കോഴിക്കോട്ടുകാരുടെ ഒരു മധുര പ്രതികാരത്തിൻ്റെ കഥ…

വിവരണം – സുനിൽ കുമാർ (ചരിത്രാന്വേഷികൾ).

സ്വീകരിക്കാനുള്ള മനസ് കോഴിക്കോടിനു പണ്ടെ ഉള്ളത് കൊണ്ട് തന്നെയായിരിക്കാം നാഖുദാ മിഷ്കാൽ എന്ന യമനി കച്ചവടക്കാരൻ കോഴിക്കോടിനോടുള്ള തന്റെ സ്നേഹത്തിന്റെ ഓർമ്മയ്ക്കായി പതിന്നാലാം നൂറ്റാണ്ടിൽ അഞ്ചു നിലയിൽ തികച്ചും കേരളീയ രീതിയിൽ മനോഹരമായ ഒരു പള്ളി കോഴിക്കോട്ട് പണിതത് ..

അതിശയികരമായ മരപ്പണിയിൽ 47 വാതിലുകളും 27 കടഞ്ഞെടുത്ത തൂണുകളുമായി ആ യമനി കച്ചവടക്കാരന്റെ പേരിൽ ഓർക്കപ്പെടുന്ന ആ പള്ളിക്കും കഥകളൊരുപാടുണ്ട് പറയാൻ … തോൽവിയുടെ കഥകൾ മാത്രം കേട്ടു പഴകിയ ഒരു ജനതയുടെ മധുരപ്രതികാരത്തിന്റെ കഥ , ഹിന്ദു മുസ്ലിം മൈത്രിയുടെ മറക്കാനാവാത്ത കഥ , അധിനിവേശത്തിന്നെതിരെ കോഴിക്കോട്ട് നടന്ന ആദ്യ പോരാട്ടത്തിന്റെ കഥ …..

എന്തെന്നാൽ, ആറു നൂറ്റാണ്ടു കാലത്തോളമായി പ്രതികൂല കാലാവസ്ഥയെ പ്രതിരോധിച്ച് ഇന്നും ഗരിമയോടെ തലയുയർത്തി നിൽക്കുന്ന പഴമയുടെ നേർ ബാക്കിപത്രങ്ങൾ കോഴിക്കോട്ട് വേറെ അധികമില്ലല്ലോ .. പന്ത്രണ്ടം നൂറ്റാണ്ടിൽ കിഴക്കൻ പ്രദേശമായ കുണ്ടോട്ടിയിൽ നിന്നും , ചേരമാൻ പെരുമാൾ കനിഞ്ഞനുവദിച്ച തുറമുഖ നഗരം സ്വന്തമാക്കാനായി വന്ന മാനവിക്രമന്മാർക്ക് പോർളാതിരിയുമായി നാല്പത്തെട്ട് വർഷം പടവെട്ടേണ്ടി വന്നു ….
ആ ചുള്ളിക്കാട്ടും പടന്നയുമടങ്ങിയ കടൽത്തീരം കോയിൽക്കോട്ടയായി , തുറമുഖനഗരമായി നമ്മുടെ കോഴിക്കോടായി വളർന്നത് വളരെ പെട്ടെന്നായിരുന്നു …

സുഗന്ധദ്രവ്യത്തിന്നായി പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നു വന്നവർക്ക് സ്വാതന്ത്ര്യത്തിന്റെയും സ്വാഗതത്തിന്റെയും ഈ പുതിയ തുറമുഖം വളരെ പെട്ടെന്നു തന്നെ ഹഠാദാകാർഷിക്കപ്പെട്ടു … അങ്ങനെ ഇവിടെയെത്തിയവരായിരുന്നു അറബികളും ചിനികളും …. പക്ഷെ പല കാരണങ്ങളാൽ ഇവിടെ വേരുറപ്പിക്കാനായത് അറബികൾക്കായിരുന്നു .. കോഴിക്കോട് നഗരം തഴച്ചു വളരാൻ തുടങ്ങി മാനാഞ്ചിറയും അതിനോടനുബന്ധിച്ച് കോട്ടകൊത്തളങ്ങളും പൊന്തി വന്നു കടലോരം കേന്ദ്രീകരിച്ച് വലിയങ്ങാടിയും ചീനാക്കാരുടെ പട്ടുതെരുവും , വാഴക്കാ വാണിഭത്തെരുവും , കലവാണിഭത്തെരുവും മറ്റനവധി അങ്ങാടികളും ….
എല്ലായിടത്തും വിദേശികളാലും സ്വദേശികളാലും തിരക്കോടു തിരക്കായി ..

കൊല്ലവും കൊടുങ്ങല്ലൂരും ലക്ഷ്യം വച്ച കപ്പലുകൾ സുരക്ഷിതമായ , സുഗന്ധദ്രവ്യങ്ങൾ വേണ്ടത്ര ലഭ്യമായ, കുന്നലക്കോന്റെ കോയിൽ കോട്ടയിൽ അടുക്കാൻ തുടങ്ങി. ദേശത്തെ കച്ചവടം കൊണ്ട് അഭിവൃദ്ധിയിലേക്കുയർത്തുന്നതിൽ മുഖ്യപങ്കാളികളായ അറബികൾക്ക് സാമൂതിരി ദേശത്ത് ഉയർന്ന സ്ഥാനമാനങ്ങൾ ലഭിച്ചു തുടങ്ങി. ഹിന്ദു ജാതികൾക്ക് കടൽ കടന്നുള്ള കച്ചവടം നിഷിദ്ധമായിരുന്നതിനാൽ കടൽ കച്ചവടത്തിൽ അറബികളെ സഹായിക്കാനായി മുക്കുവ കുടുംബങ്ങളിൽ നിന്നും ഒരു പുത്രനെ നിർബന്ധമായും മുസ്ലിമായി വളർത്താനുള്ള ആജ്ഞവരെ നൽകാൻ തയ്യാറായി സാമൂതിരി ..

അങ്ങനെ സമൃദ്ധിയിൽ നിന്നും സമൃദ്ധിയിലേക്കു കോഴിക്കോട് വെച്ചടി വെച്ചടി കയറിക്കൊണ്ടിരിക്കുമ്പോഴാണ് 1498 ൽ അശനിപാതം പോലെ കടൽച്ചെകുത്താന്മാരെന്നറിയപ്പെട്ടിരുന്ന പോർച്ചുഗീസുകാരുടെ വരവ്. കിഴക്കൻ കടൽ കച്ചവടത്തിന്റെ ചുക്കാൻ കൈയിലുണ്ടായിരുന്ന അറബികൾ അവർക്ക് കണ്ണിലെ കരടായിരുന്നു …
അറബികൾക്ക് തിരിച്ചങ്ങോട്ടും … വന്ന് മാസങ്ങൾ കഴിയുന്നതിന മുൻപ് തന്നെ ഉപചാപങ്ങൾ തുടങ്ങിയ അവർ അവസരം നോക്കി നടന്നു …

അന്നത്തെ സാമൂതിരിയായിരുന്ന മാനവിക്രമ രാജ കോഴിക്കോട് കോട്ടയിലില്ലാതിരുന്ന അവസരം നോക്കി പോർച്ചുഗീസ് ക്യാപ്റ്റൻ കടിൻഹോയുടെയും ആൽബുഖർക്കിന്റെയും നേതൃത്വത്തിൽ നഗരം പിടിച്ചടക്കാനായി 1800 പട്ടാളക്കാരുമായി പോർച്ചുഗീസുകാർ ഇറങ്ങി ..1510 ആഗസ്റ്റ് മാസത്തിലെ ഒരു പുലർച്ചയായിരുന്നു ആ പടപ്പുറപ്പാട് … ആദ്യം തകർത്തത് മാപ്പിള അങ്ങാടിയായ കുറ്റിച്ചിറയിലെ മിഷ്ക്കാൽ പള്ളിയായിരുന്നു . ദേശത്തെ മുസ്ലിംങ്ങളുടെ അഭിമാനമായ അഞ്ച് നിലയിലുയുണ്ടായിരുന്ന ആ പള്ളി അഗ്നിക്കിരയാക്കി ….. മുകൾ നില പാടെ നശിപ്പിച്ചു കളഞ്ഞു അനവധി പേരെ വെട്ടിക്കൊന്നു …

പിന്നീട് അവർ ഇരുവശവും നിറഞ്ഞ തെങ്ങിൻ തോപ്പുകൾക്കുള്ളിലൂടെ മാർച്ച് ചെയ്ത് നഗരത്തിൽ മാനാഞ്ചിറയിലെ വിക്രമപുരം കോട്ടക്കുള്ളിൽ പ്രവേശിച്ചു കോവിലകത്തിന് പുറത്തു വെച്ചു നാല് കാര്യക്കാരെയും കുറച്ച് പടയാളികളെയും വധിച്ചു. പക്ഷെ കോവിലകത്തൊടടുത്തെയിപ്പോൾ കടിൻഹോയുടെ പ്രതീക്ഷക്ക് വിപരീതമായി കോട്ട കാവലിന്നയി അവിടെയുണ്ടായിരുന്ന അകമ്പടിജനമായ കോഴിക്കോട് പതിനായിരം ചോർച്ചുഗീസ് അക്രമികളെ തുരത്തി ഓടിച്ചു കടിൻഹോ ഇന്നത്തെ രണ്ടാം ഗെറ്റിനടുത്തോ മറ്റോ വച്ച് കൊല്ലപ്പട്ടു. കൂടെയുണ്ടായിരുന്ന ആൽബുർഖർക്കും ശേഷിച്ചവരും പരുക്കുകളുമായി ജീവനും കൊണ്ട് തുറമുഖത്തേക്കോടി അവിടെ നിന്ന് കടൽ മാർഗ്ഗം കൊച്ചിയിലേക്ക് രക്ഷപ്പെടുകയുമാണുണ്ടായത്. പക്ഷെ പോവുന്നതിന് മുൻപായി പോർച്ചുഗീസ് കപ്പലിൽ നിന്നും തുരുതുരാ വർഷിച്ച പീരങ്കി വെടിയിൽ പടിഞ്ഞാറെ കോട്ട മതിൽ പല ഭാഗത്തും തകർന്നടിഞ്ഞിരുന്നു ..

മൂന്നു വർഷങ്ങൾ കടന്നു പോയി … പുറമെയുള്ള മുറിവുകൾ കരിഞ്ഞുണങ്ങി .. ആ അവസരത്തിൽ സാമൂതിരിയുമായുണ്ടാക്കിയ ഒരുടമ്പടിയുടെ ഭാഗമായി കോഴിക്കോട്ട് ഒരു കോട്ട കെട്ടാൻ പോർച്ചുഗീസുകാർക്ക് അനുമതി നൽകപ്പെട്ടു 1513 ലായിരുന്നു ഇത്. കല്ലായിപ്പുഴയുടെ വടക്കേക്കരയിലായിരുന്നു ഈ കോട്ട.
കടലിന്നഭിമുഖമായ് രണ്ട് പ്രവേശന കവാടങ്ങളുണ്ടായിരുന്ന ഈ കോട്ടയിലിരുന്നു കൊണ്ട് അവർ വീണ്ടും വിളയാട്ടം തുടങ്ങി …. കല്ലായ് കോട്ട കേന്ദ്രീകരിച്ചുള്ള പോർച്ചുഗീസുകാരുടെ അക്രമങ്ങൾ അടുത്ത പതിമൂന്നു വർഷക്കാലം ദേശവാസികൾക്ക് സ്വൈര്യക്കേട് നൽകിക്കൊണ്ട് നിർബാധം തുടർന്നു ….

1523 ൽ നിലവിലെ സാമൂതിരി തീപ്പെട്ടപ്പോൾ പിന്നീട് ഭരണത്തിൽ വന്ന ഇളംകൂർ പോർത്തുഗീസ്കാരുമായി അത്ര രമ്യതയിലായിരുന്നില്ല … പോർച്ചുഗീസുകാരെ ഒരു പാഠം പടിപ്പിക്കാൻ രാജാവും പൊറുതി മുട്ടിയ ജനങ്ങളും ഒരു പോലെ തയ്യാറായി … നാട്ടുകാരോടു ചോർച്ചുഗീസുകാർ അനുവർത്തിച്ച അക്രമ നയങ്ങൾ … പ്രത്യേകിച്ചും മുസ്ലിംങ്ങളോട് , കോഴിക്കോട്ടകാരുടെ മനസിൽ ജാതി മത ഭേദമന്യേ പോർച്ചുഗീസുകാരോടുണ്ടായിരുന്ന പക ആളിക്കത്തിച്ചു … ഇത് സാമൂതിരിയും പ്രാദേശിക മുസ്ലിങ്ങളും ചേർന്ന് കല്ലായ് കോട്ട ഉപരോധിക്കുന്നതിലേക്കും യുദ്ധത്തിലേക്കും നയിച്ചു 1525 ലായിരുന്നു ഈ പട നടന്നത് .

പീരങ്കിയുടെയും തോക്കുകളുടെയും കരുത്തിൽ പടയിൽ വിജയം പോർച്ചുഗീസുകാർക്കായിരുന്നെങ്കിലും മറ്റു പല ബാഹ്യ കാരണങ്ങളാൽ അവർക്ക് കല്ലായിയിലെ കോട്ട ഉപേക്ഷിച്ച് കൊച്ചിക്കു പോവേണ്ടി വന്നു … പക്ഷെ പോകുന്ന പോക്കിൽ കോട്ടയിൽ ഒരിടത്ത് കൂട്ടി വച്ച വെടിമരുന്നുകൾക്ക് തീ കൊടുത്തു കൊണ്ടാണവർ പോയത് … തൊട്ടു പിറകിൽ പോർച്ചുഗീസുകാരാൽ ഉപേക്ഷിക്കപ്പെട്ട കോട്ടയിലേക്ക് ഇരച്ചു കയറിയ നായന്മാരും മുസ്ലിങ്ങളും ഒന്നടങ്കം ആ സ്ഫോടനത്തിൽ കൊല്ലപ്പെടുകയാണുണ്ടായത് ..

കുറച്ചു വർഷങ്ങൾ കോഴിക്കോടിന് പോർച്ചുഗീസുകാരുടെ ഉപദ്രവമില്ലാത്ത കാലമായിരുന്നു … ഏതാണ്ട് ആറ് വർഷം …. ആ ആറു വർഷങ്ങൾ കഴിഞ്ഞപ്പോൾ സാമൂതിരിയും പോർച്ചുഗീസുകാരുമായി ഉടമ്പടിയിലെത്തുന്ന സാഹചര്യം വീണ്ടും സംജാതമായി ….. കോഴിക്കോടിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മൂന്നാമനുമായുള്ള സാമൂതിരിയുടെ ചില ഇടച്ചിലുകളായിരുന്നു ഇതിനു പിന്നിൽ …അങ്ങിനെ തന്റെ ദേശത്ത് ചില സൗകര്യങ്ങൾ പോർച്ചുഗീസുകാർക്ക് ചെയ്തു കൊടുക്കേണ്ടതായി സാമൂതിരിക്ക് വന്നു ഭവിച്ചു. അതിലൊന്നായിരുന്നു ചാലിയത്തെ അഴിമുഖത്ത് ഒരു കോട്ട നിർമിക്കാൻ അനുമതി കൊടുത്തത് 1531 ലായിരുന്നു ഇത് നടന്നത് …

ആ അവസരം പോർച്ചുഗീസുകാർ പാഴാക്കിയില്ല വെറും കുറഞ്ഞ മാസങ്ങൾ കൊണ്ടാണവർ ചാലിയാർപുഴ കടലിൽ പതിക്കുന്ന ചാലിയം തീരത്ത് കടലിന്നഭിമുഖ മായ് തങ്ങളുടെ പുതിയ കോട്ട പണിതത് …. ദുർബലമായ് പണിത കല്ലായ്കോട്ടയുടെ മുൻ അനുഭവ വെളിച്ചത്തിൽ അത്യധികം ശക്തമായായിരുന്നു കോട്ടയുടെ നിർമ്മാണം … പ്രാദേശിക മുസ്ലിംങ്ങളുടെ എതിർപ്പിനെ വകവെക്കാതെ , ചാലിയത്തെ പുരാതനമായ മുസ്ലിം പള്ളിയും ഖബറുകളും പൊളിച്ച് കോട്ട കെട്ടാനാവശ്യമായ കല്ലുകൾ സ്വരൂപിക്കുക കൂടി ചെയ്തതോടെ പ്രാദേശിക മുസ്ലിംങ്ങൾക്ക് പോർച്ചുഗീസുകാരോടുള്ള ശത്രുത പതിന്മടങ്ങായി വർദ്ധിക്കാൻ ഇടയാക്കി ..

ചാലിയം കോട്ട പോർച്ചുഗീസുകാരെ സംബന്ധിച്ചേടത്തോളം വളരെ തന്ത്രപ്രധാനമായിരുന്നു … കോഴിക്കോട്ടേക്ക് വരുന്ന വിദേശ കപ്പലുകളും സാമൂതിരിയുടെ നീക്കങ്ങളുടെയും വിഗഹ വീക്ഷണത്തിന് അനുയോജ്യമായിരുന്നു ചാലിയത്തിന്റെ ഭൂമി ശാസ്ത്രപരമായ കിടപ്പ് ആ കോട്ടയുടെ ദൃഷ്ടിയിൽപ്പെടാതെ കോഴിക്കോട്ടേക്ക് കടൽമാർഗ്ഗം ആർക്കും വരാൻ സാധ്യമായിരുന്നില്ല .. കോഴിക്കോട് ദേശത്തെ നെടുകെ പിളർന്നതു പോലെയായി പിന്നീട് …
ഏറനാടൻ ഭാഗത്ത് നിന്ന് ഉദ്ഭവിച്ചു വരുന്ന ചാലിയാർ കോഴിക്കോടിന് തെക്കുവശത്തായിട്ടായിരുന്നു ഒഴുകിയിരുന്നത് പുതിയ കോട്ടയിൽ നിന്നും പോർച്ചുഗീസുകാർ പാവഞ്ചികളിൽ പുഴയിൽ മുകളിലേക്ക്, കോഴിക്കോടിന്റെ കിഴക്കൻ ഭാഗങ്ങളിലേക്ക് സഞ്ചരിച്ച് ആക്രമണങ്ങൾ പതിവാക്കി ഇത് സാമൂതിരിക്കും കോഴിക്കോട്ടുകാർക്കും വരുത്തി വച്ച ശല്യം ചെറുതായിരുന്നില്ല …

ദശകങ്ങളായി പോർച്ചുഗീസുകാരോട് കോഴിക്കോട്ടുകാരുടെ മനസിൽ ജാതിമതഭേദമന്യേ ഉണ്ടായിരുന്ന പക വർദ്ധിപ്പിക്കാൻ ഇതും ഒരു കാരണമായി .. ഇതിനിടെ കുഞ്ഞാലി നാലാമനായി പുതിയ മരക്കാർ സ്ഥാനമേറ്റു സാമൂതിരിയുമായി മൈത്രിയിലായിരുന്ന കുഞ്ഞാലി നാവികപ്പടയെ നവീകരിച്ചു പുതിയ തന്ത്രങ്ങളും നിരീക്ഷണ കേന്ദ്രങ്ങളും സ്ഥാപിച്ചു പോർച്ചുഗീസുകാരുമായി കടലിൽ വച്ച് ചില വിജയങ്ങൾ നേടി … ഇതെല്ലാം പകർന്ന ആത്മവിശ്വാസവും പോർച്ചുഗീസുകാരോടുണ്ടായിരുന്ന പഴയ പകയും ചാലിയം കോട്ടക്കെതിരെയുള്ള പടയൊരുക്കത്തിന്ന് സാമൂതിരിയെ പ്രേരിപ്പിച്ചു കോഴിക്കോടൻ നായർ പടയോടൊപ്പം താനൂരിൽ നിന്നും തിരൂരിൽ നിന്നും പരപ്പനങ്ങാടിനിന്നുമുള്ള മുസ്ലിംങ്ങളും സാമൂതിരിയെ സഹായിക്കാനുണ്ടായിരുന്നു. സംയുക്ത ആക്രമണത്തിൽ തകർന്ന പോർച്ചുഗീസ് സേന രക്ഷക്കായി കോട്ടക്കകത്തേക്ക് ഓടി ഒളിച്ചു .

കോട്ടക്കു ചുറ്റും കിടങ്ങുകൾ നിർമ്മിച്ച് ഉള്ളിൽ ശേഷിച്ച ഒരാളെപ്പോലും പുറത്തേക്ക് വിടാതെ നടത്തിയ ഉപരോധത്തിൽ പോർച്ചുഗീസുകാർ കഷ്ടത്തിലായി … ഭക്ഷണമില്ലാതെ ദിനങ്ങൾ പിന്നിട്ടപ്പോൾ അവർ പട്ടി, പൂച്ച, എലി തുടങ്ങി കിട്ടിയതിനെയൊക്കെ ഭക്ഷണമാക്കാൻ തുടങ്ങി … കൊച്ചിയിൽ നിന്നും കണ്ണൂരുനിന്നും അവർക്കായി ഭക്ഷ്യപേയാദികളുമായി വന്ന കപ്പലുകൾ ദൂരെ വച്ചുതന്നെ സാമൂതിരി പക്ഷത്താൽ തടയപ്പെട്ടു … അവസാനം ഗത്യന്തരമില്ലാതെ അവർ ഒത്തു തീർപ്പിനായി കീഴടങ്ങി ദേഹോപദ്രവമേൽപ്പിക്കാതെ കൊച്ചിയിലേക്കു പോവാനനുവദിക്കാമെന്ന കരാർ പ്രകാരം വെട്ടത്ത് രാജാവിന്റെ അകമ്പടിയോടെ പോർച്ചുഗീസുകാർക്ക് തങ്ങളുടെ അതിബലത്തായ ചാലിയം കോട്ടയി ഉപേക്ഷിച്ച് ദയനീയമായി പിൻവാങ്ങേണ്ടി വന്നു ..

കോഴിക്കോട്ടുകാരുടെ മനസിൽ പോർച്ചുഗീസുകാരുടെ നേർക്കുണ്ടായിരുന്ന പകയുടെ കനൽ സാമൂതിരി തലമുറയിലേക്കും കൈമാറപ്പെട്ടിരുന്നു തങ്ങളുടെ വിക്രമപുരം കൊട്ടാരം ചുട്ടെരിച്ച , കോട്ടമതിലുകൾ തകർത്ത , തെക്കെപ്പുറത്തെ മിഷ്കാൽ പള്ളി തകർത്ത , കടൽ കച്ചവടത്തെ വിലക്കിയതുപോലെ എണ്ണിയാലെടുങ്ങാത്ത ദ്രോഹങ്ങൾ തങ്ങളോടു ചെയ്ത പോർച്ചുഗീസുകാരോടുള്ള പ്രതികാരം അവർ മധുരമായി നിറവേറ്റി ….
ചാലിയത്തെ കനത്ത ബലവത്തായ കോട്ട ഒരു ശേഷിപ്പു പോലും ബാക്കി നിർത്താതെ കല്ലോടു കല്ല് ഇളക്കിയെടുക്കാനായിരുന്നു സാമൂതിരിയുടെ ആജ്ഞ …. അതിൻ പ്രകാരം ഒരു ശേഷിപ്പുമില്ലാതെ പൊളിച്ചടുക്കിയ ചാലിയാറിൻ തീരത്തെ ആ അതിബലവത്തായ പോർച്ചുഗീസ് കോട്ടയുടെ കല്ലുകൾ ആദ്യം നീക്കിവെച്ചത് ചാലിയത്തെ പള്ളിയുടെ പുനർനിർമാണത്തിന്നായിരുന്നു ….

ബാക്കി വന്ന ഉരുപ്പടികൾ കോഴിക്കോട് മിഷ്കാൽ പള്ളിപ്പറമ്പിലേക്കായിരുന്നു കൊണ്ട് വന്നത് ആറ് ദശകങ്ങൾക്ക് മുമ്പ് ആരാലാണോ മിഷ്കാൽ പള്ളി അഗ്നിക്കിരയാക്കിയത് അവരെ അടിയറവ് പറയിച്ച് അവരുടെ മുതലുകൾ കൊണ്ടു തന്നെ പള്ളിയുടെ പുനർനിർമ്മാണം നടത്തുകയെന്ന ഒരു ജനതയുടെയും രാജാവിന്റെയും മധുരമുള്ള പ്രതികാരത്തിന്റെ സുഖമുള്ള കഥയിലായിരുന്നു അതിന്റെ പര്യവസാനം …

ജാതിമതങ്ങളുടെ വേലിക്കെട്ടുകൾക്കുള്ളിലേക്ക് ഉൾവലിയുന്ന ഈ ആധുനിക യുഗത്തിൽ , ജാതിമത ചിന്തകൾക്കതീതമായ് ദേശവാസികളുടെ അഭിമാനത്തിനായ് ഒന്നിച്ച് പോരാടിയ ആ ചരിത്ര സത്യങ്ങളുടെ നേരടയാളമായി മിഷ്കാൽപള്ളി , നാലര നൂറ്റാണ്ടുകൾക്കു ശേഷം ഇന്നും നമ്മുടെ മുമ്പിൽ തലയുയർത്തി നിൽക്കുമ്പോൾ , അതിൽ നിന്നും നമുക്ക് ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ഗാഥകൾ പലതും വായിച്ചെടുക്കാനില്ലേ …… ?

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply