എന്താണ് ചീട്ടുകളി? നമ്മുടെ നാട്ടിലെ വിവിധതരം ചീട്ടുകളികളെക്കുറിച്ച്…

ആളൊഴിഞ്ഞ പറമ്പുകളിലും അടച്ചിട്ട മുറികള്‍ക്കുള്ളിലും കൂടിയിരിക്കുന്നവര്‍.. അവര്‍ക്ക് മുന്നില്‍ പുള്ളികളും അക്കങ്ങളും ചിത്രങ്ങളുമടങ്ങിയ ബഹുവര്‍ണകാര്‍ഡുകള്‍ അടുക്കിവെച്ചിരിക്കുന്നു.. അവയില്‍ കുറച്ചെണ്ണം ആ കൂടിയിരിക്കുന്നവരുടെ കൈകളില്‍ വിടര്‍ന്നിരിക്കുന്നു.. കുറച്ചെണ്ണം മുന്നില്‍ ചിതറിക്കിടക്കുന്നു… കൈയിലുള്ള കാര്‍ഡുകള്‍ ചിലര്‍ മുന്നിലേയ്ക്കിടുന്നു…വേറെ ചിലത് മുന്നില്‍നിന്നും എടുത്ത് കൈയ്ക്കുള്ളിലാക്കുന്നു… ഒറ്റനോട്ടത്തില്‍ കാണുന്നവര്‍ക്ക് ഇതാണ് ചീട്ടുകളി..

എന്നാല്‍, ഈ കാഴ്ചയില്‍ മാത്രം ഒതുങ്ങുന്ന വെറും കളിയല്ല ചീട്ടുകളിയിപ്പോള്‍.. ലക്ഷങ്ങള്‍ മറിയുന്ന കളികളായി ചീട്ടുകളി മാറിയിരിക്കുന്നു.. കുറ്റിക്കാടുകള്‍ക്കിടയില്‍ ഒളിച്ച് നടത്തിയിരുന്ന ചീട്ടുകളികള്‍ ഇപ്പോള്‍ ഇല്ല. ലക്ഷങ്ങളുടെ കളിയായി മാറിയതുകൊണ്ടുതന്നെ ചീട്ടുകളിയ്ക്കിപ്പോള്‍ പ്രത്യേക പരിവേഷം വന്നുചേര്‍ന്നിരിക്കുന്നു.. കാറ്റാടി മരങ്ങള്‍ക്കും മുളങ്കാടുകള്‍ക്കുമിടയിലെ ചീട്ടുകളി ഹോട്ടല്‍മുറിയിലെ ശീതീകരിച്ച മുറികളിലെത്തിയിരിക്കുന്നു.

 

വലിയ ബഹളങ്ങളൊന്നുമില്ലാതെ നടക്കുന്ന കളികള്‍ കാണുമ്പോള്‍ ആരും ശ്രദ്ധിയ്ക്കാറുമില്ല. വല്ലാതെ പരാതികളുണ്ടാകുമ്പോള്‍ മാത്രമാണ് ചീട്ടുകളി സംഘത്തെ പിടികൂടാനായി പോലീസ് രംഗത്തിറങ്ങുന്നത്. വേഷപ്പകര്‍ച്ചകളിലൂടെമാത്രമേ കളിക്കളങ്ങളിലെത്തിപ്പെടാനാകൂ. പോലീസാണെന്നറിയുമ്പോള്‍ കളിക്കുന്നവര്‍ നാലുപാടും ചിതറിയോടും. ഇത് പിന്നീട് തലവേദനയാകും. ഇക്കാരണങ്ങള്‍െകാണ്ട് പോലീസും ചീട്ടുകളിയ്ക്കുനേരെ പലപ്പോഴും കണ്ണടയ്ക്കുന്നു.

ചീട്ട് ഉപയോഗിച്ച് കളിക്കുന്ന ഏതു തരം കളിയെയും ചീട്ട് കളി എന്ന് പറയാം. ചീട്ട് കളി അവ കളിക്കുന്ന രീതിയെയും അതിന്റെ നിയമാവലികളെയും അടിസ്ഥാനമാക്കി പല പേരുകളിൽ അറിയപ്പെടുന്നു.ഒരു വിനോദമായും, പണത്തിനായും, ചില പ്രത്യേക ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി കളിക്കുന്നവയും അല്ലാത്തവയുമായ കളികൾ പ്രചാരത്തിലുണ്ട്. ചീട്ടുകളി ശരീരമനങ്ങാതെ കളിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ വിനോദമാണെന്ന് ഇനിയാരും പറയരുത്. കാരണം ചീട്ടുകളി ഒരു കായിക ഇനമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. കാര്‍ഡുകളി കായിക വിനോദമാകുന്നത് എങ്ങിനെയെന്നും കോടതി വിശദമാക്കുന്നുണ്ട്. കാര്‍ഡു കളിക്കുമ്പോള്‍ ബുദ്ധിക്കൊപ്പം കൈകളും നന്നായി ഉപയോഗിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റില്‍ എച്ച് എല്‍ ദത്തു അദ്ധ്യക്ഷനായ ബഞ്ച് പറഞ്ഞു. ഫിസിക്കല്‍ സപ്പോര്‍ട്ട് ഇല്ലാതെ കാര്‍ഡ് കളിക്കുക ബുദ്ധിമുട്ടാണെന്നും കോടതി വിലയിരുത്തി. എന്നാൽ നമ്മുടെ നാട്ടിൽ കാശ് വെച്ച് ചീട്ടുകളി നടത്തുന്നത് കണ്ടാൽ പോലീസ് പിടിക്കുമെന്നുറപ്പാണ്. അതുകൊണ്ട് ആരും അത്തരം കാര്യങ്ങൾക്ക് മുതിരാതിരിക്കുക.

വിവിധതരം ചീട്ടുകളികൾ നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. അവയിൽ ചിലത് വിശദമാക്കിത്തരാം.

റമ്മി : രണ്ടോ അതിലധികമോ ആളുകൾക്ക് കളിക്കാവുന്ന ഒരു ചീട്ടുകളിയാണ് റമ്മി. ചൈനീസ് ചീട്ടുകളിയായ ഖാൻഹൂവിൽനിന്നുമാണ് റമ്മി ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു. ചീട്ടുകളിയിൽ കൂടുതൽ സ്റ്റാൻഡേർഡ് ഉള്ള കളി ഇതാണ്.

കഴുത കളി : തെക്കെ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഒരു ചീട്ടുകളിയാണ് കഴുത അല്ലെങ്കിൽ ആസ്. കുറഞ്ഞത് രണ്ടും കൂടിയത് 13 ഉം കളിക്കാർക്ക് ഇതിൽ പങ്കെടുക്കാം. ഒരു പെട്ടിയിലുള്ള 52 കാർഡുകളും ഈ കളിയിൽ ഉപയോഗിക്കുന്നു. കഴുത കളിയിൽ ചീട്ടിന്റെ മൂല്യം അവരോഹണക്രമത്തിൽ എയ്സ്, രാജാവ്, റാണി, ഗുലാൻ, 10, 9, 8, 7, 6, 5, 4, 3, 2 ഇങ്ങനെയാണ്. 52 കാർഡുകളും കശക്കി, ഒരാൾക്ക് ഒരു സമയം ഒരു കാർഡ് എന്ന രീതിയിൽ മൊത്തം തീരുന്നതുവരെ എല്ലാവർക്കുമായി വിതരണം ചെയ്യുന്നു. സ്പെയ്ഡ് എയ്സ് കയ്യിലുള്ള കളിക്കാരൻ, അത് വച്ചു കൊണ്ട് ആദ്യം തുടങ്ങുന്നു. മൂല്യം കാണുന്ന രീതിയിലാണ് കാർഡ് വയ്ക്കുന്നത്. മറ്റു കളിക്കാർ അതേ ചിഹ്നത്തിലുള്ള കാർഡുകൾ വയ്ക്കുന്നു. ആ ചിഹ്നം കയ്യിലില്ലാത്ത ആൾ മറ്റൊരു ചിഹ്നം വച്ചു കൊണ്ട് വെട്ടുന്നു. ഏറ്റവും മൂല്യമുള്ള കാർഡ് ഇട്ടയാൾ എല്ലാ കാർഡുകളും വാങ്ങണം. ആരും വെട്ടിയില്ലെങ്കിൽ ആ വട്ടം പൂർത്തിയായി ചീട്ടു മാറ്റുന്നു. ചീട്ടുകൾ മുഴുവൻ തീരുന്ന മുറയ്ക്ക് കളിക്കാർ ജയിക്കുന്നു. ഏറ്റവും അവസാനം ചീട്ട് കൈയിലുള്ള ആൾ പരാജിതനാകുന്നു.

തുറുപ്പ് (ഗുലാൻ പരിശ്) : ഗുലാൻ പരിശ് എന്നത്, കേരളത്തിൽ പ്രചാരത്തിലുള്ള ഒരു കൂട്ടം പരസ്പരബന്ധമുള്ള ചീട്ടുകളികളുടെ പൊതുവായ പേരാണ്. ലേലം, തുറുപ്പ്, സ്ലാം എന്നിവ ഈ കളിയുടെ മറ്റു പേരുകളാണ്. ഗുലാൻ അഥവാ ജാക്കി ആണ് എറ്റവും വിലയേറിയ ചീട്ട് എന്നതും, ലേലം വിളിച്ചാണ് കളി ആരംഭിക്കുന്നത് എന്നതും, മറ്റു ചീട്ടുകളെ വെട്ടിയെടുക്കാൻ കഴിവുള്ള തുറുപ്പ്ചീട്ടുകളുടെ സാന്നിധ്യവുമാണ് ഈ പേരുകളുടെ ഉത്ഭവകാരണങ്ങൾ. ലേലം വിജയിച്ച ആൾക്ക് സ്വന്തം ചീട്ടിലൊരെണ്ണത്തെ തുറുപ്പ് ആക്കിമാറ്റി കളിയുടെ നിയന്ത്രണമേറ്റെടുക്കാം എന്നതാണ് ഈ കളികളുടെ പ്രധാന സവിശേഷത.

കളിക്കാനെടുക്കുന്ന ചീട്ടുകളുടെ ആകെ വിലയനുസരിച്ച്, ഇരുപത്തിയെട്ട്, നാൽപ്പത്, അമ്പത്തിയാറ്, അമ്പത്തിയാറ് (സപ്പോർട്ട്) എന്നിങ്ങനെ പല വകഭേദങ്ങൾ ഇതിനുണ്ട്. പൊതുവേ നാലോ ആറോ എട്ടോ പേർ രണ്ടു സംഘങ്ങളായിത്തിരിഞ്ഞാണ് ഈ കളികളിൽ ഏർപ്പെടുന്നത്. വിനോദത്തിനായും പണം വച്ചും ഈ കളി കളിക്കാറുണ്ട്.

ഗുലാൻ (J), 9, ഏയ്സ് (A), 10, രാജ (K), റാണി (Q) എന്നിവയാണ് എല്ലാ വകഭേദങ്ങളിലുമുപയോഗിക്കുന്ന ചീട്ടുകൾ. ഇതിനു പുറമേ‌ ചില കളികളിൽ 8, 7, 6 എന്നീ ചീട്ടുകളും ഉപയോഗിക്കുന്നു. ചീട്ടുവിതരണം, ലേലം, കളി എന്നിവയെല്ലാം അപ്രദക്ഷിണദിശയിലാണ് നടക്കുന്നത്. ഓരോ കളിയും തുടങ്ങുന്നത് ഒരു ലേലം വിളിയിലൂടെയാണ്. ലേലം വിളിച്ച് നിശ്ചയിച്ച പോയിന്റ് നേടിയെടുക്കലാണ് വിളിച്ച സംഘത്തിന്റെ വിജയലക്ഷ്യം. അതിനനുവദിക്കാതിരിക്കുക എന്നതാണ് എതിരാളികളുടെ കടമ. ഗുലാൻ പരിശ് ഗണത്തിലുള്ള എല്ലാ കളികളിലും ഗുലാൻ അഥവാ ജാക്കി (J) ഏറ്റവും വിലയുള്ള ചീട്ടായിരിക്കും 3 പോയിന്റാണ് ഇതിനുള്ളത്.

ലേലം വിളിച്ച് നേടിയെടുക്കേണ്ട പോയിന്റ് നിശ്ചയിക്കുന്നതിനൊപ്പം, ഏറ്റവും കൂടിയ ലേലം വിളിച്ചയാൾ ഏതെങ്കിലും ഒരു ചീട്ട് തുറുപ്പായും നിശ്ചയിക്കും. മിക്ക കളികളിലും ഇത് വിളിക്കുന്നയാൾ രഹസ്യമായായിരിക്കും നിശ്ചയിക്കുക (വിളിക്കുന്നയാൾ അയാളുടെ മുൻപിൽ ആ ചീട്ട് കമഴ്ത്തി വക്കുകയാണ് ചെയ്യുക). അമ്പത്തിയാറ് (സപ്പോർട്ട്) കളിയിൽ ഇത് പരസ്യമായാണ് നിശ്ചയിക്കുന്നത്. ഈ ചീട്ടിന്റെ ചിഹ്നത്തിലുള്ള ചീട്ടുകളെ തുറുപ്പുചീട്ടുകൾ എന്നു പറയുന്നു. കളി നടക്കുമ്പോൾ, ഓരോ പിടിയിലും കളി ആരംഭിക്കുന്ന ചിഹ്നത്തിലുള്ള ചീട്ട്, കൈവശമില്ലാത്തവർക്ക് തുറുപ്പുചീട്ടുകളിലൊന്നുപയോഗിച്ച് വെട്ടി ആ പിടി സ്വന്തമാക്കാവുന്നതാണ്.

തന്റെ കൈയിലുള്ള ചീട്ടുകളിൽ വിലകൊണ്ടും, എണ്ണം കൊണ്ടും ഏറ്റവും പ്രാമുഖ്യമുള്ള ചിഹ്നമായിരിക്കും പൊതുവേ വിളിക്കുന്നയാൾ തുറുപ്പായി നിശ്ചയിക്കുന്നത്. രഹസ്യമായി തുറുപ്പ് നിശ്ചയിക്കുന്ന കളികളിൽ കമിഴ്ത്തുന്ന ചീട്ടിന് വളരെ പ്രാധാന്യമുണ്ട്.കമിഴ്ത്തിയ ചീട്ടുതന്നെ ഉപയോഗിച്ച് വെട്ടണം എന്ന നിബന്ധനയുള്ളയിടങ്ങളിൽ ഈ പ്രാധാന്യം കൂടുതൽ വർദ്ധിക്കുന്നു. കളിക്കാനുപയോഗിക്കുന്ന ചീട്ടുകളുടെ ആകെ വിലയനുസരിച്ച് ഗുലാൻ പരിശിന് പല വകഭേദങ്ങളുണ്ട്.

ഇരുപത്തിയെട്ട് : ഏറ്റവും അടിസ്ഥാനപരമായ തുറുപ്പുകളിയാണ് ഇരുപത്തിയെട്ട്. നാലുപേരാണ് പൊതുവേ ഇത് കളിക്കാറുള്ളതെങ്കിലും രണ്ടോ മൂന്നോ ആറോ പേർക്കും കളിക്കാവുന്നതാണ്. നാലുപേരുടെ സാധാരണ കളികളിൽ മുകളിലെ ചീട്ടുകളുടെ പട്ടികയിൽ ഗുലാൻ മുതൽ 7 വരെയുള്ള എട്ട് ചീട്ടുകൾ ഓരോന്നു വീതമാണ് കളിക്കാനുപയോഗിക്കുന്നത്. 32 ചീട്ടുകൾ ആകെയുണ്ടാകും. പകുതി ചീട്ടിട്ടതിനു ശേഷവും മുഴുവൻ ചീട്ടിട്ടതിനു ശേഷവുമായി രണ്ടുഘട്ടങ്ങളിലായാണ് ലേലംവിളി എന്നതാണ് ഇരുപത്തിയെട്ടിന്റെ പ്രധാന പ്രത്യേകത. അതുകൊണ്ടുതന്നെ മറ്റു കളികളെ അപേക്ഷിച്ച് ലേലംവിളി ഇതിൽ അൽപ്പം സങ്കീർണ്ണമാണെന്ന് പറയാം.

നാൽപ്പത് : ഇരുപത്തിയെട്ടിലെ 7 ചീട്ടുകൾക്കു പുറമേ ഓരോ ഗുലാൻ കൂടി ചേർത്താണ് നാൽപ്പത് കളിക്കുന്നത്. അതുകൊണ്ട് ആകെ 36 ചീട്ടുകളുണ്ടാകും. ആറുപേരാണ് സാധാരണ 40 കളിക്കുന്നത്. മൂന്നു വീതം ചീട്ടുകൾ വീതം വിതരണം ചെയ്ത് ആകെ ആറു ചീട്ടുകൾ ഓരോ കളിക്കാർക്കും ലഭിച്ചതിനു ശേഷം ഒറ്റ ഘട്ടമായാണ് ലേലം വിളിക്കുക.

അമ്പത്തിയാറ് : ആറു പേർ തന്നെയാണ് സാധാരണയായി അമ്പത്താറും കളിക്കുന്നത്. ഇവിടേയും ലേലം വിളി എല്ലാ ചീട്ടിട്ടതിനു ശേഷം ഒറ്റ ഘട്ടമായിത്തന്നെയാണ്. ഗുലാൻ മുതൽ റാണി വരെയുള്ള 6 ചീട്ടുകളാണ് അമ്പത്തിയാറ് കളിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ എല്ലാ ചീട്ടുകളും രണ്ടെണ്ണം വീതം എടുക്കുന്നു. അതുകൊണ്ട് ആകെ 48 ചീട്ടുകളുണ്ടാകും. ഒരാൾക്ക് 8 ചീട്ടുവീതം ലഭിക്കും. ഇരുപത്തിയെട്ടും നാൽപ്പതും കളിക്കുന്ന പോലെ രഹസ്യമായി തുറുപ്പ് കമിഴ്ത്തിയാണ് സാധാരണ അമ്പത്തിയാറ് കളിക്കുന്നത്. പരസ്യമായി തുറുപ്പ് പ്രഖ്യാപിച്ചതിനു ശേഷം കളിക്കുന്ന സപ്പോർട്ട് എന്ന വകഭേദവുമുണ്ട്.

ഇവയെക്കൂടാതെ പുള്ളിവെട്ട്, മങ്കൂസ്, മുച്ചീട്ട്, പരൽ തുടങ്ങിയ പേരുകളിലും ചീട്ടുകളികൾ നമ്മുടെ നാട്ടിൽ നിലവിലുണ്ട്. ആളൊഴിഞ്ഞ പറമ്പുകളിലും മണ്ണെടുക്കുന്ന സ്ഥലങ്ങളിലും കുന്നിന്‍മുകളിലുമെല്ലാം ചീട്ടുകളി നടക്കാറുണ്ടെന്നുള്ളത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇത്തരം സ്ഥലങ്ങളില്‍ മാത്രമല്ല ഇപ്പോള്‍ ചീട്ടുകളി നടക്കുന്നത്. ഓടുന്ന വണ്ടികളും ടൂറിസ്റ്റ്‌ഹോമിലെ മുറികളുമെല്ലാം ഇപ്പോള്‍ ചീട്ടുകളികേന്ദ്രങ്ങളാണ്. പൊതുജനങ്ങളും പോലീസും അറിയാതിരിക്കാനാണ് കളിക്കളങ്ങള്‍ ഇത്തരം കേന്ദ്രങ്ങളിലാക്കുന്നത്. വാനുകളാണ് ചിലയിടങ്ങളില്‍ ചീട്ടുകളിയ്ക്കായി ഉപയോഗിക്കുന്നത്. കളിനടക്കുന്ന ഈ വണ്ടികള്‍ കുറഞ്ഞ വേഗത്തില്‍ ചിലപ്പോള്‍ അലക്ഷ്യമായി ഇങ്ങനെയോടും. അതുമല്ലെങ്കില്‍ ആര്‍ക്കും സംശയംതോന്നാതെ എവിടെയെങ്കിലും നിര്‍ത്തിയിടും. ഇതാണ് പതിവ്. ഇത്തരം വണ്ടികള്‍ കാണുമ്പോള്‍ ആരെങ്കിലുമറിയുന്നുണ്ടോ ആയിരങ്ങളുടേയും ലക്ഷങ്ങളുടേയും കളികളാണ് ഉള്ളില്‍ നടക്കുന്നതെന്ന്.

കടപ്പാട് – വിക്കിപീഡിയ , മാതൃഭൂമി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply