സുരേഖ യാദവ് : ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ വനിതാ ലോക്കോപൈലറ്റ്..

ഏറെ ശാരീരികക്ഷമതയും ശ്രദ്ധയും അതിലേറെ കഠിനാദ്ധ്വാനവും കൃത്യനിഷ്ഠയും ആവശ്യമുള്ളതാണ്‌ ഒരു ലോക്കോപൈലറ്റിന്റെ ജോലി. അതുകൊണ്ടുതന്നെ ഈ മേഖല പുരുഷന്മാരുടെ കുത്തകയായിരുന്നു. അവിടേയ്ക്കാണ്‌ 1986ൽ സുരേഖ ശങ്കർ യാദവ്‌ എന്ന 21 കാരി കടന്നുവരുന്നത് ആദ്യമായി തീവണ്ടി ഓടിച്ച ഏഷ്യൻ വനിതയാണ് സുരേഖ യാദവ്. 1965 സെപ്റ്റംബർ 2-ന് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലാണ് സുരേഖ ജനിച്ചത്. രാമചന്ദ്ര ബോസ്ലയും സോനാഭായിയുമാണ് മാതാപിതാക്കൾ. സുരേഖ ആർ.ബോസ്ലേ എന്നായിരുന്നു അവരുടെ ആദ്യപേര്. സത്താറയിലെ സെന്റ്. പോൾ കോൺവെന്റ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം സുരേഖ ഒരു സർക്കാർ പോളിടെക്നിക് സ്ഥാപനത്തിൽ ചേർന്നു. അവിടെ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമ നേടി.

1986-ൽ സെൻട്രൽ റെയിൽവേയിൽ അസിസ്റ്റന്റ് ഡ്രൈവർ തസ്തികയിൽ ഒരു ട്രെയ്നി എന്ന നിലയിലാണ് സുരേഖ തന്റെ ഉദ്യോഗസംബന്ധമായ ജീവിതം ആരംഭിക്കുന്നത്. ഫോര്‍ വീലര്‍ പോയിട്ട് ഒരു ടൂവീലര്‍ ഓടിച്ച പരിചയം പോലുമില്ലാതിരുന്ന കാലത്താണ് ഇന്ത്യന്‍ റെയില്‍വേയുടെ അസിസ്റ്റന്റ് ഡ്രൈവറുടെ ഒഴിവിലേക്ക് സുരേഖ അപേക്ഷ അയക്കുന്നത്. കുട്ടിക്കാലത്തേ എല്ലാവരുടെയും മനസ്സിനെ സ്വാധീനിക്കുന്ന നീണ്ട ട്രെയിന്‍ യാത്രകളോടുള്ള ഇഷ്ടം മാത്രം മുന്നില്‍ കണ്ട്, ഗണിത അധ്യാപികയാകാനുള്ള സ്വപനത്തിന് തല്ക്കാലം ഒരിടവേള നല്‍കിക്കൊണ്ട്. അന്ന് സുരേഖയുമറിഞ്ഞില്ല ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലേക്കാണ് തന്റെ അപേക്ഷ സ്വീകരിക്കപ്പെട്ടതെന്ന്.

ഇന്ത്യയുടെ ആദ്യ വനിതാ ട്രെയിന്‍ ഡ്രൈവര്‍ ആണ് സുരേഖ യാദവ് എന്ന ഈ 51കാരി. 1989-ൽ അസിസ്റ്റന്റ് ഡ്രൈവർ തസ്തികയിൽ സ്ഥിരനിയമനം ലഭിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ ആദ്യ വനിതാ ട്രെയ്ൻ ഡ്രൈവർ (ലോക്കോപൈലറ്റ്) എന്ന നേട്ടം സ്വന്തമാക്കി. 1996-ൽ ഒരു ചരക്കുതീവണ്ടി ഓടിച്ചു. 2010-ൽ പശ്ചിമഘട്ട റെയിൽവേയിൽ ലോക്കോപൈലറ്റായി. ക്രമേണ അവൾ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ തുടങ്ങി. എല്ലാവരുടെയും ശ്രദ്ധ സുരേഖയിലായിരുന്നു. കാരണം നാളിതുവരെ ഒരു പെൺകൊടി ഇന്ത്യയിൽ ട്രെയിൻ ഓടിച്ചിരുന്നില്ല. അനേകർ അവളിൽ നിന്ന്‌ ഓട്ടോഗ്രാഫ്‌ വാങ്ങാനായി മാത്രം റെയിൽവേസ്റ്റേഷനിൽ എത്തിയിരുന്നു.

2011-ൽ എക്സ്പ്രസ് മെയിൽ ഡ്രൈവറായി. 2011-ലെ വനിതാദിനത്തിൽ (മാർച്ച് 8-ന്), സെൻട്രൽ റെയിൽവേയുടെ ഡെക്കാൻ ക്വീൻ എന്ന തീവണ്ടി ഓടിക്കുന്ന ആദ്യ ഏഷ്യൻ വനിത എന്ന നേട്ടവും ഇവർ സ്വന്തമാക്കി. . പൂനെയിൽ നിന്നും ഛത്രപതി ശിവജി ടെർമിനൽ വരെയുള്ള ദുർഘടമായ പാതയിലായിരുന്നു ഈ നേട്ടം. സെൻട്രൽ റെയിൽവേയുടെ ലേഡീസ് സ്പെഷ്യൽ തീവണ്ടിയുടെ ആദ്യ ഡ്രൈവറും സുരേഖയാണ്.

ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ വനിതാ ലോക്കോപൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയതോടെ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും സുരേഖ പ്രശസ്തയായി. ദേശീയ-അന്തർദേശീയ ചാനലുകളിലെ അഭിമുഖങ്ങളിൽ ഇവർ പങ്കെടുത്തിരുന്നു. 1991-ൽ ഹം ഭീ കിസീസേ കം നഹി എന്ന ടെലിവിഷൻ പരമ്പരയിലും അഭിനയിച്ചിരുന്നു. സുരേഖയിൽ നിന്നു പ്രചോദനം നേടി നിരവധി വനിതകൾ ഈ രംഗത്തേക്കു കടന്നുവന്നു. 2011 വരെ ഇന്ത്യൻ റെയിൽവേയിൽ അൻപതോളം വനിതാ ലോക്കോപൈലറ്റുമാർ ഉണ്ടായിരുന്നു.

സുരേഖയെ തേടി വിവിധ പുരസ്‌കാരം തേടിയെത്തി 1998ല്‍ജിജൗ പുരസ്കാർ, 2001 വിമെൻ അച്ചീവേഴ്സ് അവാർഡ്(ലയൺസിന്റേത്), 2001ല്‍ രാഷ്ട്രീയ മഹിളാ ആയോഗ്, ന്യൂഡെൽഹി, 2002ല്‍ ലോക്മാത് സഖി മാഞ്ച്, 2003-2004കാലയളവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ പുരസ്കാരം. 2004ല്‍ സഹ്യാദ്രി ഹിർക്കനി പുരസ്കാരം, 2005ല്‍ പ്രേരണ പുരസ്കാർ, 2011ല്‍ ജി.എം. പുരസ്കാരവും സെൻട്രൽ റെയിൽവേയുടെ വിമെൻ അച്ചീവേഴ്സ് അവാർഡ് 2013ല്‍ RWCC ബെസ്റ്റ് വിമെൻ അവാർഡും നേടി. ഒരു വനിതയെന്ന പേരില്‍ ഒരിക്കല്‍ പോലും മാറ്റി നിര്‍ത്തലുകളോ, അടിച്ചമര്‍ത്തലുകളോ തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് സുരേഖ പറയുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണയുമായി അവര്‍ ജോലി തുടരുകയാണ്..

കടപ്പാട് – വിക്കിപീഡിയ, വിവിധ മാധ്യമങ്ങൾ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply