിന്നാണ്‌ തൊഴിലാളികൾ ആദ്യം എത്തിയത്. ദിവസം ആറണയായിരുന്നു (38 പൈസ) കൂലി. എന്നാൽ മലമ്പനിയും മറ്റും ഭീഷണിയുയർത്തിയപ്പോൾ കമ്പം, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരേണ്ടിവന്നു. കൊച്ചിയിൽ നിന്ന് പോർത്തുഗീസ് ആശാരിമാരും ഗുജറാത്തിലെ കച്ച്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നും കുമ്മായം തേപ്പുകാരേയും കൊണ്ടുവന്നു. അണക്കെട്ട് സ്ഥാപിക്കേണ്ട സ്ഥലത്തെ പാറതുരക്കാനായി കൈകൊണ്ട് തുരക്കുന്ന തിരുപ്പുളിയന്ത്രങ്ങൾ ഉപയോഗിച്ചു നോക്കിയെങ്കിലും സമയം കൂടുതൽ എടുക്കുന്നതിനാൽ യന്ത്രവൽകൃതകടച്ചിൽ ഉപകരണങ്ങൾ താമസിയാതെ ഉപയോഗിച്ചു തുടങ്ങി.

കരിങ്കല്ല് ആറിഞ്ചു കനത്തിൽ പൊട്ടിച്ചെടുത്ത് അടുക്കിവെച്ച് സുർക്കിയും, മോർട്ടാറും ഉപയോഗിച്ചാണ് അണക്കെട്ട് കെട്ടിപ്പൊക്കിയത്. അണക്കെട്ടിന്റെ പദ്ധതി പ്രദേശത്ത് റോഡ്, ജലമാർഗ്ഗം, റെയിൽവേ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയാണ് നിർമ്മാണ സാമഗ്രികൾ എത്തിച്ചത്. താൽക്കാലിക അണക്കെട്ടു രണ്ടു പ്രാവശ്യം മഴവെള്ളത്തിൽ തകർന്നു. അതോടൊപ്പം തൊഴിലാളികളും ഒലിച്ചുപോയി. ആനകളുടേയും, മറ്റു വന്യജീവികളുടേയും ആക്രമണങ്ങളും ഉണ്ടായിരുന്നു. ഏതാണ്ട് 5000 ഓളം അണക്കെട്ടിന്റെ നിർമ്മാണത്തിനായി വിവിധ കാലയളവുകളിൽ അവിടെ ജോലി ചെയ്തിരുന്നു. 1892 ൽ 76 പേരും, 1893 ൽ 98 പേരും, 1894 ൽ 145 പേരും, അതിനടുത്ത കൊല്ലം 123 പേരും നിർമ്മാണഘട്ടത്തിൽ മരണമടഞ്ഞു. അണക്കെട്ടിലെ ജലാശയത്തിൽ നിന്നും തമിഴ്നാട്ടിലെ വൈഗായ് നദിയിലേക്ക് ഏതാണ്ട് 5704 അടി നീളം വരുന്ന മുഴുവൻ ചുണ്ണാമ്പുകൊണ്ടു നിർമ്മിച്ച വെള്ളം കൊണ്ടുപോകുന്ന തുരങ്കം നിർമ്മിച്ചിട്ടുണ്ട്.

പെരിയാർ കേരളത്തിലെ നദിയായതിനാൽ പദ്ധതിയനുസരിച്ച് അന്നത്തെ കേരളമായിരുന്ന തിരുവിതാംകൂറിന്റെ സമ്മതം ആവശ്യമായിരുന്നു. വിശാഖം തിരുനാൾ രാമവർമ്മയായിരുന്നു അന്നത്തെ ഭരണാധികാരി. ഒരു കരാറിൽ ഏർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886-ൽ ഉടമ്പടിയിൽ ഒപ്പുവെപ്പിക്കുകയായിരുന്നു. എന്റെ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം തിരുനാൾ മാർത്താണ്ഡവർമ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.

പെരിയാർ പാട്ടക്കരാർ : 1886 ഒക്ടോബർ 29നാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച് പെരിയാർ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി കൃഷിനടത്താനുള്ള പെരിയാർ പാട്ടക്കരാറിൽ (Periyar lease deed) തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാളും ബ്രിട്ടീഷ് ഭരണകൂടവും തമ്മിലേർപ്പെടുന്നത്. തിരുവിതാംകൂറിനു വേണ്ടി ദിവാൻ വി. രാമഅയ്യങ്കാരും മദിരാശി സംസ്ഥാനത്തിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ്‌ കരാറ് ഒപ്പിട്ടത്. കരാർ ഭാവിയിൽ നാടിനു ദോഷകരമാകുമെന്ന് വിശാഖം തിരുനാൾ മുൻകൂട്ടി കണ്ടിരുന്നു. പക്ഷേ സമ്മർദ്ദം മൂലം കരാറിൽ ഒപ്പ് വയ്ക്കാതിരിക്കാനാവില്ലെന്ന് മനസ്സിലാക്കിയ മഹാരാജാവ് “എന്റെ ഹൃദയരക്തം കൊണ്ട് ഞാനിതിൽ ഒപ്പ് വയ്ക്കുന്നു” എന്നാണു പ്രതികരിച്ചത്. മരാമത്ത് സെക്രട്ടറി കെ. കെ. കുരുവിള, ജെ. എച്ച് പ്രിൻസ്, ജെ.സി ഹാനിങ്ടൺ എന്നിവരായിരുന്നു കരാറിൽ ഒപ്പിട്ട സാക്ഷികൾ. അടുത്തകാലത്താണ് ഏഴു പേജുള്ള കരാറിന്റെ അസൽ കണ്ടെടുത്തത്.

999 വർഷത്തേക്ക് ഒപ്പിട്ട കരാറനുസരിച്ച് തിരുവിതാംകൂറിന്റെ അധീനതയിലുള്ള 8000 ഏക്കർ സ്ഥലത്ത് പെരിയാറിനെ അണകെട്ടി നിർത്താനും അണയ്ക്കു 100 ഏക്കർ സ്ഥലം കൂടി നൽകാനുമായിരുന്നു വ്യവസ്ഥ. ഇതിന് എക്കർ ഒന്നിന് അഞ്ചു രൂപ വച്ച് കേരളത്തിനു പാട്ടം നൽകണം. ഏകദേശം നാല്പതിനായിരം രൂപയാണ് അന്ന് കേരളത്തിനു ലഭിച്ചിരുന്നത്. 116 വർഷം മുൻപ് പൂർത്തിയായ അണയിൽ നിന്ന് ഒരു വർഷം ശരാശരി 60 ടി. എം. സി. വീതം ഇതുവരെ 6960 ടി. എം. സി. വെള്ളം തമിഴ്നാടിലെത്തിയുട്ടുണ്ട്. ബ്രിട്ടീഷുകാർ പോയതോടെ സാധുത നഷ്ടപെട്ട കരാർ പുതുക്കാൻ 1958 നവംബറിൽ അന്നത്തെ മുഖ്യമന്ത്രി ഈ. എം. എസ്സുമായും 1960 ജൂലൈയിൽ മുഖ്യമന്ത്രി പട്ടം താണുപിള്ളയുമായും 1969ൽ വീണ്ടും മുഖ്യമന്ത്രി ഈ. എം. എസ്സുമായൊന്നും നടത്തിയ ചർച്ചകൾക്കൊന്നും കേരളം വഴങ്ങിയില്ല. എന്നാൽ 1970 മേയ് 29നു മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത് കരാർ പുതുക്കി. 1954 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കിയ കരാറനുസരിച്ച് പാട്ടത്തുക ഏക്കറിനു മുപ്പതു രൂപയായും ലോവർ ക്യാമ്പിൽ മുല്ലപ്പെരിയാർ ജലമുപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിക്ക് കിലോവാട്ട് വർഷത്തിൽ 12 രൂപയായും നിശ്ചയിച്ചു. നിയമസഭയുടെ അനുമതിയില്ലാതെയായിരുന്നു ഇത്. 1970ൽ പുതുക്കിയ സമയത്ത് ഓരോ 30 വർഷത്തിലും കരാർ പുതുക്കണമെന്ന വ്യവസ്ഥയുണ്ട്. 2000ൽ വീണ്ടും പുതുക്കേണ്ടിയിരുന്ന കരാർ തർക്കത്തെത്തുടർന്ന് പുതിക്കിയില്ലെങ്കിലും പഴയനിരക്കിൽ മുടങ്ങാതെ തമിഴ്നാട് പണം കേരളസർക്കാരിനടയ്ക്കുന്നു.

പെരുമ്പാവൂർ ജലസേചന വകുപ്പിന്റെ സൂപ്രണ്ട് ഓഫീസറുടെ ഒന്നാം നമ്പർ ആസ്ഥാനത്താണ് പാട്ടത്തുകയടയ്ക്കുന്നത്. ഡാമിന്റെ വസ്തുക്കരമായ രണ്ടര ലക്ഷം രൂപയും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ റോയൽറ്റിയായ ഏഴരലക്ഷം രൂപയും ചേർത്ത് ആകെ പ്രതിവർഷം ഏകദേശം പത്തുലക്ഷം രൂപ. കോയമ്പത്തൂർ, ശിരുവാണി ഉൾപ്പടെ ഏകദേശം ആറോളം അന്തർ നദീജലക്കരാറുകളുടെ തുക ഇവിടെയാണടയ്ക്കുന്നത്. സെപ്റ്റംബറിൽ ഇവിടെ നിന്നയയ്ക്കുന്ന ഡിമാൻസ് നോട്ടീസനുസരിച്ച് മുല്ലപ്പെരിയാർ വൈദ്യുതിയുടേയും വസ്തുവിന്റെയും പാട്ടത്തുകയുടെ ഡ്രാഫ്റ്റ് തേനിയിലെ പെരിയാർ ഡിവിഷനിലെത്തുന്നു. റവന്യ ഹെഡിൽ ജലസേചന വകുപ്പ് ഈ തുക കേരളത്തിന്റെ കണക്കിൽ വരവു വയ്ക്കും. കുമളിക്കു താഴെ ലോവർ ക്യാമ്പിലെ തമിഴ് നാട് ജലവൈദ്യുത നിലയത്തിൽ എത്രമാത്രം വൈദ്യുതി ഉത്പാദിപ്പിച്ചു എന്ന കണക്കു നൽകേണ്ട ചുമതല പത്തനംതിട്ട വിദ്യുച്ഛക്തി വകുപ്പ് ഡിവിഷനാണ്.

ദിവാൻ സർ.സി.പി.ഈ പാട്ടക്കരാർ റദ്ദാക്കാൻ അന്നത്തെ വൈസ്രോയ് ആയിരുന്ന മൗണ്ട് ബാറ്റണെ കണ്ട് ആശങ്ക അറിയിച്ചിരുന്നു എങ്കിലും , ബ്രീട്ടീഷ് സർക്കാർ കരാർ ലംഘിച്ച് വൈദ്യുതി നിർമ്മാണവുമായി മുന്നോട്ടുപോകുകയായിരുന്നു. പരിഹരിക്കാൻ വേണ്ടതുചെയ്യാം എന്ന് വൈസ്രോയ് പറഞ്ഞുവെന്ന് സി.പി.യുടെ തിരുവിതാംകൂർ രാജാവിനുള്ള റിപ്പോർട്ടിൽ പറയുന്നുണ്ട്. പക്ഷെ ഒന്നും സംഭവിച്ചില്ല. ഇന്ത്യ സ്വതന്ത്ര ആയതുമുതൽക്കു തന്നെ കരാർ പുതുക്കാൻ തമിഴ്നാട് ശ്രമം തുടങ്ങിയിരുന്നു. 1958 നവംമ്പർ 9ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി , കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.എം,എസ് നമ്പൂതിരിപ്പാടുമായി ചർച്ച നടത്തി. ശേഷം ഈ വിഷയത്തിൽ തന്നെ ധാരാളം എഴുത്തുകുത്തുകളും തമിഴ്നാടും കേരളവുമായി നടത്തി.1960 ജൂലായ് നാലിന് ശ്രീ പട്ടം താണുപിള്ളയുമായും , 1969 മെയ് 10ന് വീണ്ടും മുഖ്യമന്ത്രി ഇ.എം.എസ്സുമായി യഥാക്രമം തമിഴ്നാട് ചർച്ചകൾ നടത്തുകയുണ്ടായി. പിന്നീട് 1970 മെയ് 29ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.സി.അച്യുതമേനോനുമായി നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ , ഈ പാട്ടക്കരാർ പുതുക്കാൻ തീരുമാനമായി. തമിഴ്‌നാടിനുവേണ്ടി പൊതുമരാമത്ത് സെക്രട്ടറി കെ. എസ്സ്. ശിവസുബ്രഹ്മണ്യവും കേരള സർക്കാറിനുവേണ്ടി അന്നത്തെ ജലവൈദ്യുത സെക്രട്ടറി കെ.പി. വിശ്വനാഥൻ നായരുമാണ് കരാറിൽ ഒപ്പുവെച്ചത്.

1886 ലെ കരാറിലെ വ്യവസ്ഥകൾ എല്ലാം നിലനിർത്തുകയും , വളരെ പ്രധാനപ്പെട്ട ഒരു നിബന്ധനകൂടി ഉൾപ്പെടുത്തകയും കൂടി ചെയ്തു ഈ പുതുക്കിയ കരാറിൽ. അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് പവർഹൗസിൽ വൈദ്യുതി ഉല്പാദനം കൂടി അനുവദിക്കാൻ പുതിയ കരാർ തമിഴ്നാടിന് അനുമതി നൽകി. 1886 ലെ കരാറിൽ പാട്ടതുക ഏക്കറിന് അഞ്ചുരൂപയായിരുന്നത് , പുതുക്കിയ കരാറിൽ ഏക്കറിന് മുപ്പത് രൂപയാക്കി ഉയർത്തി. കൂടാതെ കരാർ തീയതിമുതൽ മുപ്പതു വർഷം കൂടുമ്പോൾ പാട്ടതുക പുതുക്കാം എന്നും പുതുിയ കരാർ വ്യവസ്ഥ ചെയ്തിരുന്നു. പെരിയാർ പവർഹൗസിൽ തമിഴ്നാടിന്റെ ആവശ്യത്തിനായ് മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാന്] തമിഴ്നാടിന് അനുമതി നൽകുന്നതായിരുന്നു പുതുക്കിയ കരാർ. ഈ വൈദ്യുതി ഉല്പാദന ആവശ്യത്തിലേക്കായി കുമളി വില്ലേജിൽ 42.17 ഏക്കർ സ്ഥലവും തമിഴ്നാടിൻ പാട്ടത്തിൽ നൽകാൻ പുതിയ കരാർ അനുവദിക്കുന്നു.വൈദ്യുതി ഉല്പാദനത്തിന് 350 ദശലക്ഷം യൂണിറ്റ്‌വരെ ഒരു കിലോവാട്ട് ഈയറിന് 12 രൂപ തോതിൽ തമിഴ്‌നാട് കേരളത്തിന് നൽകണമെന്ന് കരാറിൽ പറഞ്ഞിരിക്കുന്നു. എന്നാൽ വൈദ്യുതിയുടെ അളവ് 350 ദശലക്ഷത്തിൽ കൂടിയാൽ 18 രൂപ വെച്ച് നൽകണം. 8760 യൂണിറ്റാണ് ഒരു കിലോവാട്ട് ഈയർ. ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നടപ്പിലാക്കിയ 1886 ലെകരാർ ഇന്ത്യ സ്വതന്ത്ര ആയതോടുകൂടി യഥാർത്ഥത്തിൽ കാലഹരണപ്പെട്ടതാണ്. 947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിലെ ഏഴാം വകുപ്പ് അനുസരിച്ച് നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള എല്ലാകരാറുകളും റദ്ദായി , അതനുസരിച്ച് ഈ 1886 ലെകരാർ അസാധുവായി മാറി. 1970ലെ പുതുക്കിയ കരാർ ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ കേരളത്തിന്റെ പ്രശ്നം.

ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്.[6] നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുർഖി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴൽ പ്രദേശങ്ങളായ, മധുര, തേനി തുടങ്ങിയ തമിഴ്‌ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ് ഈ അണക്കെട്ട്. അസ്തിവാരത്തിൽ നിന്നും ഏതാണ്ട് 53.6മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി).

മുല്ലപ്പെരിയാർ അണക്കെട്ടിനോട് അടുത്താണ് പെരിയാർ കടുവ സംരക്ഷിത പ്രദേശം.1895-ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് 999 വർഷത്തേയ്ക്ക് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണ്. അണക്കെട്ട് നിലനിൽക്കുന്നത് കേരളത്തിന്റെ സ്ഥലത്താണെങ്കിലും , അതിന്റെ നിയന്ത്രണം തമിഴ്നാടിന്റെ കൈവശമാണ്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഒരു വിഷയം രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ഒരു തർക്കത്തിന് വഴിവെച്ചിരിക്കുകയാണ്. ഒരു അണക്കെട്ടിന്റെ കാലാവധി അറുപതു വർഷമാണെന്നിരിക്കേ നൂറു വർഷത്തിനു മുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും, കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം കേരളമുയർത്തുമ്പോൾ, ഇതിനെക്കുറിച്ചു നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ വാദങ്ങൾക്ക് കഴമ്പില്ലെന്ന് തമിഴ്നാടും വാദിക്കുന്നു. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ് നിലവിൽ വന്നതാണെന്നും, ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയപ്പോൾ ബ്രിട്ടീഷുകാരും, ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും, കരാറുകളും സ്വയമേവ റദ്ദായി എന്ന് കേരളം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു.

2000-ൽ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകൾ ശതഗുണീഭവിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകൾക്കുമുകളിലാണെന്നും ചില പഠനങ്ങൾ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോൾ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ അണക്കെട്ട് 1922-ലും, 1965-ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്നാടിന്റെ മുഖ്യ എഞ്ചിനീയർ പറയുമ്പോൾ സിമന്റ് പഴയ സുർക്കിക്കൂട്ടിൽ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധർ പറയുന്നു. 1902-ൽ തന്നെ അണക്കെട്ട് നിർമ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ് ,വർഷം 30.48 ടൺ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോൾ അത് അനേകം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം.

1979- 81 കാലഘട്ടത്തിൽ നടത്തിയ ബലപ്പെടുത്തൽ അണക്കെട്ടിന് ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ടിന്റെ ചുറ്റളവിൽ റിക്ടർ സ്കെയിലിൽ നാലിനു മുകളിൽ വരുന്ന ഭൂകമ്പങ്ങൾ അണക്കെട്ടിന് ഗുരുതര ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.താൽക്കാലിക ബലപ്പെടുത്തൽ ഇനി നിലനിൽക്കില്ലെന്നും , മറിച്ച് പുതിയ ഡാം മാത്രമാണ് പരിഹാരം എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട് 2006 നവംബർ 24-ൽ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാൻ നാവികസേനാവൃന്ദങ്ങൾ എത്തിയെങ്കിലും കേന്ദ്രനിർദ്ദേശത്തെ തുടർന്ന് അവർ പഠനം നടത്താതെ മടങ്ങുകയായിരുന്നു.

15 ദശലക്ഷം ഘനയടി ജലമാണ് ഡാമിന്റെ സംഭരണശേഷി. എന്നാൽ കോടതി നിർദ്ദേശപ്രകാരമുള്ള അനുവദനീയമായ പരമാവധി സംഭരണ ശേഷി 136 അടിയാണ്. ഇത് 11 ദശലക്ഷം ക്യുബിക് അടിക്ക് തുല്യമാണ്. എന്നാൽ കനത്ത മഴയെത്തുടർന്ന് 2011 നവംബർ 28 ന് രാവിലെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.4 അടിയായി ഉയരുകയുണ്ടായി. മഴ കുറഞ്ഞതിനെത്തുടർന്ന് 136.3 അടിയായി കുറഞ്ഞെങ്കിലും 11.2 ദശലക്ഷം ഘനയടി വെള്ളമാണ് ഡാമിലുള്ളത്. ഇതിനെത്തുടർന്ന് കൂടുതലുള്ള വെള്ളം സ്പിൽവേയിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. സെക്കൻറിൽ 107 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് ഇപ്രകാരം ഒഴുകുന്നത്. 24 മണിക്കൂർകൊണ്ടാണ് ഇത് ഇടുക്കി ഡാമിലേക്കെത്തുക.

എന്നാൽ ഭൂകമ്പത്തേത്തുടർന്നോ മറ്റോ ഡാം തകർന്നാൽ മൂന്ന് മുതൽ നാലു മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കി ഡാമിലെത്തും. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണ്. എന്നാൽ 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 2011 നവംബർ 28 ലെ കണക്ക് പ്രകാരം നവംബർ 28 ന് ഡാമിലെ ജലനിരപ്പ് 2384.7 അടിയാണ്. ഡാമിൻറെ സംഭരണശേഷിയുടെ 79.06 ശതമാനമായ 60 ദശലക്ഷം ഘനയടി വെള്ളമാണ് നവംബർ 28 ലുള്ളത് . അതായത് മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഒഴുകിയെത്താവുന്ന 11.2 ദശലക്ഷം ഘനയടി ജലത്തിൽ 10 ദശലക്ഷം ഘനയടി ജലത്തെയും ഉൾക്കൊള്ളാൻ ഇടുക്കി ഡാമിന് കഴിയും. ഡാം തകർന്നതിന് ശേഷം വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്താനെടുക്കുന്ന 3 – 4 മണിക്കൂറിനുള്ളിൽ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിൻറെ ഷട്ടറുകൾ നിയന്ത്രിതമായി തുറന്നുകൊണ്ട് ഇടുക്കി ഡാമിൻറെ ജലനിരപ്പ് നിയന്ത്രമവിധേയമാക്കാൻ കഴിയും. ചെറുതോണി ഡാമിന് മുകൾഭാഗത്ത് അഞ്ച് പ്രധാന ഷട്ടറുകളും താഴെ രണ്ട് ചെറിയ ഷട്ടറുകളുമാണുള്ളത് . ഓരോ പ്രധാന ഷട്ടറുകളിലൂടെയും മിനുട്ടിൽ 25,760 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനാവും. ഏഴ് ഷട്ടറുകളും ഏത് ഘട്ടത്തിലും തുറന്നുവിടാൻ സജ്ജമാണെന്ന് കെ.എസ്.ഇ.ബി. അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടോപ്പം താഴെ ഭാഗത്തുള്ള ജനങ്ങൾക്ക് അപകടഭീഷണി നൽകുകയും ചെയ്താൽ ഗുരുതരമായ ഭവിഷ്യത്തുകളെ ഒഴിവാക്കാൻ കഴിയും.

66 ചതുരശ്ര കി.മീ. വിസ്തീർണമുള്ള ഇടുക്കി ഡാം നിറഞ്ഞുവരാൻ മൂന്നുമുതൽ ആറുവരെ മണിക്കൂറുകൾക്കുള്ളിൽ ഏഴ് ഷട്ടറുകളിലൂടെയും പൂർണതോതിൽ ജലം പുറന്തള്ളിയാൽ കൂടുതലായുള്ള 1.2 ദശലക്ഷം ഘനയടി അധികജലം ഒഴുക്കിക്കളയാൻ ബുദ്ധിമുട്ടില്ലെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവിലുള്ളതിലും കൂടുതലായിരിക്കുമ്പോഴാണ് ദുരന്തമെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകും. മുല്ലപ്പെരിയാർ തകരുന്നപക്ഷം ഒഴുകിയെത്താനിടയുള്ള മണ്ണും കല്ലും മരങ്ങളും മറ്റും ഇടുക്കിയുടെ സംഭരണശേഷി ഗണ്യമായി കുറയ്ക്കാനും സാധ്യതയുണ്ട്. കൂടാതെ, മരങ്ങളും മറ്റും ഒഴുകിവന്ന് ഷട്ടറുകളിലൂടെയുള്ള ജലപ്രവാഹത്തിന് തടസ്സമുണ്ടായാൽ പുറന്തള്ളുന്ന ജലത്തിന്റെ അളവ് കുറയുകയും ചെയ്യും.

മറ്റൊരു സാധ്യത മുല്ലപ്പെരിയാർ ഡാമിൽ തകർന്നാൽ കുതിച്ചെത്തുന്ന വെള്ളവും മരങ്ങളടക്കമുള്ള മറ്റവശിഷ്ടങ്ങളും ഇടുക്കി ഡാമിന് ഭീഷണിയാകുന്നതു സംബന്ധിച്ചാണ്. മുല്ലപ്പെരിയാർ ഡാം ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി ഡാമിലേക്ക് വെള്ളം കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഇവരിൽ 30,000 പേരും തമിഴ് വംശജരാണെന്നത് മറ്റൊരു പ്രത്യേകതയാണ്. ഈ ആഘാതത്തിൽ ഇടുക്കി ഡാം തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്. മുല്ലപ്പെരിയാർ ഡാമിനൊപ്പം ഇടുക്കി ഡാമിൻറെ കൂടി തകർച്ച കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് ഇടയാക്കുമെന്നാണ് മുല്ലപ്പെരിയാർ ഡാമിൻറെ ബലക്ഷയം പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസേർച് സ്റ്റേഷൻ ടീം നൽകിയ രഹസ്യറിപ്പോർട്ടിൽ പറയുന്നത്.

മുല്ലപ്പെരിയാർ സമഗ്ര ദുരന്തനിവാരണ പദ്ധതിയുടെ(കോംപ്രഹൻസീവ് ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ ഫോർ മുല്ലപ്പെരിയാർ ഡാം ഹസാർഡ്) ഭാഗമായി സമർപ്പിച്ച റിപ്പോർട്ടിൽ ഡാമിന്റെ തകർച്ചയെത്തുടർന്ന് 45 മിനിറ്റിനകം 36 കിലോമീറ്റർ താഴെയുള്ള ഇടുക്കി ഡാമിലേക്ക് മേൽ വിവരിച്ച രീതിയിൽ ജലം ഒഴുകിയെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ചെറുതോണി ഡാമിൻറെ ഷട്ടറുകൾ പൂർണമായി തുറന്നാൽ പെരിയാറിലൂടെ 40 അടി ഉയരത്തിൽ വെള്ളം കുതിച്ചു പായും എന്നാണ് മറ്റൊരു നിഗമനം. കാലവർഷക്കാലത്താണെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകാം. മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് റൂർക്കി ഐ. ഐ.ടി.യുമായി ചേർന്ന് പഠനം നടത്താനുള്ള കരാറിൽ കേരളം 2011 നവംബർ 30 ന് ഒപ്പു വച്ചു.

മുല്ലപ്പെരിയാർ അണക്കെട്ട് തകരുന്ന സാഹചര്യമുണ്ടായാൽ അവിടെ നിന്നുള്ള വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ഇടുക്കി ഡാമിനെ സജ്ജമാക്കാൻ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെൻറ് അതോറിറ്റി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായി ഇടുക്കി ഡാമിലെ ജലനിരപ്പ് 59.5 ടി എംസി യായി കുറച്ചു. മുല്ലപ്പെരിയാറിൽ നിലവിലുള്ള 11.75 ടി എം സി ജലം എത്തിയാൽ പോലും ഇതിൻറെ ഫലമായി ഇടുക്കി ഡാമിന് ആ ജലത്തെ ഉൾക്കൊള്ളാൻ സാധിക്കും. വൈദ്യുതി ഉല്പാദനം കൂട്ടിയും അല്ലാതെയും ഈ നില നിലനിർത്താനാണ് തീരുമാനം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply