വാഗമണ്ണും മുന്തിരിവള്ളികളും : രണ്ട് ദിവസം കൊണ്ട് കറങ്ങിയ സ്ഥലങ്ങൾ

യാത്രാവിവരണം – Abu Vk

ഓണം, പെരുന്നാൾ ഇവ രണ്ടും ഒരുമിച്ചെത്തിയ ഒരവസരം, ഇനി ഇതിനേക്കാൾ നല്ല ഒരവസരം യാത്ര പോകാൻ കിട്ടില്ലാ എന്ന ഉത്തമ ബോധ്യം ഉള്ളതിനാൽ എവിടേക്കെങ്കിലും രണ്ടുദിവസത്തെ ഒരു യാത്ര പോകണം എന്ന് മനസ്സ് മന്ത്രിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. എങ്കിലും ഒറ്റക്കൊരു യാത്ര ഈ അവസരത്തിൽ അനുയോജ്യമല്ല. ഇനി ഇപ്പൊൾ ഒരു യാത്ര പോയില്ലെങ്കിൽ പ്രവാസത്തിന്റെ രണ്ട് വർഷം കൂടെ കാത്തിരിക്കണം ഒരു യാത്രക്കുവേണ്ടി,
എങ്ങോട്ടേക്കെങ്കിലും ഇറങ്ങി തിരിക്കണം….. മനസ്സൊന്നു ശാന്തമാക്കാൻ… പുതിയ കാഴ്ചകൾ തേടി…

പെരുന്നാൾ കഴിഞ്ഞാൽ എന്റെ ലീവും തീരും. പിന്നെ ഈ നാടിന്റെ പച്ചപ്പും ഭംഗിയും ഒന്നും ആസ്വദിക്കാന് കഴിയില്ല….. ഇതൊക്കെ ഓർത്ത് ഇങ്ങനെ….പെരുന്നാളിന്റെ അന്നു വൈകിട്ട് ടെൻഷൻ അടിച്ച് നാട്ടിലെ ക്ലബ്ബിന്റെ ഒരു മൂലയിലിരിക്കുമ്പോളാണ് ജുബൈറിന്റെയു ഷിബിലിയുടെയും കമന്റ്‌ വരുന്നത്. അല്ല അബു പെരുന്നാളായിട്ട് ഈ ക്ലബ്ബിൽ ഇങ്ങനെ…..ചടച്ച് ഇരുന്നാൽ മെതിയൊ നമ്മുക്ക് എവിടേക്കെങ്കിലും ഒരു ടൂർ പോയാലോ ?.

“എവിടേക്ക് ? എവിടേക്കെങ്കിലും പോകണം അല്ല പിന്നെ” ! പിന്നീട് കാര്യം സീരിയസായി ചർച്ചക്കിട്ടു മുഹിസിനെയും സിറാജിനെയും ക്ലബിലേക് വിളിച്ചു വരുത്തിച്ചു. പലർക്കും പല അഭിപ്രായങ്ങൾ സ്ഥലം ഫിക്സ് ചെയ്യാൻ നന്നേ ബുദ്ദിമുട്ടി. അവസാനം ഒരു തീരുമാനത്തിലെത്തി രണ്ട് ദിവസത്തിലൊതുക്കണം ഈ യാത്ര. അപ്പോൾ തന്നെ ഞാൻ എന്റെ ചങ്ക് ജുനൈസിനെ വിളിച്ചു അവനിപ്പോൾ ഹിമാലയൻ മലനിരകളിലെ പര്യേടനം കഴിഞ്ഞ് എത്തിയിട്ട് ഒരാഴ്ച്ച ആകുന്നതേയൊള്ളു, എവിടേക്കും ഏതു നട്ടപ്പാതിരക്കു വിളിച്ചാലും അവൻ റെഡിയാ… എപ്പോ… എങ്ങനെ…എവിടേക്ക്, എന്നൊന്നുമള്ള മറു ചോദ്യം അവനിൽ നിന്നുണ്ടാവാറില്ല…അതാ ഞാനവനെ ചങ്ക് എന്നു പറഞ്ഞത്. അല്ലാതെ ഒരു ന്യൂജെൻ ഡയലോഗിനു വേണ്ടി ഉപയോഗിച്ചതല്ല. എന്റെ ഒട്ടുമിക്ക യാത്രകളിലും എന്റെ കൂടെ അവനുണ്ടാവും.

അങ്ങിനെ പിറ്റേ ദിവസം തിരുവോണത്തിന്റ അന്ന് രാത്രി ബിനീഷ് (അപ്പു) കൂടെ ചേര്ന്നു കവലയിൽ ഞങ്ങൾ ഏഴു പേരും ഒരുമിച്ചു കൂടി, എവിടേക്ക് പോകുമ്പോളും ‘ലേറ്റാ വന്നാലും ലേറ്റസ്‌റ്റാ വരുന്ന’ ഒരുത്തനുമുണ്ട് കൂട്ടത്തിൽ അവനും ഇക്കുറി പതിവ് തെറ്റിച്ചില്ല, അങ്ങിനെ ഞങ്ങൾ എട്ടുപേരും ഒരുമിച്ചു. കൂടെ രണ്ടു കാർ സ്വിഫ്റ്റ് ആൻഡ് ഓൾട്ടോ. സമയം 9 pm അര മണിക്കൂർ ചർച്ചകൾക്കൊടുവിൽ (പ്ലാൻ A,) റെഡി.

ഫസ്റ്റ് ഡേ – ഞങ്ങളുടെ യാത്ര ആരംഭിക്കുകയായി സമയം 9.30 കഴിഞ്ഞു , കാർനേരെ തൊട്ടടുത്ത ഫ്യൂൽ സ്റ്റേഷൻ ലക്ഷമാക്കി നീങ്ങി ഫ്യൂൽ ഫില്ല് ചെയ്തു. ഗൂഗിൾ അപ്പൂപ്പന്റെ വഴിയിലേക്ക് ചങ്കിൻറെ മൊബൈൽ തിരിച്ചുവിട്ടു
ദേ കാണിക്കുന്നു……. അങ്കമാലി….പെരുമ്പാവൂർ വഴി വാഗമൺ. അവസാനം നറുക്ക് വീണത് വാഗമണ്ണിലോട്ട്, എനി അവിടെയെത്തിയിട്ട് ബാക്കി പ്ലാനിങ് ചെയ്യാം എന്ന ഭാസിത്തിന്റെ തീരുമാനത്തിന് വിട്ട് വാഗമൺ ലക്ഷമാക്കി ഞങ്ങളുടെ കാർ നീങ്ങി. ഇരുട്ടിന്റെ മറനീക്കിയുള്ള യാത്രയുടെ തുടക്കം, മുന്പും പല ട്രിപ്പുകളും പ്ലാൻ ചെതിട്ടുണ്ടെകിൽ പോലും ഇത്രെയും ഫാസ്റ്റായിട്ട് ഒരു ട്രിപ്പ്‌ തട്ടിക്കൂട്ടുന്നതാദ്യം. മുൻപരിചയം ഉള്ള സ്ഥലംപോലെ, അതെ പെരുമ്പാവൂർ. ഈ വഴി കുറേസഞ്ചരിച്ചിട്ടുണ്ട്, ഒന്നും നോക്കിയില്ല ഒരു ചെറിയ ബ്രേക്കിന് വേണ്ടി വണ്ടി നിറുത്തി. ഉറക്കക്ഷീണം മാറ്റാൻ ഓരോ കട്ടനും അടിച്ചു. അര മണിക്കൂർ ബ്രേക്കിന് ശേഷം വാഹനംകുതിച്ചു വാഗമൺ ലക്ഷ്യകേന്ദ്രമാക്കി.

സമയം 3 am കഴിഞ്ഞുകാണും വാഗമൺ എത്തിയപ്പോൾ. വാഗമണ്ണിൽ വണ്ടി സൈഡാക്കി പുറത്തിറങ്ങി എന്തെന്നില്ലാത്ത തണുപ്പുണ്ട് പുറത്ത്… …അതികം തണുപ്പ് കൊണ്ട് നിൽക്കാതെ അതെ സ്പീഡിൽ തിരിച്ചു വണ്ടിയിലോട്ട്. പിന്നെ ഒരേ ചർച്ച….. ഡെസ്റ്റിനേഷനുകൾ ഏതൊക്കെ എന്ന് മുന്പ്ലാനിങ്ങുകൾ ഇല്ലാത്തത്കൊണ്ടാവാം നീണ്ട ചർച്ചകൾക്കൊടുവിൽ നേരംപുലർന്നതറിഞ്ഞില്ല, ചങ്ക്‌സ് എല്ലാം പറയുന്നുണ്ടായിരുന്നു പൈൻ ഫോറസ്റ്റ്.., തങ്ങൾപാറ….., മൊട്ടക്കുന്ന്….. കുരിശുമല….. വാഗമണ്ണിലെന്ന് കാർ നേരെ പോയത് കുരിശ്‌മലയിലേക്ക് അവിടുന്ന് പ്രഭാതകർമങ്ങളെല്ലാം നിർവഹിച്ച് കുരിശുമല കയറ്റം ആരംഭിച്ചു, കുരിശുമല ടോപിലെത്തിയപ്പോൾ ശരീരവും മനസ്സും കുളിർക്കുന്ന കാറ്റുവീശാൻ തുടങ്ങി.

അറിയാതെ ഒരു ചങ്ക് പാടുന്നുണ്ടായിരുന്നു ഇവിടുത്തെ കാറ്റാണ് കാറ്റ്…… മലമൂടും..മഞ്ഞാണ് മഞ്…… ഞാനൊന്നുറപ്പിച്ചു ഇവൻ മഹേഷിന്റെ പ്രതികാരം കണ്ടിട്ടുണ്ടെന്ന്, ഇളംകാറ്റും, മഞ്ഞും, തലയോടി പോകുന്നതങ്ങനെ ആസ്വദിച്ചു ഇരുന്നപ്പോൾ സമയം നാല് മണിക്കൂർ പോയതറിഞ്ഞില്ല, നേരെ കുരിശുമല ഇറങ്ങി കാറിലോട്ട് കയറി പോകുന്ന വഴിയിലെ ചെറിയ ചെറിയ ലൊക്കേഷനിലെല്ലാം പടം പിടിച്ചും നീങ്ങികൊണ്ടിരുന്നു. വണ്ടിക്കുള്ളിൽ നിന്ന് ചങ്കിന്റെ അടുത്ത സജഷൻ വന്നു ഇടുക്കി ആർച് ഡാമിലോട്ട് വണ്ടി തിരിക്കാൻ. മനസ്സില്ലാ മനസ്സോടെ വാഗമണ്ണിനോട് വിടപറഞ്ഞുപോകുമ്പോൾ ദേ…. തൊട്ടുമുമ്പിൽ ചായച്ചെടികൾക്കിടയിലെ സുന്ദരമായ ഒരു കൊച്ചു തടാകം.

അതെ വാഗമണ്ണിന്റെ എല്ലാ വശ്യസൗധര്യങ്ങളും ഒളിപ്പിച്ചു വെച്ച സുന്ദരി വണ്ടി നിറുത്തി ഒന്നന്നര ആറാട്ടു നടത്തി (കുളി ), അവളോടും യാത്ര പറഞ്ഞു ഇടുക്കിയിലേക്ക്. ഇടുക്കി പോകുന്ന വഴി.. സ്ഥലം അറിയില്ല നല്ല നാടൻ ഉച്ചയൂണും കഴിച്ചു ഇരിക്കെ കോരി-ച്ചൊരിയുന്ന മഴ പെയ്യാൻതുടങ്ങി. “” മഴത്തുള്ളികൾ ചിന്നിച്ചിതറുന്ന ഇടുക്കി മലനിരകളിലൂടെയുള്ള യാത്ര ഒരു വല്ലാത്ത അനുഭവം തെന്നെയാണ്, ഏതൊരു യാത്രികനെ പോലെ എനിക്കും ഫീൽ ചെയ്തത് “”

ഇടുക്കി ഡാമിലോട്ട് പോകുന്ന വഴിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു കുറച്ചു കിലോമീറ്ററുകൾ താണ്ടിയാൽ അഞ്ചുരുളി ടണൽ എത്തും ഞങ്ങൾ വാഗമൺ പിന്നിട്ടപ്പോൾ തുടങ്ങിയ ശക്തമായ മഴ കാരണം അഞ്ചുരുളി ടണലിന്റെ അകത്തോട്ടു കയറാൻ കഴിയാത്ത വിധം വെള്ളം കുത്തി ഒഴുകുന്നുണ്ടായിരുന്നു, ആ മഴയത്തും ഇറങ്ങി മഴ നനഞ്ഞു അഞ്ചുരുളി ടണൽ ആസ്വദിച്ചു. മഴ കാരണം അഞ്ചുരുളി കൂടുതൽ സമയം ചിലവഴിക്കാതെ ഇടുക്കി ആർച് ഡാം കാണാൻ വണ്ടി വിട്ടു. മുൻപ് ഒരു ചേട്ടനോട് വഴി ചോദിച്ചപ്പോൾ പുള്ളി സൂചിപ്പിച്ചിരുന്നു 5,30 ടിക്കറ്റ് കൗണ്ടർ അടക്കുമെന്നത്. ഇന്നിനി ഇടുക്കി ഡാം കാണാൻ പറ്റിയല്ലങ്കിൽ ഇവിടം വരെ വന്നത് നഷ്ട്ടം ആകും, ഇടുക്കി ഡാമിലോട്ട് വണ്ടി ഇച്ചിരി വേഗത്തിലോട്ടേണ്ടി വന്നു സമയ പരിമിതി മൂലം. ഇടുക്കി ഡാം സന്ദർശകരുടെ ആ ദിവസത്തെ അവസാന സമയത്തായിരുന്നു ഞങ്ങളുടെ ഇടുക്കി സന്ദർശനം, ഇടുക്കി ഡാമും പരിസരവും ഡാമിന്റെ ചുറ്റിലുമുള്ള തുരങ്കങ്ങളും വിസിറ്റ് ചെയ്തു, അവിടുന്ന് യാത്ര തിരിച്ചു. ഇടുക്കിയോട് വിടപറയാനിരിക്കെ സമയം 7pm.

അടുത്ത യാത്ര മുന്തിരി വള്ളികൾ തളിർക്കുന്ന തമിഴ്നാട്ടിലെ കമ്പം തേനി യിലെ ഗ്രാമങ്ങളിലേക്ക്….. ഇടുക്കിയിലേന്ന് കമ്പം ടൗണിലേക്ക് ഇനിയും ഏകദേശം 55 കിലോമീറ്ററിനടുത്ത്‌ യാത്ര ഉണ്ട്, അവസാനം റോഡ് ചെന്നെത്തിയത് ഒരു വലിയ ജംഗ്ഷനിൽ അവിടെയിറങ്ങി ഓരോ… ചായ കുടിക്കുമ്പോഴാണ് കമ്പമേട്ട് വഴി കമ്പം ടൗണിലേക്കുള്ള റോഡിനെ കുറിച്ച് ചായക്കടക്കാരൻ ചേട്ടനിൽ നിന്ന് അറിയാൻ കഴിഞ്ഞത്, പുള്ളിക്കാരൻ ഒരു നല്ല മനുഷ്യനും വളരെ നല്ല സഹായിയും ആണെന്ന് ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങൾക്ക്‌ മനസ്സിലാക്കാൻ കഴിഞു ,
ആ ചേട്ടനോട് യാത്ര പറഞ് ഞങ്ങൾ ഇറങ്ങി, നേരം ഇരുട്ടിയിരുന്നു… അദ്ദേഹം പറഞ്ഞു തന്ന ജംഗ്ഷനിൽ എത്തി, യെനി ഇവിടുന്നങ്ങോട്ട് ചോയിച് ചോയിച്ചു പോയാൽ മെതിയന്നാ പുള്ളി പറഞ്ഞിരുന്നത്.

ബട്ട്‌ ഞങ്ങളാകെ കൺഫ്യൂഷനായി. ഇനി ഇവിടുന്നങ്ങോട്ട് പോകേണ്ട റൂട്ട് അറിയത്തുമില്ല, നേരെ ചങ്കിന്റെ മൊബൈൽ മാപ്പ് ഓപ്പൺചെയ്തു ഒരു പുതിയ റോഡ് കിട്ടി അതിലങ്ങു വെച്ചുപിടിച്ചു. ആദ്യത്തെ ഒരു 10 കിലോമീറ്റർ നല്ല റോഡ് ഒക്കെ ആയിരുന്നു… പിന്നീടങ്ങോട്ട് റോഡിന്റെ ഗതി തന്നെ മാറി മറിഞ്ഞു…. പിന്നീടങ്ങോട്ട് ഞങ്ങളെ കാത്തിരുന്നത് ഗൂഗിൾ മാപ്പിന്റെ കൊലച്ചതി ആയിരുന്നു…. വലിയ വളവുകളോട് കൂടിയ കയറ്റവും… ഇടുങ്ങിയ റോഡുകളും,… ഒത്തിരി റിസ്ക് എടുക്കേണ്ടി വന്നു ഇതിലൂടെ ഡ്രൈവ് ചെയ്യാൻ, മാത്രവുമല്ല ഏതൊക്കെ ഏലതോട്ടത്തിലൂടെയെല്ലാം പോയതും….വഴി ചോദിക്കാൻ ഒരാളുപോലുമില്ലാത്തിടം…. ചുറ്റിലും ഏലക്കാടുകൾ…..
ഏതു നിമിഷവും ആനയുടെ അക്രമണത്തിനു ഇരയാകും എന്ന് തോന്നിപ്പോകുന്ന ഇടങ്ങൾ.. എല്ലാവരിലും ഉൾഭയം നിഴലിച്ചു നിൽപ്പുണ്ട്..!!.

എന്താ പറയാ സഞ്ചാരികളെ ! മാപ്പിനെ അഗാധമായി പ്രണയിച്ചതിന് കിട്ടിയ എട്ടിന്റെ പണി വല്ലാത്തൊരു എക്സ്പ്പീരിയൻസ് തന്നെയായിരുന്നു അത്. അവസാനം ഒരു വിധത്തിൽ കമ്പമേട്ട് ചുരത്തിലെത്തിപ്പെട്ടു
ചുരമിറങ്ങുബോൾ കമ്പം ടൗണിന്റെ വെട്ടങ്ങൾ മിന്നിത്തിളങ്ങുന്ന നല്ല കാഴ്ചകൾ കാണാൻ കഴിഞ്ഞു ഒരു പക്ഷെ രാത്രിയേക്കാൾ മനോഹരമായിരിക്കും ഇതിലൂടെയുള്ള പകലിലെ യാത്ര എന്ന് എനിക്കു തോന്നി. കമ്പമേട്ട് വഴി കമ്പം ടൗണിൽ എത്തിയപ്പോൾ സമയം രാത്രി 9മണി കഴിഞ്ഞു, യാത്ര ഒരു ദിവസം പിന്നിട്ടിരിക്കുന്നു. യാത്രയുടെ തുടക്കം രാത്രിയിലായതിനാല് എല്ലാവർക്കും ഉറക്കക്ഷീണം അലട്ടാൻതുടങ്ങി. ഈ രാത്രി എവിടെയെങ്കിലും ഒന്ന് തല ചായ്ക്കണം , എവിടെയും റൂം കിട്ടാനില്ല അവസാനം കമ്പം ടൗണിൽ നിന്ന് 3 കിലോമീറ്റർ അപ്പുറത്ത് റൂം എടുത്തു. നാളെ പുലർച്ചെ പുതിയ പ്ലാൻ ബി സെറ്റ് ചെയ്യാം എന്ന് എല്ലാവരും പറഞ്ഞു. നന്നായൊന്നു ഉറങ്ങാൻ കിടക്കുന്നതോടെ ഞങ്ങളുടെ യാത്രയുടെ ആദ്യ ദിവസത്തിന് തിരശീല വീണു.

പ്ലാൻ B സെക്കന്റ്‌ഡേ : വെളുപ്പിന് 8 മണിക്ക് റൂം വെക്കേറ്റ് ചെയ്തു വണ്ടി സ്റ്റാർട്ടാക്കി ബ്രേക്ഫാസ്റ്റ് പറ്റിയ ഒരു റെസ്റ്റോറന്റ് കണ്ടെത്തി, ബ്രേക്ഫാസ്റ് എല്ലാം കഴിച്ചു കുമിളി റോഡിലൂടെ വണ്ടി പതിയെ സഞ്ചരിച്ചു കമ്പം ടൗണിലെ ഒരു പരിജിതനെ വിളിച്ചു അവർക്ക് ബീറ്റ്റൂട്ട് വിളയുന്ന തോട്ടങ്ങളുങ് അത്പോലെ മല്ലിയും നിങ്ങൾ തിരിച്ചു വരുമ്പോൾ അവിടേം സന്ദര്ശിക്കാം എന്നു പറഞ്ഞു സ്ഥലം മനസ്സിലാക്കിവെച്ചു. എന്നിട്ട് നേരെ മുൻപോട്ടു വണ്ടി കുതിച്ചു.

കമ്പത്തിലേന്ന് കുമളി പോകുന്ന റൂട്ടിൽ ഗൂഡല്ലൂർ എന്ന സ്ഥലത്തെത്തുന്നതിനു മുൻപ് ഒരു വലിയ മുന്തിരി തോട്ടം കണ്ടു. കുറേ സഞ്ചാരികൾ അതുവഴി വരുന്നത് ശ്രദ്ധയിൽ പെട്ടു എന്നാ പിന്നെ ഒന്നു കാണാമെന്ന് തീരുമാനിച്ചു.. സന്ദർശകർക്ക് ഫ്രീ ആയിട്ട് ഫാമിലോട്ട് അനുമതിയുള്ള ഒരു വലിയ തോട്ടം GENIS GRAPE FARM. ആഗതൻ എന്ന സിനിമക്ക്‌ വേണ്ടി സെറ്റിട്ടത് ഈ ഫാമിലായിരുന്നു എന്ന്‌ പിന്നീട് അറിയാൻ കഴിഞ്ഞത്.

ഒരു വശത്ത്‌ തളിർത്ത്‌ വരുന്ന മുന്തിരി വള്ളികൾ നിറയെ കാണാൻ സാധിച്ചു കുറച്ച് മുൻപോട്ടു പോയപ്പോൾ ഇടതു വശത്തായി കാഴ്ച്ഛ് നിൽക്കുന്ന പച്ച മുന്തിരിക്കുലകളുടെ കലവറ. അല്ല മുന്തിരിപ്പാടങ്ങൾ….കുറച്ച് ഉള്ളിലോട്ടു കയറി ചെന്നപ്പോൾ നിറയെ പഴുത്ത മുന്തിരിക്കുലകൾ ഉള്ള തോട്ടം… കാഴ്ചകൾക്ക് വളരെ മനോഹരമാണ് അവയെല്ലാം കണ്ണിമ വെട്ടാതെ എല്ലാം കാണാൻ കഴിഞ്ഞു, മുന്തിരി വള്ളികൾ തളിർക്കുന്ന പാടങ്ങളും തൊട്ടപ്പുറത്തുണ്ട്, നിറയെ മുന്തിരി തോട്ടങ്ങൾ കയറിയിറങ്ങുകയും ഫോട്ടോസ് എടുക്കലും ഒരേ തിരക്കിലായിരുന്നു. സഞ്ചാരികൾ എല്ലാവരും സെൽഫി എടുക്കുന്ന തിരക്കിലാണ്.

സഞ്ചാരികൾക്ക് വിശ്രമിക്കാനായി ബെഞ്ചുകൾ നിരത്തി വെച്ചിട്ടുണ്ട്, ഒരല്പനേരം മുന്തിരി തോട്ടത്തിൽ വിശ്രമിക്കുമ്പോളാണ് പോകുന്ന വഴിയിൽ സുരുളി വാട്ടർഫാലിനെ കുറിച്ചറിയുന്നത്. അവസാനത്തോട്ടവും കണ്ടു ആവശ്യത്തിന് മുന്തിരിയും വാങ്ങിച്ചു വണ്ടി വെച്ചുപിടിച്ചു കമ്പത്തിലെ പ്രസിദ്ധമായ സുറൂളി വാട്ടർഫാൾ കാണാൻ. സുരുളി പോകുന്ന വഴിയിലാണ് മുൻപ് പറഞ്ഞത് വ്യക്തിയുടെ കൃഷിയിടങ്ങൾ ചെണ്ടുമല്ലി മുട്ടക്കോസ്, നാരങ്ങ, മല്ലി, ബീട്രൂറ്റ്, തുടങ്ങിയ ദാരാളം കൃഷിയിടങ്ങൾ പുള്ളിക്കാരനുണ്ട് അവയെല്ലാം സന്ദർശിച്ചു ഫോട്ടോസ് എടുത്തും പോകുമ്പോൾ സുരുളിയിലേക്കുള്ള ദൂരം കുറഞ്ഞിരുന്നു.

അക്രമോൽസക്തരായ ഒരു പറ്റം വാനരന്മാരുടെ പറുദീസയാണ് സുരുളി, വാട്ടർഫാളിന്റെ പരിസരം ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോവാതിരിക്കാൻ ശ്രമിക്കുക മൊബൈൽ പെയ്സ്, മുതലായവ ശൂക്ഷിക്കുക വാനരന്മാരായ കൊള്ളസംഘങ്ങളുണ്ട് . ഒരു ചെറിയ കാടിന്റെ ഫീലിംഗ് നൽകാൻ സുരുളിക്ക് കഴിയുന്നുണ്ട് എന്നതൊഴിച്ചാല് അണ് സീസണിൽ ഒരു വലിയ വാട്ടർഫാൾ ആയി തോന്നിയതില്ല. സുരുളിയും പിന്നിട്ട് ഞങ്ങൾ തേനി വഴി ലക്ഷ്യമാക്കി നീങ്ങി, കമ്പം തേനി പാതയോരത് അധികമാരും ശ്രദ്ധിക്കപ്പെടാത്ത ഒരു ചെറിയ വെള്ളച്ചാട്ടം വെള്ളം തട്ടുകളായ് ഒഴുകുന്നുണ്ട് അതിമനോഹരം തന്നെ. അവിടെയും കുറച്ചുസമയം ചിലവഴിച്ചു. വല്ലാതെ വിശപ്പുതോന്നിതുടങ്ങി കമ്പം ടൗൺവിട്ടു അധികദൂരം ആയിട്ടില്ല ആദ്യം കണ്ട ഹോട്ടലിൽ കയറി കുശാലായി ശാപ്പാട് അടിച്ചു.

ഇനിയങ്ങോട്ട് ദൂരം ഒരുപാടുണ്ട് വീടെത്താൻ. ഒരിക്കല് കൂടി ഗൂഗിൾ അമ്മാവനെ കൂട്ട് പിടിച്ചു റൂട്ട് ശെരിയാക്കി. പെരിയകുളം, സെമ്പട്ടി, ഡിണ്ടിഗൽ ടച്ച്‌ ചെയ്യാതെ ഓഡ്ഡച്ചത്രം പൊള്ളാച്ചി പഴനി പാലക്കാട്‌ വഴി വളാഞ്ചേരി . യാത്രയുടെ മടങ്ങി വരവ് രാത്രിയിലായതിനാൽ പൊള്ളാച്ചി, ഓട്ടച്ചിത്രം മാർക്കറ്റ്, പഴനി പാലക്കാടിന്റെ ചില ഏരിയകൾ ഇവയൊന്നും വിസിറ്റ് ചെയ്യാൻ സാധിക്കാതെ വീടെത്തിച്ചേർന്നു. പച്ച പുതച്ച മലനിരകളും കൃഷികളാൽ സമ്പന്നമായ ഗ്രാമീണ കാഴ്ചകളുടെയും വശ്യ ശാലീനത മനസ്സിലെന്നും ഓർത്തിരിക്കാനൊരു കുളിർ പച്ചപ്പ്‌ നൽകി,
ഇനിയും ഇവ നില നില്ക്കട്ടെ അടുത്ത തലമുറക്ക് കൂടെ പച്ച പുതക്കാൻ വേണ്ടി. ഈ യാത്ര തികച്ചും ഒരു എൻവിറോണ്മെന്റിന് ഉതകുന്ന രീതിയിലാണ് നടത്തിയിട്ടുള്ളത്. യാത്രകളെപ്പോഴും പരിസ്ഥിതിയോട് ഇണങ്ങിയവയാകട്ടെ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply