ചൂടുകാലത്ത് ഉള്ളം കുളിര്‍പ്പിക്കാനൊരു തീവണ്ടിയാത്ര !!

കമല്‍ സംവിധാനം ചെയ്ത കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയിലെ അതിമനോഹരമായ റെയില്‍വേ സ്‌റ്റേഷന്‍ ഓര്‍മയില്ലേ? ആന്ധ്രപ്രദേശിലോ കര്‍ണാടകയിലോ ആണെന്ന് നാം തെറ്റിധരിച്ച അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷന്‍. പലയിടങ്ങളില്‍ പോയി ഒടുവില്‍ കമലും സംഘവും ഷൂട്ടിങ് ഉറപ്പിച്ചത് അങ്ങാടിപ്പുറം സ്‌റ്റേഷന്റെ കാല്‍പനിക ഭംഗിയിലായിരുന്നു. സൗന്ദര്യം മാത്രമല്ല, കുളിരേകുന്ന കാലാവസ്ഥയും ഈ ഷൊര്‍ണൂര്‍ – നിലമ്പൂര്‍ റെയില്‍പാതയിലൂടെയുള്ള യാത്രയെ ജനപ്രിയമാക്കുന്നുണ്ട്. വേനല്‍ചൂടില്‍ ഒരു തണുപ്പന്‍ യാത്രക്കനുയോജ്യമായ ഈ പാതയിലൂടെയാവാം ഇന്നത്തെ യാത്ര.

കേരളത്തിലെ ഏറ്റവും വലിയ റയില്‍വേ ജംഗ്ഷനായ, ജനത്തിരക്കേറിയ ഷൊര്‍ണൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര അവസാനിക്കുന്നത് കാടിന്റെ തണുപ്പും മനോഹാരിതയും തഴുകിയെത്തുന്ന നിലമ്പൂര്‍ ജംഗ്ഷനിലാണ്. ട്രെയിന്‍ പോകുന്ന ഓരോ സ്‌റ്റേഷനും അതിമനോഹരമാണ്. യാത്രയിലുടനീളം തീവണ്ടിക്ക് തണലൊരുക്കി ആല്‍മരങ്ങളും തേക്കും തലയുയര്‍ത്തിനില്‍ക്കുന്നുണ്ട്. തണുപ്പന്‍ യാത്രയുടെ രഹസ്യം ഇതാണെന്ന് മനസിലായില്ലേ. ഊട്ടി മേട്ടുപ്പാളയം പാതയുടെ മിനിപ്പതിപ്പെന്ന് വേണമെങ്കില്‍ ഈ യാത്രയെ വിശേഷിപ്പിക്കാം.രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബ്രോഡ്‌ഗേജ് റെയില്‍പാതകളിലൊന്നാണിത്. ഏകദേശം 66 കിലോമീറ്ററാണ് യാത്രയുടെ ദൈര്‍ഘ്യം.

പച്ചപുതച്ച് നില്‍ക്കുന്ന വയലേലകള്‍, അങ്ങിങ്ങായി ചെറുതും വലുതുമായ വീടുകള്‍, പശ്ചാത്തലത്തില്‍ പ്രൗഢിയോടെ തലയുയര്‍ത്തിനില്‍ക്കുന്ന മലനിരകള്‍, അതിനുംമുകളില്‍ ചിതറിത്തെറിച്ച് കിടക്കുന്ന മേഘജാലങ്ങള്‍, ഒഴിഞ്ഞ വയലേലകളില്‍ കാല്‍പന്തു തട്ടിക്കളിക്കുന്ന കുട്ടികളും യുവാക്കളും, തെങ്ങും കമുകും സമൃദ്ധമായി വളരുന്ന പറമ്പുകള്‍,റബ്ബര്‍തോട്ടങ്ങള്‍… തീവണ്ടിജാലകത്തിലൂടെ പുറത്തേക്കു നോക്കിയാല്‍ കാണുന്ന ഗ്രാമീണതയുടെ രമണീയമായ ഫ്രെയ്മുകളാണിവ. വെള്ളിയാര്‍, ഒലിപ്പുഴ തുടങ്ങിയ പുഴകളും ഈ പാതയിലെ ആകര്‍ഷക ദൃശ്യങ്ങളാണ്. വാടാനാംകുര്‍ശി,വല്ലപ്പുഴ, കുലുക്കല്ലൂര്‍, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂര്‍, തുവ്വൂര്‍, തൊടിയപ്പുലം, വാണിയമ്പലം, എന്നിവയാണ് തീവണ്ടിപ്പാതയിലെ ചെറുതും പ്രകൃതിസുന്ദരവുമായ റെയില്‍വേ സ്‌റ്റേഷനുകള്‍.

90 വര്‍ഷം മുമ്പ് ചരിത്രത്തിലേക്കൊരു ചൂളം വിളിയുമായാണ് ഷൊര്‍ണൂര്‍ഫനിലമ്പൂര്‍ തീവണ്ടി സര്‍വിസ് തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ തീവണ്ടിപാതകളിലൊന്നാണിത്. നിലമ്പൂരില്‍ സമൃദ്ധമായി വളര്‍ന്നുകൊണ്ടിരിക്കുന്ന തേക്കുകളുടെ അന്താരാഷ്ട്ര വാണിജ്യ സാധ്യത മനസിലാക്കി, അവയെ ബ്രിട്ടനിലേക്ക് കടത്തികൊണ്ടുപോവുന്നതിനായി സായിപ്പുമാരാണ് ഈ തീവണ്ടിപാത നിര്‍മിച്ചത്. 1921ന് ആരംഭിച്ച പാതയുടെ ദൈര്‍ഘ്യം 1927 ഫെബ്രുവരിയിലായിരുന്നു ഷൊര്‍ണൂരില്‍ നിന്ന് അങ്ങാടിപ്പുറം വരെ നീട്ടിയത്. 1943 ല്‍ രണ്ടാംലോക മഹായുദ്ധകാലത്ത് നിലമ്പൂരിലെ തേക്കുതോട്ടത്തില്‍ നിന്നും ഒട്ടേറെ മരത്തടികള്‍ സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കിയത് കടത്തിയതും ഈ പാതയിലൂടെയായിരുന്നുവെന്ന് ചരിത്രം പറയുന്നു. മധ്യ കേരളത്തില്‍ നിന്ന് നിലമ്പൂര്‍ മേഖലയിലേക്ക് കുടിയേറ്റം വ്യാപിച്ചതോടെ പാതയുടെ പ്രാധാന്യവും വര്‍ധിച്ചു. ഇന്ന് പ്രദേശത്തുകാര്‍ മറ്റു വാഹനങ്ങളേക്കാള്‍ സര്‍വസാധാരണമായി തീവണ്ടികളെ ആശ്രയിക്കുന്നതും ഈ പാതയുടെ ജനപ്രീതി വിളിച്ചോതുന്നതാണ്.

മഴകഴിഞ്ഞ സമയമാണെങ്കില്‍ റെയില്‍വേ ട്രാക്കൊഴികെ മറ്റെല്ലായിടത്തും പച്ചപ്പായിരിക്കും. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ അതിരാവിലത്തെ യാത്രയില്‍ മഞ്ഞും തണുപ്പുമുണ്ടാകും. കാഴ്ചക്ക് നിറം കൂടുകയും ചെയ്യും. നിലമ്പൂരില്‍ നിന്ന് അനന്തപുരിയിലേക്ക് കുതിക്കുന്ന രാജ്യറാണി എക്‌സ്പ്രസ്സും ഷൊര്‍ണൂര്‍ഫനിലമ്പൂര്‍ പാസഞ്ചറും ഉള്‍പ്പെടെയുള്ള വണ്ടികള്‍ ദിനം പ്രതി ആറുതവണ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്.

തണല്‍മരങ്ങളെ തഴുകിയും തലോടിയും കുതിച്ചുനീങ്ങുന്ന തീവണ്ടി ഒടുവില്‍ ഒരു കിതപ്പോടെ നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തന്റെ യാത്രയവസാനിപ്പിക്കും. നിലമ്പൂരിലെ കാഴ്ചകള്‍ ഇവിടെ തുടങ്ങുകയായി. തീവണ്ടിയില്ലാത്ത സമയത്ത് ആ പാതയിലൂടെ ദൂരേക്ക് നോക്കുമ്പോള്‍ കാണുന്ന ദൃശ്യം ഉള്ളം കുളിര്‍പ്പിക്കുന്ന ഒന്നാണ്.

തേക്കുകളെക്കുറിച്ചറിയാനൊരു മ്യൂസിയം : രാജ്യറാണിയുടെ രാജകീയ കവാടത്തില്‍ തീവണ്ടിയിറങ്ങി ആദ്യം തേക്ക് മ്യൂസിയത്തിലേക്കു പോകാം. ഇതിനായി റെയില്‍വേസ്‌റ്റേഷനു പുറത്തുള്ള ബസ് സ്‌റ്റോപില്‍ നിന്ന് നിലമ്പൂര്‍ സ്റ്റാന്‍ഡിലേക്ക് ബസ് കയറണം. സ്റ്റാന്‍ഡില്‍ നിന്ന് വഴിക്കടവ് റൂട്ടിലേക്കുള്ള ബസ് കയറിയാല്‍ തേക്ക് മ്യൂസിയത്തിനു മുന്നിലിറങ്ങാം. താല്‍പര്യമുള്ളവര്‍ക്ക് ഓട്ടോയോ ടാക്‌സിയോ വിളിച്ച് നേരിട്ടും മ്യൂസിയത്തിലേക്ക് പോകാം. തണുപ്പിന്റെ പറുദീസയായ ഊട്ടിയിലേക്കുള്ള ഹൈവേയിലൂടെയാണ് തേക്ക് മ്യൂസിയത്തിലേക്കുള്ള യാത്ര. വേനല്‍ചൂടിലും ഒരു ചെറിയ കുളിര്‍തെന്നല്‍ നമ്മെ മെല്ലെ തൊട്ടുണര്‍ത്താനെത്തും. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ഏറെയുള്ള റൂട്ടാണിത്. മിനിമം ചാര്‍ജില്‍ മ്യൂസിയത്തിനടുത്ത് ബസിറങ്ങിയാല്‍ 40 രൂപ കൊടുത്ത് മ്യൂസിയത്തിനകത്തേക്കു പ്രവേശിക്കാം. കവാടം മുതല്‍ നിങ്ങളെ സ്വീകരിക്കാനായി ഒരുപാട് വാനരകുടുംബങ്ങള്‍ കാത്തിരിപ്പുണ്ടാകും. അവിടത്തെ മതിലുകളില്‍ ചാടിമറിഞ്ഞും മുളന്തണ്ടുകളില്‍ തൂങ്ങിയാടിയും അവയങ്ങനെ സ്വൈര്യവിഹാരം നടത്തുന്ന കാഴ്ച കൗതുകകരമാണ്.

മ്യൂസിയം വളപ്പില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആദ്യം മ്യൂസിയത്തിനകത്തു കയറി പലതരം കാഴ്ചകള്‍ കാണണം. തേക്കുകളുടെ ചരിത്രവും ജീവശാസ്ത്രവും വര്‍ത്തമാനവും പരിചയപ്പെടുത്തുന്നതിനായി ഒരിടമാണിത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ച ഈ മ്യൂസിയം ഒരു പക്ഷേ ലോകത്തിലെത്തന്നെ ഏക തേക്ക് മ്യൂസിയമായിരിക്കും. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു തേക്കുമരത്തിെന്റ വേരുപടലമാണ് നമ്മെ അകത്തേക്ക് സ്വാഗതം ചെയ്യുക. തേക്കിന്റെ ഉശിരന്‍ തടിയും തടിയില്‍ തീര്‍ത്ത ഉരുവും പത്തായപ്പുരയും തേക്ക് തൂണുകളുമെല്ലാം മുന്നോട്ടുപോവുന്തോറും നമ്മുടെ കാഴ്ചയില്‍പെടും. തേക്കിന്റെ വിസ്മയ ലോകത്തുനിന്ന് പുറത്തിറങ്ങുന്ന നമ്മെ കാത്തിരിക്കുന്നത് ജൈവവൈവിധ്യങ്ങളുടെ കലവറയായ ഉദ്യാനമാണ്. കുരുന്നുയാത്രക്കാര്‍ക്ക് വിനോദം പകരാനായി ഊഞ്ഞാല്‍, ചെറിയ റൈഡുകള്‍, സീസോ തുടങ്ങിയവയെല്ലാമുണ്ട്. തൊട്ടപ്പുറത്ത് കൂറ്റന്‍ വള്ളിപ്പടര്‍പ്പുകളിലും തൂങ്ങിയാടാനും കഴിയും. മുന്നോട്ടു നീങ്ങിയാല്‍ ഔഷധോദ്യാനം, അപൂര്‍വവും വിലയേറിയതുമായ പൂക്കളും ചെടികളും വളരുന്ന ആരാമം അങ്ങനെയങ്ങനെ ഹൃദ്യമായ കാഴ്ചകള്‍ ഒട്ടേറെയുണ്ട്. ഉദ്യാനത്തിനു സമീപമുള്ള ലൈറ്റ് ഹൗസില്‍ കയറിയാല്‍ മ്യൂസിയം വളപ്പിലെ വിശാലമായ കാഴ്ചകള്‍ കാണാം.

കൗതുകക്കാഴ്ചകളുടെ കനോലി പ്ലോട്ട്… മ്യൂസിയത്തില്‍ നിന്നിറങ്ങിയാല്‍ അടുത്ത കേന്ദ്രം കനോലി പ്ലോട്ടാണ്. മഞ്ചേരി റൂട്ടിലേക്കുള്ള ബസില്‍ പോയാല്‍ പ്ലോട്ടിനു മുന്നിലിറങ്ങാം. ലോകത്തിലെ ഏറ്റവുമാദ്യത്തെ മനുഷ്യനിര്‍മിത തേക്കുതോട്ടമാണിത്. 1846ല്‍ മലബാര്‍ കലക്ടറായ എച്ച്.വി കനോലിയുടെ ( canoli) എന്ന് ഇംഗ്ലീഷില്‍) നിര്‍ദേശപ്രകാരം ചാത്തുമേനോന്‍ എന്ന വ്യക്തിയാണ് ഇത്രയധികം തേക്കുകള്‍ നിലമ്പൂരില്‍ ചാലിയാര്‍ പുഴയുടെ തീരത്ത് വച്ചുപിടിപ്പിച്ചതത്രേ. 25 രൂപയുടെ ടിക്കറ്റെടുത്ത് തേക്കുകള്‍ കുളിരും തണലും വര്‍ഷിക്കുന്ന ഒരു നീണ്ട നടപ്പാതയിലൂടെ കുറച്ചുദൂരം മുന്നോട്ടു നടക്കണം. പുഴക്കു കുറുകെ നിര്‍മിച്ച ഒരു നീണ്ട തൂക്കുപാലമുണ്ട്. പുഴയുടെ ഇരുവശങ്ങളിലും കുഞ്ഞോളങ്ങള്‍ തഴുകിയൊഴുകുന്ന കാഴ്ചയും ഒരുഭാഗത്ത് കുറുവന്‍പുഴ ചാലിയാറിനെ ചുംബിച്ചുചേരുന്നതും കണ്ട് തൂക്കുപാലത്തിലൂടെ നടന്നു നീങ്ങിയാല്‍ തേക്കുകളുടെ ആ വിശാലമായ സാമ്രാജ്യത്തിലെത്താം. ഡിസംബറിലൊക്കെയാണ് യാത്രയെങ്കില്‍ തണുപ്പ് ശരീരത്തിലേക്ക് അരിച്ചുകയറുന്നത് അനുഭവിക്കാനാവും. വേനല്‍കാലത്തും ഈ തേക്കിന്‍ കാട്ടില്‍ തണുപ്പിനും തണലിനും ഒരു കുറവുമില്ല.

പ്ലോട്ടില്‍ ആകാശം മുട്ടെ തലയുയര്‍ത്തി പ്രൗഢിയോടെ നില്‍ക്കുന്ന തേക്കുമരങ്ങളാണ് നമ്മെ സ്വാഗതം ചെയ്യുക. ഓരോന്നിനും ഓരോ തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഓരോ തേക്കുകളെക്കുറിച്ചുള്ള വിവരങ്ങളും അതിനോടു ചേര്‍ന്ന് ഒരു ചെറിയ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുള്ളത് വിജ്ഞാനപ്രദമാണ്. കനോലി പ്ലോട്ടിന്റെ ഒരു ലഘുചരിത്രവും ഇത്തരത്തില്‍ വായിച്ചെടുക്കാനാവും. 49.2 മീറ്റര്‍ ഉയരവും 429 സെ.മീ വണ്ണവുമുള്ള 23 ആം നമ്പര്‍ തേക്കുമരമാണ് അതിലെ ഏറ്റവും ഭീമാകാരന്‍. അഞ്ചരയേക്കറിലേറെ വ്യാപിച്ചുകിടക്കുന്ന ആ തേക്കിന്‍ കാട്ടില്‍ 117 തേക്കുകളുണ്ട്. ഓരോ മരത്തിനു ചുറ്റും ആളുകള്‍ വട്ടംചുറ്റി നിന്നു നോക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്യുന്നത് പതിവാണ്. വിശാലമായ ആ കാട്ടിലൂടെ ചുറ്റിത്തിരിഞ്ഞ് നടന്നാല്‍ സമയം പോവുന്നതറിയില്ല. ശുദ്ധവായു ശ്വസിച്ചും തേക്കുകളുടെ വിസ്മയകാഴ്ചകള്‍ കണ്ടും അവിടത്തെ കുളിര്‍പാതകളിലൂടെയങ്ങനെ നടന്നു നീങ്ങാം. ഇരുന്നു വിശ്രമിക്കാനായി ഇവിടെ ചെറിയ ചെറിയ കുടിലുകള്‍ പോലുള്ളവ നിര്‍മിച്ചിട്ടുണ്ട്. തൊട്ടപ്പുറത്ത് ഒരു വെള്ളിയരഞ്ഞാണം പോലെ ഒഴുകിതിമിര്‍ക്കുകയാണ് ചാലിയാര്‍പുഴ. അപകട സാധ്യതകള്‍ കണക്കിലെടുത്ത് പുഴയിലേക്ക് സന്ദര്‍ശകരെ ഇറങ്ങാന്‍ അനുവദിക്കാതെ വേലികെട്ടി തിരിച്ചിട്ടുണ്ട്.

കനോലി പ്ലോട്ടും തേക്ക് മ്യൂസിയവും മാത്രമല്ല, നിലമ്പൂരില്‍ നിന്ന് 15 കിലോമീറ്ററോളം അകലെ ആഢ്യന്‍പാറ വെള്ളച്ചാട്ടവും തേക്കുകളുടെ നാട്ടിലെ സുന്ദരകാഴ്ചകളിലൊന്നാണ്. ചാലിയാര്‍ പഞ്ചായത്തില്‍ കാഞ്ഞിരപ്പുഴയിലാണ് ഈ മനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കനോലി പ്ലോട്ടിലെയും തേക്ക് മ്യൂസിയത്തിലേയും കാഴ്ചകള്‍ കണ്ട് സമയം കിട്ടുമെങ്കില്‍ ആഢ്യന്‍പാറയിലേക്കും നീങ്ങാം. അപ്പോള്‍ യാത്രകളെ പ്രണയിക്കുന്നവര്‍ക്ക് ഒരു നഷ്ടവും നല്‍കാത്ത കാഴ്ചകള്‍ സമ്മാനിക്കുന്ന നിലമ്പൂരിലേക്കാവട്ടെ അടുത്ത യാത്ര. സ്വതവേ മനോഹരിയായ നിലമ്പൂരിനെത്തേടി പോകുന്നത് ഷൊര്‍ണൂര്‍ഫനിലമ്പൂര്‍ തീവണ്ടിപ്പാതയിലൂടെയാണ് യാത്രയുടെ ആനന്ദം ഇരട്ടിയാവും.

വിവരണം – ഫാറൂഖ്. എടത്തറ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply