ലേഡി ഡ്രാക്കുള : ലോകം കണ്ട ഏറ്റവും ക്രൂരയായ ഒരു സ്ത്രീയുടെ കഥ..

എഴുത്ത് – ഗിരീഷ് കുമാർ.

ലോകം കണ്ട ഏറ്റവും നിഷ്ഠൂരമായ സീരിയല്‍ കില്ലര്‍ എന്ന കുപ്രസിദ്ധിയില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച സ്ത്രീയാണ് ബത്തോറി. ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള എന്ന നോവലിന്റെ രചനക്ക് പ്രചോദനമായിട്ടുള്ള ഇവര്‍ 1603മുതല്‍ പിടിക്കപ്പെട്ട 1610 വരെയുള്ള കാലയളവില്‍ ഏകദേശം 600 ഓളം കന്യകയായ സ്ത്രീകളെ തന്റെ ക്രൂരതക്ക് ഇരയാക്കിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. തന്റെ ക്രൂരതയാല്‍ ബ്ലഡ് കൗണ്ടസ് എന്നും ബ്ലഡി ഡ്രാക്കുള എന്നും അറിയപ്പെട്ടിരുന്ന ഇവര്‍ ശരിക്കും ഒരു പിശാചിനേക്കാള്‍ ക്രൂര തന്നെയായിരുന്നു.

ഹംഗറിയിലെ ഒരു രാജകുടുംബത്തില്‍ ജോര്‍ജ്ജ് ബത്തോറിയുടേയും അന്ന സാത്തറിന്റേയും മകളായി 1561 ല്‍ ആയിരുന്നു ബത്തോറി ജനിച്ചത്. സമ്പന്നതയുടെ അടയാളമായി അന്നത്തെ കാലത്ത് കണ്ടിരുന്ന ലാറ്റിന്‍, ജര്‍മ്മന്‍, ഗ്രീക്ക് എന്നിവ ബത്തോറിയും പഠിച്ചിരുന്നു. 15ാം വയസ്സില്‍ ഹംഗേറിയന്‍ പട്ടാളത്തിലെ ഒരുന്നത ഉദ്ധ്യോഗസ്ഥനായിരുന്ന ഫെറാന്റ് നസ്നാടിയുമായി ബത്തോറി വിവാഹിതയായി. ഭര്‍ത്താവിന്റെ കുടുംബം തന്റെ കുടുംബത്തിന്റെ അത്രയും വലുതല്ലാത്തതിനാല്‍ അവരൊരിക്കലും തന്റെ പേര് മാറ്റിയിരുന്നില്ല. എന്നാല്‍ നസ്നാടിന്റെ മരണം വരെ നല്ല ഒരു ഭാര്യയായി അവര്‍ ജീവിച്ച് പോന്നു..

1578 ല്‍ ഒട്ടോമന്‍ സാമ്രാജ്യത്ത്വത്തിനെതിരെ പോരാടിയിരുന്ന ഹംഗേറിയന്‍ ആര്‍മിയുടെ തലവനായി നസ്നാടി നിയമിതനായി. അതോടു കൂടി കുടുംബവും ഭര്‍ത്താവിന്റെ സ്വത്തുവകകളും കൈകാര്യം ചെയ്യേണ്ട ബാധ്യത ബത്തോറിക്കായി. അവര്‍ അത് ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു. അങ്ങിനെയിരിക്കെ 1603 ല്‍ അവരുടെ ഭര്‍ത്താവ് മരിച്ചു. അതോടു കൂടെ നീണ്ട 28 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിച്ചു.

ഭര്‍ത്താവ് മരിച്ചപ്പോള്‍ 43 വയസ്സുണ്ടായിരുന്ന അവര്‍ക്കപ്പോഴും ജീവിതത്തോടുള്ള കൊതി മാറിയിരുന്നില്ല. രാജകുടുംബത്തിലായിരുന്നത് കൊണ്ട് തനിക്ക് കുറച്ച് കൂടെ സൗന്ദര്യം ഉണ്ടെന്കില്‍ പ്രതാപവും അധികാരവും തന്റെ കൈയ്യില്‍ എത്തിച്ചേരുമെന്ന് അവര്‍ കണക്ക് കൂട്ടി. അങ്ങിനെയിരിക്കേ അവരുടെ വീട്ടിലെ വേലക്കാരിക്ക് ഒരപകടം സംഭവിച്ചു. യാദൃശ്ചികമായി കുറച്ച് രക്തം അവരുടെ ദേഹത്തും തെറിക്കുകയുണ്ടായി. ആ രക്തം വീണ ഭാഗം ചെറുപ്പമായത് പോലെ തോന്നിയ അവര്‍ക്ക് മുന്നില്‍ പുതിയ ഒരു വഴി തുറന്ന് കിട്ടിയത് പോലെ തോന്നി. കുടുംബ ഭിഷഗ്വരന്മാരും ഈ വഴിയെ അനുകൂലിച്ചതോട് കൂടി ക്രൂരതയുടെ ഒരു പുതിയ അദ്ധ്യായം അവിടെ തുറന്നു..

പ്രകൃതി തന്നില്‍ തിന്ന് തിരിച്ചെടുത്ത തന്റെ യൗവ്വനം തിരിച്ചെടുക്കാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് അവര്‍ ഇതിനെ കണ്ടത്.. ഇതിന് ശേഷം തന്റെ വിശ്വസ്തരേയും കൂട്ടി രാത്രി കാലങ്ങളില്‍ കന്യകരായ യുവതികളേയും തേടി അവര്‍ ഇറങ്ങി. അവരുടെ ചതിയിലകപ്പെട്ട പെണ്‍കുട്ടികളെ മയക്ക് മരുന്ന് കൊടുത്ത് കൊലപ്പെടുത്തിയതിന് ശേഷം ശരീരഭാഗങ്ങള്‍ വെട്ടിയെടുത്ത് ചോര കുടിച്ചിരുന്ന ഒരു തികഞ്ഞ ഡ്രാക്കുള തന്നെയായിരുന്നു ഇവര്‍. ശരീര ഭാഗങ്ങള്‍ ചില സമയങ്ങളില്‍ പച്ചക്ക് കഴിക്കുകയും ചെയ്തിരുന്ന ഇവര്‍ക്ക് കന്യകമാരുടെ ചോരയില്‍ കുളിക്കാന്‍ വളരെയധികം ഇഷ്ട്ടമായിരുന്നു.

ഏകദേശം അഞ്ച് വര്‍ഷങ്ങളായി ഈ പരിപാടി തുടര്‍ന്നെങ്കിലും തന്റെ ശരീരത്തിന് പ്രതീക്ഷിച്ച മാറ്റങ്ങള്‍ വരാത്തതിനാല്‍ അവര്‍ നിരാശരായി. ഇരകള്‍ ഉന്നത കുലജാതിക്കാരല്ലാത്തതിനാലാണ് തനിക്ക് വിചാരിച്ച ഗുണം കിട്ടാത്തതെന്ന് കരുതിയ അവര്‍ അതിന് വേണ്ടിയും ഒരുപായം കണ്ടു പിടിച്ചു. രാജകുടുംബങ്ങളിലെ അവിഹിത ബദ്ധത്തിലുണ്ടായ കുട്ടികളെ വളര്‍ത്തിക്കോളാം എന്ന് പറഞ്ഞ് അവര്‍ ഏറ്റെടുത്തു. അതിലായിരുന്നു അവസാനം അവര്‍ കുടുക്കിലായത്. ഇങ്ങനെ ഇവര്‍ക്ക് വളര്‍ത്താന്‍ അവര്‍ക്ക് കൊടുത്ത കുറേയേറെ കുട്ടികളെ കാണാതായി. ജനങ്ങളുടെ ഇടയില്‍ മുറുമുറുപ്പ് ഉണ്ടായെന്കിലും ഇവര്‍ രാജകുടുംബത്തിലെ ആയതിനാല്‍ ആരും ഇവരെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നില്ല.

അങ്ങിനെയിരിക്കേ ഒരു ദിവസം ക്രൂരതയുടെ സകല സീമകളും ലംഘിച്ച ഒരവസരത്തില്‍ രക്തം കുടിച്ച് കഴിഞ്ഞ രണ്ട് മൃതദേഹങ്ങള്‍ ഇവര്‍ അകത്ത് നിന്നും പുറത്തെറിഞ്ഞു. കുട്ടികളെ അന്വേഷിച്ചെത്തിയ നാട്ടുകാരുടെ മുന്നിലായിരുന്നു ഈ ശവശരീരങ്ങള്‍ വന്ന് വീണത്. ഇതോടു കൂടെ ജനം ഇളകി. അവരുടെ കൂട്ടാളികളായിരുന്ന കുറെ പേരെ ജനം പച്ചക്ക് പിടിച്ച് കത്തിച്ചു. കൊട്ടാരം തല്ലി തകര്‍ത്തു. വിവരമറിഞ്ഞ് സൈന്യം വന്നെങ്കിലും ഇവര്‍ രാജകുടുംബമായത് കൊണ്ട് അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല.

വിവരമറിഞ്ഞ അന്നത്തെ ഹംഗേറിയന്‍ രാജാവ് മത്തേയിസ് രണ്ടാമന്‍ ഇവര്‍ക്കുള്ള എല്ലാ ആനുകൂല്യവും ഒഴിവാക്കി ഇവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. അങ്ങിനെ 1610 ല്‍ ഇവരുടെ ക്രൂരതക്ക് വിരാമമായി. രാജകുടുംബാംഗമായതിനാല്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട ഇവര്‍ക്ക് പരോളില്ലാത്ത ജീവിതാവസാനം വരെയുള്ള തടവാണ് ശിക്ഷയായി കിട്ടിയത്. 1614ല്‍ തടവറയില്‍ വെച്ച് തന്നെ ഇവര്‍ മരണപ്പെട്ടു..

ഇവരുടെ ജീവിതത്തെ ആസ്പദമാക്കി കുറേയേറേ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. Daughter of darkness (1971), Countess Dracula (1970), Stay alive(2008), fright night 2(2013), എന്നിവ അവയില്‍ ചിലത് മാത്രമാണ്.. ഒരു വീഡിയോ ഗെയിമും ഇവരെ കേന്ദ്രകഥാപാത്രമായി ഇറങ്ങിയിട്ടുണ്ട്. ലോകം കണ്ട ഏറ്റവും ക്രൂരയായ സ്ത്രീയായിട്ടായിരുന്നു ഗിന്നസ് ഇവരെ പരിചയപ്പെടുത്തിയത്..

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply