കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം; പ്രത്യേകതകളും പിന്നിട്ട വഴികളും…

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന വിമാനത്താവളമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം(IATA: CNN). കണ്ണൂർ,തലശ്ശേരി പട്ടണങ്ങളിൽ നിന്ന് 25കിലോമീറ്റർ അകലെയാണ് വിമാനത്താവളം. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമാകും ഇത്. റൺവേ നാലായിരം മീറ്റർ ആകുന്നതോടെ ജംബോ വിമാനങ്ങൾ കണ്ണൂരിലിറങ്ങും. രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂർ മാറും.എയർപോർട്ട് പ്രവർത്തനം തുടങ്ങിയാൽ 55 ശതമാനം യാത്രക്കാരെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 40 ശതമാനം മംഗലാപുരം വിമാനത്താവളത്തിൽ നിന്നും കുറയും. 2016 ഫെബ്രുവരി 29 ന് ഇവിടെ ആദ്യത്തെ പരീക്ഷണ പറക്കൽ നടത്തി.

1996 ജനുവരി 19-നു് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമാണ് കണ്ണൂർ വിമാനത്താവളത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിക്കുന്നത്. ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള കേരള സർക്കാർ പ്രാരംഭ നടപടികൾ ആരംഭിച്ചു. നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിൽ സർവ്വകക്ഷി കർമ്മ സമിതി രൂപം കൊണ്ടു. എങ്കിലും ഈ പ്രവർത്തനം സർക്കാർ തലത്തിൽ ഏറെ പുരോഗമിച്ചില്ല.പിന്നീട് 2005വരെ എൽഡിഎഫ്-യുഡിഎഫ് ഭരണകാലയളവിൽ കാര്യമായ പുരോഗതി പ്രാപിച്ചില്ല. കേന്ദ്രാനുമതി ലഭിക്കാത്തതായിരുന്നു കാരണം.

2005 ഏപ്രിൽ 29-നു് കേന്ദ്ര മന്ത്രിസഭ വിമാനത്താവളത്തിനു തത്ത്വത്തിൽ അംഗീകാരം നൽകി. തുടർന്ന് അന്നത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭ 192 ഏക്കർ ഭൂമി ഏറ്റെടുത്തു. 2006-ൽ വി.എസ്.ന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭൂമി ഏറ്റെടുക്കലിനു കിൻഫ്രയെ ഏർപ്പെടുത്തി. ഫാസ്റ്റ് ട്രാക്കിൽ 2000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
2008 ഫെബ്രവരി: എയർപോർട്ടിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. 2008 ജൂലൈ: വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 2008 ജൂലായി മുൻ എയർ ഇന്ത്യ ചെയർമാനായിരുന്ന വി. തുളസീദാസിനെ വിമാനത്താവളം സ്പെഷൽ ഓഫീസറായി നിയമിച്ചു. അതോടൊപ്പം തന്നെ മുഖ്യമന്ത്രി ചെയർമാനായി കിയാൽ(KIAL, Kannur International Airport Limited) എന്നൊരു കമ്പനിയും രൂപീകരിച്ചു.
2009 ഡിസംബർ: മുഖ്യമന്ത്രി ചെയർമാനായി കിയാൽ(കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്) എന്ന പ്രൈവറ്റ് കമ്പനി രൂപീകരിച്ചു.

2010 ഫെബ്രുവരി 27: പൊതുമേഖലാ-സ്വകാര്യ സംരംഭങ്ങളുടെ സംയുക്ത പങ്കാളിത്ത വ്യവസ്ഥയിൽ വിമാനത്താവളം പണിയാമെന്ന് തിരൂമാനിച്ച് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി നിലവിൽ വന്നു. 2010 ആഗസ്ത്: കിയാലിനെ പൊതുമേഖല കമ്പനിയായി പരിവർത്തിപ്പിച്ചു.
2010 ഡിസംബർ 17: വി എസ് അച്യുതാനന്ദൻ വിമാനത്താവളത്തിന് തറക്കല്ലിട്ടു. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുൽ പട്ടേൽ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ സംബന്ധിച്ചു. 2012 ഡിസംബർ 6: കിയാൽ പ്രൊജക്ട് ഓഫിസ് മട്ടന്നൂരിൽ പ്രവർത്തനം തുടങ്ങി. 2012 ഏപ്രിൽ നാല്: എയർപോർട്ടിന്റെ ഓഹരിമൂലധനമായി 1000 കോടി രൂപ സമാഹരിക്കാൻ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് പ്രമോഷൻ സൊസൈറ്റി രൂപീകരിച്ചു. 2013 ജുലൈ: കണ്ണൂർ വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ചു. 2013 ആഗസ്ത് 20: വിമാനത്താവളത്തിലെ ഗ്രീൻ ബെൽറ്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

2014 ഫെബ്രുവരി 2: കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു.
2014 ജൂലൈ 5: ടെർമിനൽ ബിൽഡിങിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു.
2014 ആഗസ്ത് 25: ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിങ്, എയർട്രാഫിക് കൺട്രോൾ ടവർ, ടെക്‌നിക്കൽ ബിൽഡിങ്, ഇആന്റ്എം ഉപകരണങ്ങൾ തുടങ്ങിയ നിർമ്മാണ പ്രവൃത്തികൾ 498.70 കോടി രൂപയ്ക്ക് ലാർസൺ ആന്റ് ട്രൂബ്രോ കമ്പനി ടെൻഡർ ലഭിച്ചു. 2016 ജനുവരി 30: കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കൽ നടത്തുന്നതിന്റെ മുന്നോടിയായി ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അധികൃതർ പരിശോധിച്ചു.— തുടർന്ന് ഫെബ്രുവരിയിൽ പരീക്ഷണപ്പറക്കൽ നടത്താൻ തീരുമാനിച്ചു. 2016 ഫെബ്രുവരി 29 ന് ആദ്യ പരീക്ഷണ പറക്കൽ നടത്തി.

ഇന്ത്യയിലേക്കും തന്നെ ഏറ്റവും വലിയ ഭൂമി നിരപ്പാക്കൽ ആണ് ഇവടെ നടക്കുന്നത്. ഏതാണ്ട് 3,000 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി നിരത്തുന്നത്. ഈ വിമാനത്താവളം വരുന്നതോടെ കൊച്ചിയെ പിന്തള്ളി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ആയി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മാറും.

കണ്ണൂർ, തലശ്ശേരി പട്ടണത്തിൽനിന്ന് 25 കിലോമീറ്റർ കിഴക്കായും ഇരിട്ടി, പേരാവൂർ പട്ടണത്തിൽ നിന്ന് 17KM പടിഞ്ഞാറായും ഈ വിമാനത്താവളം നിലകൊള്ളുന്നു. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ കണ്ണൂരും തലശ്ശേരിയും ആണ്.സംസ്ഥാന പാതകളായ SH 30(കണ്ണൂർ-മട്ടന്നൂർ), SH 36(തലശ്ശേരി-സംസ്ഥാന അതിര്ത്തിയിലെ വളവുപാറ) എന്നിവ വിമാനത്താവളത്തിന് സമീപമായി കടന്നു പോകുന്നു.

മറ്റു വിമാനത്താവളങ്ങളിൽ നിന്നു വ്യത്യസ്തമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളം പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുണ്ട്. പദ്ധതി പ്രദേശത്തിന്റെ പരിസ്ഥിതി ഗുണനിലവാരം തിട്ടപ്പെടുത്തുന്നതിനു നേരത്തെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ന്യൂഡൽഹിയിലെ എൻവയൺമെന്റൽ എൻജിനീയേഴ്സ് ആൻഡ് കൺസൽറ്റന്റ്സും തിരുവനന്തപുരത്തെ സെൻട്രൽ എൻവയൺമെന്റൽ സയൻസ് സ്റ്റഡീസും ചേർന്നാണ് പരിസ്ഥിതി സർവേ നടത്തിയത്. പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകാത്ത വിധത്തിൽ ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന നിലയിലാണ് കണ്ണൂർ വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്.

ഗോവ, നവിമുംബൈ എന്നിവയാണ് നിർമ്മാണത്തിലുള്ള മറ്റു രണ്ടു ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ. വ്യോമയാനപ്രവർത്തന മേഖല, യാത്രക്കാരുടെ മേഖല, സാങ്കേതിക മേഖല, കാർഗോ മേഖല, വിമാനങ്ങൾ സർവീസ് ചെയ്യുന്ന സ്ഥലം, കയറ്റിറക്കുമതി മേഖല, സ്വതന്ത്രവ്യാപാര മേഖല എന്നിവ സംബന്ധിച്ചും പഠനം നടത്തുകയുണ്ടായി. രാജ്യാന്തര യാത്രക്കാർ വർഷത്തിൽ ശരാശരി 13 ലക്ഷം പേർ എന്നാണ് കണക്കാക്കിയത്. ദിവസവും 27 വിമാനങ്ങൾ സർവീസ് നടത്തുമെന്നും തിട്ടപ്പെടുത്തി.

110 കിലോ ലീറ്റർ വെള്ളം ദിനംപ്രതി ആവശ്യമുണ്ടാകും. കുടിവെള്ളം മാത്രമായി 68 കിലോ ലീറ്റർ വേണം. മലിനജലം പുറന്തള്ളുന്നത് ദിനംപ്രതി ശരാശരി 46 കിലോ ലീറ്ററും മലിനജല ശുദ്ധീകരണ ശേഷി ദിവസം 42 കിലോ ലീറ്ററും എന്നാണ് കണക്കാക്കിയത്. 517 കിലോഗ്രാം ഖരമാലിന്യങ്ങൾ ദിവസേന ഉണ്ടാകും. 2500 കിലോവാട്ട് വൈദ്യുതിയും വേണ്ടിവരും. മലനിരകളും കൊച്ചു വനപ്രദേശവുമായിരുന്ന മൂർഖൻപറമ്പിലെ മരങ്ങൾ മുറിച്ചുമാറ്റിയതിനാൽ പരിസ്ഥിതിക്കു കോട്ടം തട്ടാതിരിക്കാൻ സമീപ പ്രദേശങ്ങളിൽ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയുണ്ടായി.[അവലംബം ആവശ്യമാണ്] 2018 ജനുവരി 21 ആണ് ഈ വിമാനത്താവളത്തിലെ അടുത്ത പരീക്ഷണ പറക്കലിന് നിശ്ചയിച്ചിരിക്കുന്ന ദിവസം. 2018 സെപ്റ്റംബർ മാസത്തോടു കൂടി വ്യാവസായിക ആവശ്യാടിസ്ഥനത്തിൽ വിമാനത്താവളം തുറക്കും എന്ന് കരുതുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply