ഇരുപത്തിഅയ്യായിരം ജീവനെടുത്ത മോര്‍വി അണക്കെട്ട് ദുരന്തം – ഓർമ്മകളിൽ…

ഈ ലേഖനം എഴുതി തയ്യാറാക്കിയത് – ബക്കർ അബു (ഒരു നാവികൻ കൂടിയാണ് ലേഖകൻ).

ഗിന്നസ് ബുക്ക് റെക്കോര്‍ഡില്‍ കയറിപ്പറ്റിയ ഏറ്റവും രൂക്ഷതരമായ ഒരു ദുരന്തമായിരുന്നു ഗുജറാത്തിലെ മോര്‍വി (മച്ഹു-2) അണക്കെട്ട് ദുരന്തം. 1979 ആഗസ്റ്റ്‌ പതിനൊന്നിനായിരുന്നു കനത്തമഴയുടെ ‘’കനം’’ താങ്ങാന്‍ പറ്റാതെ അണക്കെട്ട് പൊട്ടി ഏകദേശം ഇരുപത്തിഅയ്യായിരം ജീവന്‍ പൊലിഞ്ഞുപോയത്. ഗവര്‍മെണ്ട് കണക്കില്‍ ഇത് രണ്ടായിരത്തിനു താഴെ മാത്രമേ വരുന്നുള്ളൂ.

രാജ്കോട്ടിനടുത്ത് മച്ഹു നദീതീരത്ത് മണ്ണില്‍ നിര്‍മ്മിതമായ മോര്‍വി ഡാമിന് ഏകദേശം നാല് കിലോമീറ്റര്‍ നീളമുണ്ടായിരുന്നു. ജലം പുറന്തള്ളുന്ന സ്പില്‍വെയുടെ കപാസിറ്റിയുടെ ഇരട്ടിയിലധികം വെള്ളം അപരിമിതമായ മഴമൂലം നിറഞ്ഞു വന്നപ്പോള്‍ മണ്ണില്‍ നിര്‍മ്മിതമായ ഡാമിന് ശിഥിലീകരണം ഉണ്ടാവുകയും അത് പൊട്ടിത്തകരുകയും ചെയ്തതാണ് ഈ ദുരന്തത്തിനു കാരണം. അന്നത്തെ ഗവര്‍മ്മെണ്ട് പ്രകൃതിക്ഷോഭത്തിന്‍റെ കണക്കില്‍ അത് വരവ് വെക്കുകയും ചെയ്തു.

ഞാന്‍ അന്ന് പത്താംക്ലാസില്‍ പഠിക്കുകയായിരുന്നു. എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്, മോര്‍വിയില്‍ അണക്കെട്ട് പൊട്ടിയിട്ട് അമേരിക്കന്‍ സാറ്റലൈറ്റ് എടുത്ത ചിത്രങ്ങള്‍ വഴിയാണ് ഇന്ത്യ കാര്യം അറിഞ്ഞതെന്ന് ഏതൊക്കെയോ ചില അദ്ധ്യാപകന്‍മാര്‍ ക്ലാസ്സില്‍ വന്നു പറയുകയുണ്ടായി. ഇന്നത്തെപോലെ ദുരന്തം നിമിഷങ്ങള്‍ക്കകം കൈകാര്യം ചെയ്യുന്ന ഒരു സൈബര്‍ ആര്‍മി നമുക്ക് ഇല്ലാതിരുന്ന ഒരു കാലമായിരുന്നത്. ടെലിവിഷന്‍ എന്ന മാധ്യമം സാധാരണക്കാരന്‍റെ വീടുകളില്‍ ബ്രേക്കിംഗ് ന്യുസുമായി കടന്നുവന്നിട്ടില്ലാതിരുന്ന കാലം.

അന്ന് അങ്ങിനെ പറഞ്ഞതിനൊരു കാരണമുണ്ട്. തുടര്‍ച്ചയായി മഴപെയ്യുന്നത് കാരണം നദിയിലെ വെള്ളം കരകവിഞ്ഞ് ഒഴുകിയതാണെന്ന വിശ്വാസത്തില്‍ പ്രാദേശിക ഭരണാധികാരികള്‍ തുടക്കത്തിലെ റിപ്പോര്‍ട്ടുകളെ ഗൌരവമായി എടുത്തില്ല. ഇടയ്ക്കൊക്കെ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നു വിടുന്നതിനും അവര്‍ അനുഭവസാക്ഷികളായിരുന്നത് കൊണ്ട് അതിനു അത്രമാത്രം വിലയെ കല്പിച്ചുള്ളൂ.

ഏകദേശം പതിനഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടേ ഇത് അണക്കെട്ട് പൊട്ടിയ വെള്ളമാണെന്നു ചുറ്റുമുള്ള ജനം തിരിച്ചറിഞ്ഞുള്ളൂ. അപ്പോഴേക്കും ജലം മരണതാണ്ഡവമാടിക്കഴിഞ്ഞിരുന്നു. മലപോലെ ഒഴുകിവന്ന വെള്ളം മറിച്ചിട്ട വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആയിരക്കണക്കിന് മൃഗങ്ങളുടെ ശവശരീരങ്ങള്‍ ചീര്‍ത്തു കിടന്നു. തുണ്ടം തുണ്ടമായിപ്പോയ മനുഷ്യശരീരങ്ങള്‍ വിറകു കൊള്ളികള്‍ വലിച്ചെറിയുന്നത് പോലെ രക്ഷാപ്രവര്‍ത്തകര്‍ അന്ത്യക്രിയകള്‍ക്കായി ട്രക്കുകളില്‍ കയറ്റിവിട്ടു. അതൊരു പ്രേതനഗരമായിരുന്നു. ശവങ്ങളാല്‍ അഴുകിചീഞ്ഞ ദുര്‍ഗന്ധഭൂമി. ഇന്ദിരാഗാന്ധി മൂക്ക് പൊത്തിപ്പിടിച്ചു കൊണ്ട് സന്ദര്‍ശനം നടത്തിയ ഫോട്ടോകള്‍ അന്ന് പത്രങ്ങളില്‍ വന്നിട്ടുണ്ടായിരുന്നു.

ഡാമിന്‍റെ ഡിസൈനില്‍ വന്ന അപാകതയാണ് ഈ ഒരു വന്‍ദുരന്തത്തിനു കാരണമെന്ന് അന്ന് പലവിദഗ്ദ്ധന്മാരും അഭിപ്രായപ്പെട്ടു. 400,000 cusecs മഴവെള്ളം നിറഞ്ഞു വരുമ്പോള്‍ 220,000 cusecs വെള്ളം തുറന്നുവിടാനുള്ള ഷട്ടര്‍ ആയിരുന്നു അവിടെ ഡിസൈന്‍ ചെയ്തിരുന്നത്. പത്ത് ദിവസമായി പെയ്തിറങ്ങുന്ന മഴയുടെയും ഡാമില്‍ നിന്ന് പുറത്തേക്ക് തുറന്നു വിടുന്ന ജലത്തിന്‍റെയും കണക്കുകള്‍ ഒത്തുവരാതെ വന്നപ്പോള്‍ ഓവര്‍ടോപ്‌ ചെയ്ത ഡാം തകര്‍ന്നടിഞ്ഞു വീഴുകയും ഒന്‍പത് മിനിട്ടുകള്‍ക്കകം ഇരുനിലകെട്ടിടത്തിന്‍റെ ഉയരത്തില്‍ ജലം ഉയര്‍ന്നു പൊങ്ങി അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ മോര്‍വി നഗരം പ്രളയത്തിനടിപ്പെടുകയുമുണ്ടായി.

നാല് മണിക്കൂറിനുശേഷം വെള്ളം അകന്നിട്ടും ജനങ്ങളെ ഒഴിച്ചുമാറ്റാനുള്ള നടപടികള്‍ ഒന്നും അവിടെ ആരംഭിക്കാതിരുന്നത് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്‍റെ ഏറ്റവും വലിയ പരാജയമായിരുന്നു. രാജ്കോട്ടിലെ അധികാരികള്‍ അമേരിക്കന്‍ കാലാവസ്ഥാ സാറ്റലൈറ്റ് പിടിച്ചെടുത്ത ചിത്രങ്ങള്‍ അണക്കെട്ട് പൊട്ടിയ വിവരം അറിയിക്കുന്നത് വരെ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാതെയിരിക്കുകയായിരുന്നു.

അമേരിക്കന്‍ ഡാം സുരക്ഷാറിപ്പോര്‍ട്ടുകളില്‍ നിന്ന് – The waters receded after 4 hours and there were no emergency evacuation and disaster management schemes prepared as is the practice in USA for ensuring dam safety under the dam safety act that requires dam break analysis risk assessment and disaster management. Instead of the state Government officials at Rajkot the first news of the tragedy were known by the Americans who learnt about the dam collapse through the orbiting weather satellite much earlier than the Indian officials.

കേരളത്തില്‍ ഇന്നും ചെറുതും വലുതുമായി എണ്‍പത്തോളം ഡാമുകള്‍ ഉണ്ടായിട്ടും നമ്മുടെ സുരക്ഷാപരിശോധനയും ഡിസാസ്റ്റര്‍ മാനേജ്മെന്റും വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ്‌ കടന്നു പോവുന്നത്. A 2017 Comptroller and Auditor General of India report titled ‘Schemes for Flood Control and Flood Forecasting’ observes that no dam break analysis was carried out on all 61 dams in Kerala. And like a majority of the dams across India, Kerala neither carried out a mock drill nor had prepared Emergency Action Plans. What’s more, out of Kerala’s geographical area of 38.90 lakh hectares, the Rashtriya Barh Ayog (RBA) had identified 8.70 lakh hectares as a flood prone area – that means 22% of the state is prone to flooding.

മഴയെ മുന്‍കൂട്ടി പ്രെടിക്ട് ചെയ്യാന്‍ പറ്റാത്തതോ പെയ്ത മഴയെ അണക്കെട്ടിനു താങ്ങാന്‍ പറ്റാത്തതോ ആയ ഒരു സാഹചര്യം അന്നുണ്ടായിരുന്നു. അണക്കെട്ടിന്‍റെ ഡിസൈന്‍ ഇതോടനുബന്ധിച്ചുള്ള മറ്റൊരു കാരണമായി ഗവര്‍മ്മേണ്ടിന് പുറത്തുള്ളവര്‍ എടുത്ത് കാണിക്കുകയും ചെയ്തു. മഴയുടെ തോതിനെയും വെള്ളപ്പൊക്ക സാധ്യതയെയും കണക്കിലെടുക്കാനുള്ള കേന്ദ്ര അധികാരികളുടെ താക്കീതിനെ അവഗണിച്ച് നിര്‍മ്മിച്ച അണക്കെട്ടിന്‍റെ ഡിസൈന്‍ ഈ ഒരു ദുരന്തത്തിനു കാരണമായെന്ന് അന്നും ജനശബ്ദത്തില്‍ ഉയര്‍ന്നിരുന്നു. ദുരന്താനന്തരം ജനശബ്ദം ഉയരുന്നത് മറ്റൊന്നിനു ഇനി കാരണമാവരുതെന്ന ജാഗ്രതക്ക് വേണ്ടിയാണ്. അണക്കെട്ടുകളെ അത്രക്ക് നിസ്സാരമായി എടുക്കെരുതെന്ന ഒരു വലിയ പാഠം പഠിപ്പിക്കുന്ന ഒരു ചരിത്രം കൂടി ഇതോടൊപ്പം പറഞ്ഞാല്‍ പോലും നിങ്ങള്‍ ഉണര്‍ന്നെന്നു വരില്ല. പക്ഷെ ജാഗ്രത എന്തിനെന്ന് വെറുതെ ഒരു കഥപോലെ നമുക്ക് വായിച്ചു പോവാം.

1975 ആഗസ്റ്റ്‌ മാസം, ടൈഫൂണ്‍ ‘നിന’ ചൈനയെ ചുഴറ്റിഎറിഞ്ഞുകൊണ്ടിരിക്കുന്നു. ഹോന്ഗ് നദിയുടെ കരയിലുള്ള ശിമന്‍ന്താന്‍ ഡാം നിറഞ്ഞു കവിയുകയാണ്. മഴപെയ്ത് നിറഞ്ഞു കവിയുന്ന നദിയിലേക്ക് ഡാം ജലം തുറന്നു വിടുന്നതിനെ അധികാരികള്‍ ആദ്യം എതിര്‍ത്തെങ്കിലും ആഗസ്റ്റ്‌ ഏഴിന് ഷട്ടര്‍ തുറക്കുവാന്‍ തീരുമാനിച്ചു. മണ്ണ് അടിഞ്ഞുകൂടി ഷട്ടര്‍ ബ്ലോക്കായത് കൊണ്ട് അതിനും താമസം നേരിട്ടു. അതെ സമയം ബന്ക്കിയോ ഡാമില്‍ സംരക്ഷണഭിത്തിയെക്കാള്‍ കൂടുതല്‍ ജലം നിറഞ്ഞു കവിഞ്ഞു വന്നു. ഡാമുകള്‍ തകരാന്‍ തുടങ്ങി. തകര്‍ന്ന ഡാമുകളില്‍ നിന്ന് പുറത്തേക്ക് ഒഴുകിയ വെള്ളത്തോടൊപ്പം കൊടുങ്കാറ്റിനോടൊപ്പം പെയ്ത മഴയില്‍ ഒരേ സമയം അറുപത്തിരണ്ട് ഡാമുകള്‍ പൊട്ടിത്തകര്‍ന്നു. അഞ്ചര മണിക്കൂറിനുള്ളില്‍ രണ്ട് മെയിന്‍ ഡാമുകളില്‍ നിന്നും പുറത്തെക്കൊഴുകിയ 15.738 billion ടണ്‍ വെള്ളം ലോകം കണ്ട ഒരു മഹാദുരന്തത്തിന് വഴിയൊരുക്കി.

ഏഴു മീറ്റര്‍ ഉയരത്തില്‍ പത്ത് കിലോമീറ്റര്‍ വീതിയില്‍ ഇടിച്ചിറങ്ങി വന്ന ജലം ഏകദേശം 55 കിലോമീറ്റര്‍ പ്രദേശത്തെയും അവിടെയുള്ള എല്ലാജീവജാലങ്ങളെയും ഈ ഒരു മഹാകെടുതിയുടെ ഇരകളാക്കിത്തീര്‍ത്തു. 90,000 – 230,000 ജനങ്ങള്‍ ഡാം പൊട്ടിയ കാരണത്താല്‍ മാത്രം മരിച്ചെന്നു ഗവര്‍മ്മേണ്ടിതര റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ദിവസേന 300mm മഴപെയ്താല്‍ പോലും ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാവുന്ന മഹാപ്രളയത്തെ തടുക്കാന്‍ കഴിവുള്ള ഡാമുകളാണ് ഇതെന്ന് ചൈനീസ് പീപ്പിള്‍സ്‌ ഡെയിലി അവകാശപ്പെത്തിരുന്നു. എന്നാല്‍ ഈ ഡാമുകള്‍ രണ്ടായിരം വര്‍ഷത്തില്‍ ഒരിക്കല്‍ ഉണ്ടായേക്കാവുന്ന ഒരു മഹാമഴയില്‍ പ്രകൃതിയുടെ കരുത്ത് എന്താണെന്നറിഞ്ഞു പൊട്ടിത്തകരുകയാണുണ്ടായത്. അതിഭീമന്‍ വെള്ളപ്പൊക്കവും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വിഘാതമായത് ജീവഹാനിയെ പെരുപ്പിക്കുകയുണ്ടായി.

ബന്ക്കിയോ ഡാമിന് ചുറ്റും താമസിച്ചു വന്നിരുന്ന ഷാഹെദിയന്‍ വിഭാഗത്തിലെ രക്ഷപ്പെട്ട ആറായിരം പേരില്‍ 827 പേര്‍ മരിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പറ്റാതിരുന്ന സയിപിന്‍ മേഖലയിലെ 36000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതിനോടത്തു തന്നെയുള ദവൂന്ഗ്ചെങ്ങിലെ 9,600 പേരും ആ പ്രദേശവും ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായി. ഒരു ഡാമില്‍ തുടങ്ങി അറുപത്തിരണ്ട് ഡാമുകള്‍ പൊട്ടിത്തകര്‍ന്നപ്പോള്‍ പതിനൊന്ന് മില്ലിയന്‍ ജനങ്ങളുടെ ജീവിതത്തിനെയാണ് അത് ബാധിച്ചത്.

ഡാമുകള്‍ ഒന്നിന് പിറകെ ഒന്നായി നിലംപതിച്ചപ്പോള്‍ കൂടുതല്‍ ഡാമുകള്‍ തകരുന്നത് ഒഴിവാക്കാനും പുറത്തേക്ക് ഒഴുകുന്ന ജലത്തിന്‍റെ ഗതിമാറ്റുവാനും Air strike ലൂടെ ഡാമുകളുടെ ചിലഭാഗങ്ങള്‍ തകര്‍ക്കുകയുണ്ടായി. The dikes on the Quan River collapsed in the evening of August 9, and the entire Linquan county in Fuyang, Anhui was inundated. As the Boshan Dam, with a capacity of 400 million m3, crested and the water released from the failures of Banqiao and Shimantan was rushing downstream, air strikes were made against several other dams to protect the Suya Lake dam, already holding 1.2 billion m3 of water. Suya Lake won only a temporary reprieve, as both it and Boshan became eventual targets. Finally, the Bantai Dam, holding 5.7 billion m3 of water, was bombed.

ഹെനാന്‍ പ്രൊവിന്‍സിലെ ഹൈഡ്രോഗ്രാഫി ഡിപര്‍ട്ട്മെമെന്റിന്‍റെ റിപ്പോര്‍ട്ടില്‍ 145,000 പേര്‍ ഡാം പൊട്ടിയതിന് ശേഷമുള്ള പകര്‍ച്ചവ്യാധിയിലും തുടര്‍ന്നുള്ള വരള്‍ച്ചയിലും മരിച്ചതായി പറയുന്നുണ്ട്. അതോടൊപ്പം 5,960,000 കെട്ടിടങ്ങള്‍ തകര്‍ന്നതായും ഏകദേശം 230,000 പേര്‍ മരിച്ചുവെന്നും ഗവര്‍മ്മേണ്ടിതര കണക്കുകളില്‍ കാണാം. ഒരു കൊടുങ്കാറ്റും അറുപത്തിരണ്ടു ഡാമുകളും പതിനൊന്ന് മില്ലിയന്‍ ജനതയെ സാരമായി ബാധിക്കുകയുമുണ്ടായ ചരിത്രമാണ് നാം കാണുന്നത്.

മോര്‍വി അണക്കെട്ട് ദുരന്തത്തെ Act of God എന്ന വിശേഷണം ചാര്‍ത്തിക്കൊടുത്തവര്‍ക്ക് ഒരു മറുപടി എന്നോണം 1979ല്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. The book released by 1979 MLA Gokaldas Parmar says, “Ignoring repeated warnings from the central government, state government engineers used outdated methods to calculate the maximum potential inflow to the dam’s reservoir. The dam’s floodgates could pass 220,000 cubic feet per second of water, but the inflow to the reservoir during the day preceding the disaster exceeded 400,000 cubic feet per second. The collapse was neither an ‘act of God’ — as the government claimed — nor a failure in management by dam workers — as most citizens of Morbi believe to this day. But rather a severe failure of both engineering and oversight.

സുനാമിക്ക് ശേഷം ഇന്ത്യയില്‍ ഈ തലമുറയില്‍ അധികമാരും അറിയാതെപോയ മോര്‍വി അണക്കെട്ടിന്‍റെ ശരിയായ ചരിത്രം പഠിക്കാന്‍ ഗുജറാത്തിയായ സന്ദേസര, വൂട്ടന്‍ എന്ന വിദേശിയുടെ കൂടെ ഹവാര്‍ഡ് യുനിവേസിറ്റിയുടെ സഹായത്തോടെ ഒരു റിസേര്‍ച് നടത്തുകയുണ്ടായി. ഇന്നത്തെ പ്രധാനമന്ത്രിയടക്കം ആയിരക്കണക്കിന് ആളുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളെ സംഗ്രഹിച്ച് അവര്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് No one had a tongue to speak. ദുരന്തത്തിലെ മനുഷ്യന്‍റെ പങ്കിനെ തുറന്നു കാട്ടുന്ന ഒട്ടേറെ വിവരങ്ങള്‍ അടങ്ങിയ ഈ പുസ്തകം അതിന്‍റെ തലക്കെട്ട്‌ കൊണ്ട് തന്നെ ശ്രദ്ധേയമാവുന്നു.

ലോകത്തിലെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്‍റെ 16.6% മാത്രമേ നമുക്ക് ഹൈഡ്രോഇലെക്ട്രിസിറ്റിയില്‍ നിന്ന് ലഭിക്കുന്നുള്ളൂ. എന്നാല്‍ നോര്‍വ്വേ, ബ്രസീല്‍, ചൈന ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ ഈ ഒരു മേഖലയെ നന്നായി ആശ്രയിക്കുന്നുണ്ട്. എഞ്ചിനീയറിംഗ് ഒരു മഹത്തായ വിഷയമാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് ഭാവനയും ചിന്തയും സമന്വയിപ്പിച്ച് നേടിയെടുത്ത അറിവിലൂടെ നവം നവം പലതും സൃഷ്ടിക്കുവാനും ഒരു നൂറ്റാണ്ട് കൊണ്ട് കെട്ടിപ്പെടുത്തത് മൂന്നേ മൂന്നു ദിവസം കൊണ്ട് തകര്‍ന്നുപോയത് പുനര്‍നിര്‍മ്മിക്കുവാനും നമ്മുടെ തലച്ചോറില്‍ നിന്ന് കൈകളിലേക്ക് ഓരോ സെക്കന്‍ഡിലും ഒഴുകിയെത്തുന്ന വിഷയം. എന്നിരുന്നാലും ദുരന്തങ്ങള്‍ മനുഷ്യരാശിയെ ഒന്നിന് പിറകെ ഒന്നായി പിന്തുടരുമ്പോള്‍ എഞ്ചിനീയറിംഗ് തലച്ചോര്‍ അഴിച്ചുപണിയേണ്ട എന്ന് പറയാന്‍ മാത്രം നമ്മള്‍ ഇനിയും വളര്‍ന്നിട്ടില്ല.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply