ദൂരദര്‍ശന്‍; 90കളിലെ ഒരു നൊസ്റ്റാള്‍ജിക് ഓര്‍മ്മ…

ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം മുതല്‍ നമ്മുടെ വീടുകളില്‍ മുഴങ്ങി കേട്ടിരുന്ന ആ ശബ്ദം – ദൂരദര്‍ശന്‍. നൊസ്റ്റാള്‍ജിയ ആണ് എല്ലാവര്‍ക്കും എന്നും ദൂരദര്‍ശന്‍.ദൂരദര്‍ശനെക്കുറിച്ച് സുമേഷ് ചപ്പാത്ത് എന്നയാള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. വായിക്കാം.

ദൂരദര്‍ശന്‍.. സിനിമയുടെ മധുരം ആദ്യമായി നുണഞ്ഞത് അവിടെനിന്നായിരുന്നു. ഒരുകാലത്ത് വീടുകള്‍ക്ക് മുകളില്‍ തലയെടുപ്പോടെ ചിറകുവിരിച്ച് നിന്ന ടെലിവിഷന്‍ ആന്റിനകള്‍ ഇനി ചരിത്രത്തിലേക്ക്. ദൂരദര്‍ശന്‍ ഭൂതല സംപ്രേക്ഷണം അവസാനിപ്പിക്കുന്നതോടെ ഈ ആന്റിനകളും ഇനി ഓര്‍മയാകും.

ദൂരദർശൻ, ഒരു തലമുറയുടെ നൊസ്റ്റാള്‍ജിയ ആണ്. ആഴ്ചസിനിമ ശനിയാഴ്ചയായിരുന്ന കാലത്ത് അതിനു തൊട്ടുമുമ്പ് പ്രദർശിപ്പിച്ചിരുന്ന “ജയന്റ് റോബോട്ട്” ഒരു ആവേശമായിരുന്നു. 70 കളിലെ ജാപ്പനീസ് ടിവി ഷോ ആയിരുന്ന “ജോണി സാക്കോ & ഹിസ് ഫ്ലൈയിംഗ് റോബോട്ട്” ആണ് മൊഴിമാറ്റി സംപ്രേഷണം ചെയ്തിരുന്നത്.

ഞായറാഴ്ച പകലുള്ള ഡിസ്നി ടൈം, പോട്ലി ബാബാ കി, മോലു, ഷസാം (ഇപ്പോ ബാലരമയിലോ ബാലഭൂമിയിലോ ഉണ്ട്), ഡിഡീസ് കോമഡി ഷോ ( മിസ്റ്റർ ബീനിന്റെ തലതൊട്ടപ്പൻ), ഗ്ലിറ്റർ ബോൾസ്, ഫ്ലൈറ്റ് ഓഫ് ഗി നാവിഗേറ്റർ (ഫിലിം സീരിയലുകൾ)…. എന്തെല്ലാം എന്തെല്ലാം ആ ചവറുവാരിയുടെ രൂപത്തിലുള്ള ആന്റിനയിലൂടെ സ്വീകരണ മുറിയിലേക്കിറങ്ങി വന്നിട്ടുണ്ട്..

രാമാനന്ദസാഗറിന്റെ ശ്രീകൃഷ്ണ , ഓമനമശിവായ , ജയഹനുമാൻ ,ശക്തിമാൻ, പിന്നെ വൈകുന്നേരം 4 മണിക്കുള്ള സിനിമകൾ ഹോ അതൊരു നല്ലകാലം തന്നെയാര്ന്നു. അത് ആ കാലങ്ങളിൽ ജനിച്ചവർക്ക് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു ഫീലാണ് …

“നമസ്ക്കാരം…പ്രധാന വാർത്തകൾ വായിക്കുന്നത് ബാലകൃഷ്ണൻ.” ആള് ഒരു താടിക്കാരന് ആണ്. പല്ല് പുറത്തു കാട്ടാതെ വാർത്ത വായിക്കും. ഇയാൾക്ക് പല്ല് ഇല്ലേ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. സ്ത്രീ ശബ്ദം ആണെങ്കിൽ അത് ഹേമലത, മായ ഉറപ്പ്. ഇന്നത്തെ പോലെ മാധ്യമ കോമാളിത്തരം ഇല്ല. എഴുമണി തൊട്ടു പതിനഞ്ചു മിനിറ്റ് ആണ് കണക്ക്. അവസാനം തിരുവനന്തപുരം ,കൊച്ചി, കോഴിക്കോട് കൂടിയ താപനില ,കുറഞ്ഞ താപനില കൂടി കഴിയുമ്പോള്‍ ചിലപ്പോ അഞ്ചു മിനിറ്റ് കൂടി കൂടും. അതൊരു വെള്ളിയാഴ്ച ആണെങ്കില് ആ
ചേട്ടന് കുറെ പ്രാക്കും വാങ്ങും. കാരണം ആ പോയ അഞ്ചു മിനിറ്റ് ഞങ്ങടെ ചിത്ര ഗീതത്തിലെ ഒരു പാട്ട് ആണ്.

എന്തൊക്കെ ആണെങ്കിലും ”ഭൂതല സംപ്രേഷണം ”എട്ടു മണിക്ക് തീരും. പിന്നെ ആകെ മൊത്തം ഹിന്ദിക്കാര്‍ രംഗം കയ്യടക്കും . പിന്നെ വെള്ളി, ശനി രാത്രി ഹിന്ദി സിനിമ കാണും. മിക്കവാറും എല്ലാദിവസവും ഗോവിന്ദ അല്ലെങ്കിൽ അനിൽ കപൂർ ആയിരിക്കും നായകൻ. ശനിയാഴ്ചത്തെ
”തിരനോട്ടം ”പരിപാടി അവസാനഭാഗം വീക്ഷിക്കും. കാരണം ആ സമയത്താണ് അവര് പിറ്റേ ദിവസം സംപ്രേഷണം ചെയ്യുന്ന മലയാള ചലച്ചിത്രം പ്രഖ്യാപിക്കുക.

ശനിയും ഞായറും 11 നെ ട്യൂഷൻ ക്ലാസിൽ നിന്ന് വിടുകയുള്ളൂ. കഴിഞ്ഞാൽ ഒരു ഓട്ടമാണ്.. കാരണം ശക്തിമാൻ തുടങ്ങികാണും. അതൊരു സംഭവം തെന്നെ ആയിരുന്നുട്ടാ…. നാല് മണിക്ക് സുരേഷ് ഗോപിയുടെ ഇടിപ്പടം . പിന്നെ വൈകുന്നേരം അന്നത്തെ സൂപ്പർ ഹീറോ മൗഗ്ലി ഓടി ചാടി എത്തും. ഷെർഖാനും ബഗീരനും ബാലുഅമ്മാവനും …. ഹോ ആലോചിക്കാൻ വയ്യ. !!!!!!!! പക്ഷെ അന്നത്തെ എന്റെ ഹീറോ ഹീമാൻ ആയിരുന്നു.

തിങ്കളാഴ്ച മുതല് പിന്നെയും സ്കൂളിലേക്ക്. സ്കൂൾ ഇല്ലാത്ത ദിവസങ്ങൾ ആണെങ്കിൽ 2.30 നു തുടങ്ങും സീരിയൽ കാണൽ. ജ്വാലയായും മരുഭൂമിയിലെ ഒട്ടകവും മുടങ്ങാതെ കാണുമായിരുന്നു. വ്യാഴം ദിവസങ്ങളില് വൈകുന്നേരം അധിക നേരമുള്ള കളി ഇല്ല. മധുമോഹന്റെ ”മാനസി ” കാണാന് പോണം . ഒരു കണക്കിന് ആ സാധനം തീര്ന്നപ്പോള്
”സ്നേഹസീമ” എന്നും പറഞ്ഞു പിന്നേം വന്നു മധുമോഹന്… ഓൻ പുലിയാണ് കേട്ടാ….എപ്പോ എന്തായാവോ…..?

പിന്നെ ഒരിടക്ക് ദൂരദര്ശന് വേറെ ഒരു ചാനെല് തുടങ്ങിയപ്പോള് (അതിന്റെ പേര് ‘മെട്രോ ”എന്നായിരുന്നു) പഴയ മഹാഭാരതം, അലിഫ് ലൈല, ജയ് ഹനുമാൻ,കാട്ടിലേ കണ്ണൻ…ഡെൻവർ ദി ലാസ്റ്റ് ദിനോസർ….എന്ന കാർട്ടൂണുകളും ചന്ദ്രകാന്ത എന്ന കിടിലന്‍ സീരിയലും….

ഡി ഡി മലയാളം ചാനെലില് എല്ലാ ദിവസവും പകല് പതിനൊന്നു മണിക്ക് മലയാളം സിനിമ
കാണും. വെള്ളിയാഴ്ച മിക്കവാറും കളര് പടം ആയിരിക്കും. പക്ഷെ സാധാരണ ബൂസ്റ്റര് മാത്രമുള്ളത് കൊണ്ട് പടം വ്യക്തമാകില്ല. പലപ്പോഴും ഗ്രയിംസ് അധികം ഉണ്ടാകും. എന്നാലും
കൊതിയോടെ ഇരുന്നു കാണും… എല്ലാതെ എന്താ ചെയ്യാ.

അന്നത്തെ സൂപ്പെർ ഹിറ്റ് കോമെടി പരമ്പര ആയിരുന്നു ”പകിട പമ്പരം.”അത്യാവശ്യം നല്ല ചളികളായിരുന്നു അതിൽ. രാത്രികളിൽ ഡബ് ചെയ്ത സീരിയലുകൾ ഉണ്ടാകും പ്രതികാര
ദാഹിയായ പ്രേതത്തിന്റെ കഥ പറയുന്ന പിന്നെ നിയമത്തിന്റെ മറ്റൊരു നാമമായ ടിക്ടക്റ്റീവ് വിജയ്, ഇടയ്ക്കു നൂർജഹാനും കിടിലൻ ഭക്തി കഥയുമായി ഓം നമഃശിവായ യും….. (അത് തുടങ്ങുമ്പോൾ ശിവന്റെ താഢവ നൃത്തം കിടിലനാണ്… പിന്നെ ഇടക്ക് വരുന്ന മിലേ സുർ മേര തുമാര എന്ന ഗാനവും(അതിൽ ആന പുറത്തിരുന്നു മലയാളിയേ പ്രതിനിധികരികണ ചേട്ടനേ കാണുമ്പോൾ ഒരു സന്തോഷാാ).

പിന്നെ എല്ലാ കാലത്തും ഏത് നേരത്ത് വേണമെങ്കിലും വരാവുന്ന
പരിപാടിയായിരുന്നു ”മഴവില്ല് അഴകുമായി എത്തുന്ന ”തടസ്സം നേരിട്ടതിൽഖേദിക്കുന്നു.” എന്ന ഐറ്റം (കൂടെ ഒരു ഒന്നൊന്നര സൌണ്ടും ).

പിന്നെ പരസ്യങ്ങള് : സൌന്ദര്യ സോപ്പ് നിർ്മ്മ !!!( ഹോ അത് ഓര്ക്കാന് കൂടി വയ്യ !!),ആഹാ വന്നല്ലോ വനമാല ,,മഴ മഴ കുട കുട മഴ വന്നാല് പോപ്പി കുട. എന്റെ കുട എന്റെ പോപ്പി ,അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു ,കാക്ക കൊത്തി കടലിലിട്ടു……,ജോണ്സിന്റെ കുഞ്ഞാഞ്ഞ വന്നെ !!!!!!!!!!!മഴ വന്നാല് കുഞ്ഞാഞ്ഞ ,”ഹമാര ബജാജ് ”, ”ഹൂടിബാബ ഹൂടിബാബ ഹൂ ”..രവീണാ ടാണ്ടൻ റോട്ടോമാക്കിനു വേണ്ടി വന്നതോടെ സ്കൂൾ കുട്ടികൾ റോട്ടോമാക് പേനാ വാങ്ങിത്തുടങ്ങി.
അന്ന് റെയ്നോൾഡ്സിന്റെ എതിരാളിയായിരുന്നു റോട്ടോമാക്… ഇന്ന് അതുണ്ടോ ആവോ…..?

ഇതൊക്കെ കാണാന് എന്ത് മാത്രം കഷ്ടപ്പെട്ടിരിക്കുന്നു ? ഒരു കാറ്റ് എവിടുന്നെങ്ങാനും വന്നു
പോയാൽ് അപ്പൊ പോകും ചാനൽ. പിന്നെ ആന്റിന പിടിച്ചു തിരിച്ചു ശരിയാക്കല് ആണ് പ്രധാന പണി. അപ്പോളേക്കും കണ്ടു കൊണ്ടിരുന്നത് എല്ലാം കഴിഞ്ഞു പോയിട്ടുണ്ടാകും.

ഒരു തലമുറയ്ക്ക് മുമ്പുള്ള സാങ്കേതികവിദ്യയുമായി നിന്നാല്‍ ദൂരദര്‍ശനെ പ്രേക്ഷകര്‍ ഉപേക്ഷിക്കുമെന്നത് സ്വാഭാവികമാണ്. അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുകയും, ജനങ്ങളുമായി നിരന്തരം സംവദിക്കാനുള്ള അരങ്ങൊരുക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ സാമൂഹികബാധ്യതയാണ്. പൊതുഗതാഗത പദ്ധതിപോലെയോ, പൊതുജനാരോഗ്യപദ്ധതി പോലെയോ, പൊതുവിദ്യാഭ്യാസപദ്ധതി പോലെയോ അനിവാര്യമായ ഒന്നാണ്.

ബ്രിട്ടന്റെ സാംസ്‌കാരിക വ്യവസായത്തിന്റെ നട്ടെല്ലായി ബിബിസി പ്രവര്‍ത്തിക്കുന്നു. ഒരു ലക്ഷത്തി പതിനോരായിരം പേര്‍ 2013 ല്‍ അവിടെ സംഗീതമേഖലയില്‍ തൊഴില്‍ എടുക്കുന്നു. 2012-ലെ സാമ്പത്തിക സര്‍വ്വേ അനുസരിച്ച് അമേരിക്കയുടെ ആഭ്യന്തര ഉല്‍പാദനത്തിന്റെ 4.32 ശതമാനം കലാ-സാംസ്‌കാരിക മേഖലയില്‍ നിന്നാണ്. 47 ലക്ഷം ആള്‍ക്കാര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.

ട്രായിയുടെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 888 ടെലിവിഷന്‍ ചാനലുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഭൂരിപക്ഷത്തിനും പ്രവര്‍ത്തന മൂലധനത്തിന്റെ ഭൂരിഭാഗവും ഉപഗ്രഹവാടക ഇനത്തിലാണ് ചെലവഴിക്കപ്പെടുന്നത്. ആഗോളതലത്തില്‍ ഉപഗ്രഹസേവനവും വിതരണവും മൂന്നു പാശ്ചാത്യ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളാണ് നിയന്ത്രിക്കുന്നത്. അതായത് വീട്ടമ്മമാര്‍ സീരിയല്‍ കണ്ട് കണ്ണീര്‍ വാര്‍ക്കുമ്പോള്‍ പണം ഒഴുകി ഈ വിദേശ ഏജന്‍സികള്‍ക്ക് എത്തുന്നു.

ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയല്ല വേണ്ടത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ സ്വന്തമാക്കി ലോകത്തിനു മുന്നില്‍, ആറ് സഹസ്രാബ്ദത്തിന്റെ വര്‍ണ്ണാഭമായ ഭാരതീയ സാംസ്‌കാരിക ജീവിതകഥ അവതരിപ്പിക്കുകയും, ലോകസാംസ്‌കാരിക വ്യവസായത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന സോഫ്റ്റ് പവര്‍ റിസോഴ്‌സസ് സെന്ററു കളായി തുറക്കുകയുമാണ് വേണ്ടത്.

കടപ്പാട് – സുമേഷ് ചപ്പാത്ത്.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply