സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൻ്റെ ചരിത്രം അറിയാമോ?

കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശ്ശൂർ (തൃശ്ശിവപേരൂർ). കേരളത്തിന്റെ‍ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂർ അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ സ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ക് 3032 ച.കി. വിസ്തീർണ്ണമുണ്ട്. ആസ്ഥാനം തൃശൂർ നഗരം ആണ്. നഗരത്തിന്റെ മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിൻപുറത്ത് ശ്രീവടക്കുംനാഥൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തൃശൂർ ജില്ലക്ക് ആകെ 7 താലൂക്കുകളാണ് (തൃശ്ശൂർ, മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, ചാലക്കുടി, കുന്നംകുളം) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി എന്നിവയാണ് നഗരസഭകൾ. ജില്ലയിൽ 17 ബ്ലോക്ക് പഞ്ചായത്തുകളും 87 ഗ്രാമപഞ്ചായത്തുകളുമുണ്ട്.

പെരൂർ അഥവാ പെരിയഊർ (വലിയ നാട്) എന്നതിനോട് തിരുശിവ എന്ന വിശേഷണം ചേർന്നതാണ്‌ യഥാർത്ഥത്തിൽ തൃശ്ശിവപേരൂർ ആയത് എന്ന് ചരിത്രകാരനായ വി.വി.കെ.വാലത്ത് തന്റെ പ്രസിദ്ധമായ കേരളത്തിലെ സ്ഥലചരിത്രങ്ങൾ എന്ന ഗ്രന്ഥത്തിൽ പറയുന്നു. ശൈവമതത്തിന്റെ ദക്ഷിണേന്ത്യയിലേക്കുള്ള ചരിത്രപരമായ പ്രയാണത്തെയാണ്‌ കേരളമാഹാതമ്യത്തിൽ പറയുന്ന ഐതിഹ്യം ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത്. ഐതിഹ്യം ശൈവമതത്തിന്റെ കേരളത്തിലേക്കുള്ള പ്രയാണത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

 

ഐതിഹ്യം : കേരളോല്പത്തിപോലെ തൃശ്ശൂരും പരശുരാമനോട് ബന്ധപ്പെടുത്തി ഐതിഹ്യം പ്രചരിച്ചിരിക്കുന്നു. പരശുരാമൻ ക്ഷണിച്ചതനുസരിച്ച് പാർവ്വതി, ഗണപതി, സുബ്രമണ്യ സമേതനായി ശിവൻ തന്റെ വാഹനമായ കാളപ്പുറത്ത് കൈലാസത്തിൽ നിന്ന് തെക്കോട്ട് വന്നത്രെ. ഇന്ന് വടക്കുംനാഥക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് വച്ച് കാള (നന്ദി) നിന്നുവെന്നും ആ സ്ഥലത്ത് ശിവൻ പാർക്കാൻ തീരുമാനിച്ചു എന്നും ഐതിഹ്യമുണ്ട്. ശിവന്റെ കാള (വൃഷഭം) നിന്ന സ്ഥലമാകയാൽ വൃഷഭാദ്രിപുരം എന്നും, ശിവന്റെ വാസസ്ഥലമാകയാൽ തെക്കൻ കൈലാസം എന്നും പേരുണ്ടായി. ത്രിപുരമാകയാൽ‍ തൃശ്ശിവപേരൂർ എന്ന പേരും വന്നു എന്നുമാണ്‌ കേരളോല്പത്തിയിൽ പറയുന്ന കഥ.

ചേര രാജാക്കന്മാരുടെ കാലം മുതൽക്കേയുള്ള ചരിത്രം തൃശ്ശൂരിന്റെ രേഖപ്പെടുത്തിയ ചരിത്രത്തിൽ പെടുന്നു. അന്ന് തലസ്ഥാനമായിരുന്നത് കൊടുങ്ങല്ലൂർ (മുസിരിസ്, മഹോദയപുരം,അന്യത്ര എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു) ആയിരുന്നു. തൃശ്ശൂരിന് ഇന്നത്തെ പ്രാധാന്യം ഉണ്ടായിരുന്നില്ല. പിന്നീട് അവസാനത്തെ പെരുമാൾ രാജ്യങ്ങൾ വിഭജിച്ച് തന്റെ ബന്ധുക്കൾക്കും മറ്റും നല്കിയപ്പോഴാണ് തൃശ്ശൂർ ഒരു തലസ്ഥാനം എന്ന് നിലയിൽ വികസിച്ചത്. അന്നു മുതൽ കൊച്ചി രാജ്യത്തിന്റെ (പെരുമ്പടപ്പ് സ്വരൂപം) ഭാഗമായിരുന്നു തൃശ്ശൂർ. എന്നാൽ ക്രിസ്തുവിന് മുൻപു മുതൽക്കേ മുതൽ ക്രിസ്തുവിന് ശേഷം പതിനെട്ടാം നൂറ്റാണ്ടുകൾ വരെ നിരവധി കോട്ടകളും രാജാക്കന്മാർക്കും തൃശ്ശൂർ ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഭാരതത്തിലെ ക്രിസ്ത്യാനികളുടെ കളിത്തൊട്ടിലായ കൊടുങ്ങല്ലൂർ ക്രിസ്തീയ ചരിത്രത്തിൽ നിർണ്ണായകമായ സ്ഥാനം വഹിച്ചിട്ടുണ്ട്. ക്രി.വ. 52 വിശുദ്ധ തോമസ്‌‌ശ്ലീഹ മാല്യങ്കരയിൽ എത്തുകയും പിന്നീട് ഈ ജില്ലയിലെ മിക്ക സ്ഥലങ്ങളും സന്ദർശിക്കുകയും ചെയ്തു. പാലയൂർ തീർത്ഥാടന കേന്ദ്രം, പുത്തൻ പള്ളി എന്നിവ അദ്ദേഹമാണ് നിർമ്മിച്ചത് എന്നു കരുതുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തേതെന്നു കരുതുന്ന മുസ്ലിം പള്ളി-കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി- ഇതേ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

വളരെകാലങ്ങൾക്കു മുമ്പുതന്നെ തൃശൂർ വളരെ വലിയ പഠനകേന്ദ്രമായി അറിയപ്പെട്ടിരുന്നു. ബ്രാഹ്മണരുടെ ആ‍ധിപത്യവും ഹിന്ദുമതത്തിന്റെ ആത്മീയ വളർച്ചയും തൃശൂർ ഒരു സംസ്കൃത പഠനകേന്ദ്രമായി. ആദി ശങ്കരൻ അദ്വൈത പഠനം നടത്തിയത് ഇവിടെയാണ്[അവലംബം ആവശ്യമാണ്]. പഠനശേഷം അദ്ദേഹം ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കുകയും പിന്നീട് തിരിച്ചുവരുകയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. പിന്നീട് കുറച്ചുകാലങ്ങൾക്കു ശേഷം അദ്ദേഹം സമാധിയാകുകയും ചെയ്തു. ശങ്കരാചാര്യരുടെ ശിഷ്യന്മാരായ ഹസ്തമാലകർ, തോട്ടകർ, പത്മപാദർ, സുധാചര, തെക്കെമഠം, പടിഞ്ഞാറെമഠം, നടുവിൽ മഠം, നടുവിന്നുള്ളിൽ മഠം നഗരത്തിൽ സ്ഥാപിക്കുകയുണ്ടായി.

1750 ക്രി.വ. മുതൽ 1762 വരെ തൃശ്ശൂരും, വടക്കുന്നാഥ ക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. വടക്കേക്കരകോവിലകം (ഇന്നത്തെ ശക്തൻ തമ്പുരാൻ കൊട്ടാരം ) ആയിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രം. അതിനു മുൻപ് സാമൂതിരി കൊച്ചി രാജാവ് അന്ന് താമസിച്ചിരുന്ന വടക്കേക്കരകോവിലകം ഒരു തുള്ളി ചോര പോലും ചിന്താതെ പിടിച്ചത് ഒരു ചരിത്ര സംഭവമാണ്. തൃശ്ശൂരിലെ നമ്പൂതിരിമാർ ഇടപ്പള്ളി രാജാ കൊടുങ്ങല്ലൂർ രാജാ തലപ്പിള്ളി രാജാക്കന്മാർ ചെങ്ങഴി നമ്പ്യാന്മാർ മുതലായവർ പ്രബലരായിരുന്നതും കൊച്ചി രാജാവിനെ ധിക്കരിക്കാൻ പോന്നത്ര ശക്തികളായിരുന്നതും സാമൂതിരി മുതലെടുക്കുകയായിരുന്നു.

അത്തരത്തിലൊരു നമ്പൂതിരിയായ പടിഞ്ഞാറ്റേടം നമ്പൂതിരിപ്പാടിന് ഒരു നാടുവാഴിയുടെ പദവി ഉള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടേ ആരും അറിയാതെ സാമൂതിരി പടയാളികളുമായി കോട്ടക്കരികിൽ വന്ന് പാർക്കുകയും രായ്ക്കുരാമാനം കോട്ട ഉപരോധിക്കുകയും രക്ഷയില്ലാതെ കൊച്ചീരാജാവ് മുറിയടച്ചിട്ട് ഇരിപ്പാവുകയുമായിരുന്നു. എന്നാൽ ചില നമ്പൂതിരിമാർ അദ്ദേഹത്തെ അവിടെ നിന്ന് അപായം ഒന്നും കൂടാതെ രക്ഷപ്പെടുത്താൻ സഹായിച്ചു.ശക്തൻ തമ്പുരാൻ വരുന്നതു വരെ സാമൂതിരി ഭക്തരായ വടക്കുംന്നാഥൻ , പെരുമ്മനം യോഗാതിരിപ്പാടുമാരുടെ കൈകളിലായി തൃശ്ശൂരിന്റെ ഭരണം. ഇക്കാലത്താണ് ടിപ്പു സുൽത്താൻ കേരളത്തിലെത്തുന്നത്. 1789 തൃശ്ശൂരിനെ സംബന്ധിച്ച് ഭയാനകമായ് വർഷമായിരുന്നു. നിരവധി കെട്ടിടങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഈ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു.

അതിനു ശേഷമാണ് ശക്തൻ തമ്പുരാൻ ഭരണം ഏറ്റെടുക്കുന്നത്. ശക്തൻ തമ്പുരാൻ കൊട്ടാരമായിരുന്നു കൊച്ചി മഹാരാജാവായ ശക്തൻ തമ്പുരാന്റെ വസതി. 1979-ൽ കേരളത്തിന്റെ സാംസ്കാരിക സ്ഥലസ്ഥാനമായ തൃശ്ശൂരിന്റെ പേരിനും പ്രശസ്തിക്കും കാരണം ശക്തൻ തമ്പുരാൻ എന്ന രാജ രാമവർമ്മയാണ്. ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് ഉണ്ടായ നാശനഷ്ടങ്ങൾ പുന:രുദ്ധാരണം ചെയ്യ്ത് തൃശ്ശൂരിനെ പുതിയ രൂപത്തിലേക്കാക്കിയത് ശക്തൻ തമ്പുരാനാ‍ണ്.

തൃശൂർ ജില്ലയുടെ സിംഹഭാഗവും അതായത് ചാവക്കാട് ഒഴികെയുള്ള പ്രദേശങ്ങൾ മുമ്പ് കൊച്ചി സംസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്നു. ചാവക്കാട് മലബാറിലുമായിരുന്നു. കോവിലകത്തും‍വാതുക്കൽ എന്നറിയപ്പെട്ടിരുന്ന 10 താലൂക്കുകളായ കൊച്ചിയെ വിഭജിച്ചിരുന്നു. 1860-ൽ ഈ താലൂക്കുകൾ പുന:സംഘടിപ്പിച്ച് എണ്ണം ആറായി കുറച്ചു. 1949 ജൂലൈ 1-നു കൊച്ചി സംസ്ഥാനം തിരുവതാംകൂറുമായി സംയോജിപ്പിച്ചതോടെ തൃശ്ശൂർ തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിത്തീർന്നു. ആറു താലൂക്കുകളും കോട്ടയം ജില്ലയുടെ ഭാഗമായ കുന്നത്തുനാട് താലൂക്കും ചേർത്താണ് തൃശ്ശൂർ ജില്ല രൂപവത്കരിച്ചത്. 1956-ൽ കേരള സംസ്ഥാനപ്പിറവിയോടെ ജില്ലക്ക് ചില മാറ്റങ്ങളുണ്ടായി. ചില താലൂക്കുകൾ പുന:സംഘടിപ്പിക്കപ്പെട്ടു. അന്ന് തൃശ്ശൂരിൽപ്പെട്ടിരുന്ന ചിറ്റൂർ താലൂക്ക് പുതുതായി രൂപികരിക്കപ്പെട്ട പാലക്കാട് ജില്ലയോട് ചേർക്കുകയും, പഴയ മലബാർ പ്രദേശമായിരുന്ന പൊന്നാനി താലൂക്കിന്റെ ചില ഭാഗങ്ങൾ (ഇന്നത്തെ ചാവക്കാട് താലൂക്ക്) തൃശൂർ ജില്ലയോട് കൂട്ടിച്ചേർക്കുകയും ചെയ്തു. 1958-ഏപ്രിൽ ഒന്നിന് കണയന്നൂർ, കൊച്ചി, കുന്നത്തുനാട് എന്നിവ വേർപെടുത്തി എറണാകുളം ജില്ലയാക്കി.

ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ ചരിത്രക്കാ‍ലത്ത് തൃശ്ശൂർ ഒരു സുപ്രധാനഭാഗം വഹിക്കുകയുണ്ടായി. 1919-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു നിർവാഹകസംഘം തൃശ്ശൂരിൽ രൂപവത്കരിക്കുകയുണ്ടായി. 1921-ൽ പൗരവകാശ നിയമലഘനം നടത്തികൊണ്ട് ഒരുപാട് വ്യക്തികൾ അറസ്റ്റിലാകുകയും ജയിലിലകപ്പെടുകയുമുണ്ടായി. ഗൂ‍രുവായൂർ സത്യാഗ്രഹം, വൈദ്യുതി സമരം, ഉത്തരവാദ ഭരണപ്രക്ഷോഭണം, പ്രജാമണ്ഡലം മുതലായ പ്രക്ഷോഭണങ്ങളും സമരങ്ങളും ജില്ലയിൽ ജനകീയ പ്രസ്ഥാനങ്ങൾ ആഴത്തിൽ വേരോടാനുതകിയ സംഭവങ്ങൾ ആണ്.

കിഴക്ക് പശ്ചിമഘട്ട മലയോരപ്രദേശം പടിഞ്ഞാറു് താഴ്ന്നുകിടക്കുന്ന സമതലപ്രദേശങ്ങളായ കടൽത്തീരവും ഉൾപ്പെടുന്ന തൃശ്ശൂർ ജില്ലയിൽ വ്യത്യസ്തമായ ഭൂപ്രകൃതികൾ കാണാം. കടലിനു സമാന്തരമായി വീതികുറഞ്ഞ ഒട്ടേറ കായലുകൾ ഉണ്ട്. കിഴക്കുനിന്ന് ഒഴുകിവരുന്ന നദികളിൽ പലതും ഈകായലുകളിൽ ചേരുന്നു.ചേറ്റുവ, കോട്ടപ്പുറം എന്നീ സ്ഥലങ്ങളിൽ ഈ കായലുകൾക്ക് അഴിമുഖങ്ങളുണ്ട്. കടലിനു ചേർന്നുകാണുന്നത് മണൽപ്രദേശങ്ങൾ ആ‍ണ്. ഇതിനുതൊട്ടുകിഴക്കായി നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും കാണാം. ഈ ഭൂവിഭാഗം പൊതുവെ ചതുപ്പുപ്രദേശങ്ങൾ ആണ്. പലപ്പോഴും ഇവിടെ കടൽവെള്ളപ്പൊക്കം അനുഭവപ്പെടാ‍റുണ്ട്. ജില്ലയുടെ വടക്കേയറ്റം തലപ്പിള്ളി താലൂക്കിൽ ചെറുകുന്നുകളുടെ ഒരു ശൃംഖല തന്നെയുണ്ട്. കോടശ്ശേരി മലകളിൽ നിന്നുത്ഭവിക്കുന്ന ചാലക്കുടിപ്പുഴ, കരുവന്നൂർ പുഴ എന്നിവ തെക്കു ഭാഗത്തു കൂടെ ഒഴുകുന്നു.

തൃശ്ശൂരിനെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് വിളിക്കുന്നത്. അത്രയും സഹിഷ്ണുതയും വൈവിദ്ധ്യമാർന്നതുമാണ് തൃശ്ശൂരിന്റെ സംസ്കാരം പൈതൃകം. ദ്രാവിഡന്മാരുടെ രാജാക്കന്മാരായിരുന്ന ചേര രാജാക്കന്മാരുടെ തലസ്ഥാനം തൃശ്ശൂർ ജില്ലയിലെ മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂർ) ആയിരുന്നു. പ്രസിദ്ധരായ പല തമിഴ് കവികളും അന്ന് ഇവിടെ ജീവിച്ചിരുന്നു. സംഘകാലത്തെ പല കൃതികളും ഇവിടെ വച്ചാണ് രചിക്കപ്പെട്ടിരുന്നത്. അക്കാലത്ത് യവനരായ പല വണിക്കുകലും തൃശ്ശൂരിൽ വന്ന് സ്ഥിര താമസമാക്കിയിട്ടുണ്ട്. പിന്നീട് ജൈന ബുദ്ധമതങ്ങളുടെ കാലത്തും തൃശ്ശൂർ ഒരു പ്രധാന താവളമായി മാറി. ആര്യന്മാർ അവരുടെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളും ഇവിടെ പണിതുയർത്തി. സംസ്കൃത പഠനത്തിന് ഇവിടെ സ്ഥാപിക്കപ്പെട്ട മഠത്തിലാണ് ശ്രീ ശങ്കരനേ പോലുള്ള തദ്ദേശീയ സന്യാസിമാരും അർണ്ണോസ് പാതിരി പോലുള്ള വൈദേശിക മിഷണറിമാരും പഠിച്ചത്.

ആദ്യമായി യഹൂദന്മാർ വന്നെത്തിയത് കൊടുങ്ങല്ലൂരിലാണ്. ക്രിസ്ത്യാനികൾ അവരുടെ ആദ്യകാല കേന്ദ്രമാക്കിയതും ഇവിടെ തന്നെ. മുസ്ലീങ്ങളുടെ ആദ്യത്തെ പള്ളിയായ ചേരമാൻ ജൂമാ മസ്ജിദ് ഈ ജില്ലയിലാണ് പണിതിരിക്കുന്നത്. കേരളത്തിൽ വിരളമായ കൽദായ സഭയുടെ കേരളത്തിലെ ആസ്ഥാനം തൃശ്ശൂർ ആണ്. തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിനടുത്തുള്ള ചെമ്മാപ്പിള്ളിയിലാണ് സീതാദേവിയെ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയിൽ കടലിനു കുറുകെ ചിറകെട്ടിയതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ചിറ നിർമ്മിക്കുന്ന ഭൂമിയിലെ ഒരേഒരു സ്ഥലമായ ശ്രീരാമൻ ചിറ.

പ്രമുഖ സാഹിത്യനായകന്മാരുടെ പ്രവർത്തന രംഗമായിരുന്നിട്ടുണ്ട് ഈ ജില്ല. ‘കൊടുങ്ങല്ലൂർ കളരി’ മലയാളസാഹിത്യത്തിന് വിലയേറിയ സംഭാവനകൾ നൽകിയിട്ടുണ്ട്. പച്ച മലയാളം എന്ന പ്രസ്ഥാനവും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും ഈ ജില്ലയുടെ സംഭാവനകൾ ആണ്. സി.പി. അച്യുതമേനോൻ, ആറ്റൂർ കൃഷ്ണപിഷാരടി, വള്ളത്തോൾ നാരായണമേനോൻ, ജോസഫ് മുണ്ടശ്ശേരി, നാലാപ്പാട്ട് നാരായണമേനോൻ, ബാലാമണിയമ്മ, കമലാസുരയ്യ, സി.വി ശ്രീരാമൻ തുടങ്ങിയ പ്രഗല്ഭരായ പല സാഹിത്യകാരന്മാരും ഈ ജില്ലക്കാരാണ്. കേരള കലാമണ്ഡലം (1930) ചെറുതുരുത്തി, കേരള സാഹിത്യ അക്കാദമി (1956) , കേരള സംഗീതനാടക അക്കാദമി, ഉണ്ണായിവാര്യർ സ്മാരക നിലയം (ഇരിങ്ങാലക്കുട), കേരള ലളിതകലാ അക്കാദമി (1962) , റീജിയണൽ തീയറ്റർ , തൃശൂർ മൃഗശാല, പുരാവസ്തു പ്രദർശന ശാല, അപ്പൻ തമ്പുരാൻ സ്മാരകം (അയ്യന്തോൾ) എന്നീ സാഹിത്യസാംസ്കാരികകലാസ്ഥാപനങ്ങൾ തൃശൂർ ജില്ലയിലാണ്. തൃശൂരിലെ ഗ്രന്ഥശാല 1873ലാണ് സ്ഥാപിച്ചത്. പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണാശ്രാമം 1927ലണ് സ്ഥാപിച്ചത്.

തൃശ്ശൂർ പൂരം : ലോകത്തിലെ എവിടെയുമുള്ള തൃശ്ശൂർക്കാർ അഭിമാനത്തോടെ ഓർമ്മിക്കുന്ന ഒരു സംഭവമാണ്.ഗജവീരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കൂട്ടി എഴുന്നള്ളിപ്പിന്റെ ഗാംഭീര്യവും ശാസ്ത്രീയമായ മേളക്കൊഴുപ്പും വർണ്ണശബളമായ കുടമാറ്റവും കൊണ്ട് ഇത് സ്വദേശിയരെ മാത്രമല്ല വിദേശീയരേയും കോൾമയിർ കൊള്ളിക്കുന്നു വടക്കുംനാഥക്ഷേത്രത്തിലെ ദേവന്മാർക്ക് ഉത്സവങ്ങളോ പൂരമോ നടക്കുന്നില്ല(ശിവരാത്രി ആഘോഷം ഒഴിച്ച്) മറിച്ച് പല പല ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങൾ എഴുന്നള്ളി വന്ന് ക്ഷേത്ര മൈതാനിയിൽ വന്ന് ദേവന് അഭിവാദ്യം അർപ്പിച്ച് തിരിച്ചു പോകുന്നു. ഇതാണ് തൃശ്ശൂർ പൂരം. പാറമേക്കാവു പൂരം മാത്രമേ ക്ഷേത്ര മതിൽക്കെട്ടിൽ പ്രവേശിക്കുന്നുമുള്ളൂ. ശക്തൻ തമ്പുരാനാണ് ഇന്നത്തെ രീതിയിൽ തൃശ്ശൂർ പൂരം സം‌വിധാനം ചെയ്തത് എന്നാണ് കരുതുന്നത്. ആറാട്ടുപുഴ പൂരങ്ങളിൽ പങ്കെടുക്കുന്ന പ്രാദേശിക പൂരങ്ങളിൽ ഒരു വിഭാഗത്തെ കൂട്ടിയിണക്കിയാണ് തൃശ്ശൂർ പൂരം ആക്കിയെടുത്തത്. ഇതിൽ കണിമംഗലം, പനേക്കമ്പിള്ളി എന്നീ രണ്ടു ശാസ്താക്ഷേത്രങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം ഭഗവതി ക്ഷേത്രങ്ങൾ ആണ്.

ജില്ലാ ഭരണ കേന്ദ്രം തൃശ്ശൂർ നഗരത്തിലെ അയ്യന്തോളിൽ സ്ഥിതിചെയ്യുന്നു. തൃശ്ശൂർ നഗരം കോർപ്പറേഷൻ ഭരണത്തിലാണ്. കോർപ്പറേഷൻ ഭരണാധികാരി മേയർ ആണ്. ജില്ലാ‍പഞ്ചായത്ത് പ്രസിഡന്റ് ആണ് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി മേഖലകൾ ഒഴികെയുള്ള മറ്റ് പ്രദേശങ്ങളുടെ ഭരണം നടത്തുന്നത്. ജില്ലാപഞ്ചായത്തിന് കീഴിൽ ബ്ലോക്ക് പഞ്ചായത്തുകളും മറ്റ് എല്ലാ പഞ്ചായത്തുകളും ഉൾപ്പെടുന്നു. തൃശൂർ ജില്ലക്ക് ആകെ 7 താലൂക്കുകളാണ് (തൃശൂർ, മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, ചാലക്കുടി,കുന്നംകുളം) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി എന്നിവയാണ് മുൻസിപ്പാലിറ്റികൾ. ജില്ലയിൽ 17 ബ്ലോക്ക് പഞ്ചായത്തുകളും 87 ഗ്രാമപഞ്ചായത്തുകളും ഉണ്ട്. താലൂക്ക് അടിസ്ഥാനപ്പെടുത്തിയും പട്ടണങ്ങളുടെ പ്രാധാന്യം അനുസരിച്ചും ഭരണ സംവിധാനം തരപ്പെടുത്തിരിയിരിക്കുന്നു. നഗരസഭകൾ നഗരസഭാ ചെയർമാന്റെ കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഭരണസംവിധാ‍നം മെച്ചപ്പെടുന്നതിലേക്കായി ഒരു പ്രധാന സിവിൽ സ്റ്റേഷൻ അയ്യന്തോളിലും ഒരു മിനി സിവിൽ സ്റ്റേഷൻ നഗരത്തിൽ ചെമ്പുക്കാവിലുമുണ്ട്. കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, ചേർപ്പ്, ചാവക്കാട്, ചാലക്കുടി, കുന്നംകുളം എന്നിവടങ്ങളിൽ സിവിൽ സ്റ്റേഷനുകൾ ഉണ്ട്. വടക്കാഞ്ചേരി, തൃപ്രയാർ എന്നിവിടങ്ങളിൽ സിവിൽ സ്റ്റേഷൻ നിർമ്മാണം നടന്നു വരുന്നു.

ജീല്ലാകോടതി ഉൾപെടെ പ്രധാന കോടതികൾ അയ്യന്തോളിലുള്ള സിവിൽ സ്റ്റേഷനിലും പരിസരത്തുമായിട്ടാണ് പ്രവർത്തിക്കുന്നത്. ഇരിഞ്ഞാലക്കുട , ചാവക്കാട്, വടക്കാഞ്ചേരി, ചാലക്കുടി, കുന്നംകുളം, എന്നിവിടങ്ങളിൽ മജിസ്റ്റ്രേറ്റ്, മുൻസിഫ്, എന്നീ കോടതികളും പ്രവർത്തിക്കുന്നുണ്ട്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply