6 വർഷത്തെ പ്രണയം തകർന്നു; എല്ലാം മറക്കാൻ അമ്മയ്‌ക്കൊപ്പം ഒരു മൂന്നാർ യാത്ര..

പ്രണയ നൈരാശ്യം ബാധിച്ചാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. ചിലർ ആത്മഹത്യയിൽ അഭയം പ്രാപിക്കും. മറ്റു ചിലർ നിരാശയുടെ ആൾരൂപമായി പിന്നീടുള്ള കാലം എന്തിനോ വേണ്ടിയെന്നപോലെ ജീവിക്കും. ഇത്തരക്കാർക്ക് മറു മാതൃകയായിരിക്കുകയാണ് ആലുവ സ്വദേശിയായ എൽദോസ്. ആറു വർഷം പ്രണയിച്ച പെൺകുട്ടിയുടെ വിവാഹ നിശ്ചയദിവസം സ്വന്തം അമ്മയുമായി ഒരു യാത്ര പോയാണ് എൽദോസ് പ്രണയ നൈരാശ്യത്തിൽ നിന്നും പുറത്തുകടന്നത്. എൽദോസ് ഫേസ്‌ബുക്കിൽ പങ്കിട്ട കുറിപ്പ് ഇങ്ങനെ.

18-12-2018 അന്നായിരുന്നു അവളുടെ വിവാഹനിശ്ചയം.. 6 വർഷത്തെ പ്രണയത്തിനൊടുവിൽ ഇട്ടേച്ചും പോയപ്പോ കുറച്ചൊന്നുമല്ല വിഷമിച്ചത്. ഓർമ്മകൾ കൊണ്ട് തള്ളി നീക്കിയ 2 വർഷം. അങ്ങനെ ഇരിക്കെ സെപ്റ്റംബർ മാസത്തിലെ ഒരു വൈകുന്നേരം കൂട്ടുകാരന്റെ ഫോൺകോൾ. അവളുടെ കല്യാണം ഉറപ്പിച്ചു. ഡിസംബർ 18 തിയതി ആണ് നിശ്ചയം അതും നാട്ടിൽ ഉള്ള ഒരാളായിട്ടു തന്നെ. ചങ്ക് പിടഞ്ഞ നിമിഷം.. ഉറക്കമില്ലാത്ത രാത്രികൾ.. സമയം തെറ്റിയ ഭക്ഷണക്രമം. ആരോടും സംസാരിക്കാതെ ഒറ്റപ്പെടൽ മാത്രം ആഗ്രഹിച്ച നിമിഷങ്ങൾ. ജീവിക്കാൻ പറ്റില്ല എന്ന് തോന്നിയ നിമിഷങ്ങൾ..

പക്ഷെ അമ്മയുടെ മുഖം..മറ്റെന്തിനേക്കാളും എന്നെ അത് ഏറെ വിഷമിപ്പിച്ചു. അപ്പൻ മരിച്ചതിൽ പിന്നെ ഇത്രയും സങ്കടപെട്ട അമ്മയുടെ മുഖം ഞാൻ കണ്ടിട്ടില്ലായിരുന്നു. അവസാനം ഞാൻ തീരുമാനിച്ചു . 18 ആം തിയതി മറക്കാൻ ആവാത്ത വിധം എനിക്ക് എന്റെ അമ്മയെ സന്തോഷിപ്പിക്കണം എന്ന്. അമ്മയുടെ ആഗ്രഹം പോലെ ഒരു ഇടുക്കി – മൂന്നാർ യാത്ര. എല്ലാവരും എതിർത്തു. കാരണം അമ്മയുടെ പ്രായം. വഴികൾ മോശം. പിന്നെ ടൂ വീലറിനാണ് പോകുന്നത്. പക്ഷെ അമ്മയുടെ ആത്മവിശ്വാസം എന്നെ ധൈര്യവാനാക്കി.

കിട്ടാവുന്ന സ്ഥലവിവരങ്ങൾ സഞ്ചാര ഗ്രൂപ്പിൽ നിന്നും ഒപ്പിച്ചു. പിന്നെ കയ്യിൽ കിട്ടിയ car mobile holder മിററിൽ കെട്ടിവെച്ചു. അപ്പനെ മനസ്സിൽ ധ്യാനിച്ച് അമ്മയുടെ കൈയും പിടിച്ചു
രാവിലെ 6 മണിക്ക് ഇറങ്ങി. അമ്മ സാരി മാത്രം ഉടുക്കൊള്ളു. അതുകൊണ്ട് ഇരിക്കാൻ എളുപ്പത്തിന് ഒരു Honda Dio ഒപ്പിച്ചിട്ടുണ്ടായിരുന്നു.

എയർപോർട്ട് റോഡ് – കാലടി – മുവാറ്റുപുഴ – തൊടുപുഴ -പുളിയന്മല റോഡ് വഴി…. വഴിക്കിണർ കണ്ടപ്പോ ..ആരാടാ ഈ വഴിക്കു കിണർ പണിതു വെച്ചേക്കുന്നേ എന്നൊരു ചോദ്യവും. ചെറിയ തോതിലുള്ള തണുപ്പ് ഉണ്ടായിരുന്നു ..9 മണിയോട് കൂടി ഉപ്പുകുന്നം view point ൽ എത്തി ..സമയം വൈകിയത് കാരണം മഞ്ഞ് ഒന്നും കാണാൻ പറ്റിയില്ല.. ഓരോ വളവുകൾ വളക്കുമ്പോഴും അമ്മ എന്നെ വട്ടം പിടിക്കുന്നുണ്ടായിരുന്നു. പ്രളയം കവർന്നെടുത്ത ചെറുതോണിയെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സങ്കടം.

നേരെ കാൽവരി മൗണ്ട്ൽ .. ചെറിയ തണുത്ത കാറ്റിൽ അമ്മ എന്റെ കൈ പിടിച്ചു നടന്നു.. മറ്റെങ്ങും കിട്ടാത്ത ആ സ്നേഹം ഞാൻ അന്നാണ് തിരിച്ചറിഞ്ഞത്. അമ്മയുടെ മുഖത്തെ സന്തോഷം എന്നെയും സന്തോഷപ്പെടുത്തി. ചെയ്ത തെറ്റുകൾ എല്ലാം ഏറ്റു പറഞ്ഞപ്പോൾ എന്നെ ഒരു ചീത്തപോലും പറഞ്ഞില്ല. പകരം അമ്മ എന്നെ സ്നേഹം കൊണ്ട് തോല്പിക്കുകയായിരുന്നു. അവിടെന്നു നേരെ കല്ലാർകുട്ടി പവർ ഹൌസ് വഴി മൂന്നാറിലേക്ക്.

മനസ്സിന് കുളിർമയേകുന്ന കാഴ്ചകൾ കണ്ടു.. അമ്മയുടെ കൂടെ ഭക്ഷണം കഴിച്ചു .. വഴിയെല്ലാം തന്നെ സഞ്ചാര യോഗ്യം അല്ലായിരുന്നു . 3 മണിയോട് കൂടി മൂന്നാർ എത്തി .അത്യാവശ്യം സാധനങ്ങൾ ഒക്കെ വാങ്ങി. ഓരോ ചായ ഒക്കെ കുടിച്ച് സന്തോഷായി തിരിച്ചിറങ്ങി തുടങ്ങി. പാതി വഴിയിൽ വെച്ച് വിശ്രമത്തിനായി വഴിയരികിൽ വണ്ടി ഒതുക്കി. 2 ദിവസം മുന്നേ അമ്മക്കായി വാങ്ങി വെച്ചിരുന്ന ഒരു സാരി അത് കൊടുത്തു. ഇന്നേ വരെ അമ്മക്ക് അങ്ങനൊരു സമ്മാനവും ഞാൻ കൊടുത്തിട്ടില്ല.. സന്തോഷത്താൽ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

ജീവിതത്തിൽ ഞാനും അമ്മയും ഒരുപോലെ സന്തോഷിച്ച ദിവസം. ഇതെല്ലാം കാണാൻ അപ്പൻ കൂടേ ഇല്ലല്ലോ എന്ന വിഷമം മാത്രം ബാക്കിയാക്കി… പിന്നെയും യാത്ര തുടർന്നു… ചീയപ്പാറ എത്തുന്നതിനു തൊട്ടു മുന്നേ മഴ ചതിച്ചു. സൈഡിലേക്ക് വണ്ടി ഒതുക്കാൻ നേരത്തു അമ്മ പറഞ്ഞു “നീ വണ്ടി നിർത്തണ്ട, പൊയ്ക്കോളാൻ..” അങ്ങനെ അര മണിക്കൂർ മഴ നനഞ്ഞൊരു യാത്ര. ഒരേ ദിവസം തന്നെ മഞ്ഞും വെയിലും തണുപ്പും ആസ്വദിക്കാൻ സാധിച്ചു എന്ന സന്തോഷത്തോടെ 8 മണിയോട് ഞങ്ങൾ സുരക്ഷിതമായി വീടെത്തി.

പോയി വന്നപ്പോഴാണ് എനിക്ക് മനസിലായത്. തേച്ച പെണ്ണിന്റെ വിഷമത്തിനെക്കാളും വലുതാണ് അമ്മയുടെ സന്തോഷം എന്ന്. ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും പോകേണ്ട ഒരു യാത്ര. എല്ലാ വിഷമങ്ങളും മറന്ന് ഒരു യാത്ര.. ഇതെല്ലാം ഇപ്പോൾ എന്ത് കൊണ്ടാണ് പറയുന്നതെന്ന് നിങ്ങൾ ആലോചിക്കുന്നുണ്ടാകും. കാരണം ഇന്ന് (07-01-2019) ആണ് അവളുടെ കല്യാണം.. തേപ്പ് പെട്ടി സമ്മാനമായി കൊടുക്കാനോ അവിടെ ചെന്ന് പ്രേശ്നങ്ങൾ ഉണ്ടാക്കാനോ മനസ്സ് വന്നില്ല. കാരണം എന്റെ അമ്മക്ക് ഈ നാട്ടിൽ തല ഉയർത്തിപ്പിടിച്ചു തന്നെ നടക്കണം. അതിന് വേണ്ടിയായിരുന്നു ആ യാത്ര.

മറ്റുള്ളവരെ പോലെ അല്ല നമ്മൾ പെരുമാറേണ്ടത്. സ്വന്തമായി മാറ്റങ്ങൾ വരുത്തുക. സന്തോഷം കണ്ടെത്തുക. അമ്മയുടെ കൈയും പിടിച്ചു ഇരുന്നപ്പോൾ അമ്മ പറഞ്ഞൊരു കാര്യം “നിന്നെ കല്യാണം കഴിക്കാൻ ഉള്ള ഭാഗ്യം അവൾക്കില്ലാന് കരുതിയാൽ മതി” എന്ന്. ഇന്നും വൈകുന്നേരം ഞാൻ ഒരു യാത്ര പോകുകയാണ്. എല്ലാം മറന്ന് പുതിയ ഒരാളാവാൻ…എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply