ഖാസി പെണ്ണുങ്ങളുടെ നാട്ടിൽ ഒറ്റയ്ക്ക് പോയപ്പോൾ…

വിവരണം – Prasad Amore.

അരുണാചൽ പ്രദേശിലെ മലകൾ കയറിയിറങ്ങി സന്ധികളയഞ്ഞ ശരീരവുമായി മേഘാലയയിലേയ്ക്ക് യാത്ര തിരിച്ചു. വിശ്രമരഹിതമായ കഴിഞ്ഞ ദിനങ്ങൾ ശരീരത്തെ പരിക്ഷീണിതമാക്കിയിരുന്നു. ഗുവാഹത്തിയിൽ നിന്ന് ഷില്ലോങിലേയ്ക്കുള്ള ഷെയർ ടാക്സിയിൽ ഒരു ഖാസി യുവതി എന്റെ അരികിൽ ഇരുന്നിരുന്നു. എന്റെ ഷീണിച്ച, മുഷിഞ്ഞ ശാരീരിക സാന്നിധ്യത്തെക്കുറിച്ചു് എനിയ്ക്ക് ആശങ്കയുണ്ടായിരുന്നു. ഉയരങ്ങൾ കയറും തോറും ക്ഷീണം ഒരു ശാരീരിക പ്രയാസമായി ആക്രമിച്ചുകൊണ്ടിരുന്നു .

ഷിലോങ്ങിലെത്തി കാറിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ ആ ഖാസി യുവതി അലീന എന്ന് പേര് പറഞ്ഞു പരിചയപ്പെടുത്തി .അവൾ ക്ഷണിച്ചു :”ഷിലോങിൽ എനിയ്ക്കു ഫ്ളാറ്റുണ്ട് .കുറെ നേരം അവിടെ വിശ്രമിച്ചു് പോയാൽമതി .ക്ഷീണം മാറട്ടെ “.ആ സന്നിഗ്ദ്ധവസ്ഥയിൽ വിശ്രമിക്കാൻ ഒരിടം എനിയ്ക്ക് മോഹനമായ ഒരു ആശ്വാസമായിരുന്നു. ഞാൻ അവളെ അനുഗമിച്ചു . ഒരു ഒറ്റ ബെഡ്‌റൂം അപ്പാർട്മെന്റായിരുന്നു അത് . ദീർഘമായ ഒരു ഉറക്കത്തിൽ അവിടെ ഏറെ നേരം നിശ്ചേഷ്ടനായി കിടന്നു . സ്വസ്ഥത വീണ്ടെടുത്തു . കണ്ണുകൾ തുറന്ന് കിടക്കുകയാണ് .

ആ റൂമിലെ ചുവരിൽ സ്ഥാപിച്ചിട്ടുള്ള ഒരു പ്രകൃതി പ്രശാന്തളയുള്ള ചിത്രത്തിൽ നോക്കി നിർനിമിഷാലോചനനായി. അലീനയുടെ ഉദ്ദേശം എന്താണ് ?അടുത്ത മാത്രയിൽ ഞാൻ ചകിതനായി. മനുഷ്യരുടെ നന്മകളിലും സഹോദര്യത്തിലും വിശ്വസിക്കുബോൾ തന്നെ ചതിയും വഞ്ചനയും പലപ്പോഴും പലവിധ ബന്ധങ്ങളെ നിർവ്വചിക്കുന്നു. ഇന്ത്യയിലെ ലൈംഗീക വിപണി ചതി നിറഞ്ഞതാണ് . ഷിലോങിൽ നിരവധി അഭിസാരികകളുണ്ട് . അവരുടെ നീക്കങ്ങൾ വളരെ ഗോപ്യവും ആസൂത്രിതവുമാണ് . അലീനയുടെ നിമ്നോന്നതകളുമായി ഉഴറുന്നത് മനോമുകുരത്തിൽ ദൃശ്യമാവാൻ തുടങ്ങി .എന്തായിരിക്കും അവളുടെ അടുത്ത പ്രതികരണം? ഈ റൂമിൽ നിന്ന് എങ്ങനെ പുറത്തുകടക്കും ? വ്യഗ്രതയിലെടുത്ത ഷിലോങ് യാത്രയിൽ ഖേദിച്ചു.

സാവധാനം കിടക്കയിൽ നിന്ന് എഴുന്നേറ്റ് പരിഭ്രമത്തോടെ അവളെ നോക്കി. അവൾ ചിരിച്ചു.പ്രശാന്തമായിരുന്നു അവളുടെ മുഖം .അവൾ പറഞ്ഞു :”യു ആർ പെർഫക്റ്റീലി ഓൾ റൈറ്റ് നൗ .യു മെ സ്റ്റാർട്ട് യുവർ ജേർണി” അവളുടെ വശ്യവും സൗമ്യഭാവവുമുള്ള നോട്ടത്തിൽ അശക്തനായി ഞാൻ മുഖം താഴ്ത്തി . തീർച്ചയായും അസാമാന്യമായ അനുതാപവും സാഹോദര്യവും ലാളിത്യവുമുള്ള മനുഷ്യരുടെ ഇടയിൽ ജനിച്ചു വളർന്ന ഒരു സ്ത്രീയ്ക്ക് മാത്രമേ അപരിചിതനായ ഒരു പുരുഷനോട് ഇത്രയും ദയാവായ്‌പോടെ പെരുമാറാൻ കഴിയുകയുള്ളു. അവളെ വളർത്തിയ സമൂഹത്തിനോട് ,അവളുടെ ഉപാധിരഹിതമായ കരുതലിനോട് എനിയ്ക്ക് മതിപ്പ് തോന്നി.പെണ്ണിന്നെ കാണുബോൾ കാമവും പരിഭ്രമവും മാത്രം വഴിയുന്ന കാഴ്ചകളെ പുണരുന്ന ഞാൻ വളർന്ന സാമൂഹ്യ പശ്ചാത്തലത്തെക്കുറിച്ചോർത്തു് -ലജ്ജിച്ചു. എന്റെ വൃഥാമനോരഞ്ജനങ്ങളെക്കുറിച്ചോർത്തു് സ്വയം നിന്ദിച്ചു.

ഈസ്റ്റ് ഖാസി കുന്നിൽ ജനിച്ചു വളർന്ന ഒരു ഖാസി കൂട്ടുകാരി എനിയ്ക്കുണ്ടായിരുന്നു . വൃത്തിയായി ഇംഗ്ലീഷ് സംസാരിക്കുന്ന അവൾ മധുരമായ ശബ്ദത്തിൽ പാടുമായിരുന്നു .ചിത്രകലയിലും അവൾ മഹാവിദുഷികയായിരുന്നു. അവളുടെ ക്യാൻവാസിൽ ജീവിച്ച ചിത്രങ്ങൾ പ്രസാദാത്മകമായ ജീവിത പ്രതീക്ഷകളുടേതായിരുന്നു . ഗുവാഹത്തിയിലെ ഒട്ടുമിക്ക റെസ്റ്റോറന്റുകളിലും അവളുടെ ചിത്രങ്ങൾ കാണാം .സോഷ്യൽ വർക്കിൽ ഗവേഷണം ചെയ്യാനെത്തിയ ഒരു മലയാളിയുമായുണ്ടായ അവളുടെ അനുരാഗം വിവാഹത്തിൽ കലാശിച്ചു .അത് ഏറെ നാൾ നീണ്ടുനിന്നില്ല .കേരളീയ ജീവിത പരിസരം പരുപവപ്പെടുത്തിയെടുക്കാൻ അവൾക്ക് അസാധ്യമായിരുന്നു .

കേരളത്തിലെ കെട്ടുപാടുകൾ അവസാനിക്കുന്നതിനു മുന്പ് അവൾ എന്നോട് സംസാരിച്ചിരുന്നു:”തീർച്ചയായും ഞാൻ ഹതാശയാണ് കേരളത്തിൽ . ജയിലിൽ കിടക്കുന്നതുപോലെ ജീവിക്കണം. കാലഹരണപ്പെട്ട കുറെ മുല്യങ്ങളുമായുള്ള കുറെ ജീവിതങ്ങൾ .നിരവധി ചോദ്യങ്ങൾ. പരിഹാസങ്ങൾ .ഞാൻ കേരളം ഉപേക്ഷിക്കുകയാണ് എന്നോട് ക്ഷമിക്കുക”. അവൾ ഗദ്ഗദത്തോടെ പറഞ്ഞു. കേരളത്തിലെ അവളുടെ പ്രതികൂല സാഹചര്യങ്ങളോട് എനിയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല .അവളുടെ പ്രതിസന്ധി അപരിഹാര്യമാണെന്ന് അറിയാമായിരുന്നു. സ്ത്രീപുരുഷ വൈജാത്യങ്ങൾ ഭേദിച്ച് ജീവിക്കുന്ന സ്വാതന്ത്ര്യബോധമുള്ള വടക്കു കിഴക്കൻ ഇന്ത്യയിലെ ഒരു പെൺകുട്ടിയുടെ പ്രതീക്ഷകൾ വിശാലവും ഉദാത്തവുമായിരുന്നു .

മണിക്കൂറുകളോളം മലകൾ കയറിയിറങ്ങി ചെന്നെത്തുന്ന ഈസ്റ്റ് ഖാസി കുന്നിലെ അവളുടെ വീട്ടിൽ പാർക്കാൻ അവൾക്ക് കഴിയുമെന്ന പ്രതീക്ഷ എനിക്കില്ലായിരുന്നു .ഗുവഹാത്തിയിലോ ഷിലോങ്ങിലോ ജോലിയെടുത്തു് പുലരാനുള്ള സാഹചര്യം അവൾക്കുണ്ട് .ഷിലോങിൽ നിന്ന് മടങ്ങുന്നതിന് മുൻപ് അവളെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്തുകൊണ്ടോ കഴിഞ്ഞില്ല. കിഴക്കിന്റെ സ്കോട്ലൻഡ് ലാൻഡ് എന്ന് ബ്രിട്ടീഷ്കാർ വിശേഷിപ്പിച്ച മേഘാലയ എപ്പോഴും മഴ നനഞ്ഞു കുതിർന്നു കിടക്കുന്ന നിരവധി താഴ്വരകളും വൈവിദ്ധ്യമുള്ള സസ്യമൃഗ പ്രകൃതിയുമുള്ള ഒരു ഹിമാലയൻ ഭൂവിഭാഗമാണ്.

നിരവധി ശുദ്ധജല പ്രവാഹങ്ങൾ, നദികളും ഉള്ള ഏഷ്യയിലെത്തന്നെ നല്ല വൃത്തിയുള്ള പ്രദേശം എപ്പോഴും മഴ അനുഭവിച്ചു മാത്രം എത്താനാവുന്ന ചിറാപുഞ്ചി പിന്നെ മേഘങ്ങൾ നിറഞ്ഞു നിൽക്കുന്ന പർവ്വതങ്ങൾ സമ്പന്നമായ കുന്നുകൾ .തീർച്ചയായും ഒരു പുതുമ അനുഭവിക്കാൻ ആഗ്രഹിക്കുന്ന യാത്രികരെ ഹരംകൊള്ളിക്കുന്ന വാങ്മയ ചിത്രങ്ങൾ പകർത്തിവെച്ച സൗമ്യശീതളപ്രകൃതി.മലകൾക്കും താഴ്വാരങ്ങൾക്കും ഇടയിലെ ചെരുവുകളിൽ ജീവിക്കുന്ന ആദിമവാസികളുടെ ജീവിതങ്ങൾ ഇന്നും അനന്യമായ ജീവിതപ്രകാരങ്ങളാണ്.

സ്ത്രീകൾ മഹനീയ സ്‌ഥാനം അലങ്കരിക്കുന്ന ഇവിടത്തെ സാമൂഹ്യവ്യവസ്ഥിതി മാതൃദായ മാതൃകയുടെ പുരാതന രൂപകങ്ങളാണ്. ഖാസി ,ഗാരോ, ജൈന്ത്യ വർഗ്ഗങ്ങൾ അധിവസിക്കുന്ന ഈ മേഖല അവരുടെ സ്വാതന്ത്ര്യവും അസങ്കുചിതവുമായ വിശ്വാസങ്ങളും കൊണ്ട് ഇതര സമൂഹങ്ങളിൽ നിന്നൊക്കെ വ്യതിരിക്തമാണ്.അതിൽ ഖാസി ഗോത്രത്തിന് വളരെ പ്രാമുഖ്യമുള്ള ഒരു പ്രദേശമാണിത്.ഖാസി ഗോത്രം അറിയപ്പെടുന്നത് അമ്മയുടെ പേരിലാണ്. അവരുടെ കുടുംബവ്യവസ്ഥയിൽ ആധിപത്യം സ്ത്രീകൾക്കാണ്. സ്വത്തവകാശം ലഭിക്കുന്നത് അമ്മയിൽ നിന്നാണ്.മാത്രമല്ല സ്ത്രീകൾക്ക് സ്വച്ഛന്ദ ലൈംഗീകത ഉള്ള സമൂഹമാണിത്.ഈ പെൺകോയ്മ സമൂഹത്തിൽ പുരുഷന്മാർക്ക് വലിയ പ്രാധാന്യമൊന്നുമില്ല .

അമ്മയും മക്കളും പിന്തുടർച്ചയുമാണ് ഖാസിയുടെ സാമൂഹ്യവ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത്. വിവാഹം കഴിച്ചാലെ ജീവിതം ധന്യമാവുകയുള്ളു ഏന്ന വിചാരം ഖാസി പെണ്ണുങ്ങൾക്ക്‌ ഉണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല ഭർത്താവിന് വേണ്ടി നിലനിൽക്കുകയും മക്കളെ പ്രസവിക്കുകയും വളർത്തുകയും ചെയ്യുന്ന ത്യാഗ സമ്പന്നയും സഹനശീലയും ഒക്കെ ആയിട്ടുള്ള ഒരു ഭാര്യയാവാൻ ഖാസി പെണ്ണുങ്ങൾക്ക് കഴിയുകയില്ല. അവർ തങ്ങളുടെ അതൃപ്തികൾ തുറന്ന് പറയും ചോദ്യം ചെയ്യും ആവശ്യങ്ങൾ ഉന്നയിക്കും.ഷിലോങ്ങിൽ ഉല്ലസിച്ചു നടക്കുന്ന ഖാസി പെണ്ണുങ്ങളോട് നമുക്ക് അസൂയ തോന്നും.അവരുടെ സ്വതന്ത്രലൈംഗീകതയോട് തോന്നുന്ന അസൂയ കലർന്ന അമർഷം പ്രകടിപ്പിക്കാൻ പുരുഷന്മാർ ഇവിടെ അശക്തരാണ്. പുരുഷന്റെ വ്യക്തിത്വത്തിന്റെമേൽ സ്ത്രീകൾ നിയന്ത്രണം സ്ഥാപിച്ചിരിക്കുന്നു.സമ്പത്തിന്റെയും സാമൂഹ്യ പദവിയുടെയും മേഖലയിലെല്ലാം പുരുഷനെ അടിച്ചമർത്തുകയും പിന്തള്ളുകയും ചെയ്യുന്നു.ഇതിൽനിന്നെല്ലാം രക്ഷപ്പെടാൻ കഴിയാത്തതിനാൽ പുരുഷന്മാർ വല്ലാതെ ഖിന്നരാണ്.

ഷിലോങ്ങിൽ വെച്ച് പരിചയപ്പെട്ട കൈത പര്യാത് എന്ന ഖാസി യുവാവ് തെല്ല് സങ്കടത്തോടെ പറഞ്ഞു : “വിവാഹത്തോടുകൂടി ജനിച്ച കുടുംബം ഉപേക്ഷിക്കേണ്ടിവരിക. അമ്മായിയമ്മയുടെ ശാസനകൾക്കനുസരിച്ചു് ജീവിക്കേണ്ടി വരിക. അത്യാവശ്യ ചിലവിനായി അവർക്കു മുന്പാകെ കൈനീട്ടേണ്ടി വരിക. ഒരുതരം അപമാനീകരണമാണത് . നിങ്ങൾക്കത് പറഞ്ഞാൽ മനസ്സിലാവുകയില്ല”. മേഘാലയയിലെ ഏതാനും ചെറുപ്പക്കാർ ചേർന്ന് രൂപീകരിച്ച Syngkhong Rympei Thymai (SRT) എന്ന സംഘടനയുടെ അമരക്കാരനാണ് അദ്ദേഹം. പെൺകോയ്മ അവസാനിപ്പിക്കാനും പുരുഷ -സ്ത്രീ തുല്യതയുള്ള സാമൂഹ്യാവസ്ഥയ്ക്കും വേണ്ടി രൂപീകരിച്ച ഈ സംഘടന ഈ സമൂഹത്തിന്റെ ഒരു അപനിർമ്മാണമാണ് ലഷ്യമിടുന്നത്.

ഖാസി സമൂഹത്തിന്റെ ഭാഷയിൽ ലിംഗപരമായ അസമത്വത്തിന്റെ സ്വാധീനം നിലനിൽക്കുന്നുണ്ട്. ഉർവ്വരത സൂചിപ്പിക്കുന്ന എല്ലാ പദപ്രയോഗങ്ങളും മാതൃദായകമാണ്. ഭാഷ സ്ത്രീ കേന്ദ്രീകൃതവും സ്ത്രീസ്വാധീനത്തിന്റെ കീഴിലുമാണ് .പുരുഷന് അതിൽ ഒരിടം കണ്ടെത്തുക എന്നത് ശ്രമകരമാണ്. അറിവും സാമ്പത്തിക നിലനിൽപ്പും ആത്മവിശ്വാസവും നേടിയെടുത്തു് പുരുഷന്മാർ തന്നെ അവർ അനുഭവിക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്താൻവേണ്ടി അവരെ അതിന് പ്രേരിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് SRT നടത്തുന്നത്.നാലായിരം ഖാസി പുരുഷന്മാർ അതിൽ അംഗങ്ങളാണ്.

ഖാസി സമൂഹത്തെക്കുറിച്ചും പെണ്ണുങ്ങളെക്കുറിച്ചുമുള്ള വിചാരങ്ങളും കൗതുകങ്ങളുമായി ഞാൻ ചില ദിവസങ്ങളിൽ പുരാതന ജീവിതരീതി തുടരുന്ന വിദൂരവും എത്തിപ്പെടാൻ ദുസ്സഹവുമായ ചില ഗ്രാമങ്ങളിൽ പോയിതാമസിച്ചു .ഈസ്റ്റ് ഖാസി ഹിൽസ് ,ഗാരോ ഹിൽസ് ,ജൈന്ത്യ ഹിൽസ് എന്നി ഭൂവിഭാഗങ്ങളിലെ വിവിധ ഗോത്രവർഗ്ഗ ജീവിതം അറിയാൻ ശ്രമിച്ചു. കുന്നുകളിൽ നിന്ന് താഴേക്കിറങ്ങി ചെന്നെത്തുന്ന ഗ്രാമങ്ങൾ അന്യപ്പെട്ടുകിടക്കുന്നു.അവിടത്തെ ജീവിത സാഹചര്യങ്ങൾ ഇപ്പോഴും അതിജീവനത്തിന്റെ പുരാതന മാതൃകകളാണ് . ഫലഫുഷ്ടിയുള്ള വിശാലമായ ഭൂതലം അവർക്കില്ല. അപ്രാപ്യമായ ശുഷ്ക വന വിസ്തൃതി.

കുന്നുകൾക്കിടയിലെ ചെരുവുകളിൽ സമരം ചെയ്തുകൊണ്ടുള്ള അതിജീവന വ്യയമാണ് അവരുടേത്. നാഗരികതയുടെ നാട്യങ്ങളില്ലാത്ത താളഗതിയുള്ള ജീവിതങ്ങൾ.ആ ജനപഥങ്ങൾ ആരുടെയും ശ്രദ്ധയാകർഷിക്കും നല്ല വൃത്തിയും വെടിപ്പുമുണ്ട്. ശാരീരിക ശുചിത്വത്തിലും അവർ നിഷ്കര്ഷയുള്ളവരാണ്.എന്നാൽ താംബൂലം മുറുക്കിത്തുപ്പുന്ന അവരുടെ ശീലം നമ്മുടെ സ്ത്രീ സൗന്ദര്യസങ്കല്പങ്ങളെ സംബന്ധിച്ച നീരീക്ഷണങ്ങളെ നിരാശപെടുത്തിയെന്ന് വരാം.ആണുങ്ങളുടെ മാത്രമല്ല പെണ്ണുങ്ങളുടെ പല്ലുകളിലും മുറുക്കാന്റെ കറയുണ്ട്. കുറിയ മനുഷ്യരായ അവരുടെ ചൊടിയും ആഹ്ളാദവും സൗഹൃദവും നിസങ്കോചമായ പെരുമാറ്റവുമെല്ലാം പുരാതനമായ സ്ത്രീസ്വാതന്ത്ര്യത്തിന്റെ ഉദാത്തമായ അനുഭവമാണ്.

ഖാസി ഗാരോ പിന്നെ ചില ഉപവിഭാഗങ്ങളും ഉണ്ട് .അവരുടെ മാതൃദായകസമൂഹത്തിന്റെ ഉത്പത്തിയെക്കുറിച്ചു് നിരവധി കഥകളുണ്ട് .അതിലെ ഒരു കഥ, ഖാസിപുരുഷന്മാർക്ക് ശത്രുക്കളുമായി നീണ്ടുനിന്ന യുദ്ധം ചെയ്തണ്ടിവന്നപ്പോൾ വീട്ടിലെ ദൈനംദിന കാര്യങ്ങൾ സാമ്പത്തിക ക്രയവിക്രയങ്ങൾ എല്ലാം സ്ത്രീകളുടെ ചുമതലയായി. യുദ്ധം കഴിഞ്ഞു തിരിച്ചു വന്നപ്പോഴേയ്ക്കും പുരുഷന്മാരുടെ പദവി നഷ്ടപെട്ടു കഴിഞ്ഞിരുന്നു.എന്നാൽ നരവംശപരമായ പഠനങ്ങളിൽ പറയുന്നത് പുരാതന ഗോത്രങ്ങളിൽ സ്ത്രീകൾക്ക് ഉയർന്ന സ്ഥാനം ഉണ്ടായിരുന്നു എന്നാണ്.

അക്കാലത്തു് ഗോത്രങ്ങളിൽ ലൈംഗിക സ്ഥിതി സമത്വം ഉണ്ടായിരുന്നു.ആരും ഇണയെ പ്രത്യേകമായി തേടിപോയിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു വ്യക്തി ജനിച്ചത് ഏത് അച്ഛനിൽ നിന്നാണെന്ന് പറയാൻ കഴിഞ്ഞിരുന്നില്ല.മാത്രമല്ല സ്ത്രീയുടെ മാതൃത്വം എന്ന ഗുണം അവരുടെ ശ്രേഷ്ഠ സ്ഥാനത്തിന് നിദാനവുമായിരുന്നു. സ്വത്തവകാശം ലഭിച്ചിരുന്നത് അമ്മയിൽ നിന്നായിരുന്നു .അന്യപ്പെട്ടുപോയ ഈ പുരാതന സമ്പ്രദായം സോഷ്യൽ കോഗ്നിറ്റീവ് പ്രക്രിയയിലൂടെ – അനുകൂലമായ സാഹചര്യത്തിലൂടെ ഇന്നും നിലനിൽക്കുന്ന ലോകത്തിലെ തന്നെ അപൂർവ്വം സമൂഹങ്ങളിൽ ഒന്നാണ് ഖാസികളുടേത് .

കുടുംബനാഥയായ സ്ത്രീയുടെ നിയന്ത്രണം എങ്ങുമുണ്ട് .മുതിർന്ന സ്ത്രീകളുടെ തോളിൽ ഒരു സഞ്ചി കാണാം.താംബൂലം മാത്രമല്ല അത്യാവശ്യങ്ങൾക്ക് വേണ്ട പണവും അതിൽ കാണും.ആവശ്യങ്ങൾക്ക് കുടുംബാംഗങ്ങൾ അവരെ സമീപിക്കണം.പെൺകുട്ടി ജനിക്കുന്നത് ആഘോഷിക്കുന്ന ഈ സമൂഹത്തിൽ വിവാഹമോചിതയായ സ്ത്രീയ്ക്ക് സാമൂഹ്യ തിരസ്‌ക്കാരമോ പഴികളോ അനുഭവിക്കേണ്ടിവരുന്നില്ല. സാമ്പത്തികമായ അവരുടെ മേൽക്കോയ്മ പുരുഷന്മാരുടെ നിയന്ത്രണങ്ങളെ ഉല്ലംഘിക്കുകയാണ്.

ഷിലോങ്ങ് സൊഹ്‌റാ റോഡിലെ കഫേ ചിറാപുഞ്ചി റെസ്റ്റോറന്റിൽ കോഫി കുടിച്ചിരിക്കുന്നതിനിടയിൽ കേരളീയനായ ഫാദർ തോമസ് ഖാസി സമൂഹത്തെകുറിച്ചുള്ള തന്റെ ദീർഘകാല അതൃപ്തിയും നിരാശയും പങ്കുവെച്ചു : “ഏകദേശം എൺപത് ശതമാനം ഖാസി കുടുംബങ്ങൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുകഴിഞ്ഞു .പക്ഷെ മാതൃദായക്രമം തന്നെയാണ് ആ കുടുംബങ്ങൾ പിന്തുടരുന്നത്. സുന്ദരികളായ ഖാസി സ്ത്രീകളെ വശപ്പെടുത്തി അവരിൽനിന്ന് ഏറ്റവുമധികം സുഖമനുഭവിക്കാനുമുള്ള ആസക്തിമൂലം പുറത്തുനിന്ന് വന്ന യുവാക്കൾ അഹമഹമികയാ മത്സരിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് ഷിലോങ്ങിലുള്ളത്.

അവരുടെ സ്വാതന്ത്ര്യം വേശ്യാവൃത്തിയായി പരിണമിച്ചിരിക്കുകയാണ്. ആണുങ്ങളെ മാടിവിളിച്ചു് പാപത്തിന്റെ സന്തതികളെ ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പെണ്ണുങ്ങൾക്ക് നരകവാതിൽ തുറന്നിട്ടിരിക്കുകയാണ് “. ഫാദർ ഷുഭിതനായി.മുപ്പത്തഞ്ചു വർഷമായി മേഘാലയയിലും നാഗാലാന്റിലും മിഷിനറി പ്രവർത്തനങ്ങളുമായി കഴിഞ്ഞുകൂടുന്ന ഫാദർ കേരളീയരുടെ ലൈംഗീകാസദാചാരം മഹത്തായ ക്രിസ്ത്യൻ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്നു പറഞ്ഞു .ഖാസി സമൂഹം അത് പിന്തുടർന്നില്ലെങ്കിൽ സർവ്വ നാശമായിരിക്കും സംഭവിക്കുക.അദ്ദേഹം മുന്നറിയിപ്പ് നൽകി. ലൈംഗികത പാപമാണെന്നും പരസ്ത്രീ – പുരുഷഗമനം സദാചാര നിരാസമാണെന്നുള്ള വിക്ടോറിയൻ മൂല്യസങ്കല്പത്തിന് ഖാസിയുടെ ഇടയിൽ കാര്യമായ സ്വാധീനം ഇല്ല.

ഇന്നും ധാരാളം കമിതാക്കളുമായി സംസർഗം പുലർത്തുന്നത് ഖാസി സ്ത്രീകളുടെ സ്വഭാവത്തിന് ന്യൂനതയായി കണക്കാക്കുന്നില്ല. ഇണകളെ കണ്ടെത്തുക എന്നത് അവരവരുടെ ചുമതലയാണ്. രക്ഷിതാക്കൾ അതിൽ ഇടപെടുകയില്ല.വിവാഹത്തെത്തുടർന്ന് പുരുഷന് അന്യവീട്ടിൽ കഴിയേണ്ടതായിവരുന്നു. ലിംഗപരമായ അസമത്വം വൈരുദ്ധ്യങ്ങൾ സംഘർഷങ്ങൾ ഒക്കെ നിലനിൽക്കുന്ന ഇതര ഇന്ത്യൻ സാമൂഹ്യ പരിസരങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമാണ് ഖാസി സമൂഹം. സ്ത്രീധനമരണങ്ങൾ സ്ത്രീഹത്യകൾ സ്ത്രീകളുടെ പൗരാവകാശനിഷേധങ്ങൾ തുടങ്ങിയ സ്ത്രീസമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഭീകരമായ പ്രശ്നങ്ങൾ ഒന്നും ഇവിടെയില്ല .

മേഘാലയ റൊമാന്റിക്കായ ഒരു ഹിൽസ്റ്റേഷനനാണ്. പ്രലോഭനീയമാണ് അതിന്റെ നിമ്നോന്നതകളും, നടവഴികളും, പൈന്മരങ്ങളും പുൽ മൈതാനങ്ങളുമെല്ലാം…… സ്വപ്നസീമകൾ പോലെയുള്ള മലകൾ, താഴ്വാരങ്ങൾ,എങ്ങും മേഘങ്ങൾ മഞ്ഞിൽ ലയിച്ചുചേർന്ന ധവളപ്രകാശ രൂപങ്ങൾ ,പേരക്കയും കൈതച്ചക്കയും വഴിയോരങ്ങളിൽ നിരത്തി വെച്ച് മുറുക്കി തുപ്പുന്ന പെണ്ണുങ്ങൾ ,പച്ചക്കറികൊട്ടകൾ ചുമന്ന് കുന്നുകൾ കയറിയിറങ്ങി വരുന്ന നാടൻ മനോഹാരികതയുള്ള അവരുടെ രൂപം -നല്ല ചന്തമുള്ള കാഴ്ചകളാണ് .ശീതകാലത്തു് അസാമാന്യ സൗന്ദര്യത്തിൽ ഉമിയം തടാകത്തിൽ വിരിയുന്ന മഴവില്ലുകൾ നല്ല മധുരമായ ഓർമ്മങ്ങൾ സമ്മാനിക്കും.ഷിലോങിൽ എവിടെയെങ്കിലും വെച്ച് ഒരു ഖാസി പെണ്ണിന്റെ കടാക്ഷം നിങ്ങളെ തേടിയെത്തിയെന്നുവരാം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply