ഐ.എൻ.എസ്. വിക്രാന്ത് (ആർ.11) : ഇന്ത്യയുടെ അഭിമാനമായ വിമാനവാഹിനിക്കപ്പൽ…

ഐ.എൻ.എസ്. വിക്രാന്ത് (ആർ.11) (പണ്ട് എച്ച്.എം.എസ്. ഹെർക്യുലീസ് (ആർ.49)) ഇന്ത്യൻ നേവിയുടെ മജസ്റ്റിക് ക്ലാസ് വിമാനവാഹിനിക്കപ്പലായിരുന്നു. 1971-ലെ ഇന്ത്യാ പാകിസ്താൻ യുദ്ധത്തിൽ കിഴക്കൻ പാകിസ്താനുമേൽ നാവിക ഉപരോധമേർപ്പെടുത്തുന്നതിൽ ഈ കപ്പൽ വലിയ പങ്കു വഹിച്ചിരുന്നു.

1957-ലാണ് ഇന്ത്യ ബ്രിട്ടണിൽ നിന്ന് ഈ കപ്പൽ വാങ്ങിയത്. 1961-ൽ നിർമ്മാണം പൂർത്തിയായപ്പോൾ ഈ കപ്പൽ ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായി കമ്മീഷൻ ചെയ്തു. റോയൽ നേവി എച്ച്.എം.എസ്. ഹെർക്യുലീസ് (ആർ.49) ആയാണ് ഈ കപ്പൽ ഓർഡർ ചെയ്തത്. കപ്പലിന്റെ കീലിട്ടത് 1943 നവംബർ 12-ന് വിക്കേഴ്സ്-ആംസ്ട്രോങ് കമ്പനിയാണ്. ടൈൻ നദിയിലായിരുന്നു ഇത്. 1945 സെപ്റ്റംബർ 22-ന് കപ്പൽ നീറ്റിലിറക്കിയെങ്കിലും രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനാൽ 1946 മേയ് മാസം നിർമ്മാണം നിർത്തിവയ്ക്കപ്പെട്ടു.

1957 ജനുവരിയിൽ കപ്പൽ ഇന്ത്യയ്ക്ക് വിൽക്കുകയും ബെൽഫാസ്റ്റിലേയ്ക്ക് കെട്ടിവലിച്ചു കൊണ്ടുപോയി അവിടെവച്ച് ഹാർലാന്റ് ആൻഡ് വൂൾഫ് നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. ആദ്യ രൂപരേഖയിൽ ധാരാളം മാറ്റങ്ങൾ ഇന്ത്യൻ നേവി ആവശ്യപ്പെട്ടിരുന്നു. ഡെക്കിന് ചരിവ് നൽകുക, ആവി കൊണ്ടു പ്രവർത്തിക്കുന്ന കാറ്റപുൾട്ടുകൾ, ഐലന്റിനുള്ള ഭേദഗതികൾ എന്നിവ ഇതിൽ പെടുന്നു.

ഇന്ത്യൻ നേവി ഈ കപ്പലിന്റെ സഹോദരിയായ എച്ച്.എം.എസ്. ലെവിയാത്താൻ (ആർ.97) വാങ്ങി ഐ.എൻ.എസ്. വിക്രം (ആർ.13) എന്നു പേരുനൽകാനുദ്ദേശിച്ചിരുന്നുവെങ്കിലും ബഡ്ജറ്റ് പ്രശ്നങ്ങൾ മൂലം ഇത് നടന്നില്ല. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്ന വിജയലക്ഷ്മി പണ്ടിറ്റായിരുന്നു 1961 മാർച്ച് 4-ന് ബെൽഫാസ്റ്റിൽ ഈ കപ്പൽ കമ്മീഷൻ ചെയ്തത്. വിക്രാന്ത് എന്ന പേർ സംസ്കൃതഭാഷയിലെ വിക്രാന്ത (“ധൈര്യശാലി”) എന്ന വാക്കിൽ നിന്ന് നിഷ്പന്നമായതാണ്. കപ്പലിന്റെ ആദ്യ കമാൻഡിംഗ് ഓഫീസർ കാപ്റ്റൻ പ്രീതം സിങ്ങായിരുന്നു.

കപ്പലിന്റെ ആദ്യ വിമാനങ്ങൾ ബ്രിട്ടീഷ് ഹോക്കർ സീഹോക്ക് ഫൈറ്റർ ബോംബറുകളും ഫ്രെഞ്ച് അലൈസ് അന്തർവാഹിനിവേധ വിമാനങ്ങളുമായിരുന്നു. 1961 മേയ് 18-ന് ലെഫ്റ്റനന്റ് രാധാകൃഷ്ണ ഹരിറാം തഹ്ലിയാനി പറപ്പിച്ച ആദ്യ വിമാനം കപ്പലിൽ ഇറങ്ങി. കപ്പൽ ഔപചാരികമായി ബോംബേയിൽ 1961 നവംബർ 3-ന് ഇന്ത്യൻ സേനയോടൊപ്പം ചേർന്നു. ബല്ലാർഡ് പിയറിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവാണ് കപ്പലിനെ സ്വീകരിച്ചത്.

1965-ലെ ഇന്തോ പാകിസ്താൻ യുദ്ധത്തിൽ, വിക്രാന്ത് മുക്കിയതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. പക്ഷേ ഈ സമയത്ത് കപ്പൽ ഡ്രൈ ഡോക്കിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയായിരുന്നു. 1970 ജൂണിൽ, വിക്രാന്ത് നേവൽ ഡോക്ക് യാഡിൽ സ്റ്റീം കാറ്റപുൾട്ടിന്റെ അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിക്കുകയായിരുന്നു. ഉപരോധം കാരണം ബ്രിട്ടനിൽ നിന്ന് പകരം ആവി ഡ്രമ്മുകൾ ലഭിക്കുക സാദ്ധ്യമായിരുന്നില്ല. ഇതുമൂലം കപ്പലോടിക്കുന്നതിൽ നിന്ന് ഭാഗികമായി ആവി വഴിതിരിച്ചുവിട്ട് കാറ്റപുൾട്ട് പ്രവർത്തിപ്പിക്കാൻ അഡ്മിറൽ എസ്.എം. നന്ദ ഉത്തരവിട്ടു. 1971 മാർച്ചിൽ ഇതിന്റെ പ്രായോഗിക പരിശോധനകൾ നടന്നു. 1971-ലെ ഇന്തോ പാകിസ്താൻ യുദ്ധത്തിൽ കിഴക്കൻ പാകിസ്താനെതിരേ യുദ്ധത്തിലേർപ്പെടാൻ വിക്രാന്തിനു സാധിച്ചത് ഈ മാറ്റങ്ങൾ കാരണമാണ്.

ഐ.എൻ.എസ്. ബ്രഹ്മപുത്ര (1958), ഐ.എൻ.എസ്. ബിയാസ് (1960) എന്നീ ഫ്രിഗേറ്റുകൾക്കൊപ്പം ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കടുത്തായിരുന്ന വിക്രാന്ത് യുദ്ധമാരംഭിച്ചപ്പോൾ ചിറ്റഗോങ്ങിനടുത്തേയ്ക്ക് പോയി.കപ്പലിലെ സീ ഹോക്ക് വിമാനങ്ങൾ ചിറ്റഗോങ്ങ്, കോക്സ് ബസാർ എന്നീ ഹാർബറുകൾ ആക്രമിച്ച് അടുത്തിരുന്ന മിക്ക കപ്പലുകളും മുക്കി. ആക്രമണങ്ങളിൽ ഒറ്റ സീ ഹോക്ക് വിമാനം പോലും നഷ്ടമായില്ല. പാകിസ്താൻ നേവി പി.എൻ.എസ്. ഘാസി എന്ന മുങ്ങിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് മുക്കുക എന്ന ലക്ഷ്യത്തോടെ വിന്യസിച്ചിരുന്നുവെങ്കിലും ഘാസി വിശാഖപട്ടണം ഹാർബറിനടുത്തുവച്ച് ഐ.എൻ.എസ്. രാജ്പുത് (D141) നടത്തിയ ഡെപ്ത് ചാർജ്ജ് ആക്രമണത്തിൽ മുങ്ങി.

1997 ജനുവരിയിൽ കപ്പൽ ഡീകമ്മീഷൻ ചെയ്തശേഷം മുംബൈയിൽ കഫി പരേഡിൽ ഈ കപ്പൽ ഒരു നാവിക മ്യൂസിയമായി നിലനിർത്തിയിട്ടുണ്ട്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply