എല്ലോറാ ഗുഹകൾ; അത്ഭുതങ്ങളുടെയും നിഗൂഢതകളുടെയും പറുദീസ..

ഈ ലേഖനം എഴുതി തയ്യാറാക്കിയത് – രജീബ് ആലത്തൂർ (ചരിത്രാന്വേഷികൾ ഗ്രൂപ്പ്).

മഹാരാഷ്ട്രയിലെ ഔരങ്കാബാദിനടുത്ത് സ്ഥിതി ചെയ്യുന്ന എല്ലോറാ ഗുഹകൾ (Ellora Caves) അത്ഭുതങ്ങളുടെയും നിഗൂഢതകളുടെയും ഒരു പറുദീസ തന്നെയാണ്. AD 400 മുതൽ 900 വരെയുളള കാലഘട്ടത്തിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന 34 ഗുഹകൾ ഉൾപ്പെടുന്ന ഗുഹാസമുച്ചയം. ആദ്യം തോന്നിയ സംശയം ഇതിനെ എന്തിനാണ് ‘ഗുഹ’ എന്ന് വിളിക്കുന്നത് എന്നതായിരുന്നു. ‘CAVE ‘ എന്നതിന് Wikipedia നൽകുന്ന നിർവ്വചനം ‘a hollow place in the ground or rock, which is large enough for a human to enter’ എന്ന് കണ്ടതുകൊണ്ടും, മറ്റൊരു ഉചിതമായ പേര് നിർദ്ദേശിക്കാൻ കഴിയാത്തത് കൊണ്ടും ഞാനും ആ പേര് അംഗീകരിച്ചു. ആദ്യത്തെ 12 ഗുഹകൾ ബുദ്ധമതസ്ഥരാലും, 13 മുതൽ 29 വരെ ഹിന്ദുമതസ്ഥരാലും, 30 മുതൽ 34 വരെയുള്ളവ ജൈനമതസ്ഥരാലും നിർമ്മിതമാണ്. ഇതിലെവിടെയും ഒരു ചെറിയ കല്ല് പോലും പുറത്ത് നിന്ന് കൊണ്ട് വന്ന് ഉപയോഗിച്ചിട്ടില്ല.

1500 ഓളം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങളും സർവ്വാഢംബരങ്ങളോടു കൂടെ നിറവേറ്റിയിരുന്നു ഈ നിർമ്മിതികൾ. ക്ഷേത്രങ്ങൾ, ബഹുനിലസത്രങ്ങൾ, വിശാലമായ ഊട്ടുപുരകൾ, പഠനമുറികൾ, ആദിവാസി സമൂഹത്തിനായുള്ള മഴക്കാല വസതികൾ, സമ്മേളന ഹാളുകൾ, ബുദ്ധവിഹാരങ്ങൾ എന്നിവയടങ്ങിയ ലോകത്തിലെ എറ്റവും പഴക്കം ചെന്ന ആധുനിക സാമൂഹ്യ ജീവിതത്തിന്റെ ശേഷിപ്പുകൾ. ബാൽക്കണിയോട് കൂടിയ Entrance Portico, വിശാലമായ പ്രാർത്ഥനാ ഹാൾ, അർദ്ധവൃത്താകൃതിയിലുള്ള 50 അടിയോളം ഉയർന്ന മച്ച്, പുറത്ത് ചുട്ടുപൊള്ളുമ്പോഴും സുഖശീതളമായ അകത്തളം, ഭീമാകാരമായ ഭൗമസാക്ഷീബുദ്ധവിഗ്രഹം, സൂക്ഷ്മമായ കൊത്ത് പണികളോടു കൂടിയ തൂണുകൾ എന്നിവ പത്താം നമ്പർ ഗുഹയെ അതീവ ഹൃദ്യമാക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കൽ നിർമ്മിതിയായ ‘കൈലാസനാഥ ക്ഷേത്രം (16-ാം നമ്പർ ഗുഹ) ആണ് എല്ലോറയിലെ മുഖ്യആകർഷണം. ഒരു പർവ്വതത്തിന്റെ മുകളിൽ നിന്ന് താഴേക്ക് കല്ലുകൾ വെട്ടിമാറ്റി നിർമ്മിച്ചതാണിത്. ഇത്തരത്തിൽ നിർമ്മിച്ച ലോകത്തിലെ ഏക നിർമ്മിതിയാണിത്. ഒരു വലിയ കരിങ്കല്ലിന്റെ പാറ കുഴിച്ച്‌ അതിന്റെ ഉൾവശത്തെ കല്ല് മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരുമുറിയാക്കി മാറ്റാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുമോ..?? എങ്കിൽ കേൾക്കുക അങ്ങിനെ ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുചയമാക്കി മാറ്റിയ കഥ പറയാനുണ്ട്. എല്ലോറ ക്ഷേത്ര സമുച്ചയങ്ങൾ അത്ഭുദങ്ങളുടെ ഒരു പറുദീസയാണ്. ഒരു പക്ഷെ ലോകത്തിലെ 7 മഹാത്ഭുദങ്ങളും ചേർത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതിയുടെ 7 അയലത്ത് പോലും വരില്ല എന്നതാണ് സത്യം.

കൈലാസനാഥ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് കല്ലുകളോ മറ്റൊ ചെർത്തുവച്ചല്ല മറിച്ച് ഒരു വലിയ കരിങ്കൽ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. ചരിത്രകാരന്മാർ പറയുന്നത് ഒരു വലിയ മലയെ മുകളിൽ നിന്നും തുരന്നു താഴേക്ക് വന്നു കൊണ്ട് ക്ഷേത്രം നിർമ്മിക്കുകയായിരുന്നു എന്നാണ്. അവിടെയുള്ള ഒരു തൂണിനു മാത്രം ഉയരം 100 അടിയുണ്ട്. ചരിത്രകാരന്മാർക്കും പുരാവസ്തു ഗവേഷകന്മാർക്കും ഇന്നും ഉത്തരം കിട്ടാത്ത ഒരു കാര്യമാണ് എങ്ങിനെ അതിനുള്ളിൽ നിന്നും ഇത്രയധികം കല്ല് തുരന്നു പുറത്തേക്കു കൊണ്ട് പോയി, എന്നത്. പുരാവസ്തു ഗവേഷകർ പറയുന്നത് ഏകദേശം 400000 ടൺ പാറയെ ങ്കിലും അതിനുള്ളിൽ നിന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ്. ആൾക്കാരെ വച്ച് തുരന്നു മാറ്റിയാൽ നൂറുകണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. പക്ഷെ ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് ഇത് നിർമിക്കാൻ കേവലം 20 വർഷത്തിൽ താഴെയേ എടുത്തിട്ടുള്ളൂ എന്നാണ്. അങ്ങനെയെങ്കിൽ 1 മണിക്കുറിൽ 5 ടൺ പാറയെങ്കിലും തുരന്നു മാറ്റണം. ഇന്നത്തെ അഡ്വാൻസ്ഡ് ആയ എല്ലാ മെഷിനും കൊണ്ട് വന്നാലും മണിക്കൂറിൽ അര ടൺ പോലും തുരന്നു മാറ്റാൻ പറ്റില്ലെന്ന് ആധുനിക ശാസ്ത്രഞ്ജരും സമ്മതിക്കുന്നു.

ഇതിനൊക്കെ പുറമെയാണ് ചുമരുകളിലും തൂണിലുമുള്ള കൊത്തുപണികൾ. എല്ലോറയിലുള്ള 34 ക്ഷേത്രങ്ങളിൽ കൈലാസനാഥ ക്ഷേത്രം മാത്രമേ ആകാശത്ത് നിന്നും നോക്കിയാൽ കാണുകയുള്ളൂ. മാത്രമല്ല ആകാശത്ത് നിന്നും നോക്കുമ്പോൾ അതിനുമുകളിൽ കൊത്തിവച്ചിട്ടുള്ള 4 സിംഹരൂപങ്ങൾ x രൂപത്തിൽ ആണ് കാണുന്നത്. ഇതും എന്തിനു ഇങ്ങനെ വച്ചു എന്നതും ദുരൂഹമാണ്. ഏതു ടെക്നോളജി ഉപയോഗിച്ചാണ് അവർ ഈ ക്ഷേത്രങ്ങൾ പണിതത് എന്നത് ഇന്നും ദുരൂഹമായ കാര്യമാണ്. ലോകത്തിൽ റോക്ക് കട്ടിംഗ് പല സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഒരു മലയെതന്നെ മുകളിൽ നിന്നും തുടങ്ങി തൂണുകളും ബാല്കണിയും അനേകം മുറികളൊക്കെ ഉള്ള ഒരു ക്ഷേത്രമാക്കി മാറ്റിയ ഒരേ ഒരു സ്ഥലം എല്ലോറ മാത്രമാണ് ചരിത്രകാരന്മാർകും ആധുനിക ശാസ്ത്രജ്ഞാന്മാർക്കും ഇന്നും പിടി കൊടുക്കാതെ ദുരുഹമായി ഇന്നും അതിന്റെ നിർമാണ രഹസ്യം നിലനിൽക്കുന്നു.

മഹാദേവന്റെ ശ്രീകോവിൽ, നന്ദീമണ്ഡപം, മുഖമണ്ഡപം, ഇവയുടെ രണ്ടാം നിലകൾ തമ്മിലുള്ള പാലം, 100 അടി ഉയരമുള്ള രണ്ട് അലങ്കാരത്തൂണുകൾ, ഗജ പ്രതിമകൾ, ചുറ്റിനുമുള്ള വരാന്തകൾ എന്നിവയടങ്ങിയ ഈ ക്ഷേത്രം, നാല് ലക്ഷം ടൺ പാറക്കല്ല് ഉളിയും പിക്കാക്ക്സും ഉപയോഗിച്ച് തുരന്നുകളഞ്ഞ് നിർമ്മിക്കുന്നതിന് 20 വർഷം എടുത്തു എന്നാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണക്ക്. എന്നാൽ ഈ ക്ഷേത്രം മനുഷ്യനിർമ്മിതമല്ല എന്ന് തെളിവുകൾ നിരത്തി വാദിക്കുന്നവരും ഏറെയാണ്. ആർക്കിടെക്ച്ചർ അനുബന്ധമായ ജോലി ചെയ്യുന്നവർ ലഭ്യമായ വസ്തുതകൾ വിശകലനം ചെയ്തതിന് ശേഷം പറഞ്ഞത് മനുഷ്യനിർമ്മിതമാണെങ്കിൽ തന്നെ പണിയുന്നതിന് ഏകദേശം 100 വർഷമെങ്കിലും എടുത്തിരിക്കും എന്നാണ്. ഏതായാലും ലോകത്തിലേ തന്നെ ഏറ്റവും സുന്ദരവും അത്ഭുതകരവുമായ ഈ നിർമ്മിതി ഒരോ ഭാരതീയന്റെയും അഭിമാനമാണ്.

അവിടെ നിന്ന് 2 KM ചുറ്റളവിനുള്ളിൽ സ്ഥിതിചെയ്യുന്ന 18 മുതൽ 34 വരെ ഗുഹകൾ കാണുന്നതിന് മഹാരാഷ്ട്ര RTC യുടെ ബസ് സർവ്വീസ് ലഭ്യമാണ്. ഹിന്ദു ഗുഹകളും അതേ നിർമ്മാണ ശൈലി പിൻതുടരപ്പെട്ട ജൈന ഗുഹകളും സൂക്ഷ്മവും അതിസുന്ദരവുമായ കൊത്തുപണികൾ കൊണ്ട് അലംകൃതമാണ്. ഹിന്ദു ഗുഹകളിൽ രാമായണം മഹാഭാരതം കഥകളിലെ രംഗങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. മഹാവീരൻ, ബാഹുബലി, ഇന്ദ്രാണി, പത്മാവതി, തീർത്ഥങ്കരന്മാർ എന്നിവരുടെ നൂറുകണക്കിന് വിഗ്രഹങ്ങൾ ജൈന ഗുഹകളിൽ ഒറ്റക്കൽ വിസ്മയങ്ങളായി നിലനിൽക്കുന്നു.

എല്ലോറാ ഗുഹകളെ സംബന്ധിച്ച് ഒരു പാട് അതിശയകരമായ വസ്തുതകൾ നിലനിൽക്കുണ്ട്. എന്നിൽ ഏറ്റവും അത്ഭുതം സൃഷ്ടിച്ചത്, ഈ 34 ഗുഹകളിൽ നിന്ന് മുറിച്ചെടുക്കപ്പെട്ട ഏകദേശം 80 ലക്ഷം ടൺ പാറക്കല്ല് ഇതിനടുത്ത പ്രദേശങ്ങളിൽ ഒന്നും തന്നെ കണ്ടുപിടിക്കുവാൻ സാധിച്ചിട്ടില്ല എന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ നിർമ്മിതികളിൽ ഒന്നായ ഗിസയിലെ പിരമിഡ് നിർമ്മിക്കാൻ 50 ലക്ഷം ടൺ കല്ലുമാത്രമേ വേണ്ടിവന്നുള്ളൂ എന്നിരിക്കെ, 80 ലക്ഷം ടൺ മുറിഞ്ഞ കല്ലിൻ കഷണങ്ങൾ 1500 വർഷങ്ങൾക്ക് മുമ്പ് എവിടെ കൊണ്ടുപോയി ഒളിപ്പിച്ചിരിക്കും? ഈ ഗുഹകൾക്ക് താഴെ വിശാലമായ ഒരു ഭൂഗർഭ നഗരം സ്ഥിതി ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊന്ന്.

ഭൂഗർഭത്തിലേക്ക് നീളുന്ന തുരംഗങ്ങളും, വെള്ളച്ചാലുകളും, താഴെ വായുസമഞ്ചാരത്തിനെന്ന് തോന്നിപ്പിക്കുന്ന പുറത്ത് നിന്ന് കാണാവുന്ന നൂറുകണക്കിന് അഗാധമായ നേർത്ത ഗർത്തങ്ങളും ഇപ്പോഴും കാണാൻ സാധിക്കും. കണ്ടു പിടിക്കപ്പെട്ട എല്ലാ തുരംഗങ്ങളും താഴേക്ക് ചെല്ലുംതോറും മനുഷ്യർക്ക് കടക്കാനാകാത്ത വിധം ചെറുതാണ്. ഇവിടെ ക്ഷേത്രങ്ങളിലെ പല കൊത്തുപണികളിലും ചെറു മനുഷ്യരും, നാഗങ്ങളും, നാഗദേവന്മാരും, നാഗകന്യകമാരും, കന്നുകാലികളും ഭൂഗർഭത്തിൽ ജീവിക്കുന്നതായി ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത് സത്യമാകുമോ..?, ടർക്കിയിൽ 1600 വർഷങ്ങളോളം അജ്ഞാതമായി കിടന്ന 200 അടി താഴ്ച്ചയിൽ 13 നിലകളായി 20000 ത്തോളം പേർക്ക് താമസിക്കാൻ കഴിയുന്ന ‘DERINKUYU’ എന്ന ഭൂഗർഭനഗരം1965 ൽ കണ്ടുപിടിക്കപ്പെട്ടപോലെ എന്നെങ്കിലും എല്ലോറയിലെ ഭൂഗർഭവിസ്മയവും മറനീക്കി പുറത്ത് വരുമോ? നമുക്ക് കാത്തിരുന്നു കാണാം…

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply