മരണം തൊട്ടരികിലൂടെ കടന്നുപോയ ഒരു സാഹസിക ട്രെക്കിംഗ് അനുഭവം..

വിവരണം – Najath Bin Abdurahiman.

നമ്മളെ സ്നേഹിക്കുന്നവരെയെല്ലാം സന്തോഷിപ്പിച്ച്…… കണ്ട മതിലിലും ചുമരിലുമെല്ലാം കുത്തി വരച്ചു…
അറ്റമില്ലാത്ത ലോകത്ത്, ലക്ഷ്യമില്ലാതെ ഇങ്ങനെ യാത്ര പോവണം… ഒടുവിൽ മുക്കിൽ പഞ്ഞി വച്ച് കിടക്കുമ്പോൾ, ആത്മാർത്ഥമായി ഉള്ളിൽ വിതുമ്പാൻ നാല് ആൾക്കാരെയെങ്കിലും ഈ ജീവിതംകൊണ്ട് നേടിയെടുക്കണം… ചാർളി സിനിമയിലെ നായകനെ പോലെ , ഇങ്ങനെ ജീവിതം മനോഹരമാക്കണം എന്ന് കരുതുന്ന അനേകലക്ഷം ആളുകളിൽ കേവലം ഒരാൾ മാത്രമാണ് ഞാൻ…

ഇനി ഞങ്ങളുടെ യാത്രയെ കുറിച്ച പറയാം… വൻ തിരക്ക് പിടിച്ച പ്ലാനിങ്ങുകളോടയാണ് ഈ അവധിക്ക് നാട്ടിൽ പോകുന്നത്.. റിയാദിലുള്ള പല ചങ്കുകളും വെക്കേഷൻ നാട്ടിലായതോണ്ട് തന്നെ എല്ലാവരും കൂടി ഒരു യാത്ര പോവണം എന്നത് നേരത്തെ പ്ലാൻ ചെയ്തിരുന്നു… ഇതിൻറെ പ്ലാനിങ് മാനേജർ കം പ്രൊപ്രൈറ്റർ ഞങ്ങളുടെ സ്വാന്തം സഫീർക്കായാണ്… ഞാൻ നാട്ടിൽ എത്തുന്നതിന് മുമ്പേ ഒരു വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി.. പിന്നെ എന്നെ കട്ട വൈറ്റിങ്ങയിരുന്നു..

നാട്ടിലെത്തിയിട്ട് രണ്ട തവണ ഫിക്സ് ചെയ്ത യാത്ര, തിരക്ക് കാരണം ഞാൻ മാറ്റിവെപ്പിച്ചു.. ഒടുവിൽ പകുതി മനസോടെയാണ് അന്ന് പോയത്.. രാത്രി മൂന്നരമണിക്കാണ് ട്രെയിൻ, പക്ഷെ കിടന്നാൽ ഉറങ്ങിപോകും എന്നുറപ്പുള്ളതിനാൽ, വീടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള കാസറഗോഡ് റെയിൽവേ സ്റ്റേഷനിലേക് പതിനൊന്ന് മണിക്ക് തന്നെ പോയി. അലപം കിടന്നുറങ്ങാം എന്നുവച്ചാൽ നല്ല കൊതുക് ശല്യവും.. നാലഞ്ചു ദിവസമായി ഒന്ന് മര്യാദക്ക് ഉറങ്ങയിട്ട്.. ഒടുവിൽ എൻറെ ഹൃദയം തകർക്കുന്ന അന്നൗൺസ്‌മെൻറ് വന്നു..
“മംഗള എക്സ്പ്രസ്സ് ഒന്നരമണിക്കൂർ വൈകി ഓടുന്നു” ഹൂഫ് ഇനിയും ഒന്നരമണിക്കൂർ കൊതുകളുടെ കൂടെ.. അൺ സഹിക്കബിൾ…

അങ്ങനെ വണ്ടി വന്നു അതിൽ കേറി നേരെ ഫറോക്കിലേക്ക്… തലശ്ശേരി എത്തിയപ്പോ ബബ്ബി ബ്രോയും കേറി…
എന്നാൽ സീറ്റൊന്നും അടുത്ത് കിട്ടിയില്ല. വണ്ടിയിലും ഉറങ്ങാൻ പറ്റിയില്ല… ഏഴരയോടെ ഫറോക്കെത്തി … ഞങ്ങളെ സ്വീകരിക്കാനായി റെഡ് കാർപെറ്റും വിരിച്ചു മ്മടെ പ്രോപ്പറേറ്റർ നിലയ്ക്കുന്നു… കാറിൽ കേറി നേരെ കൊണ്ടോട്ടിക്ക്… ഫൈസൽക്കന്റെ വീട്ടീന്ന് പത്തിരിയും, നല്ല കോഴിക്കറിയും കഴിച്ചു, സുഖമില്ലാത്ത മൂപരെയും പൊക്കി മഞ്ചേരിക്ക് … ഈ അവസരത്തിൽ ഞങ്ങൾക്ക് കോഴിക്കറിയും പത്തിരിയും ഉണ്ടാക്കി തന്ന കൊണ്ടോട്ടിക്കയുടെ ഭാര്യ ഷജിയ ബാബിക്കും, ഉമ്മയ്ക്കും റിയാദ് കൂട്ടത്തിന്റെ നന്ദി അറീക്കുന്നു….

അവിടെന്ന് പിന്നെ ഫൈസൽകന്‍റെ ഇന്നോവയിൽ നേരെ മഞ്ചേരിക്ക്…. ഒറ്റപ്പാലത്തിനെത്തിയ വിജിനും , മണ്ണാർകാടിനെത്തിയ കൈഫിയും, മഞ്ചേരിക്കരാണെന്ന് സ്വയം പറയുമെങ്കിലും കുന്നും പുറത്തു കാരനായ റാസും തലേദിവസം തന്നെ അവിടെ വന്ന് തമ്പടിച്ചിരുന്നു. ഹോട്ടലിൽ പോയി അവരെയും എടുത്തപ്പോഴേക്കും ഞങ്ങളുടെ ഷബീബിക്കയും ഹാജരായി… അങ്ങനെ എട്ടുപേരേയും കൊണ്ട് ആ ഇന്നോവ ലക്ഷ്യസ്ഥലത്തേക് കുതിച്ചു…

വണ്ടിക്കാണെകിൽ എല്ലാവരുടെയും തള്ള് കാരണം അമിത വേഗതയായിരുന്നു.. നല്ല ഉറക്ക ക്ഷീണം കാരണം എനിക്ക് ഒന്നും ആസ്വദിക്കാനേ പറ്റിയില്ല എന്ന് വേണം പറയാൻ… അവരെല്ലാം ഭക്ഷണം കഴിക്കാൻ പോയപ്പോ ഒരു പതിനഞ്ചു മിനുട്ട് വാണ്ടയിൽ കിടന്നുറങ്ങി… അങ്ങനെ ഞങ്ങൾ നിലമ്പൂരിലെ ഒലിമല ലക്ഷ്യമാക്കി നീങ്ങി.
നേരത്തെ സ്ഥലം ഫിക്സ് ചെയ്യാൻ വേണ്ടി റാസ്‌ മാത്രമേ അവിടെ പോയിട്ടുള്ളൂ.. വണ്ടി ഉൾ റോഡിലേക്ക് തരിഞ്ഞത് വലിയൊരു കാട്ടിലേക്കായിരുന്നു. ക്ഷീണം കാരണം ചടഞ്ഞിരുന്ന ഞാൻ പെട്ടന്ന് ചാടി എണീറ്റ് വണ്ടിയുടെ ഗ്ലാസ് മാറ്റി പ്രകൃതിയും , ചെറിയ ചാറ്റൽമഴയും വല്ലാണ്ട് ആസ്വദിച്ചു. പിനീട് വല്ലത്തൊരു മൂടായിരുന്നു.. കുറച്ചു കിലോമീറ്ററോളമുള്ള ആ കാടിലൂടെയുളള യാത്ര വല്ലാത്തൊരു അനുഭൂതിയാണ് നൽകിയത്…

ഒടുവിൽ ഞങ്ങൾ സ്ഥലത്തെത്തി.. അടുത്ത് ഒന്ന് രണ്ട് ആദിവാസി വീടുകൾ മാത്രം. ട്രക്കിങ്ങിനുള്ള എല്ലാ സവിധാനങ്ങളും കരുതിയിരുന്നു. അതൊക്കെ വണ്ടിയിൽ നിന്ന് പുറത്തെടുത്ത് മലയെ ലക്ഷ്യമാക്കി നീങ്ങുമ്പോൾ , കണ്ടാൽ അവിടത്തെ മെമ്പറാണ് എന്ന് തോന്നിക്കുന്ന ഒരാളും കൂട്ടിന് വേറൊരു ചേട്ടനും ബൈക്കിൽ വന്നു ഞങ്ങളുടെ അടുത്ത് നിർത്തി പറഞ്ഞു. ട്രക്കിങ്ങിനാണേൽ സുക്ഷിക്കണം , മഴയുള്ളതിനാൽ വഴുതി പോകാൻ ചാൻസുണ്ട്. വല്ല വന്യമൃഗങ്ങളുണ്ടകുമോ എന്ന് ചോദിച്ചപ്പോ മൂപ്പര് കൂളായിട്ട് പറയുകയാ.. ഹേയ് ,… ആനയും പാമ്പും മാത്രമേ ഉണ്ടാകുള്ളൂ എന്ന്.. അത് തന്നെ പോരെ … ഞാൻ മസിൽ ആത്മഗതം നടത്തി.

അങ്ങനെ എട്ട് പേരടങ്ങുന്ന ടീം ട്രാക്കിങ്ങ് ആരംഭിച്ചു… തുടക്കത്തിൽ തന്നെ ശക്തമായ മഴ കാരണം കൈലുണ്ടയിരുന്ന ടാർപായ പിടിച്ചു അതിനടിയിൽ കൂടി. മഴ അൽപ്പം ശമിച്ചപ്പോൾ കയറ്റം തുടങ്ങി. മഴ കാരണം പാറകൾക്കൊക്കെ വല്ലാത്ത വഴുതൽ. കൂടിയ ഭാഗങ്ങളും വെള്ളച്ചട്ടത്തിൽ ഇറങ്ങിയിട്ടേ മുമ്പോട്ട് പോകാൻ സാധ്യമാകുകയുള്ളൂ. ശെരിക്കും ദുർഘടം പിടിച്ച വഴി. കയ്യിൽ ഭാണ്ഡക്കെട്ടുകൾ ഉള്ളതുകൊണ്ട് പ്രയാസത്തിൻറെ ആക്കം ഇച്ചിരി കൂടി. പനി പിടിച്ചു കിടന്നിരുന്ന ഫൈസൽക്ക വയ്യാത്തതിനാൽ ആദ്യ ലാപ്പിൽ തന്നെ മുന്നോട്ടുള്ള പ്രയാണം നിർത്തി. അവിടെ പിന്നെ ടെന്റടിച്ചു. മറ്റു സാധങ്ങളെല്ലാം അതിനകത്താക്കി മൂപരെയും കിടത്തി ബാക്കിയുള്ളവർ മുന്നോട്ട്.

ശക്തമായി കുത്തിയൊഴുകുന്ന വെള്ളത്തിനെ അതിജീവിച്ചു ട്രാക്കിങ്ങ് തുടർന്നു. സെക്കൻഡ് ലാപ്പിൽ ശബീബ്ക്ക പിന്‍വാങ്ങി ടെൻണ്ടിലേക്ക് തിരിച്ചു. മൂന്നാമത്തെ ലാപ്പ് ആകുമ്പഴേക്ക് ബബ്ബി ബ്രോയും, സഫീർക്കയും മടങ്ങി..
ഇവരൊക്കെ മടങ്ങാനുള്ള കാരണം മുമ്പിലേക്കുള്ള പ്രയാണം അത്രയും ദുര്ഘടമായത് കൊണ്ടാണ്. അൽപ്പം കൂടി മുമ്പോട്ട് ചെന്നപ്പോൾ കൈഫിയും ടാറ്റ പറഞ്ഞു പോയി. പോകുമ്പോൾ ഞങ്ങളോട് നിർത്തി പോരാൻ പല തവണ പറഞ്ഞെങ്കിലും , തുടങ്ങി പോയില്ലേ. ഇനി ലക്ഷ്യം കണ്ടിട്ട് തന്നെ മടക്കം.

വെള്ളത്തിലൂടെയുള്ള നടത്തവും, പാറകളിലെ വഴുതലുമാണ് ഏറെ പ്രയാസമായി തോന്നിയത്. മരത്തിൻറെ വേരിൽ തൂങ്ങി ചാടിയിട്ടുണ്ട് ചില വഴികൾ കടക്കാൻ. ഇതിനിടയിൽ റാസിന്റെ വെള്ളത്തിൽ പോയ കണ്ണട തപ്പാൻ അൽപ്പം സമയമെടുത്തു. വില കൂടിയ ഗ്ലാസ്സായിരുന്നതിനാൽ അവനവിടെ പിന്നയും കുറേ നേരം തപ്പിക്കൊണ്ടിരുന്നു. ഞാനും വിജിനുമായിരുന്നു ഏറെ മുമ്പിൽ. അവൻ തിരിച്ചു പോയി എന്ന് കരുതി ഞങ്ങൾ രണ്ടുപേരും മലയുടെ അറ്റത്തേക്ക് നടന്ന് നീങ്ങി. നീണ്ട… പിടിച്ചു കേറലുകൾക്കൊടുവിൽ ഞങ്ങളും ലക്ഷ്യസ്ഥവും തമ്മിലുള്ള അകലം കുറഞ്ഞു വന്നു. ഇനി ചെരിഞ്ഞു കിടക്കുന്ന വലിയൊരു പാറക്കെട്ട് പിടിച്ചു കയറിയാൽ വെള്ളച്ചാട്ടത്തിന്റെ തുടക്കത്തിലേക്കും, ഞങ്ങളുടെ ലക്ഷ്യത്തിന്റെ അവസാനത്തിലേക്കും.

പിടിക്കാൻ ഒരു കുന്തവുമില്ല. കയറാണെകിൽ വഴിയിൽ മിസ്സായി. ഏതായാലും കേറാൻ തന്നെ തീരുമാനിച്ചു.
എങ്ങനെയൊക്കയോ അള്ളി പിടിച്ചു കയറി. ഒരുവിധം മുകളിലെത്തി. സ്ലോപ് ആയതിനാൽ കാലിന് നല്ല വഴുതൽ..
വിജി എന്നൊരു വിളി… ദ ഞാൻ നേരെ താഴേക്ക്… മരണം ഉറപ്പിച്ചു, കാരണം പാറ ആയതിനാൽ പോയി തല ഇടിക്കു൦ , അത് കൊണ്ട് തന്നെ പെട്ടന്ന് രണ്ടു കൈകൊണ്ട് തല അമർത്തി പിടിച്ചു. ഭാഗ്യം എന്നല്ലതെ എന്ത് പറയാൻ… നേരെ വീണത് വെള്ളത്തിലേക്ക്. കാല് ശക്തമായി പാറയില്‍ ഇടിച്ചു. എൻറെ പിന്നാലെ തെഴെക്ക് വരുന്ന വിജിനെ ഞാൻ തടഞ്ഞു. ഡാ യാത്ര പൂർത്തിയാക്കട. ഞാൻ അങ്ങോട്ട് വരാം. അവൻറെ രണ്ട് കണ്ണും തള്ളി പുറത്തായിപ്പോയി.
പക്ഷെ ഇതൊക്കെ ദൂരെ നിന്നും ലൈവായി കണ്ടുകൊണ്ടിരിക്കുയാണ് റാസ്‌.. അവനും വീഴുന്നത് കണ്ടപ്പോൾ ഞാൻ മരിച്ചു എന്ന് തന്നെ കരുതിയത്.

അങ്ങനെ എട്ടുപേർ തുടങ്ങിയ ആ ട്രാക്കിങ്ങ് ഫിനിഷ് ചെയ്തത് വെറും മൂന്നുപേർ… തിരിച്ചു ടെന്റിൽ പോയി നല്ല കോഴിയെ ചുട്ടു തിന്നു വിശപ്പുമടക്കി. അവിടെ മൊത്തം ക്ലീൻ ചെയ്തതിന് ശേഷം തിരിച്ചുള്ള യാത്ര തുടങ്ങി.. വഴിയിൽ വച്ച് റാസ്‌ ചോദിച്ചു , നീ ഇന്ന് ആ വീഴ്ച്ചയിൽ മരിച്ചിരുന്നകിലോ എന്ന് ? ഞാൻ പറഞ്ഞു, എന്നെ സംബന്ധിച്ചു ഏറ്റവും ആസ്വാദ്യമായ ഒരു യാത്രക്ക് ഒടുവിൽ ആയത് കൊണ്ട് തൃപ്തനായിരിന്നു എന്ന്. ഒലിമല കീഴടക്കിയ സന്തോഷം.. ജീവിതത്തിൽ എന്നും ഓർക്കാൻ പറ്റുന്ന ഒരു നല്ല യാത്ര.

തിരിച്ചു വീട്ടിലെത്തുന്നതിന് മുമ്പ് വാപ്പയുടെ പ്രിയ സോദരിയുടെ മരണവിവരമാണ് ചെവിയിലെത്തിയത്. അത് ഏറെ ദുഃഖവും സമ്മാനിച്ചു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply