ലക്ഷം ദ്വീപുകളില്ലാത്ത ലക്ഷദ്വീപ് – നിങ്ങളറിയേണ്ട ചില വസ്തുതകൾ..

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും 200-440 കി.മീ അകലെയുള്ള ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. കടലിൽ സ്ഥിതി ചെയ്യുന്ന 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1973 ലാണ് ലക്ഷദ്വീപ് എന്ന് ഈ ദ്വീപുകൾക്ക് പേര് ലഭിച്ചത്. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്.

ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിന്‌ പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപു സമൂഹങ്ങളുടെ സ്ഥാനം. കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപ് നിവാസികൾ. ഇന്ത്യൻ-അറബി സങ്കരവംശമാണ് ദ്വീപ് നിവാസികളെന്നും അഭിപ്രായമുണ്ട്. മലയാളമാണ് ദ്വീപിന്റെ ഔദ്യോഗിക ഭാഷ.

എന്നാൽ മിനിക്കോയി ദ്വീപിൽ മാത്രം സമീപ രാജ്യമായ മാലിദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള മഹൽ ഭാഷയാണു സംസാരിക്കപ്പെടുന്നത്. മിനിക്കോയി ദ്വീപിന് സാംസ്കാരികമായി ലക്ഷ്ദ്വീപിനേക്കാൾ മാലിദ്വീപിനോടാണ് സാമ്യം. 90 ചാനൽ മിനിക്കോയി ദ്വീപിനെ മറ്റു ദ്വീപുകളിൽ നിന്നും വേർത്തിരിക്കുന്നു. തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ഇസ്ലാമത വിശ്വാസികളായവരാണ്. മറ്റു പത്തു ശതമാനം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിക്കായി എത്തിയിട്ടുള്ള വിവിധ മതസ്തർ ആണ് .

ചരിത്രം : എ.ഡി.ആറാം നൂറ്റാണ്ടിൽ ബുദ്ധ മതക്കാർ ഇവിടെ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. എട്ടാം നൂറ്റണ്ടിൽ മുസ്ലിം സ്വാധീനത്തിലായി. പോർചുഗീസുകാർ‍ മേയ് 1498ൽ ഇവിടെ ഒരു കോട്ട സ്ഥാപിച്ചു. പക്ഷേ നാട്ടുകാർ അവരെ ഒഴിപ്പിച്ചു. 1787ൽ അമിൻദിവി ദ്വീപുകൾ (അമിനി, കദ്മത്, കിൽതാൻ, ചെത്തിലാത് & ബിത്ര) ടിപ്പു സുൽത്താന്റെ ആധിപത്യത്തിൻ കീഴിലായി. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനു ശേഷം ടിപ്പു സുൽത്താന്റെ ഭരണം അവസാനിച്ചു. ഇന്നിത് ഇന്ത്യയുടെ കീഴിലുള്ള ഒരു കേന്ദ്രഭരണ പ്രദേശമാണ്.

ഔദ്യോഗികമായി ലക്ഷദ്വീപിൽ 12 പവിഴപുറ്റുകളും, 3 ശൈലസേതുകളും, 5 തീരങ്ങളും ഉൾക്കൊള്ളുന്നതാണ്. ഇതിലെല്ലാം കൂടി ആകെ 36 ദ്വീപുകളും തുരുത്തുകളും ഉണ്ട്.

ദ്വീപുകൾ : 1 ജനവാസമുള്ളവ:- അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കൽപേനി, കിൽത്താൻ, മിനിക്കോയ്. 2 ജനവാസമില്ലാത്തവ:- കൽപ്പിട്ടി, തിണ്ണകര, ചെറിയ പരളി, വലിയ പരളി, പക്ഷിപ്പിട്ടി(പക്ഷി സങ്കേതം), സുഹേലി വലിയ കര, സുഹേലി ചെറിയ കര, തിലാക്കം, കോടിത്തല, ചെറിയ പിട്ടി, വലിയ പിട്ടി, ചെറിയം, വിരിംഗിലി, വലിയ പാണി, ചെറിയ പാണി(സബ് മെർജ്ട്).

ഡോലിപ്പാട്ട് – അമിനി ദ്വീപിലും മറ്റു അടുത്തുള്ള ദ്വീപുകളിലും പ്രചാരമുള്ള ഒരു സംഗീത കലാരൂപമാണ് ഡോലിപ്പാട്ട്. മദ്രാസിലെ പ്രമുഖ മുസ്‌ലിം സാംസ്‌കരിക കേന്ദ്രമായ കായൽ പട്ടണത്തിൽ നിന്നും വന്ന ചില സൂഫി പണ്ഡിതന്മാരാണ് ഇത് പ്രചരിപ്പിച്ചത്. അറബി കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപസമൂഹം പായ കപ്പലുകളിൽ ഗുജറാത്തിലും തമിഴ്നാടിന്റെ തീരങ്ങളിലും സഞ്ചരിച്ചു അവിടെങ്ങളിലെ നാടോടി സംസ്കാരങ്ങളെ സ്വീകരിച്ചു. അത്തരത്തിൽ ദീപിലെത്തിയ ഒന്നാണ് ഡോലി പാട്ട്.

വട്ടത്തിൽ ഇരുന്ന് കൈകൊട്ടി പാടുകയും ഏറ്റുചൊല്ലുകയും ചെയുന്ന രീതിയാണിതിനു. സൂഫി പശ്ചാത്തലം ഉള്ള അബ്‍ദുൾ ഖാദർ , ഈച്ച മസ്താന്റെയും വരികൾ ഒകെ ആണിതിൽ ഉള്ളത്. തെക്കൻ തനിമ സാംസ്ക്കാരിക സംഘം മോയിൻ കുട്ടി വൈദ്യർ സ്മാരക മന്ദിരത്തിൽ ഡോലിപ്പാട്ട് ആദ്യമായി 2017ൽ ആണ് കേരളത്തിൽ അവതരിപ്പിച്ചിരുന്നത്.

പൃഥ്വിരാജ് നായകനായ അനാര്‍ക്കലി എന്ന സിനിമ കണ്ടവരില്‍ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്ന കാര്യമാണ്, ലക്ഷദ്വീപില്‍ ഒന്നും പോവുക എന്നത്. ലക്ഷദ്വീപിലേക്ക് പോവാന്‍ ആവശ്യമായതും ശ്രദ്ധിക്കേണ്ട കാര്യങ്ങളും താഴെ വായിക്കാം.

രണ്ടു തരം യാത്രാ മാര്‍ഗങ്ങളാണ് ലക്ഷദ്വീപില്‍ എത്തിപ്പെടാന്‍.ഒന്ന് വിമാനം. കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ ആഴ്ചയില്‍ ആറ് ദിവസം ഓരോന്നു വെച്ച് ഉണ്ട്. നിരക്ക് ഏകദേശം 4500 രൂപയോളം വരും. ഏതാണ്ട് ഒന്നേ കാല്‍ മണിക്കൂര്‍ നേരമാണ് കൊച്ചി ടു അഗത്തി ഫ്‌ളൈറ്റ്. ജനവാസമുള്ള 11 ദ്വീപില്‍ അഗത്തി ദ്വീപില്‍ മാത്രമേ എയര്‍പോര്‍ട്ട് ഉള്ളൂ. വളരെ മനോഹരമാണ് ഇവിടത്തെ എയർപോർട്ടിന്റെ ആകാശദൃശ്യം.

രണ്ടാമത്തേത് കപ്പല്‍ മാര്‍ഗം. കൊച്ചി, ബേപ്പൂര്‍, മംഗലാപുരം എന്നിവിടങ്ങളില നിന്നും കപ്പലുണ്ട്. ഇതില്‍ തന്നെ കൊച്ചിയില്‍ നിന്നാണ് കൂടുതലും. ബാക്കി രണ്ടും വന്നാലായി എന്ന അവസ്ഥയാണ്. നേരിട്ടുള്ള കപ്പൽ ആണേല്‍ 16-18 മണിക്കൂറാണ് ആവറേജ് സമയം. ടിക്കറ്റ് അഞ്ഞൂറ് രൂപ (മാറ്റങ്ങൾ വന്നേക്കാം) മുതലുണ്ട്. ഇങ്ങനെയൊക്കെയാണ് അവിടെ എത്തിപ്പെടാനുള്ള മാര്‍ഗങ്ങള്‍ എങ്കിലും പെര്‍മിഷന്‍ എന്നൊരു വല്യ കടമ്പയും, അത് കഴിഞ്ഞ് ഷിപ്പ് ടിക്കറ്റ് കിട്ടുക എന്ന അതിനേക്കാള്‍ വലിയ കടമ്പയും ഇതിനിടയിലുണ്ട്. ഇപ്പോള്‍ മൂന്ന് മാര്‍ഗങ്ങള്‍ ഉണ്ട് പെര്‍മിഷന്‍ കിട്ടി ലക്ഷദ്വീപില്‍ എത്താന്‍.

1. ഗവണ്‍മെന്റ് പാക്കേജ് ടൂര്‍: കയ്യില്‍ കാശുണ്ടേല്‍ വേറെ ഒരു വഴിയും നോക്കണ്ട. നേരെ കൊച്ചി വില്ലിംഗ്ടണ് ഐലന്റിലുള്ള ലക്ഷദ്വീപ് ഓഫീസില്‍ ചെന്നാല്‍ ഫുള്‍ ഡീറ്റെയില്‍സ് കിട്ടും. വിവരങ്ങള്‍ക്ക് www.lakshadweeptourism.com/tourpackages.html

2. പ്രൈവറ്റ് ടൂര്‍ പാക്കേജസ്: ഗവണ്മെന്റിന്റെ റേറ്റ് കണ്ടാല്‍ ഒരുവിധം ആളുകളൊക്കെ ആ വെബ്‌സൈറ്റീന്ന് ഇറങ്ങിയോടും. അങ്ങനെയുള്ളവര്‍ക്ക് ഒരുപാട് പ്രൈവറ്റ് ടൂര്‍ ഏജന്‍സികള്‍ ഉണ്ട്. മൂന്നു ദിവസത്തേക്ക് 15000 മുതല്‍ തുടങ്ങുന്ന പാക്കേജുകളുണ്ട്.

3. സ്‌പോണ്‍സര്‍ഷിപ്പ്: പാക്കേജ് ടൂറിനോട് താല്‍പര്യം ഇല്ലാത്തവര്‍ക്ക് ലക്ഷദ്വീപില്‍ എത്തിപ്പെടാന്‍ ഇത്തിരി പാടാണ്. എന്നാലും അവര്‍ക്ക് എങ്ങനെയെങ്കിലും എത്തിപ്പെടാനുള്ള ഒരു മാര്‍ഗമാണ് ലക്ഷദ്വീപിലുള്ള ആരെയെങ്കിലും കൊണ്ട് അവിടുന്ന് പെര്‍മിഷന്‍ എടുപ്പിക്കുക എന്നത്. അതായത് അവിടെയുള്ള ആരെങ്കിലും അങ്ങോട്ട് വരുന്നവരുടെ കമ്പ്‌ലീറ്റ് റെസ്‌പോന്‍സിബിലിറ്റി എടുക്കുന്നു. സ്‌പോണ്‍സര്‍ഷിപ്പ് എന്ന് ഇതിനു പറയും. ഈ പെര്‍മിഷന്‍സ് രണ്ട് തരമുണ്ട്.

എ) 15 ദിവസത്തെ പെര്‍മിഷന്‍: പതിനഞ്ച് ദിവസത്തേക്ക് പെര്‍മിഷന്‍ കിട്ടും. അവിടെയുള്ള ആരെങ്കിലും ജില്ലാ പഞ്ചായത്തില്‍ നിങ്ങടെ പേരും ഐഡിയും ഫോട്ടോയും ചലാന്‍ കാശും കൊടുത്ത് ഫോം കൊടുക്കുന്നു. ഒരുമാസമാണ് കാലാവധിയെങ്കിലും കിട്ടിയാലായി എന്ന അവസ്ഥയാണ്. ഉറപ്പ് പറയാന്‍ പറ്റില്ല. മറ്റൊരു പ്രശ്‌നം നമുക്ക് ഡേറ്റ് സെലെക്റ്റ് ചെയ്യാന്‍ പറ്റില്ല. ഒരുമാസം കഴിഞ്ഞുള്ള ഏതെങ്കിലും 15 ദിവസം അവര്‍ തരും. കിട്ടിയാല്‍ തന്നെ അതിനിടക്ക് ടിക്കറ്റ് ഒപ്പിച്ച് പോയി വരണം. 15 ദിവസം എന്നുള്ളത് ചിലപ്പോള്‍ 20 ദിവസത്തേക്കും കിട്ടാറുണ്ട്. ഇതിനൊന്നും പ്രത്യേകിച്ച് നിയമങ്ങളില്ല. ചലാന്‍ കാശ് കുറവാണ്. അടുത്തിടെ ഈ അനുമതിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബി) ആറ് മാസത്തെ പെര്‍മിഷന്‍: ഈ പെര്‍മിഷന്‍ ലക്ഷദ്വീപില്‍ ജോലി അന്വേഷിക്കുന്ന ഇന്ത്യന്‍സിന് ഉള്ളതാണ്. വല്ല വാര്‍ക്കപ്പണിയെന്നോ കടയില്‍ ജോലിയെന്നോ പറഞ്ഞ ആറുമാസത്തെ പെര്‍മിഷന്‍ ഒപ്പിക്കാം. 15 ദിവസത്തെ പെര്‍മിഷന്‍ കിട്ടുന്നത് പോലെ തന്നെയാണ് ഇതിന്റെ ഫോര്‍മാലിറ്റിയും. ലക്ഷദ്വീപ് സ്വദേശിയായ ഒരാള് സ്‌പോണ്‍സര്‍ ചെയ്യണം. ഈ പെര്‍മിഷന്‍ എടുത്ത് പലരും ഇങ്ങോട്ട് ട്രിപ്പ് അടിക്കാറുണ്ട്.

വിവരങ്ങൾക്ക് കടപ്പാട് – Hisham Mubarak, വിക്കിപീഡിയ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply