44 ജീവനുകളെടുത്ത് കേരളത്തെ മുഴുവൻ നടുക്കിയ പൂക്കിപ്പറമ്പ് ബസ് അപകടം..

പൂക്കിപ്പറമ്പില്‍ ബസ്സിനു തീപ്പിടിച്ച് 44 മരണം. മരിച്ചവരില്‍ ആറു കുട്ടികളും ഏഴു സ്ത്രീകളും. ഉച്ചയ്ക്ക് 2.10നായിരുന്നു സംഭവം. കേരളം നടുങ്ങിയ ഒരു വാര്‍ത്ത അവിടെ പിറക്കുകയായിരുന്നു. കേരളത്തില്‍ ഇന്നേവരെ റിപോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും വലിയ റോഡ് അപകടത്തിന് മലപ്പുറം ജില്ല വേദിയായത് 2001 മാര്‍ച്ച് 11ന്. നീണ്ട പതിനേഴ്‌ വര്ഷങ്ങൾ കഴിഞ്ഞിട്ടും ഇവടത്തുകാരുടെ നടുക്കവും ഓർമ്മകളും മായുന്നില്ല. ഒരു നാടിന്‍റെ കരളുകത്തിയ ദുരന്തമാണെങ്കില്‍ പ്രതേകിച്ച്‌. പൂക്കിപറമ്പ്‌ പൊള്ളുന്ന ഒരു ദുരന്തസ്മരണ കൂടിയാണീ അപകടം. അമിത വേഗത്തിലോടിവന്നു നടുറോഡില്‍ തീപിടിച്ച്‌ കത്തിയ ബസിനകത്ത്‌ വെന്തുരുകിയ 44 മനുഷ്യരുടെ ദുരന്തത്തിന്‍റെ ഓര്‍മകള്‍ക്ക്‌ 2018 മാര്‍ച്ച്‌ 10 നു പതിനേഴ്‌ വയസു തികഞ്ഞു . മലബാറിലെ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും വലിയ ബസപകടങ്ങളിൽ ഒന്നായി ചരിത്രത്തില്‍ ഇപ്പോഴും പൂക്കിപറമ്പു നിലകൊള്ളുന്നു.

ചുട്ടുപൊള്ളുന്ന 2001 മാര്‍ച്ച്‌ 11ന്‍റെ മധ്യാഹ്നം. ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക്‌ യാത്രക്കാരെയും കുത്തിനിറച്ച്‌ സഞ്ചരിച്ച പ്രണവം എന്ന പ്രൈവറ്റ്  ബസ്‌. അമിത വേഗതയില്‍ കോഴിച്ചെന ഇറക്കത്തിലൂടെ ഓടിവന്ന ബസ് ഒരു കാറില്‍ ഇടിച്ചു നടുറോട്ടില്‍ വിലങ്ങനെ മറിഞ്ഞു ആളികത്തിയ ഭീകരമായ കാഴ്ച്ച പൂക്കിപറമ്പിലെ ജനങ്ങളുടെ ഹൃദയത്തില്‍ മായാതെ ഒരു തീകൊള്ളിയായി ഇന്നും നില്‍പുണ്ടാകും. 44 പേരുടെ ജീവന്‍ അപഹരിച്ച ഈ ദുരന്തം 22 പേര്‍ക്കു സാരമായ പരിക്കുകളും സമ്മാനിച്ചു. കുംഭച്ചൂടിന്റെ തളര്‍ച്ചയില്‍ പാതിമയക്കത്തിലായിരുന്ന മിക്കവാറും യാത്രക്കാര്‍ ബസ്സിനുള്ളില്‍ കരിഞ്ഞമര്‍ന്നു. രക്ഷാ പ്രവര്‍ത്തനങ്ങളെല്ലാം അസാധ്യമാക്കിയ ആ ആരമണിക്കൂര്‍ സമയംകൊണ്ട് പലരും സീറ്റുകളില്‍ ഇരുന്നു അതേ നിലയില്‍ കത്തിയമര്‍ന്നു. ഈ  ദയനീയ ദ്യശ്യങ്ങള്‍ക്ക്  സാക്ഷിയായ പലരുടെയും സമനില മാസങ്ങളോളം ആടിയുലഞ്ഞിട്ടുണ്ടാകും.

കോഴിച്ചെനയിലെ ദ്രുതകര്‍മ്മ സേനയുടെ ക്യമ്പ്‌ കയിഞ്ഞയുടനെയുള്ള ഇറക്കത്തിലായിരുന്നു അപകടം. ബസിന്‍റെ പ്രൊപ്പല്ലര്‍ ഷാഫ്റ്റ്‌ പൊട്ടി ഡീസല്‍ ടാങ്കില്‍ ഇടിച്ചു ഡീസല്‍ ചോരുകയും ഒപ്പം ഷാഫ്റ്റ്‌ റോഡിലുരസി ചിതറിയ തീപൊരിയില്‍ ബസ്‌ കത്തുകയും ചെയ്തെന്നായിരുന്നു നിഗമനം. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. പെട്രോൾ ടാങ്കിൽ പിടിച്ച തീ വളരെ പെട്ടെന്ന് ആളിപ്പടർന്നതിനാലും ബസ്സ്‌ മറിഞ്ഞത് വാതിലുകൾ അടിയിലായ രീതിയിലായതിനാലും രക്ഷാപ്രവർത്തകർ എത്തും മുൻപേ ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു. അപകടത്തിന്റെ ശബ്ദവും നിലവിളികളും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് പലരുടെയും മരണം നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. എങ്കിലും അവര്‍ കര്‍മനിരതരായതോടെ കുറച്ചുപേരെയെങ്കിലും രക്ഷപ്പെടുത്താനായി. ട്ടാവുന്ന വാഹനങ്ങളില്‍ അപകടത്തിനിരയായവരെ ആശുപത്രികളിലെത്തിച്ചു. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇരുഭാഗത്തും വാഹനങ്ങളെ തടഞ്ഞു.

ബസിലെ തീ കാറിലേക്കും പടര്‍ന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ വാതില്‍ തുറന്നുപോയിരുന്നതിനാല്‍ അതിലെ യാത്രക്കാര്‍ക്ക്  പൊള്ളലേല്‍ക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു. കാറിലുണ്ടായിരുന്ന കുട്ടികളടക്കമുള്ള 12 പേര്‍ പരിക്കോടെ രക്ഷപെട്ടത്‌ മഹാദുരന്തത്തിലെ ഭാഗ്യ രേഖ പോലെ ഇന്ന്‌ പഴമക്കാര്‍ ഓര്‍ക്കുന്നു. പൂക്കിപ്പറമ്പ് അപകടത്തില്‍ മരിച്ച 44 പേരില്‍ രണ്ടുപേര്‍ ഇന്നും അജ്ഞാതരായി തുടരുന്നു.

തെങ്ങോളം ഉയരത്തില്‍ അഗ്നിഗോളമായി കത്തിനിന്ന ബസ്സിലേക്ക്‌ രക്ഷാപ്രവര്‍ത്തനവുമായി ആര്‍ക്കും അടുക്കാന്‍ പറ്റിയില്ല. അപകടം നടന്നയുടനെ ഡ്രൈവര്‍ ഇറങ്ങി ഓടി. കണ്ടക്ടറും ക്ലിനറും ദുരന്തത്തിനിരയായവരില്‍ പെടുന്നു. അമിത വേഗമായിരുന്നു ഈ വന്‍ ദുരന്തത്തിന്‍റെ കാരണം. പിന്നാലെ ഒരു കെഎസ്‌ആര്‍ടിസി ബസ്‌ കണ്ടതിന്‍റെ വെപ്രാളമായിരുന്നു ദുരന്തത്തില്‍ കലാശിച്ചത്‌. ഈ ബസ്‌ ഇതേ റൂട്ടില്‍ മുന്‍പും അപകടത്തില്‍ പെട്ടു നാലുപേരുടെ മരണത്തിനിടയായിരുന്നു.

പൂക്കിപ്പറമ്പ് ബസ്സപകടത്തെ തുടർന്ന് ബസ്സ്‌ യാത്രികരുടെ സുരക്ഷയെ കുറിച്ച് വ്യാപകമായ ചർച്ചക്ക് വഴിയൊരുക്കി. വാതിലുകൾ അടിയിൽ വരുന്ന രീതിയിൽ മറിഞ്ഞതിനാലാണ് അപകടത്തിന്റെ വ്യാപ്തി വർധിച്ചത് എന്നതിനാൽ എമർജൻസി എക്സിറ്റ് ഡോറുകൾ എല്ലാ ബസ്സുകളിലും നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് വിജ്ഞാപനം ഇറങ്ങി. അപകടത്തിൽ മരിച്ചവരിൽ കൂടുതലും മുൻഭാഗത്തിരുന്ന സ്ത്രീകളായതിനാൽ സ്ത്രീകളുടെ സീറ്റുകൾ പിൻഭാഗത്തേക്ക് മാറ്റിയെങ്കിലും പ്രായോഗികമല്ലാത്തതിനാൽ ഏതാനും ദിവസങ്ങൾക്കകം പഴയപടിയാക്കി.

ഗുരുവായൂരില്‍ നിന്നും തൊഴുതു മടങ്ങുന്നവരുള്‍പ്പെടെ ഒട്ടേറെ കുടുംബങ്ങളും അവരുടെ സ്വപ്നങ്ങളും ഒരു പിടി ഓര്‍മ്മകളായി മാറിയ പൂക്കിപറമ്പ്‌ ദുരന്തം നടന്നിട്ട്‌ പതിനേഴു വര്ഷം തികഞ്ഞിട്ടും ഇതേ റൂട്ടില്‍ ഇന്നും ബസുകളുടെ മരണ പാച്ചിലുകളും മത്സര ഓട്ടങ്ങളും നിര്‍ബാധം തുടരുന്നു. വേഗമാനകം ഘടിപ്പിക്കണമെന്നു കര്‍ശനമാക്കിയിട്ടും അതിലെ പഴുതുകള്‍ കണ്ടെത്തി മിക്ക ബസുകാരും മരണ വേഗത്തില്‍ ഓടികൊണ്ടേയിരിക്കുന്നു. റോഡിലെ ഈ നരഹത്യകള്‍ തടയാന്‍ കര്‍ശന നിയമം കൊണ്ടുവരാന്‍ ഒരു നിയമപാലകനും ഭരണാധികാരിക്കും കഴിയുന്നില്ല. അൽപ്പ ലാഭത്തിനായി മനുഷ്യ ജീവനുകൾ കുരുതി കൊടുക്കുന്ന ഈ കൊലപാതക രീതികൾക്കെതിരെയുള്ള ഒരു ഓർമ്മപ്പെടുത്തലായി ഇന്നും പൂക്കിപ്പറമ്പ് ബസ് അപകടം ഒരു മഹാ ദുരന്തമായി നിലകൊള്ളുന്നു.

അനിയന്ത്രിതമായ സ്പീഡും റോഡുകളില്‍ തന്‍പോരിമ കാണിക്കുന്നതുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്നു ഇതിനകം തെളി യിക്കപ്പെട്ടതാണ്. ഓരോ ദുരന്തവും ബന്ധപ്പെട്ട വീട്ടുകാരുടെ ജീവിതങ്ങളിലാണ് പിടുത്തമിടുന്നതെന്ന് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഓര്‍ക്കാറില്ല. ദുരന്തവാര്‍ത്തകള്‍ എത്ര വായിച്ചാലും ചില ഡ്രൈവര്‍മാര്‍ ആക്‌സിലേറ്ററില്‍ ചവിട്ടിത്താഴ്ത്തി വാഹനങ്ങളുടെ മദമിളക്കുന്നു. ദുരന്തങ്ങള്‍ തന്റെ വീട്ടിലേക്കു മാത്രം കയറി വരില്ലെന്ന മൂഢവിശ്വാസത്തിലാണവര്‍.

റിപ്പോര്‍ട്ട് കടപ്പാട് : സിദ്ധിക്ക് ചെമ്മാട്, സലിം ഐദീദ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply